യോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തർ പ്രദേശിൽ സർക്കാറിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കി. മരണത്തിനുത്തരവാദികളായ ചിലരുടെ പേര് ആത്മഹത്യകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ട് ഇതുവെര കേസെടുത്തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
യു.പി ഇൻഫർമേഷൻ വകുപ്പിന് കീഴിലുള്ള സോഷ്യൽ മീഡിയ ടീമംഗമായ പാർത്ഥ് ശ്രീവാസ്തവ (27) ബുധനാഴ്ചയാണ് ലഖ്‌നോവിലെ വസതിയിൽ ആത്മഹത്യ ചെയ്തത്. ചിലരുടെ മാനസിക പീഡനവും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ മാനസിക പീഡനത്തിന് ഇരയാക്കിയതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അത്തരമൊരു കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
“യു.പി സർക്കാർ സോഷ്യൽ മീഡിയ ടീമിൽ ജോലി ചെയ്തിരുന്ന എന്‍റെ മോൻ ആത്മഹത്യ ചെയ്തു. ജോലിയുടെ പേരിൽ അവൻ കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ വീട്ടലിരുന്നായിരുന്നു ജോലി. സമ്മർദം കാരണം മിക്കപ്പോഴും ഭക്ഷണം പോലും നേരാംവണ്ണം കഴിച്ചിരുന്നില്ല. ചില ദിവസങ്ങളിൽ വൈകീട്ടാണ് അവൻ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. മേലുദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കൊണ്ടുപോയി. ഞങ്ങൾക്ക് നീതി കിട്ടണം. നീതി നൽകണമെന്ന് ഞങ്ങൾ യോഗിജിയോട് അഭ്യർഥിക്കുന്നു” -പാർത്ഥിന്‍റെ മാതാവ് രമ ശ്രീവാസ്തവ ‘ദ പ്രിന്‍റി’നോട് അമ്മ പറഞ്ഞു.
പാർത്ഥ് ആത്മഹത്യാക്കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത് വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും പാർത്ഥിന്‍റെ സഹോദരി ശിവാനി പറഞ്ഞു. എന്നാൽ, പാർത്ഥിന്‍റെ ഫോൺ പിടിച്ചെടുത്ത പൊലീസ് പിന്നീട് ഈ കുറിപ്പ് ട്വിറ്ററിൽനിന്ന് നീക്കം ചെയ്തതായും ശിവാനി ആരോപിച്ചു.
അതേസമയം, പാർത്ഥ് തങ്ങളുടെ ജീവനക്കാരനല്ലെന്ന് യുപി സർക്കാരിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിയായ ‘ബെസിൽ’ പറഞ്ഞു. “അദ്ദേഹം ഞങ്ങളുടെ ജീവനക്കാരുടെ പട്ടികയിലില്ല. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരിക്കാം. അദ്ദേഹം ചിലപ്പോൾ ഇൻഫർമേഷൻ ഡയറക്ടറേറ്റ് ടീമുമായിട്ടായിരിക്കും ബന്ധപ്പെട്ടിരിക്കുക” -ബെസിൽ ചീഫ് മാനേജിംഗ് ഡയറക്ടർ ജോർജ് കുരുവിള പറഞ്ഞു.
മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്നാണ് താരം അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസും ഇറക്കിയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്.
അയൽക്കാരൻ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞു തീ കൊളുത്തിയതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിനു സമീപം അരുവിയോട് പള്ളിവിള വി.എസ്. ഭവനിൽ വർഗീസ് (47) ആണ് മരിച്ചത്. നിരന്തരം ആവശ്യപ്പെട്ടിട്ടും വീടിനു മുന്നിലെ ശവപ്പെട്ടിക്കട മാറ്റാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് അയൽവാസി അരുവിയോട് തൈപ്പറമ്പിൽ സെബാസ്റ്റ്യൻ (54) ആണ് വർഗീസിനെ ആക്രമിച്ചത്.
പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്ന വർഗീസ്, 80 ശതമാനത്തോളം പൊള്ളലേറ്റ് കഴിഞ്ഞ 9 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുകൊടുക്കും. 12ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
വർഗീസ് കടയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അയൽക്കാരൻ സെബാസ്റ്റ്യൻ ക്രൂരത കാട്ടിയത്. എതിർ വശത്തുള്ള വീട്ടുവളപ്പിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി വർഗീസിനു നേരെ വലിച്ചെറിഞ്ഞ സെബാസ്റ്റ്യൻ, സമീപത്തു കരുതിയിരുന്ന തീപന്തവും എറിഞ്ഞു. കാലിനു സ്വാധീനക്കുറവുണ്ടായിരുന്നതിനാൽ വർഗീസിനു ഓടി രക്ഷപ്പെടാനുമായില്ല. തീ ഗോളമായി മാറിയ ആ ഭിന്നശേഷിക്കാരനു നേരേ, സെബാസ്റ്റ്യൻ കലി തീരുന്നതു വരെ പെട്രോൾ നിറച്ചു സൂക്ഷിച്ചിരുന്ന കുപ്പികൾ വലിച്ചെറിഞ്ഞതായി ദൃക്സാക്ഷി മൊഴിയുണ്ട്.
ചികിത്സയ്ക്കിടെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി വർഗീസിൽ നിന്നും മരണമൊഴി എടുത്തിരുന്നു. സെബാസ്റ്റ്യൻ ഇപ്പോൾ റിമാൻഡിലാണ്. സംഭവം നടന്ന അന്നു തന്നെ ഇയാളെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. വർഗീസിന് രണ്ടര സെന്റ് ഭൂമിയാണുള്ളത്. ഭാര്യ മേരി സ്റ്റെല്ല. വിനീഷ് (20), വിജിൻ (17) മക്കളാണ്. ഇരുവരും വിദ്യാർഥികൾ. വർഗീസിന്റെ വരുമാനം കൊണ്ടാണ് വീടു പുലർന്നിരുന്നത്.
ബലാത്സംഗക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരേ കേസ്. കുമാര്‍ ഹെഗ്‌ഡെ എന്ന ആള്‍ക്കെതിരേയാണ് മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. വിവാഹവാഗ്ദാനം നല്‍കി കുമാര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് ഡിഎന്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഐപിസി സെക്ഷന്‍ 376, 377 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിക്കാരിയും കുമാറും തമ്മില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു, പിന്നീട് വേര്‍പിരിഞ്ഞു. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന് ഹെഗ്‌ഡെ നിര്‍ബന്ധിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. 50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്‌ഡെയെ പിന്നീട് വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു
ഇക്കഴിഞ്ഞ ജൂണില്‍ ഇയാള്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും യുവതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് 50000 രൂപ വാങ്ങി ഹെഗ്‌ഡെ കടന്നു കളഞ്ഞുവെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തില്‍ കങ്കണയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
നൈജീരിയൻ സൈനിക മേധാവി ലഫ്. ജനറൽ ഇബ്രാഹിം അത്തഹിരു വിമാനാപകടത്തിൽ മരിച്ചു. വടക്കൻ സംസ്ഥാനമായ കഡുനയിൽ ഔദ്യോഗിക സന്ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹം സുരക്ഷാ വെല്ലുവിളികൾ നേരിട്ടിരുന്നതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു.
കഡുന വിമാനത്താവളത്തിന് സമീപമാണ് സൈനിക മേധാവി അടക്കമുള്ളവർ സഞ്ചരിച്ച വിമാനം തകർന്നുവീണത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ സൈനിക മേധാവിക്കൊപ്പം മറ്റു ചില സൈനിക ഉദ്യോഗസ്ഥരും മരിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും നൈജീരിയൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
നൈജീരിയൻ വ്യോമസേനയുടെ വിമാനം തകർന്ന് ഏഴു പേർ മരിച്ചിട്ട് മൂന്നു മാസം പിന്നിടുമ്പോഴാണ് അടുത്ത അപകടമുണ്ടായത്. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ അവസാനിപ്പിക്കാൻ നമ്മുടെ സൈന്യം ഒരുങ്ങുന്നതിനിടെയേറ്റ മാരകമായ പ്രഹരം ആണിതെന്ന് ബുഹാരി അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ഇബ്രാഹിം അത്തഹിരു സൈനിക മേധാവിയായി നിയമിതനാകുന്നത്. ബോക്കോഹറാം അടക്കമുള്ള ഭീകരസംഘടനകളും കലാപകാരികളും നടത്തുന്ന അക്രമങ്ങളെ അടിച്ചമർത്താൻ കഴിയാത്ത നൈജീരിയൻ ഭരണകൂടത്തിനിടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് അത്തഹിരുവിനെ ബുഹാരി നിയമിക്കുന്നത്.
ബോക്കോഹാമും ഇസ്ലാമിക് സ്റ്റേറ്റും ഒരു ദശാബ്ദക്കാലം നൈജീരിയയിൽ കലാപം സൃഷ്ടിച്ചു. ആക്രമണങ്ങളെ ഭയന്ന് ഏകദേശം രണ്ട് ലക്ഷത്തോളം പേർ ആഭ്യന്തര പലായനം നടത്തി. 30,000ലേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ പല വിധത്തിലാണ്. സാമ്പത്തിക തട്ടിപ്പുകൾ മുതൽ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവരെയുള്ള തട്ടിപ്പുകൾ നടക്കുന്നു. പ്രമുഖരായ സംവിധായകരുടേയും നടീനടൻമാരുടേയും പേരിലായിരിക്കും തട്ടിപ്പ്. ഇത്തരത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കുകയാണ് നടി സാധിക വേണുഗോപാൽ. ചാന്‍സ് നല്‍കാമെന്ന് വാഗ്‍ദാനം ചെയ്‍തു കൊണ്ടുള്ള കബളിപ്പിക്കലുകളും നടക്കുന്നുണ്ടെന്ന് സാധിക ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.
പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നും നടി കുറിച്ചു.
സാധികയുടെ കുറിപ്പ്
I am not a part of any other social platform other than Facebook and instagram So if you are believing such and getting in to this crap,means you are digging your own grave I am not responsible for your belief and thoughts
നിങ്ങളുടെ ശ്രദ്ധയിലേക്ക്
സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോംമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു
പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആണ്.
എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.
ഞാൻ ഒരാൾക്കും അങ്ങോട്ട് മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാൻസ് ഓഫർ ചെയ്യുകയോ, പണം ചോദിക്കുകയോ, ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങൾക്കു റിപ്പോർട്ട് ചെയ്യാവുന്നതാണ് .
പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും
സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെർസ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ
മാനസിക രോഗിയായ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് പുളിക്കല്‍ വീട്ടില്‍ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അേന്വഷണത്തിനൊടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയാണ് സിദ്ദീഖ്. എന്നാല്‍ മറ്റ് ശാരീരിക പ്രശ്നങ്ങളോ അസുഖങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള മരണത്തില്‍ നാട്ടുകാര്‍ക്ക് സംഷയം തോന്നിയിരുന്നു. പിന്നീട് ഖബറടക്കം ഉള്‍പ്പെടെയുള്ള സംസ്്കാര ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ തിടുക്കം കാട്ടിയതോടെ ഈ സംശയം ബലപ്പെട്ടു. നാട്ടുകാര്‍ക്കിടയില്‍ ഈ സംശയം ചര്‍ച്ചയായതോടെ നാട്ടുകാര്‍ ഇടപെട്ട് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.ഇതിനു ശേഷമാണ് കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് രാത്രി തന്നെ കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി. ഇതോടെ സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ(45)യെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു. മനോദൗര്‍ബല്യമുള്ള ഭര്‍ത്താവുമൊത്തു തുടര്‍ജീവിതം സാധ്യമാകാത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിദ്ദീഖിനെ വീടിന്റെ മുന്‍വശത്തു കിടത്താന്‍ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയില്‍ കയറി നിന്നപ്പോള്‍ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തില്‍ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫാത്തിമയുടെ മൊഴി.
പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായംലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ജയിൽ വകുപ്പ് 1500 പേർക്ക് പരോൾ അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് സിസ്റ്റർ സെഫി, ഫാദർ തോമസ് എം കോട്ടൂർ എന്നിവർക്ക് 90 ദിവസത്തെ പരോൾ നൽകിയത്. 2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു കഴിഞ്ഞു.
അഭയകേസിൽ അഞ്ച് മാസം മുൻപാണ് ഇരുവരെയും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കൊലക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജി കോടതി തള്ളി. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. പക്ഷാപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സുശീല്‍ കുമാറിന്റെ അഭിഭാഷകന് ആരോപിച്ചു.
അതേസമയം, സുശീല്‍ കുമാര്‍ വിദേശത്തേക്ക് കടക്കുമെന്ന് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യഷന് വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി പോലീസ് സുശീര്‍ കുമാറിനെ അന്വേഷിക്കുന്നത്. മേയ് നാലിന് മര്‍ദനമേറ്റ സാഗര്‍ അടുത്ത ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സുശീല്‍ കുമാര്‍ ഒളിവിലാണ്.
കാനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയിൽ നിന്നും എട്ട് കോടിയോളം രൂപ കൈക്കലാക്കിയ ബാങ്ക് ജീവനക്കാരനെ പിടികൂടിയിട്ടും പണം കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. പ്രതിയായ വിജീഷ് വർഗീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതോടെയാണ് കേസിൽ വൻവഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച പോലീസിനെ ഞെട്ടിച്ചുകൊണ്ട് കാലിയായ അക്കൗണ്ടുകളാണ് കണ്ടെത്താനായത്.
വിജീഷ് വർഗീസ് സ്വന്തം പേരിൽ മൂന്ന് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വൻ തുക നിക്ഷേപിച്ചിരുന്നത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയതും. എന്നാൽ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. ചിലതിൽ മിനിമം ബാലൻസ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.
നേരത്തെ, ഓഡിറ്റിൽ തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാൽ അതിനും ഏറെ മുൻപേ പണം പിൻവലിക്കപ്പെട്ടുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിൻവലിക്കപ്പെട്ടതെന്നാണ് സംശയം.
ബാങ്ക് ശാഖയിൽ വിജീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വിജീഷിനെതിരെ ഐപിസി 420, ഐടി ആക്ട് 66 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. തട്ടിയെടുത്ത പണത്തിൽ വലിയൊരു നിക്ഷേപം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് വിജീഷിന്റെ മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.
പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ നിന്ന് ജീവനക്കാരനായ വിജീഷ് വർഗീസ് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതോടെ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങി.
ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ കോടികൾ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു. ബാങ്കിലെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് കം കാഷ്യറായ വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ശേഷം ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു. സംഭവത്തിൽ ഒളിവിൽ പോയ വിജീഷിനെ തിങ്കളാഴ്ച കുടുംബസമേതം ബംഗളൂരുവിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.