ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ കേസെടുത്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.
കേരള പൊലീസിനാകെ നാണക്കേടായി മാറിയിരിക്കുകയാണ് ഹണിട്രാപ്പ്. ഒരൊറ്റ യുവതി എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെ കെണിയില്‍പെടുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തെളിവായി യുവതിയുമായി ചിലര്‍ നടത്തിയ സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
രണ്ട് വര്‍ഷമായി ഇത്തരം പ്രചാരണമുണ്ടെങ്കിലും പരാതികള്‍ ഉയര്‍ന്നിരുന്നില്ല. ഇന്നലെയാണ് കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ് ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി.
കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടും. പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം മറച്ചുവയ്ക്കുകയാണ്. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നാണ് പ്രചാരണം.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. പിന്നീട് അവർ തന്നെ പരാതി പിൻവലിച്ചു. ആ പരാതിയെത്തുടർന്ന് ശിക്ഷണ നടപടിക്ക് എസ് ഐ വിധേയനായിരുന്നു. പുറത്തുവന്ന ശബ്ദരേഖകൾ പ്രകാരം ഈ എസ് ഐ മാത്രമല്ല വേറെയും നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഇതേ യുവതിയുടെ കെണിയിൽ പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആരും തന്നെ പരാതിയുമായി രംഗത്ത് വരാൻ തയ്യാറായിരുന്നില്ല. ഒരാൾ പരാതി നൽകിയ സാഹചര്യത്തിൽ ഇനി ഇതിൽ സമഗ്രമായ അന്വേഷണം നടക്കും.
എന്നാൽ ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പരാതിക്കാരനായ എസ്ഐയാണ് തന്നെ ഹണി ട്രാപ്പിന് നിർദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
“2019 ൽ സുമേഷ് ലാൽ എന്ന എസ്ഐക്കെതിരെ ഞാൻ പീഡന പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ സസ്പെൻഷനിലായി. പിന്നീട് തുടർന്നിങ്ങോട്ട് പല രീതിയിലും പലതും അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാൾ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താൻ നോക്കിയയാളാണ്. പല ഐപിഎസ് ഉദ്യോഗസ്ഥൻമാരെയും ചാറ്റ് ചെയ്ത് കെണിയിൽപെടുത്തിയിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു,” യുവതി പറഞ്ഞു.
തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങൾ ഞാൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയതെന്നും 2019 മുതൽ ഈ പ്രശ്നങ്ങൾ ഞാൻ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം നിഷേധിച്ചു യുവതി, അറിയില്ലെന്ന മറുപടിയും നൽകി.
പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്.
സുനിലും ഭാര്യയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍.
വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പറവൂരിലെ വീട്ടിലെത്തിയ സുനിലിന്റെ ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി.
സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്.
വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
ആറന്മുള പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ നടിയും സഹായിയും അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല.
എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്. ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.
ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അമ്മയെ മകള്‍ വെട്ടിക്കൊന്നു. മകള്‍ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. രാവിലെ 8 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.
അന്നമ്മയ്ക്ക് തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പോലീസ് പറഞ്ഞു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി.
ലീല വിവാഹിതയാണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടില്‍ വരാന്‍ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസുകാരനെ കണ്ടെത്തി. മൂക്കന്നൂരിലെ ലോഡ്ജിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സിപിഒ ആയ മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്.
ലോഡ്ജിലെ മുറി ഇന്ന് ഏറെ വൈകിയും മുറി തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല
കുട്ടനാട് കൈനകരിയില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. മണ്ണഞ്ചേരി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ആറ് വാഹനങ്ങള്‍ക്ക് യുവാവ് തീയിട്ടത്.
വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പുലര്‍ച്ചെയോടെ ബൈക്കില്‍ എത്തിയ സംഘമാണ് വാഹനങ്ങള്‍ കത്തിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വാഹനങ്ങള്‍ കത്തിക്കാനുള്ള കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രി ആലപ്പുഴ നഗരത്തിലൂടെ ഒറ്റയ്ക്കു സഞ്ചരിക്കുകയായിരുന്ന ചിലരെ ആക്രമിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. പൊലീസെത്തിയാണ് ഇയാളെ വിരട്ടിയോടിച്ചത്. പിന്നാലെയാണ് വാഹനങ്ങള്‍ കത്തിച്ചത്.
തുടർന്ന് മറ്റൊരു വാഹനത്തിൽ കൈനകരിയിലെത്തിയ അവിടെയും വാഹനങ്ങൾ കത്തിച്ചു. മണ്ണഞ്ചേരി സ്വദേശിയാണു പിടിയിലായത്. ഇയാൾ മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്നെന്നു പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ആശിച്ചുവെച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി. 12/1016ല്‍ സജിതകുമാരി(മോളി-49) ആണ് സ്വപ്‌ന വീട്ടില്‍ താമസിക്കുന്നതിനു മുന്‍പേ മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു സജിത.
വീടിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികള്‍ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകള്‍ മുറികളില്‍ കിടക്കുന്നുണ്ടായിരുന്നു. തറ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ വയറുകളില്‍നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ ഷോക്കേറ്റ് സജിത വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിതയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. സ്വന്തം പേരിലുള്ളതല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും സ്വന്തമായി നിര്‍മാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കള്‍ക്കൊപ്പം വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയത്. നാട്ടുകാരും കൈകോര്‍ത്ത് വീടുപണിക്കായി സഹായം ചെയ്തിരുന്നു. സജിതയുടെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കള്‍: മിഥുന്‍, മൃദുല്‍. മരുമകള്‍: ദിവ്യ എസ്.എല്‍.
മാവേലിക്കര: പ്രായിക്കരപ്പാലത്തില്‍നിന്നു അച്ചന്‍കോവിലാറ്റിലേക്കു ചാടിയ പെണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ഉളുന്തി പെട്ടിക്കല്‍ വടക്കതില്‍ അനൂപ് സിദ്ധാര്‍ഥനാ(24)ണു തന്റെ ജീവന്‍പോലും വകവെയ്ക്കാതെ ആറ്റിലേക്കു ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റാണ് അനൂപ് സിദ്ധാര്‍ഥന്‍
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-നായിരുന്നു സംഭവം. പെണ്‍കുട്ടി ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. വാഹനം പാലത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ കൈയിലിരുന്ന പഴ്സ് താഴെ വീണതായി ബന്ധുവായ യുവാവിനോടു പറഞ്ഞ പെണ്‍കുട്ടി വാഹനം നിര്‍ത്തിയയുടന്‍ ചാടിയിറങ്ങി പാലത്തിന്റെ കൈവരികള്‍ക്കു മുകളിലൂടെ ആറ്റിലേക്കു ചാടി.
പെട്രോള്‍ നിറയ്ക്കാനായി പ്രായിക്കരയിലെ പമ്പില്‍ പോയി വരുകയായിരുന്ന അനൂപ് ഇതു കണ്ടു. ഉടന്‍തന്നെ വാഹനം നിര്‍ത്തി ഇയാളും ആറ്റിലേക്കു ചാടി. മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു. കടവില്‍ സംഭവങ്ങള്‍ കണ്ടുനിന്ന നാട്ടുകാരില്‍ ചിലര്‍ ഇവര്‍ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും തെറ്റിദ്ധരിച്ച് അനൂപുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
അടിയന്തര പ്രഥമശുശ്രൂഷ നല്‍കിയതോടെ പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. ഇതിനിടെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തില്‍നിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക് സത്യം വ്യക്തമായത്.
അച്ഛനമ്മമാര്‍ മരിച്ചതിനെത്തുടര്‍ന്നു സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെണ്‍കുട്ടി ഒരുയുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ കല്യാണത്തിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഇതിലുണ്ടായ മനോവിഷമമാണ് താന്‍ ആത്മഹത്യക്കു ശ്രമിക്കാന്‍ കാരണമെന്നു പെണ്‍കുട്ടി പിന്നീട് നാട്ടുകാരോടു പറഞ്ഞു.
കേബിള്‍ നെറ്റ് വര്‍ക് ജീവനക്കാരനാണ് അനൂപ്. രക്ഷാപ്രവര്‍ത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
വള്ളികുന്നം: ഭര്‍ത്തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തെക്കേമുറി ആക്കനാട്ടുതെക്കതില്‍ എസ്. സതീഷിന്റെ ഭാര്യ സവിത(പാറു- 24)യാണു മരിച്ചത്. സംഭവസമയത്ത് സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി.
വ്യാഴാഴ്ചപുലര്‍ച്ചേ ഒരുമണിയോടെയാണു സംഭവം. രണ്ടരവര്‍ഷംമുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്.
പോലീസ് പറയുന്നത്: സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി കൈഞരമ്പു ചെറുതായി മുറിച്ചശേഷം ഇയാളെ ഫോണില്‍വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്നു യുവാവ് സവിതയുടെ വീട്ടിലേക്കുവന്നു. മുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു. സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു.
യുവാവുമായുള്ള സംസാരത്തിനിടെ സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി മുറിക്കുള്ളിലേക്കുകയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് പുറത്തുനിന്നു ജനാലയില്‍ത്തട്ടി ബഹളമുണ്ടാക്കി. ഉറങ്ങിക്കിടന്ന സതീഷിന്റെ അമ്മ ബഹളം കേട്ടുണര്‍ന്നു. അയല്‍വാസികളും ഓടിയെത്തി. സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും അച്ഛന്‍ സജു പോലീസിനു മൊഴിനല്‍കി. യുവാവ് ഒളിവിലാണെന്നു പോലീസ് പറഞ്ഞു. വള്ളികുന്നം ഇന്‍സ്‌പെക്ടര്‍ എം.എം. ഇഗ്‌നേഷ്യസ്, വിരലടയാളവിദഗ്ദ്ധര്‍, ശാസ്ത്രീയ പരിശോധനാസംഘം എന്നിവര്‍ തെളിവെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
ഐസ്‌ലന്‍ഡിനെതിരായ ലോക കപ്പ് യോഗ്യതാ മത്സരശേഷം മടങ്ങിയ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം വ്യോമദുരന്തത്തെ അഭിമുഖീകരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ടീമുമായി സഞ്ചരിച്ച ക്ലാസ്‌ജെറ്റ് ഫ്‌ളൈറ്റ് കെഎല്‍ജെ 2703 എന്ന വിമാനമാണ് നിഗൂഢമായ കാരണത്താല്‍ വഴി തിരിച്ചുവിട്ടത്.
ഐസ്‌ലന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്യവിക്കില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് 29000 അടിയിലേറെ ഉയരത്തില്‍വെച്ച് അപകടത്തെ അഭിമുഖീകരിച്ചത്. ആകാശമദ്ധ്യേ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിട്ട വിമാനത്തെ സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.
ഇരുപത് മിനിറ്റു കൊണ്ട് എഡിന്‍ബര്‍ഗില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് വിമാനത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ താരങ്ങള്‍ക്ക് ശ്വാസം വീണത്. വിമാനം ലാന്‍ഡ് ചെയ്യുന്നതു വരെ അടിയന്തരാവസ്ഥ തുടരുകയും ചെയ്തു. ദിശ തിരിച്ചുവിടാനുള്ള കാരണം, വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.