ബാങ്കിൽ ലോണിനായി അപേക്ഷ നൽകിയ യുവതിക്ക് ബാങ്ക് സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതായി പരാതി. പിണറായി ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ലോണിനായി അപേക്ഷ സമർപ്പിച്ച യുവതിക്ക് ബാങ്ക് സെക്രട്ടറിയും സിപിഎം നേതാവുമായ നിഖിലാണ് അശ്ലീല സന്ദേശങ്ങൾ അയച്ചത്.

പാർട്ടി പ്രവർത്തകയായ യുവതിയുടെ ഫോൺ നമ്പർ അപേക്ഷ ഫോമിൽ നിന്നും കൈക്കലാക്കിയ നിഖിൽ. രാത്രിയായതോടെയാണ് വാട്സപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത്. കഴിഞ്ഞയാഴ്ചയാണ് യുവതി ലോണിനായി അപേക്ഷ നൽകിയത്. അന്ന് അർദ്ധരാത്രി ഇയാൾ യുവതിയെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. എന്നാൽ യുവതി ഫോൺ കട്ട് ചെയ്തതോടെ വാട്സപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.

ലോൺ പെട്ടെന്ന് പാസാക്കണമെങ്കിൽ വസ്ത്രം അഴിച്ചുള്ള ചിത്രങ്ങൾ അയച്ച് തരണമെന്നാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. കൂടാതെ ലൈംഗീക ചുവയോടെ യുവതിയുടെ ശരീരത്തെ കുറിച്ച് വർണിക്കുകയും ചെയ്തു. ശല്ല്യം തുടർന്നതോടെ യുവതി ബാങ്കിലെത്തി ഇയാളെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ സൊസൈറ്റിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.