Crime

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവിന് ദാരുണാന്ത്യം. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. പറന്നുവന്ന മയില്‍ നെഞ്ചില്‍ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന പ്രമോസിന്റെയും വീണയുടെയും വിവാഹം.

ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു. മയില്‍ വന്നിടിച്ചതിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം.

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പ്രണയകൊലപാതകം. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ യുവാവ് പട്ടാപ്പകല്‍ കുത്തിക്കൊന്നു. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്.

കേസില്‍ പ്രതിയായ പി. ശശികൃഷ്ണ(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ ഓട്ടോമൊബൈല്‍ ഷോപ്പിലാണ് ജോലിചെയ്തിരുന്നത്.

രമ്യശ്രീയും ശശികൃഷ്ണയും ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അടുത്തിടെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു യുവാവിന്റെ സംശയം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അതേസമയം, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് രമ്യശ്രീ ഇതുവരെ പരാതിപ്പെട്ടിരുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആറു തവണ പെണ്‍കുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

താലിബാൻ അധികാരം പിടിച്ച അഫ്​ഗാനിസ്​താനിൽ നിന്നും വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട്​ പേർ മരിച്ചു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ്​ ദാരൂണമായി മരിച്ചത്​. തെഹ്​റാൻ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​.

കാബൂളിൽ നിന്നും വിമാനം പറന്നുയർന്നയുടൻ രണ്ട്​ പേർ വീഴുന്നതാണ്​ വിഡിയോയിലുള്ളത്​. വിമാനത്തിന്‍റെ ചക്രത്തോട്​ ചേർത്ത്​ ശരീരം കയർ കൊണ്ട്​ ബന്ധിപ്പിച്ചാണ് ഇവർ അഫ്​ഗാൻ വിടാൻ ശ്രമിച്ചത്​. എന്നാൽ, ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാൻ അഫ്​ഗാനിസ്​താനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്​.

അഫ്​ഗാൻ വിടാനായി ആയിരക്കണക്കിന്​ പേരാണ്​ ഇന്ന്​ കാബൂളിലെ ഹാമിദ്​ കർസായി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയത്​. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ്​ സൈന്യം ആകാശത്തേക്ക്​ വെടിവെച്ചിരുന്നു.

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് സ്വദേശി ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയും ശിവരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. ഒന്നിച്ച് പഠിക്കുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് കൃഷ്ണരാജിനൊപ്പം പോകുവാൻ കൃഷ്ണപ്രഭ തീരുമാനിക്കുകയായിരുന്നു. കൃഷ്ണരാജുമായുമുള്ള വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും കൃഷ്ണപ്രഭയുടെ മാതാപിതാക്കൾ പറയുന്നു.

മരിക്കുന്നതിന് മുൻപ് മകൾ ‘അമ്മ രാധയെ ഫോണിൽ വിളിച്ചതായും പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് വരണമെന്നും ആവിശ്യപെട്ടതായും ‘അമ്മ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എറണാകുളത്ത് ജോലിയുടെ ആവിശ്യത്തിന് പോയ കൃഷ്ണപ്രഭ രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണരാജിന്റെ ‘അമ്മ പറയുന്നു.

ബാംഗ്ലൂരിലുള്ള സഹോദരൻ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കാവു എന്ന് കൃഷ്ണപ്രഭയുടെ കുടുംബം ആവശ്യപ്പെട്ടു. അതിനാൽ മൃദദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തമിഴ് ചലച്ചിത്രതാരവും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. ജാതി അധിക്ഷേപം നടത്തിയ കേസിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം താരത്തെ അറസ്റ്റ് ചെയ്തത്. ജാതി അധിക്ഷേപം നടത്തിയതിന് പിന്നാലെ തമിഴ് നാട്ടിൽ നിന്നും മുങ്ങിയ താരം ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള താരം വിവാദമുണ്ടാക്കി ശ്രദ്ധ നേടുന്നത് നിത്യ സംഭവമായിരുന്നു. അത്തരത്തിൽ വിവാദമുണ്ടാക്കാനായി സോഷ്യൽ മീഡിയയിലൂടെ ദളിത് വിഭാഗങ്ങൾ ക്രിമിനലുകളാണെന്ന് പറയുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.

ദളിത് വിഭാഗത്തിലെ സംവിധായകന്മാരെയും നടി, നടന്മാരെയും തമിഴ് സിനിമയിൽ നിന്നും പുറത്താക്കണമെന്നും മീര മിഥുൻ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ ദളിത് സംഘടനകൾ പ്രതിഷേധവുമായെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് കെസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മിഷേലിന്റെ കുടുംബം.

മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. 2017 ലാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ മിഷേല്‍ ഷാജിയെ കണ്ടെത്തിയത്.

2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്ത് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി മുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

മിഷേലിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ 2017 മാര്‍ച്ച് അഞ്ചിനാണ് കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി കായലില്‍നിന്നും അടുത്ത ദിവസം മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു.

എന്നാല്‍ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂടാതെ മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തായാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്.

എന്നാല്‍ ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്നു ഇന്നലെ മുതല്‍ രഞ്ജിനിയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദാണ് മരിച്ചത്.

ഏറെ നാള്‍ കാത്തിരുന്നാണ് വൃന്ദയ്ക്ക് സൈക്കിള്‍ കിട്ടിയത്. ഇതിന്റെ സന്തോഷത്തില്‍ കൂട്ടുകാരെ കാണിക്കാനായി പോകുകയായിരുന്നു വൃന്ദ. എന്നാല്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു സൈക്കിള്‍ മതിലില്‍ ഇടിച്ചു.

സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

വിശദ പരിശോധനയില്‍ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് 11നു മാവൂര്‍ റോഡ് ശ്മശാനത്തില്‍.

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ മൊബൈല്‍ നമ്പര്‍ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയില്‍ പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവര്‍ ആരോപിക്കുന്നു.

പൊതുശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതത്തിലായത്.

ഇവര്‍ സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍കൂടി തുറന്നുപറഞ്ഞ് വീഡിയോ ഇട്ടിരുന്നു ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്.

ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.

സംഭവത്തില്‍ പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്.’എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.’ കണ്ണീരോടെ ഇവര്‍ ചോദിക്കുന്നു.

RECENT POSTS
Copyright © . All rights reserved