പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ രക്തം ഛർദിച്ച് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. തൃശൂർ അവണൂർ സ്വദേശി ശശീന്ദ്രൻ മരിച്ച സംഭവത്തിൽ മകനും ആയുർവേദ ഡോക്ടറുമായ മയൂർനാഥ് (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അച്ഛനും രണ്ടാനമ്മയും മറ്റുള്ളവരും ഇഡലിക്കൊപ്പം കഴിച്ച കടലക്കറിയില്‍ താൻ വിഷം ചേര്‍ക്കുകയായിരുന്നുവെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയും തന്നോടുള്ള അവഗണിക്കുന്നതിലെ വിഷമവും സ്വത്തൃ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അറസ്റ്റിലായ മയൂര്‍നാഥ് മൊഴി നല്‍കി. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരാണ് ഭക്ഷണം കഴിച്ച് ആശുപത്രിയിലായത്. ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകത്തിന് മുഖ്യകാരണം സ്വത്ത് തർക്കമാണെന്നാണ് മയൂരനാഥ് പറയുന്നത്. കൂടാതെ തന്നെ അവഗണിക്കുന്ന അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയും ക്രൂരതയ്ക്ക് കാരണമായി. ഭക്ഷ്യ വിഷബാധയേറ്റ് ശശീന്ദ്രൻ മരിച്ചെന്നായിരുന്നു സംശയിച്ചിരുന്നത്. ശശീന്ദ്രൻ്റെ മരണം സ്ഥിരീഷരിച്ചതോടെ പോസ്റ്റുമോർട്ടം വേണ്ടെന്ന് മകൻ നിലപാട് എടുത്തിരുന്നു. അതിനു പിന്നാലെ മൃതദേഹം വീട്ടിലശത്തിച്ചപ്പോഴാണ് മറ്റുള്ളവരും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് ഭക്ഷണം കഴിച്ച മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനുപിന്നാലെ ശശീന്ദ്രൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമശന്ന ആവശ്യവും ഉയർന്നു. പോസ്റ്റുമോർട്ടം വേണ്ടെന്ന് ആദ്യം വാശിപിടിച്ച മയുർനാഥിൻ്റെ പ്രവർത്തിയിൽ നാട്ടുകാർക്ക് അപ്പോഴാണ് സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് ശശീന്ദ്രൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ വിഷാംശം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് മകനു നേരേ പൊലീസ് സംശയം ഉറപ്പിച്ചത്.
ശശീന്ദ്രൻ്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂരനാഥൻ. രണ്ടാം ഭാര്യ ഗീത (42) അമ്മ കമലാക്ഷി (90) തെങ്ങുകയറ്റ തൊഴിലാളികളായ വേലൂർ തണ്ടിലം സ്വദേശി ചന്ദ്രൻ (47), മുണ്ടൂർ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രൻ (50) എന്നിവരും ഇതേ ഭക്ഷണം കഴിച്ച് ചികിത്സയിലാണ്. വീട്ടുകാരെ കൊലപ്പെടുത്തുക എന്നുള്ളതായിരുന്നു മയൂരനാഥിൻ്റെ ഉദ്ദേശ്യം. എന്നാൽ തെങ്ങുകയറ്റത്തൊഴിലാളികൾ വീട്ടിലെത്തിയപ്പോൾ അവരും ഭക്ഷണം കഴിച്ചതും മയൂരനാഥിന് തിരിച്ചടിയായി. പുറത്തു നിന്നുള്ളവർ ആഹാരം കഴിക്കുമെന്ന് പ്രതി സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
ശശീന്ദ്രൻ്റെ വീട്ടിൽ ഏറെനാളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. സ്വത്ത് അച്ഛൻ്റെ രണ്ടാം ഭാര്യയ്ക്കു കൂടി പോകുമെന്നുള്ളത് മയൂരനാഥനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. തുടർന്നാണ് കൊലപാതകത്തിന് തീരുമാനമെടുത്തത്. ഓൺലൈനിലൂടെ വരുത്തിയ വിഷക്കൂട്ടാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. പല ഘട്ടങ്ങളായി വരുത്തിയ കൂട്ടുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വിഷം തയ്യാറാക്കുകയായിരുന്നു മയൂരനാഥൻ. തുടർന്ന് പ്രഭാത ഭക്ഷണത്തിലെ കടലക്കറിയിൽ ചേർക്കുകയായിരുന്നു.
അന്ന് മയൂരനാഥൻ മാത്രം ഭക്ഷണം കഴിച്ചിരുന്നില്ല. വയറിനു സുഖമില്ലാത്തതിനാൽ ആഹാരം കഴിക്കുന്നില്ലെന്നാണ് മയൂരനാഥൻ പറഞ്ഞിരുനന്ത്. ഭക്ഷ്യവിഷബാധയാണെങ്കിൽ അര മണിക്കൂറിനുള്ളിൽ രക്തം ഛർദ്ദിച്ച് മരിക്കില്ലെന്ന നിഗമനമാണ് സംഭവം കൊലപാതകമാണെന്ന കാര്യത്തിൽ വഴിത്തിരിവായത്. ഇതിനിടെ വയറിനു സുഖമില്ലെന്ന് പറഞ്ഞ് മയൂരനാഥൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മയൂരനാഥൻ ഡിസ്ചാർജ് ആയി, ശശീന്ദ്രൻ്റെ സംസ്‌കാരത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇഡ്ഡലിയുടെ മാവ് വീട്ടിൽത്തന്നെ ഉണ്ടാക്കിയതായതിനാൽ ഭക്ഷ്യവിഷബാധാസാധ്യത കുറവായിരുന്നു എന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത ഡോക്ടർമാരും തള്ളിയതോടെ സംഭവം കൊലപാതകമെന്ന സംശയം പൊലീസിന് ശക്തമാകുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ശശീന്ദ്രൻ്റെ ആദ്യ ഭാര്യ 15 വർഷംമുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു. തുടർന്നാണ് അദ്ദേഹം രണ്ടാം വിവാഹം കഴിച്ചത്.ആഴ്ചകൾക്ക് മുൻപ് മയൂർനാഥ് കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നെന്നും അതിനാൽ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. വീട്ടിലെ എല്ലാവരും കഴിച്ച ഭക്ഷണം മയൂർനാഥ് കഴിക്കാത്തതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.
കൊച്ചി പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങോട് സ്വദേശി മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിയൻ തൂങ്ങിമരിച്ച നിലയിലും മറ്റു രണ്ടുപേർ തലയ്ക്ക് അടിയേറ്റ നിലയിലുമായിരുന്നു കാണപ്പെട്ടത്.
ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൂട്ടമരണം പുറംലോകമറിയുന്നത്. എറണാകുളം പഞ്ചായത്തിലെ കുമ്പളം പ്രദേശം കൂട്ടമരണത്തിൻ്റെ വാർത്തയറിഞ്ഞ് വളരെ ഞെട്ടലിലാണ്. ഗൃഹനാഥനായ മണിയന് 62 വയസ്സായിരുന്നു. ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ സരോജിനിയും മകൻ മനോജും തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ഇവരുടെ ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ടായിരുന്നു.
മരണം നടന്ന മുറി മുഴുവൻ രക്തം തളംകെട്ടി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അയൽക്കാർ ഈ വിവരം അറിയുന്നത്. വീടിന് പുറത്ത് പതിവുപോലെ ആരെയും കാണാത്തതിനാൽ എന്താണ് കാര്യമെന്ന് അയൽക്കാർ തിരക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കാണ്ടത്. മൃതദേഹങ്ങൾ കാണപ്പെട്ടതിന് പിന്നാലെ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണകാരണം എന്താണെന്ന അന്വേഷണത്തിലാണ് പൊലീസ്. വീട്ടുകാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ളത് സംബന്ധിച്ച് അയക്കാരുടെ മൊഴി എടുക്കുന്നുണ്ട്. മണിയൻ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അതേസമയം പുറത്തുനിന്നുള്ള ആർക്കെങ്കിലും മരണത്തിൽ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂട്ടമരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് സുഹൃത്തുക്കൾക്കുവേണ്ടിയുള്ള മദ്യ സല്ക്കാരത്തിനിടെ മൺതിട്ടയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ താഴേക്ക് വീണു മരിച്ചു. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇയാൾക്ക് കഴിഞ്ഞ മാസം എൺപത് ലക്ഷം രൂപാ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലെത്തിയത്.തുടർന്ന് ഇക്കഴിഞ്ഞ ഒന്നിന് രാത്രി 9 മണിക്ക് പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നയാളുടെ വീട്ടിൽ മദ്യസൽക്കാരം നടത്തുകയായിരുന്നു. മായാവി എന്ന സന്തോഷ് ഇയാളെ പിടിച്ചു തള്ളിയതായി പറയപ്പെടുന്നു. തോട്ടത്തിലേക്ക് വീണ സജീവിന് ദേഹാസ്വാസ്ഥ്യമുണ്ടായി .മെഡിക്കൽ കോളേജിൽവച്ച് ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു.അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സി.ഐ. എൻ.സുനീഷ് അറിയിച്ചു.
അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അവണൂര്‍ സ്വദേശി ശശീന്ദ്രനായിരുന്നു ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായ 25കാരന്‍ മയൂരനാഥന്‍ ആണ് അറസ്റ്റിലായത്.
മെഡിക്കല്‍ കോളജ് പൊലീസാണ് മയൂരനാഥനെ അറസ്റ്റ് ചെയ്തത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിനായി മയൂരനാഥനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണമെന്നാണ് വിവരം.
കടലക്കറിയിലാണ് വിഷം കലര്‍ത്തിയത്. വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മ്മിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.
കിളിമാനൂരിൽ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് യുവതി ദാരുണമായി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കിളിമാനൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച അപകടത്തില്‍ കാര്‍ ഓടിച്ച തിരുവല്ല സ്വദേശി ഗിരീഷ് കുമാര്‍ (54) ആണ് അറസ്റ്റിലായത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
എയര്‍ പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാര്‍ രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിയായ കിളിമാനൂര്‍ സ്വദേശി അജിലയാണ് മരിച്ചത്.
മലപ്പുഴം വാഴക്കാട് നരോത്ത് നജ്മുന്നീസ മരിച്ച കേസില്‍ ഭര്‍ത്താവ് മൊയ്തീന്‍ പിടിയില്‍. നജ്മുന്നീസയെ മൊയ്തീന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി. വീടിന്റെ ടെറസില്‍വച്ച് നജ്മുന്നീസയും മൊയ്തീനുമായി തര്‍ക്കമുണ്ടായി. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഏണിവച്ച് നജ്മുന്നീസ ടെറസില്‍ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് നജ്മുന്നീസയെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 മക്കളുണ്ട്. നജ്‌മുന്നീസ നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്ന് ഭർത്താവിന് പൊലീസിന് മൊഴി നൽകി. ഇന്നലെ പുലർച്ചെ മൊബൈൽ ഫോണിൽ നിന്ന് അലാം അടിക്കുന്ന ശബ്ദം കേട്ട് ടെറസിൽ കയറി നോക്കിയെന്നും അവിടെ നജ്മുന്നീസ മരിച്ചു കിടക്കുന്നത് കണ്ടുവെന്നുമാണ് മൊഴി.
സ്വന്തം വീട്ടിലേക്കു പോയ നജ്മുന്നീസ രാത്രി ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയെന്നാണ് ചോദ്യം ചെയ്യലിൽ മുഹിയുദ്ദീൻ അറിയിച്ചത്. തുടർന്ന് വീടിന്റെ പിന്നിൽ കോണി ചാരി ടെറസിൽ കയറി. തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജ്മുന്നീസ എത്തിയതെന്നാണ് മുഹിയുദ്ദീന്റെ മൊഴി. മുകളിൽനിന്ന് കാലൊച്ച കേട്ട് വന്നു നോക്കിയപ്പോഴാണ് നജ്മുന്നീസയെ കണ്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുഹിയുദ്ദീൻ നജ്മുന്നീസയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി പൊലീസ് പിടിയിൽ. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെയാണ്പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളെക്കുറിച്ച് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി എ ഡി ജി പി ്അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തിന് ഡി ജി പി രൂപം നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തു.
തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.തീവച്ചയാളുടെ രൂപസാദൃശ്യമുള്ള ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികല്‍സ തേടിയതായി സൂചന ലഭിച്ചിരുന്നു. ഇയാളുടെ രേഖാചിത്രം പുറത്ത് വിട്ടപ്പതിന് പിന്നാലെയാണ് രേഖാചിത്രത്തിലെ ആളുമായി രൂപസാദൃശ്യയുളളയാള്‍ ചികല്‍നേടിയതായി പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികല്‍സ തേടിയതെന്നറിയുന്നു.
യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീയിട്ട അക്രമിയുടേതെന്ന രീതിയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ കോഴിക്കോട് കാപ്പാട് സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
പശുക്കടത്ത് ആരോപിച്ച് കര്‍ണ്ണാകയില്‍ യുവാവിനെ തല്ലിക്കൊന്നു.ഇദ്രിസ് പാഷയെന്ന യൂവാവിനെയാണ് കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ രാമനഗര ജില്ലയിലെ സാത്തനൂര്‍ വില്ലേജില്‍ വച്ചായിരുന്നു സംഭവം. സാത്തനൂര്‍ വില്ലേജിലെ റോഡില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തില്‍ പുനീത് കേരേഹള്ളി എന്നയാള്‍ക്കെതിരെയും സംഘത്തിലെ കണ്ടാലറിയാവുന്നവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.
. ‘പശു സംരക്ഷക സേന’ എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പ്രതിയായ പുനീത് എന്ന് പറയപ്പെടുന്നു. സ്ഥലത്തെ മാര്‍ക്കിറ്റില്‍ നിന്നും പശുക്കളുമായി മടങ്ങി വരുകയായിരുന്ന ഇന്ദ്രിസിനെ റോഡില്‍വെച്ച് തടഞ്ഞു നിര്‍ത്തി പുനീതും സംഘവും മര്‍ദ്ദിക്കുകയായിരുന്നു.
പശുക്കളെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിച്ചുവെങ്കിലും ഇദ്രിസിനോട് പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് പാഷയെ പുനീത് അധിക്ഷേപിക്കുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം പുനീത് ഒളിവിലാണ്. കൊലപാതകം, അന്യായമായി തടഞ്ഞു നിര്‍ത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, മനഃപൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കല്ലായിലെ ജയലക്ഷ്മി സിൽക്‌സ് വസ്ത്രശാലയിലുണ്ടായ തീപിടുത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ അണച്ചു. രാവിലെ ആറു മണിയോടെ ഉണ്ടായ തീപിടിത്തം മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചതെന്ന് ജില്ലാ ഫയർ ഓഫിസർ അറിയിച്ചു. സ്ഥലത്തെത്തിയത് ഏഴ് യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ്. സ്ഥാപനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
രാവിലെ കട തുറക്കുന്നതിനു മുൻപായിട്ടായിരുന്നു തീപിടിത്തം, അതിനാൽ തന്നെ ആളപായമില്ല. അകത്ത് ജീവനക്കാരമില്ലായിരുന്നു. കടയ്ക്കുള്ളിലെ തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കളുമാണ് തീ പടർന്നു പിടിക്കാൻ കാരണം. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചിട്ടുണ്ട്. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചിറങ്ങിയതാണ് കാറുകൾ നശിക്കാൻ കാരണമായത്.
അതേസമയം, ഈ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് ജയലക്ഷ്മി സിൽക്‌സിന്റെ പ്രതികരണം.
ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാസേന.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടത് ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചയാളെന്ന് ദൃക്‌സാക്ഷികള്‍. കണ്ണൂര്‍ ഭാഗത്തേക്കാണ് ബൈക്ക് പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ട്രാക്കിലൂടെ ഇറങ്ങി വരുന്നത് കവലയിലുള്ള ചില ആളുകള്‍ കണ്ടിരുന്നു. ഇവരാണ് പോലീസിന് മൊഴി നല്‍കിയത്.
ട്രാക്കില്‍നിന്ന് ഇറങ്ങിവന്ന ഇയാള്‍ ഒരു ബൈക്കില്‍ കയറി പോകുകയായിരുന്നുവെന്നും ബൈക്ക് ഇയാളെ കണ്ടപ്പോഴാണ് നിര്‍ത്തിയതെന്നും നാട്ടുകാരുടെ മൊഴിയില്‍ പറയുന്നു. ഇയാള്‍ ആ പ്രദേശത്തുള്ള ആളെല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തീവണ്ടിയില്‍ തീയിട്ടത് ചുവന്ന വസ്ത്രം ധരിച്ച ആള്‍ ആണെന്ന് ടെയിനില്‍ ഉണ്ടായിരുന്നവരും മൊഴി നല്‍കിയിരുന്നു. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടി.ടി.ആര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സ്ഥലത്തുനിന്ന് അക്രമിയുടേത് എന്ന് കരുതുന്ന ബാഗും പോലീസ് കണ്ടെടുത്തു ഈ ബാഗില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമത്തില്‍ ഭീകരവാദ മാവോയിസ്റ്റ് സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എലത്തൂരില്‍ എത്തി അന്വേഷണം തുടങ്ങി.
സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തെത്തുടര്‍ന്ന് രക്ഷപെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ട്രാക്കില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. അടുത്ത ബോഗിയില്‍ നിന്നെത്തിയ ആള്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് പ്ളാസ്റ്റിക്ക് കുപ്പികളില്‍ പെട്രോള്‍ കൊണ്ടുവന്ന് യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് ദൃക്‌സാക്ഷിമൊഴി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റില്‍ ഇരിക്കുന്നവരായിരുന്നു.
മരിച്ചവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും രാവിലെ എട്ട് മണിക്ക് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങും. പൊള്ളലേറ്റ 9 പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പടെ 50 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്.