കളമശേരിയിൽ ട്രെയിനിൽ നിന്നും വീണ നിലയിൽ കണ്ടെത്തുകയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത യുവതി ട്രെയിനിൽ നിന്നും ചാടിയതാണെന്ന് വിവരം. യുവതി തന്നെയാണ് ആത്മഹത്യ ചെയ്യാനായി ട്രെയിനിൽ നിന്നും ചാടിയതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കളമശേരിയിൽ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പോലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭർത്താവുമായി പിണങ്ങിയ യുവതി തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇവിടെ ഒരു കസ്റ്റമർ റിലേഷൻസ് മാനേജർ യുവാവുയുമായി അടുപ്പത്തിലായി. ശരീരികമായി ബന്ധപ്പെട്ട് ഗർഭിണിയായി. ഇതേ തുടർന്ന് യുവാവിന്റെയും ഇയാളുടെ സഹോദരന്റേയും വീട്ടുകാരുടെ നിർബന്ധപ്രകാരം ഗർഭഛിദ്രം നടത്തി. അപ്പോൾ ഏഴ് ആഴ്ചയെ ആയിരുന്നുള്ളൂ. ഗർഭഛിദ്രത്തിന് ശേഷം തനിക്ക് ആവശ്യമായ ശുശ്രൂഷ ലഭിച്ചിരുന്നില്ല. തന്റെ കൈവശമുണ്ടായിരുന്ന 70,000 രൂപ ഇതിനായി ചെലവഴിച്ചുയുവതി പറയുന്നു. കാമുകന്റെ സഹോദരൻ സൈനികനാണെന്നും ഈ സൈനികന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഗർഭഛിദ്രം നടന്നതെന്നും യുവതി വിശദീകരിക്കുന്നു. ഗർഭഛിദ്രത്തിന് ശേഷം വിവാഹം നടത്താമെന്ന് സൈനികനായ ചേട്ടൻ ഉറപ്പ് നൽകിയെന്നും യുവതി വെളിപ്പെടുത്തി.

പിന്നീട് തന്റെ ആൺസുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഫർണിച്ചർ വ്യാപാര സ്ഥാപനത്തിൽ ജോലി മാറിപ്പോന്നു. എന്നാൽ പൂനയിൽ എത്തി ഹോം നേഴ്‌സ് ആയി ജോലി ചെയ്യാൻ ശ്രമിച്ചെങ്കിലും ശാരീരിക ക്ഷീണം കാരണം സാധിച്ചില്ല. ഇതേ തുടർന്ന് താൻ ഫർണിച്ചർ സ്ഥാപനത്തിലെ തന്നെ ഗർഭിണിയാക്കിയ യുവാവിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു. എന്നാൽ ഇയാളിൽ നിന്നും വളരെ മനസ്സിന് പ്രയാസമുണ്ടാക്കുന്ന വാക്കുകളാണ് ഉണ്ടായത്. ഇതു കൂടാതെ നീ എന്ത് വേണമെങ്കിലും ചെയ്‌തോളു വെന്നും പോയി ചാകാനും പറഞ്ഞുവെന്ന് യുവതി വെളിപ്പെടുത്തുന്നു.

ഇതേ തുടർന്ന് മാനസികമായി തളർന്ന താൻ തന്നെ ഇരുന്നു ചാവാൻ പോവുന്നു എന്ന് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടു. കൂടാതെ കാമുകനുമായി നിൽക്കുന്ന ഫോട്ടോ പ്രൊഫൈൽ ചിത്രവും ഇട്ടു. ഇത് സഹപ്രവർത്തരൊക്കെ കണ്ടു. പിന്നിട് സുഹൃത്ത് ഭീഷണിപ്പെടുത്തി എന്നും പറഞ്ഞു. ഇതിനു ശേഷമാണ് താൻ ആലുവ കഴിഞ്ഞപ്പോൾ തീവണ്ടിയിൽനിന്ന് ചാടിയതും. പിന്നീട് നടന്നതൊന്നും ഓർമ്മയിലില്ലെന്നും തന്റെ വീട്ടുകാർക്ക് കാര്യമൊന്നും അറിയില്ലെന്നും പറഞ്ഞു. ഇപ്പഴും പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനാലാണ് ഇത് വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. നേരത്തെ വീട്ടുകാരുടെ പിന്തുണയിൽ സംശയമുണ്ടായിരുന്നു. ഇപ്പോൾ അതും മാറി. അതുകൊണ്ടാണ് സത്യം പറയുന്നതെന്നും യുവതി വിശദീകരിക്കുന്നു.

നേരത്തെ കളമശ്ശേരിയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ തന്നെ രക്ഷിച്ച പൊലീസിന് നന്ദി പറയഞ്ഞ് യുവതി രംഗത്ത് വന്നിരുന്നു. ഫിറ്റ്സ് വന്നതിന് പിന്നാലെ ട്രെയിനിൽ നിന്ന് എങ്ങനെയോ വീഴുകയായിരുന്നു. വീണ് കഴിഞ്ഞപ്പോഴാണ് ബോധം വന്നത്. പക്ഷേ എഴുന്നേൽക്കാൻ കഴിയാതായതോടെ ആരെങ്കിലും സഹായിക്കാനായി ശബ്ദമുണ്ടാക്കിയെങ്കിലും ആരും വന്നില്ലെന്നും പിന്നീട് പൊലീസാണ് തനിക്ക് തുണയായതെന്നും യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പൂനയിൽ ജോലിചെയ്യുന്ന യുവതി വീട്ടിലേക്ക് വരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ സൗത്ത് കളമശ്ശേരിക്ക് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ. കെ.എ. നജീബ്, പൊലീസ് ഓഫീസർമാരായ ആർ. ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ. നസീബ് എന്നിവരാണ് യുവതിയെ രക്ഷിച്ചത്. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് റെയിൽവേ ട്രാക്കിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. സൗത്ത് കളമശ്ശേരി ഭാഗത്തുനിന്ന് വട്ടേക്കുന്നം വരെ നാലു കിലോമീറ്ററോളം ദൂരം ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ടുപേരായി തിരിഞ്ഞ് സൂക്ഷ്മമായി തിരച്ചിൽ നടത്തിയെങ്കിലും കൃത്യമായ സ്ഥലം അറിയാത്തതിനാൽ ആദ്യ റൗണ്ടിൽ ആളെ കണ്ടെത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകളിലേക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചു.

കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നജാത്ത് നഗറിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരക്കം കേൾക്കുകയും അവിടെ വിശദമായി തിരഞ്ഞപ്പോളാണ് പരിക്കേറ്റ് കിടക്കുന്ന യുവതിയെ കണ്ടത്. തുടർന്ന് അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.