എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ജീവനൊടുക്കി. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.

അമിതമായ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്‌റ് നടത്തി. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു രേഷ്മയെന്ന് റിപ്പോര്‍ട്ടുണ്ട്.

ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നു. ഇതേതുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍, വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.