Crime

മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരൻ മുങ്ങി മരിച്ചു. ആലുവ തായിക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗതം (17) ആണ് മരിച്ചത്. പാലാരിവട്ടം സ്വദേശിയും ഗൗതമിന്റെ സഹപാഠിയുമായ പെൺകുട്ടി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുക്കുകയും ഗൗതം പിന്നാലെ ചാടി രക്ഷപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയും ഗൗതം മുങ്ങി മരിക്കുകയുമായിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സ്‌കൂൾ അധികൃതർ യുവാവിനെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയോ, പെൺകുട്ടിയുടെ മാതാവോ പരാതി നൽകാതെ യുവാവിനെതിരെ കേസെടുത്ത സംഭവത്തിൽ പെൺകുട്ടി മനോവിഷമം നേരിട്ടിരുന്നു.

കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ച് വരുത്തിയിരുന്നു. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നു. തുടർന്ന് സുഹൃത്തായ ഗൗതമിനെ വിളിച്ച് വരുത്തി ഇക്കാര്യങ്ങൾ പറയുകയും പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി പുഴയിൽ ചാടിയതിന് പിന്നാലെ പെൺകുട്ടിയെ രക്ഷിക്കാനായി ഗൗതം ചാടിയെങ്കിലും മുങ്ങി പോകുകയായിരുന്നു.

മങ്കടയിൽ മെഡിക്കൽ വിദ്യാർത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിനി അൽഫോൻസ (22) ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിലാണ് തൃശൂർ സ്വദേശിയും അൽഫോൻസയുടെ സഹപാഠിയുമായ അശ്വിൻ (21) നെ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെയാണ് തിരൂർക്കാട്ടിൽ വെച്ച് അശ്വിനും,അൽഫോൻസയും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽഫോൻസയുടെ ജീവൻ രക്ഷിക്കാനായില്ല.

അശ്വിൻ അശ്രദ്ധമായി ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശ്വിൻ ആശുപത്രിയിൽ നിന്നും വന്നതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വിനും,അൽഫോൻസയും പെരിന്തൽമണ്ണ എംഇ എസ് മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ്‌ വിദ്യയാര്ഥികളാണ്.

റിയാദിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജൻ (39) നെയാണ് താമസ സ്ഥലത്തെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദ് അല്ല ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന അനീഷ് രാജൻ കുറച്ച് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല.

ജോലിക്ക് എത്താതിനെ തുടർന്ന് സഹപ്രവർത്തകരിൽ ചിലർ അനീഷ് രാജന്റെ താമസ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ മറിച്ച് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാർച്ച് അഞ്ചിനാണ് അനീഷ് രാജൻ അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്.

അഞ്ചാം തീയതിമുതൽ ജോലിക്ക് എത്തുകയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. അതേസമയം അനീഷ് രാജിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. സൗദി പോലീസ് എത്തിയാണ് മൃതദേഹം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കി. പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൂടെ പഠിച്ച യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അവിഹിത ബന്ധത്തെ കുറിച്ച് ഭാര്യയോട് ചോദിക്കുന്നതും, ഭാര്യ നൽകുന്ന ഉത്തരങ്ങളുമാണ് ബൈജു രാജു ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇനി ജീവിച്ചിരുന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും തനിക്ക് എല്ലാം നഷ്ടമായെന്നും ഇയാൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നുമാണ് ഏതാനും മണിക്കൂർ മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു രാജു ആരോപിക്കുന്നത്.

ഈ വീഡിയോ സന്ദേശം വലിയ ചർച്ചയായിരുന്നു. നിരവധി പേരാണ് ബൈജുവിന്റെ നിസഹയാവസ്ഥ സത്യമാണ് എന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നത്. എന്നാൽ പിന്നാലെ, കായംകുളത്തെ ഒരു ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ ബൈജു രാജുവിനെ കണ്ടെത്തുകയായിരുന്നു.

9 മിനുറ്റ് നീണ്ട വീഡിയോയാണ് ബൈജു രാജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോയിൽ അദ്ദേഹം ഉടനീളം കരയുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്നും മകളേ തന്നിൽ നിന്നും അകറ്റി എന്നും, ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയി എന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും തന്നെ ഇപ്പോൾ അവരെല്ലാം ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞിരുന്നു.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും മറക്കാൻ ഞാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാൻ കഴിയില്ല.’

‘എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകൾ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്.’- എന്ന വാക്കുകൾക്ക് ശേഷം അദ്ദേഹത്തിൻറെ വീട്ടുകാരുടെ അഡ്രസ്സും അവരുടെ പാസ്‌പോർട്ട് നമ്പർ അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്‌ട്രേഷൻ നമ്പർ തുടങ്ങിയ പൂർണ വിവരങ്ങളും ബൈജു രാജു പങ്കുവെച്ചിരിക്കുകയാണ്.

മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായ സംശയത്തിലാണ് അന്വേഷണം. ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കി. തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് കടന്ന് നടന്നുപോകുകയും ചെയ്തു. തീ പടരുന്നത് കണ്ട മറ്റ് വഴിപോക്കരാണ് ഓടിയെത്തി ഇരയെ സഹായിച്ചത്. ഇവര്‍ തീകെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. അതേസമയം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ പള്ളിയില്‍ നിന്നും മടങ്ങിയ 82-കാരനെയും തീകൊളുത്തി.

ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നാലെ അന്വേഷണം നടത്തിയ പോലീസ് സംഘമാണ് എഡ്ജ്ബാസ്റ്റണില്‍ നിന്നും അക്രമിയെ അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്. വെസ്റ്റ് ലണ്ടനില്‍ ഈലിംഗിലെ സിംഗപ്പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ലണ്ടന്‍ ഇസ്ലാമിക് സെന്ററില്‍ നിന്നും പുറത്തുവന്ന വ്യക്തിയെയാണ് തീകൊളുത്തിയതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കിയിരുന്നു.

ലണ്ടനിലെ സൗത്താളിൽ മലയാളിയായ അറുപത്തിരണ്ടുകാരൻ തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്.

റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതും ഒടുവിൽ കത്തിക്കുത്ത് നടത്തിയതുമാണ് മരണത്തിലേക്ക് നയിച്ചത്. നീണ്ട 40 ലേറെ വർഷത്തെ ബ്രിട്ടീഷ് ജീവിതാനുഭവമുള്ള ജെറാൾഡ് എന്ന 62കാരൻ പബ്ബിൽ പോകുന്ന ശീലമുള്ള വ്യക്തിയുമാണ്.എന്നാൽ ഇത്രയും കാലം ഒരാപകടവും കൂടാതെ ലണ്ടനിൽ ജീവിച്ചിട്ടുള്ള ജെറാൾഡിനു തനിക്കു നല്ല പരിചയമുള്ള സ്ഥലത്തു തന്നെ ചെറുപ്പക്കാരുടെ മർദ്ദനവും ക്രൂരമായ ആക്രമണവും നേരിടേണ്ടി വന്നു എന്നത് ബ്രിട്ടനിലെ, പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ രാത്രികാല ജീവിതം അത്യന്തം അപകടം നിറഞ്ഞതാണ് എന്നോർമ്മിപ്പിക്കുകയാണ്.

ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച വെളുപ്പിനെ ജെറാള്‍ഡിനെ കണ്ടെത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവായതിനാല്‍ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാള്‍ഡിനെ കണ്ടെത്തിയത്. തുടര്‍ന്ന് റോഡുകള്‍ അടച്ചു പട്രോളിംഗ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തില്‍ കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ നെറ്റോയുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 20കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാള്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ലണ്ടനിലെ കുപ്രസിദ്ധമായ കത്തിക്കുത്ത് കേസിൽ ഓരോ വർഷവും അനേകമാളുകൾ കൊലപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി കൊലക്കത്തിക്ക് ഇരയാകുന്നത് എന്ന് കരുതപ്പെടുന്നു.കുത്തേറ്റു വീണ ജെറാൾഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികൾ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സഹായാഭ്യർത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് പ്രദേശമാകെ സീൽ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു.

സംഭവം നടന്നു മിനിട്ടുകൾക്കകം പ്രതികൾ എന്ന് സംശയിക്കുവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു. പ്രദേശത്തെ ഏറ്റവും തിരക്കുള്ള റോഡ് ആയിരുന്നെങ്കിലും ഞായറാഴ്ച ആയതിനാൽ അടച്ചിട്ട റോഡുകൾ മൂലം പൊതുജനത്തിന് കാര്യമായ തടസവുമുണ്ടായില്ല.

അതിനിടെ അറസ്റ്റിൽ ആയ പതിനാറുകാരൻ കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാൾ കോടതിയിൽ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ പദവിയിൽ ഉള്ള ബ്രെയിൻ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല. അതിനിടെ അടുത്തകാലത്തായി മലയാളി യുവതീ യുവാക്കൾ ആഘോഷങ്ങൾക്ക് വേണ്ടി പബുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ ക്രൈം റേറ്റ് ഉയർത്തി നിർത്തുന്നതിൽ പബുകൾ എത്രമാത്രം, വിഹിതം നൽകുന്നുണ്ട് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട വസ്തുതയുമാണ്.

യുകെയിൽ എത്തിയ സന്തോഷം പ്രകടിപ്പിക്കാൻ ഫ്രഷേഴ്‌സ് പാർട്ടി സംഘടിപ്പിക്കുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും അമിതമായി മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു പാർട്ടിക്കൊടുവിലാണ് ഷെഫീൽഡിൽ മലയാളി വിദ്യാർത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റ മുഖം നോക്കിയുള്ള ഇടികിട്ടിയതും.

ഇതേതുടർന്ന് വിദ്യാർത്ഥിയുടെ മനുഷ്യാവകാശം സംബന്ധിച്ച ചോദ്യം ഉയർത്തി മലയാളി സമൂഹം സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞു വാക്പയറ്റ് നടത്തിയതും അടുത്തകാലത്ത് തന്നെയാണ്. യുകെ ജീവിതത്തിലെ അപകടക്കെണികൾ ശരിക്കും തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാരാണ് ഇതിനകം നിയമ നടപടികൾ നേരിടുന്നതും.

തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ് രംഗത്ത്. പെരുമാതുറയില്‍ ഇര്‍ഫാന്റെ മരണത്തില്‍ ഉമ്മ റജിലയാണ് പരാതിയുമായി രംഗത്തെത്തിയത്.

സുഹൃത്തുക്കള്‍ എന്തോ മണപ്പിച്ചു എന്നും അതിന് ശേഷമാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും മകന്‍ പറഞ്ഞതായി റജില പറയുന്നു. മകന് അമിത അളവില്‍ മയക്കുമരുന്നു നല്‍കിയെന്നാണ് ഉമ്മ റജിലയുടെ പരാതി.ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

ഒരു സുഹൃത്താണ് ഇര്‍ഫാനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ട് പോയതെന്ന് ഉമ്മ വ്യക്തമാക്കി. ഒരു മണിക്കൂറിന് ശേഷം വൈകീട്ട് ഏഴുമണിയോടെ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞെന്നും റജിലയുടെ പരാതിയില്‍ പറയുന്നു.

മകന്‍ അവശനായാണ് വീട്ടിലെത്തിയത്. പിന്നാലെ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു, ശക്തമായ ഛര്‍ദ്ദിയുമുണ്ടായി. ഇതോടെ മകനെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. വീട്ടില്‍ എത്തിയെങ്കിലും ഇര്ഫാന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്ഫാന്‍ മരിച്ചു. മകന്റെ മരണത്തിന് കാരണമെന്താണെന്ന് അറിയണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഉമ്മ റജില ആവശ്യപ്പെട്ടു.

ഇടുക്കി കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാര്‍ വട്ടമുകുളേല്‍ വിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവ് വിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. വിജേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഡിവൈഎസ്പി പറഞ്ഞു.

ജഡം പൂര്‍ണമായി അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന വിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇടുക്കി സബ്കലക്ടര്‍ അരുണ്‍ എസ്.നായരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

ഭാര്യ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഭാര്യയുടെ വീട്ടില്‍ ഇക്കാര്യം വിജേഷ് ഫോണ്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് അനുമോളുടെ മാതാപിതാക്കളായ ജോണും ഫിലോമിനയും വിജേഷിന്റെ പേഴുംകണ്ടത്തെ വീട്ടിലെത്തി. മകളെ കുറിച്ച് തിരക്കുന്നതിനിടെ കിടപ്പുമുറിയിലേക്ക് ഇവരെ കയറ്റാതിരിക്കാന്‍ വിജേഷ് പരമാവധി ശ്രമിച്ചു. ദമ്പതികളെ തന്ത്രപൂര്‍വം മടക്കി അടച്ച ഇയാള്‍ മകളെയും കൂട്ടി വങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ അനുവിനെ കാണാതായെന്ന് കുടുംബം പൊലീസിലും പരാതി നല്‍കി.

തിങ്കളാഴ്ച വൈകിട്ട് ആയിട്ടും അനുവിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വിവരം ലഭിച്ചില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും ഉടന്‍ കട്ട് ചെയ്തു. ഇതോടെ സംശയം കൂടി. എന്നാല്‍ അനു മരിച്ചെന്ന് ഇവര്‍ കരുതിയിരുന്നില്ല. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കിയ ശേഷം അനുവിന്റെ സഹോദരനും മാതാപിതാക്കളും വീണ്ടും വിജേഷിന്റെ വീട്ടിലെത്തി. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തള്ളിത്തുറന്ന് അകത്ത് കേറിയതോടെ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതോടെ സംശയം കൂടുതല്‍ ബലപ്പെട്ടു. വീടിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കട്ടിലിനടിയിലെ കമ്പിളിയില്‍ ശ്രദ്ധ പതിഞ്ഞ്. പുതപ്പിന്റെ ഒരു ഭാഗം മാറ്റിയതോടെ ഒരു കൈ പുറത്തേക്ക് വന്നു. സംഭവം കണ്ട് ഇവര്‍ ഭയന്ന് നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ വിജേഷിനെ കാണാനില്ലെന്ന വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചു.

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സ്വകാര്യ പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. സ്‌കൂളിന്റെ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്ന അനുമോള്‍ വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയത്. പരിപാടിക്ക് വരാന്‍ ഒരുങ്ങിയിരുന്ന അനുവിനെ കാണാനില്ലെന്ന വാര്‍ത്തയാണ് പിന്നീട് സഹപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. അനുമോളില്ലാതെ വാര്‍ഷികാഘോഷം നടന്നു. എന്നാല്‍ പിന്നീട് പ്രിയപ്പെട്ട അധ്യാപിക മരിച്ചെന്ന വാര്‍ത്തയാണ് സ്‌കൂളില്‍ അറിഞ്ഞത്.

കഴിഞ്ഞ കുറച്ചുനാളുകളായി വിജേഷും അനുമോളും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തക്കം കാരണം അനുമോള്‍ക്ക് ഉള്ളതായി ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ പരിപാടിക്ക് ഒരുങ്ങിയിരുന്ന അനുമോള്‍ ഇറങ്ങിപ്പോയെന്ന വാദം തുടക്കംമുതലേ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോള്‍ വിചിത്രമായി പെരുമാറിയതും തുടര്‍ന്ന് മകളെ സ്വന്തം വീട്ടിലാക്കി മുങ്ങിയതും വിജേഷിനെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മുത്തുരാജ് ആണ് അറസ്റ്റിലായത്. പെൺകുട്ടികൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടൺ ഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തിയ ഇയാൾ പെൺകുട്ടികളെ നോക്കി ലൈംഗീകാവയവം പുറത്തെടുത്ത് കാണിക്കുകയായിരുന്നു. പെൺകുട്ടികൾ ഉടൻ തന്നെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നടന്‍ ഗിന്നസ് പക്രു വീണ്ടും അച്ഛനായി. തനിക്ക് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പക്രു പങ്കുവച്ചിരിക്കുന്നത്.

ചേച്ചിയമ്മ എന്ന ക്യാപ്ഷനും താരം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നല്‍കിയത്. ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീര്‍ത്തി എന്നാണ് മൂത്ത മകളുടെ പേര്.

നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹ വാര്‍ഷികം. 2006ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരായത്.

അതേസമയം പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ഗിന്നസ് പക്രു. പ്രഭുദേവ നായകനായ ‘ബഗീര’ ആണ് ഗിന്നസ് പക്രുവിന്റേതായി ഈയിടെ തിയേറ്ററുകളിലെത്തിയത്. അഭിനയം കൂടാതെ സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം സിനിമയില്‍ സജീവമാണ് ഗിന്നസ് പക്രു.

RECENT POSTS
Copyright © . All rights reserved