പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വനംവകുപ്പാണ് അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് പുലിയെ കെണിവെച്ച് പിടിച്ചത്. ബുധനാഴ്ച രാത്രിയോടെ പുലിയ്ക്കായി ഇയാളുടെ നേതൃത്വത്തില്‍ കെണിയൊരുക്കിയിരുന്നു. അന്ന് തന്നെ കെണിയില്‍ പുലി വീഴുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ വിനോദും സംഘവും പുലിയെ കൊന്ന് ഇറച്ചിയെടുത്ത് കറി വെയ്ക്കുകയായിരുന്നു. പത്തുകിലോയോളം ഇറച്ചിയെടുത്താണ് ഇവര്‍ കറിയാക്കിയത്. പുലിക്ക് ആറ് വയസ് പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പുലിയെ കൊന്ന് കറിവെച്ചതിന് ശേഷം, തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി ഇവര്‍ മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പുലിയെ കൊലപ്പെടുത്തിയത് കണ്ടെത്തിയത്.
മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയോട് കണ്ണില്ലാത്ത ക്രൂരത. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് കാട്ടാനയെ തീക്കൊളുത്തിക്കൊന്നു.
ടയര്‍ ആനയുടെ ചെവിയില്‍ കൊളുത്തിക്കിടന്ന് കത്തി. ഒരുപാട് നേരം ഇത്തരത്തില്‍ തീ കത്തിയിരിക്കാമെന്നാണ് നിഗമനം. ആന ചരിഞ്ഞത് ദിവസങ്ങളോളം നീണ്ട ചികില്‍സയ്ക്കുശേഷമാണ്.
ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്.
നാട്ടിലിറങ്ങിറങ്ങിയ ആനയെ ഓടിക്കാനായി തീകൊളുത്തിയെറിഞ്ഞതാണെന്നാണ് വിശദീകരണം. എലിഫന്റ് ഫാമിലിയാണ് ക്രൂരതയുടെ ദൃശ്യം പുറത്തുവിട്ടത്.
കൊടുംക്രൂരതയുടെ പിന്നില്‍ റിസോര്‍ട്ട് ഉടമകളാണ്. റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. റിക്കി റിയാന്‍ ആണ് ഒളിവില്‍.
മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി, പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് പ്രതിയുടെ കരണത്തടിച്ചു.
ബസിൽ ചെയ്യുന്നതായി സഹയാത്രികരോടടക്കം പെൺകുട്ടി പരാതിപ്പെട്ടിട്ടും ആരും അനങ്ങിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഹുസൈൻ അപമാനിച്ചത്. ബസിൽ നേരിട്ട ദുരനുഭവം യുവതി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു. തുടർന്ന് മംഗളൂരു പൊലീസ് കമ്മീഷണർ ശശികുമാർ പ്രതിയെ കണ്ടെത്താൻ നിർദ്ദേശം നൽകുകയായിരുന്നു.
ബസ് ജീവനക്കാരോടും സഹയാത്രികരോടും പരാതി പറഞ്ഞിട്ടും ആരും ഇടപെട്ടില്ലെന്നാണ് പെൺകുട്ടി പറയുന്നത്. മംഗളൂരുവിനടുത്തുള്ള പെർളകട്ട മുതൽ പമ്പ്വെൽ വരെയാണ് പെൺകുട്ടി യാത്ര ചെയ്തത്. ശല്യപ്പെടുത്തൽ തുടർന്നതോടെ പെൺകുട്ടി ഹസന്റെ ഫോട്ടോയെടുത്തു. അപ്പോൾ ഹസൻ ധിക്കാരത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി പുറം ലോകത്തെ അറിയിച്ചു.
യുവതി സമൂഹമാധ്യമംവഴി വെളിപ്പെടുത്തൽ നടത്തിയതോടെ പൊലീസ് ഇടപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശി ഹസൻ പിടിയിലായി. ഇയാൾ സമാന കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണമെന്നു യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.
ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി പ്രതിയെ കയ്യേറ്റം ചെയ്തു. കുറ്റവാളിയെ പിടികൂടിയ പൊലീസ് സംഘത്തിന് മംഗളൂരു കമ്മിഷണർ പാരിതോഷികം പ്രഖ്യാപിച്ചു.
മറ്റൊരു സംഭവത്തിൽ വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു. ചെന്നൈയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രശോഭും ജോൺ ബോസ്ക്കോയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പിന്നീട് ബംഗളുരുവിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്.
കൗൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിന് ഇരയായെന്ന വിവരം പെൺകട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്
മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഹൊസൂര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്.
ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ഇന്ന് രാവിലെയാണ് സംഭവം. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തില്‍ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവര്‍ച്ച.
രാവിലെ 9.30ഓടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ കൊള്ളസംഘം ശാഖയിലെത്തിയത്. തുടര്‍ന്ന് ബ്രാഞ്ച് മാനേജരെ ആക്രമിച്ച ശേഷം കൊള്ള സംഘം 25 കിലോ സ്വര്‍ണവും 96,000 രൂപയുമായി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി നഗരമാണ് ഹൊസൂര്‍.
കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷിക്കണേ എന്നുള്ള നിലവിളിയെ കേൾക്കാതിരിക്കാന് അദ്ദേഹത്തിനായില്ല. കുവൈറ്റഇലെ നമ്പറിൽ നിന്നും വന്ന കോൾ ആയതിനാൽ തന്നെ പരിചയക്കാരേയും സുഹൃത്തുക്കളേയും സമീപിച്ച് ഇവരുടെ സഹായത്തോടെ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെ ജോലിക്ക് എത്തി അവിടെ കുടുങ്ങി പോയ മലയാളി പെൺകുട്ടിയാണ് തന്നെ സമീപിച്ചിരിക്കുന്നത് ബോധ്യമായി. പിന്നെ അങ്ങോട്ട് സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തന നിമിഷങ്ങളായിരുന്നു.
കുവൈറ്റിലുള്ള സുഹൃത്താണ് ലക്‌സണ് വന്ന കോളിനെ കുറിച്ച് അന്വേഷിച്ച് ദീപ എന്ന നിസ്സഹായയായ പെൺകുട്ടിയെ കണ്ടെത്തിയതും, അവർ കുടുങ്ങിപ്പോയ സാഹചര്യം അന്വേഷിച്ച് സത്യമാണെന്ന് സ്ഥിരീകരിച്ചതും. പിന്നീട് നടന്ന രക്ഷാദൗത്യം സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
വിദേശത്തുണ്ടായിരുന്നപ്പോൾ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി ലക്‌സൺ ആ പെൺകുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചു. ഒടുവിൽ എല്ലാ പ്രയത്‌നങ്ങൾക്കും ശേഷം, കഴിഞ്ഞദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോട്ടയം നീലംപേരൂർ സ്വദേശിനി ദീപ വന്നിറങ്ങി.
കുവൈറ്റിലെ ഗദ്ദാമയുടെ അടിമ ജീവിതത്തിൽ നിന്നാണ് ദീപ മോചിപ്പിക്കപ്പെട്ട് നാട്ടിലെത്തിയത്. ‘രക്ഷപ്പെടാൻ അവസരം വരും, അതുവരെയും കാത്തിരിക്കണം.. ലക്‌സൺ സാർ ഇടയ്ക്കു വിളിക്കുമ്പോൾ പറയുമായിരുന്നു. വാതിൽ തുറന്നു കിടക്കുകയാണോ എന്ന് ഇടയ്ക്കിടെ നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതിൽ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു.
ധൈര്യമായി ഇറങ്ങി പുറത്തേക്കോടാൻ ഉപദേശിച്ചു. ബാഗിൽ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് റോഡിലേക്കിറങ്ങി തിരിഞ്ഞു നോക്കാതെ ഓടി. അതുവഴി വന്ന ഒരു ടാക്‌സി കിട്ടിയതു രക്ഷയായി. അതിൽ കയറി, ലക്‌സൺ സാർ പറഞ്ഞതുപോലെ ഇന്ത്യൻ എംബസിയിലെത്തി. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിരുന്നു. അവർ സ്‌നേഹപൂർവം സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കി. നാട്ടിലേക്കു വരാനുള്ള ടിക്കറ്റും വാഹനവും തന്നു.’-ദീപ താൻ രക്ഷപ്പെട്ട് വന്ന വഴി ഓർത്തെടുക്കുന്നു.
ബിഎ ബിരുദധാരിയാണ് ദീപ. നാലുവർഷം മുമ്പ് ഭർത്താവ് വൃക്കരോഗം ബാധിച്ച് മരിച്ചു. പിന്നാലെ നിരാലംബയായ ദീപയെ കാണാൻ അകന്ന ബന്ധുവെത്തി. ഇയാളാണ് കുവൈറ്റിലെ വീട്ടുജോലിയെ കുറിച്ച് പറഞ്ഞത്. വീട്ടിലെ പ്രാരാബ്ദം ആലോചിച്ചപ്പോൾ ഇല്ലാത്ത പണം കടം വാങ്ങിയുണ്ടാക്കി നൽകിയാണ് 2018 ൽ കുവൈറ്റിലെത്തിയത്. അവിടെ കാത്തുനിന്ന അറബി ഏജന്റ് ഒരു വീട്ടിലാക്കി.
രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നൽകിയില്ല എന്നതും ഒഴിച്ചാൽ കാര്യമായ പ്രശ്‌നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു വാഗ്ദാനം. നൽകിയത് 90 ദിനാർ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യുന്നതാണ് അവിടുത്തെ നിബന്ധന. പിന്നീട് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം.
ചെറിയ കുറെ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി. അവിടെ ഒരു വർഷം പൂർത്തിയായതോടെ വീട്ടുകാർ ശ്രീലങ്കൻ ഏജന്റിനു കൈമാറി. അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ടാക്കിയെങ്കിലും നാലുനിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിലേക്കു വിടാൻ അഭ്യർത്ഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. അവിടെ കടുത്ത ജോലിയും മാനസിക പീഡനവും. ഭക്ഷണംപോലും തരാത്ത സാഹചര്യവുമുണ്ടായി.
ഇതിനിടെ കഴുത്തിൽ മുഴ വന്നതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നെ ഒരു തവണ ആശുപത്രിയിൽ കാണിച്ചു. തുടർ ചികിത്സയില്ലാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം പോലും വീട്ടുടമ നൽകാൻ തയ്യാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിർത്തി. ഇടയ്ക്ക് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. തിരികെ നാട്ടിൽ വിടണമെന്നു ആവശ്യപ്പെട്ടപ്പോൾ വലിയ തുക പകരം ചോദിച്ചു. അവിടെ കിടന്നു മരിച്ചുപോകുമോ എന്ന ഭയത്തിലാണ് ഏജന്റിനെ വീണ്ടും സമീപിച്ചത്.
കൂട്ടുകാരിൽ പലരോടും കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു കൂട്ടുകാരിയാണ് ഡോ. ലക്‌സന്റെ നമ്പർ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ നാട്ടിലെത്തുന്നതുവരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെനിന്നു. എംബസിയിൽ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കിയതും ആ വീട്ടിൽനിന്നു രക്ഷപ്പെടാൻ അവസരം ഒരുക്കിയതും അദ്ദേഹമാണ്. ഇറങ്ങിയോടി ടാക്‌സിയിൽ എംബസിയിലെത്തിയപ്പോൾ വളരെ സഹാനുഭൂതിയോടെ അവർ പെരുമാറി. താമസിക്കാൻ സ്ഥലവും ഭക്ഷണവും തന്നു. എന്നെപ്പോലെ നിരവധിപ്പേർ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസ്സിലായത്.
എന്നെ ഗൾഫിലെത്തിച്ച ബന്ധു കയറ്റിവിട്ട ഒരു പെൺകുട്ടി വളരെ ദുരിതം അനുഭവിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. പലരും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. എനിക്ക് അത്തരം പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ സ്ത്രീ രക്ഷപ്പെട്ട് എംബസിയിൽ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവർ അനുഭവിച്ചത്.-ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ നാട്ടിൽത്തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രഹവും ദീപ പങ്കുവയ്ക്കുന്നു.
കൊച്ചിയിൽ ഐടി, എക്‌സ്‌പോർട്ടിങ്, കൺസൽറ്റിങ് സ്ഥാപനങ്ങൾ നടത്തുന്ന ഡോ. ലക്‌സൺ ഫ്രാൻസിസ് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്ററണ്. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ, ദുരിതത്തിലായ ഒരു പെൺകുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇദ്ദേഹം.
സോഷ്യൽമീഡിയയിൽ രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം പോയ കൊല്ലം കൊട്ടിയം സ്വദേശി അൻസിയെയാണ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തും പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴയിൽനിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ നിശ്ചയവും നടത്തിയ ശേഷം പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അൻസി. 2020 സെപ്റ്റംബറിലാണു റംസിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും സോഷ്യൽമീഡിയയിലടക്കം റംസിക്ക് നീതി തേടി കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രൂപീകരിച്ച ഒരു കൂട്ടായ്മയിലെ അംഗത്തോടൊപ്പമാണ് റംസിയുടെ സഹോദരി ഒളിച്ചോടിയത്.
കഴിഞ്ഞ 18 മുതൽ അൻസിയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവർ പോയതെന്നും ഭർത്താവ് പറയുന്നു.
റംസി ആത്മഹത്യ സംഭവത്തിൽ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോൾ സഹോദരിക്കൊപ്പം പിടിയിലായ യുവാവ്. റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം പള്ളിമുക്ക് കൊല്ലൂർവിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.
മുംബൈ: കോവിഡ് വാക്സിൻ നിര്‍മിക്കുന്ന പൂന സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. പൂനയിലെ മഞ്ചിയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ ഏതാനും പേരെ രക്ഷപെടുത്തി.
നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. പ്ലാന്റിലെ തൊഴിലാളികളാണ് മരിച്ചതെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
മൂന്ന് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ പ്ലാന്റിലെ തീപിടിത്തം പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. വാക്സീന് നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന് ഉല്പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അപകട കാരണം വ്യക്തമല്ല.
തിരുവനന്തപുരത്ത് ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പിടിയില്‍. മുരുക്കുംപുഴയിലാണ് സംഭവം. മുരുക്കുംപുഴ സ്വദേശി വിക്രമന്‍ ആണ് പോലീസിന്റെ പിടിയിലായത്.
മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന സഹോദരിമാരാണ് 65കാരന്റെ ഇരയായത്. വീട്ടില്‍ സഹായത്തിനായി വന്നിരുന്ന വിക്രമന്‍, മുത്തശ്ശി പുറത്തുപോകുന്ന സമയം നോക്കി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണമാണ് കുട്ടികള്‍ ആരോടും പറയാതെ ഇരുന്നത്.
അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍ക്കാരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് പറയുന്നത്. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ മുരുക്കുംപുഴ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.
ഏറെ ദുരൂഹതകൾ ബാക്കി നിർത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണം പ്രാദേശിക മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
ഡിസംബർ 9 ന് നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും കുപിതയായ നടി ശുചിമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്.
ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിക്കുന്നതിനു താൻ സാക്ഷിയാണെന്നു സെയ്ദ് രോഹിത് വെളിപ്പെടുത്തി.
ഇതിനു മുൻപും സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥിൽ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാൽ ഹേംനാഥിനൊപ്പമുള്ള ജീവിതത്തിൽ അവർ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.
സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ചിത്രയുടെ അമ്മ നടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കി.
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഡിസംബർ 9 ന് പുലർച്ചെ രണ്ടു മണിയോടെ ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈൽ ഫോണിൽനിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബർ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് നിർണായകമായത്. പാണ്ഡ്യൻ സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഭർത്താവിന്റെ വിയോഗം പോലും തിരിച്ചറിയാനാവാത്ത വിധം തളർന്നുപോയിരിക്കുന്നു എഴുപത്തിയാറ്കാരിയായ അമ്മിണി. ഭർത്താവ് പൊടിയൻ മരണത്തിനു കീഴടങ്ങിയത് അറിയാതെ കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഈ വൃദ്ധമാതാവ് നിശ്ശബ്ദയാണ്. കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ വൃദ്ധ ദമ്പതികളുടെ ദാരുണാവസ്ഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
അമ്മിണിക്ക് നടുവിനും കാലിനും വേദനയുണ്ടെന്നു മാത്രം ഡോക്ടറോടു പറഞ്ഞിരുന്നു. അതോടെ വിദഗ്ധ ചികിത്സയ്ക്കായി അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലേക്ക് നിർദേശിച്ചിരിക്കുകയാണ്. വീട്ടിലെ മറ്റു സാഹചര്യങ്ങളെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ വിശദമായ കൗൺസിലിങ് നടത്താനാണ് തീരുമാനം.
നാട്ടുകാരും ജനപ്രതിനിധികളും ഇന്നലെ വീട്ടിലെത്തുമ്പോൾ നായയുടെ അരികിൽ ഭക്ഷണം കൊടുക്കുന്ന വലിയ പാത്രം കണ്ടു. പക്ഷേ പൊടിയന്റെയും അമ്മിണിയുടെയും സമീപമുള്ളത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു പഴകിയ ഭക്ഷണം മാത്രം.
നാട്ടുകാരെത്തുമ്പോൾ പാതിബോധത്തിലായിരുന്നു പൊടിയൻ. സമീപത്തെ കസേരയിൽ അമ്മിണി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ജോലി ചെയ്യാൻ ആരോഗ്യം ഇല്ലാതെ വന്നതോടെയാണ് ഇവർ അവഗണിക്കപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പൊടിയന്റെ മരണം പട്ടിണി മൂലമെന്ന് അധികൃതർ ഉറപ്പിച്ചിട്ടില്ല.
ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് പൊടിയന്റെ തൊണ്ടയിൽ നിന്നു ഭക്ഷണം താഴേക്കിറങ്ങിയതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അമ്മിണിയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഷെൽറ്റൽ ഹോം കണ്ടെത്താൻ സാമൂഹിക നീതി വകുപ്പ് ഓഫിസറെ ചുമതലപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു.
സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.പി.ചന്ദ്രബോസ് ഇന്ന് വീട്ടിലെത്തി തെളിവെടുപ്പു നടത്തും. സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സി.എ.സന്തോഷ്, പുഷ്പാംഗദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ആശുപത്രിയിലേക്കു മാറ്റിയത്. ആദ്യം, പഞ്ചായത്തംഗം സിനിമോൾ തടത്തിലാണ് പൊലീസിനെയും കൂട്ടി വീട്ടിലെത്തിയത്.
പിന്നാലെ നാട്ടുകാരുമെത്തി. പൊടിയനെയും അമ്മിണിയെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ അറിയിച്ചു.