ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.
കുടുംബ കലഹത്തിനിടെ മകനെ പിതാവ് മർദ്ദിച്ചു കൊന്നു. കോഴിക്കോട് കിനലൂർ സ്വദേശിയായ വേണുവിന്റെ മകൻ അലൻ മരിച്ചു. വേലുവിനെ ബാലസേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.മദ്യപിച്ചിരുന്ന വേണു ഭാര്യയെ ആക്രമിച്ചു. മകൻ അലൻ ദുരുപയോഗം തടയാൻ ശ്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് അലനെ വേണു തല്ലിയത്. പിന്നിലേക്ക് തള്ളിയപ്പോൾ അലന്റെ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഭാര്യയുടെ കരച്ചിൽ കേട്ട് അയവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിൽ പ്രവേശിക്കാൻ വേണു ആരെയും അനുവദിച്ചില്ല. അരമണിക്കൂറിനുശേഷം അലന്റെ ബന്ധുക്കൾ അവനെ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് അലൻ മരിച്ചു. രാത്രിയിൽ വേലുവിനെ ബാലസറി പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അലന്റെ മൃതദേഹം ഒരു കോവറൽ പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.
സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയയ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.
വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.
സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഫിറോസ് കുന്നുംപറമ്പിലിനെ അടുത്ത ദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. അമ്മയുടെ ചികിത്സയ്‌ക്കുള്ള പണം എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മറ്റ് ചിലർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരുന്നതായും എന്നാൽ, ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ വർഷ സമ്മതിച്ചില്ലെന്നുമാണ് ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരുടെ വിശദീകരണം.
അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് പുറത്ത് വരുന്നത്. ആരെയും അമ്പരപ്പിക്കുന്ന ജീവിതരീതികളായിരുന്നു സ്വപ്‌നയുടേത്. ഗള്‍ഫിലാണ് സ്വപ്‌ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു.
അതേസമയം സ്വപ്ന സുരേഷ് ആറിൽ അധികം വിവാഹം കഴിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സരിത്തിനെയും വിവാഹം കഴിച്ചിട്ടുണ്ട് എന്നും സരിതുമായും വിവാഹ ബന്ധം നടത്തി എന്നും കോൺസുലേറ്റിലെ ഒരു മുൻ ഡ്രൈവർ പറഞ്ഞു. വിവാഹ ബന്ധങ്ങൾ ഒന്നും തന്നെ വേർപെടുത്തിയിട്ടില്ല.
മാത്രമല്ല പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു. അവസാന വിവാഹം നടന്നത് കൊച്ചിയിലുള്ള ഭദ്ര കാളി ക്ഷേത്രത്തിൽ വെച്ചായിരുന്നു.ഐ.ടി സിക്രട്ടറി ശിവ ശങ്കർ ആയിരുന്നു വിവാഹത്തിൽ ഉടനീളം സജീവ സാന്നിധ്യം ആയത്. ലൈംഗികത ഉപയോഗിച്ച് ആണ് സ്വപ്ന തന്റെ സ്വാധീനം വർദ്ധിപ്പിച്ചത് എന്നും പലരെയും പാട്ടിലാക്കിയത് എന്നും ഇയാൾ സൂചിപ്പിച്ചു. അങ്ങനെ പലരെയും വലയിലാക്കി.
മന്ത്രി കടകമ്പള്ളിയും സ്വപ്നയുടെ അടുത്ത സുഹൃത്താണ് എന്നും മുൻ ഡ്രൈവർ വെളിപ്പെടുത്തുന്നു. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സ്വപ്‌ന സുരേഷിനെ പിടികൂടുമ്പോള്‍ ഏവരും ഞെട്ടി. കാര്യം മറ്റൊന്നുമല്ല അതുവരെ ഫോട്ടോകളിലും മറ്റും കണ്ട രൂപമായിരുന്നില്ല ഏവരും കണ്ടത്.
ലുക്ക് ആകെ മാറിയ നിലയില്‍ ആയിരുന്നു. മുഖത്ത് സന്തോഷം ഒന്നും ഇല്ലാതെ ആകെ സങ്കടകരമായ ഭാവമായിരുന്നു. ഈ പാവത്താനാണോ സ്വര്‍ണക്കടത്തിലെ പിടികിട്ടാപ്പുള്ളി എന്ന് പലര്‍ക്കും സംശയവും തോന്നിയിരിക്കാം. കാരണം അത്രയധികം മാറ്റങ്ങള്‍ പിടികൂടിയപ്പോള്‍ ഉണ്ടായി കുറച്ചുനാള്‍ മുമ്പ് വരെ കാര്യങ്ങള്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. സ്വപ്‌നയുടെ വാക്കിനും നോക്കിനും മുമ്പില്‍ പതറിയ പലരുമുണ്ട്. ഉന്നതര്‍ പോലും ഇത്തരത്തില്‍ സ്വപ്‌നയ്ക്ക് മുന്നില്‍ വിറച്ച് നില്‍ക്കുന്നുണ്ട്.
ഗുണ്ട തലവനെ പോലെ തലയെടുപ്പുള്ള സ്വപ്‌നയ്ക്ക് കീഴില്‍ ഒരു ഗുണ്ട സംഘം തന്നെ ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങള്‍ കെട്ടിപ്പെടുക്കയായിരുന്നു സ്വപ്‌നയുടെ പ്രധാന വീക്ക്‌നെസ്. സുഹൃത് ബന്ധങ്ങളില്‍ പെട്ടവരെയൊക്കെ ഇതിനായി സ്വപ്‌ന നന്നായി വിനിയോഗിച്ചു. തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കല്‍ ഇമേജിന് കോട്ടം തട്ടാതെ പിടിച്ചു നില്‍ക്കാന്‍ സ്വപ്‌ന പരമാവധി ശ്രമിച്ചു. സ്വപ്ന ജനിച്ച് വളര്‍ന്നത് ദുബായിലായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലി നേടി. 18-ാം വയസില്‍ വിവാഹം. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനൊപ്പം ബിസിനസ് പടുത്തുയര്‍ത്തി. പണം സ്വന്തമാക്കാന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്നു സ്വപ്‌ന. ഇത്രയും ഉന്നത ബന്ധങ്ങളും രഹസ്യമായ കള്ളത്തരങ്ങളും കൊണ്ടു നടന്നപ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്ന് സ്വപ്‌ന സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
ദുബായിലെ പഠനവും വിവാഹവും ബിസിനസും വിജയകരമായി കൊണ്ടുപോകുന്നതിനിടെ ഇടക്ക് എല്ലാം തകര്‍ന്നു. സ്വപ്‌നയുടെ പിതാവ് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. കൊട്ടാരവളപ്പിലെ ആഡംബര വില്ലയിലായിരുന്നു താമസം. കുടുംബത്തോടൊപ്പമാണ് കഴിഞ്ഞത്. സ്വപ്‌ന കൂടാതെ രണ്ട് മക്കള്‍ കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു സ്വപ്‌നയുടെ പഠനം. പ്ലസ്ടു കഴിഞ്ഞതിന് ശേഷം അബുദാബി എയര്‍പോര്‍ട്ടില്‍ ചെറിയ ജോലി ലഭിച്ചു. ഇതിന് ശേഷം പിന്നീട് പഠിച്ചോ എന്നകാര്യത്തിന് വ്യക്തതയില്ല. കേരളത്തില്‍ ജോലിക്കായി സ്വപ്‌ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
അബുദാബിയില്‍ ജോലി നേടിയ ശേഷമായിരുന്നു സ്വപ്‌ന വിവാഹം കഴിക്കുന്നത്. തിരുവനന്തപുരം പേട്ട സ്വദേശിയാണ് വരന്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെയും അബുദാബിയിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബിസിനസിലും സ്വപ്‌ന സഹായിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഭര്‍ത്താവുമായി ബിസിനസ് നടന്നെങ്കിലും കാര്യമായില്ല. ഇതോടെ കുടുംബ ജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലാതെയായി. ഒടുവില്‍ വിവാഹബന്ധം അവസാനിച്ചു. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു പെണ്‍കുട്ടിയുണ്ട്.
പിന്നീട് സ്വപ്‌ന രണ്ടാമതും വിവാഹത്തിന് തയ്യാറായി. കൊല്ലം സ്വദേശിയായിരുന്നു ഭര്‍ത്താവ്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. രണ്ടാം വിവാഹത്തിന് ശേഷം അബുദാബി വിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു ആണ്‍കുട്ടി ഉണ്ട്. രണ്ടാം ഭര്‍ത്താവും മക്കളുമായി തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റിലും പിന്നീട് അമ്പലമുക്കിലെ ഫ്‌ളാറ്റിലുമായിരുന്നു താമസം.
ഇതിനിടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സിലും സ്വപ്ന ജോലി ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചു. അച്ഛന് അബുദാബി സുല്‍ത്താന്റെ ഓഫീസുമായുള്ള ബന്ധം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ എളുപ്പമുള്ളതാക്കിയെന്നാണ് പറയുന്നത്.
അതിനിടെ ശാരീരിക അസ്വസ്ഥത ബാധിച്ച് സ്വപ്നയുടെ അച്ഛന്‍ അബുദാബിയിലെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രണ്ട് മാസം മുന്‍പ് മരിച്ചു. ഒടുവില്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കിലും ജോലി കിട്ടി. ഈ നിയമനം ഇപ്പോള്‍ വലിയ വിവാദമാവുകയും സര്‍ക്കാര്‍ തല അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളും പുറത്ത് വരുന്നത്. പിന്നീട് ദുബൈയിൽ നിന്നും മുംബൈയിൽ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കാരുടെ സഹായത്തോടെ വീട്ടുകാർ കണ്ടെത്തുകയും ദുബൈയിൽ തിരിച്ചെത്തിക്കുകയിരുന്നു എന്നാൽ ഇതിന് മുൻപ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടിൽ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഈ ഒളിച്ചോട്ടവും.
സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രതി സ്വപ്‌ന സുരേഷിന്റെ കോൾ ലിസ്റ്റിൽ തന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവാദം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. സ്വപ്നയെ ജൂലൈ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് തന്റെ ഫോണിൽ നിന്നും വിളിച്ചിരുന്നെന്ന വാർത്ത സത്യമാണെന്നും യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് വിളിച്ചതെന്നും അനിൽ നമ്പ്യാർ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനിൽ നമ്പ്യാരുടെ വിശദീകരണം.
ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നു അറിയാനായാണ് വിളിച്ചതെന്നും ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി തനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ
ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചതെന്നും അനിൽ നമ്പ്യാരുടെ കുറിപ്പിൽ പറയുന്നു. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി താൻ ആരാഞ്ഞെന്നും തന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
അതേസമയം, അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് വിശദീകരണ കുറിപ്പിന്റെ വിശ്വാസ്യതയേയും സോഷ്യൽമീഡിയ ചോദ്യം ചെയ്യുകയാണ്. സ്വപ്നയെ മുൻ പരിചയമുണ്ടായതുകൊണ്ടല്ലേ താങ്കൾ വിളിച്ചതെന്നും മുൻപരിചയമില്ലെങ്കിൽ പിന്നെങ്ങനെയാണ് ഓഗസ്റ്റിൽ പിരിച്ചുവിട്ട സ്വപ്നയെ താങ്കൾ ജൂലൈയിൽ വിളിച്ചതെന്നും സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.
അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ്:
എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.
എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.
കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നു വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.
യുഎഇ കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതെന്റെ ജോലിയാണ്. ഞാൻ ഇതുമായി മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.
ഒരു കാര്യം കൂടി പറയട്ടെ. വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്. അതുകൊണ്ട് തന്നെ വാർത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുകയും, പെൺകുട്ടികളെ ഉൾപ്പെടുത്തി സെക്സ് പാർട്ടി സംഘടിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഭോപാലിലെ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാൻ അറസ്റ്റിൽ. കേസിന്റെ അന്വേഷണം മുറുകിയതോടെ ഇയാളും കൂട്ടാളികളും ഒളിവിൽ പോയിരുന്നു. ഇയാൾക്കൊപ്പം അറസ്റ്റിലായ വനിതാ മനേജറാണ് കുട്ടികളെ വലവീശി പിടിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സെക്സ് പാര്‍ട്ടികൾ സംഘടിപ്പിച്ചിരുന്നത്.
ജൂലൈ 12 ഞായറാഴ്ചയാണ് പ്യാരേ മിയാന്റെ വൻ സെക്സ് റാക്കറ്റിലേക്ക് വഴിതുറക്കുന്ന സൂചന പൊലീസിന് ലഭിക്കുന്നത്. പുലർച്ചെ 3മണിയോടെ ഭോപാലിലെ രാത്തിബാദ് മേഖലയിൽ 17നും 14നും ഇടയിൽ പ്രായമുള്ള അഞ്ചോളം പെൺകുട്ടികളെ പൊലീസ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുൾ അഴിയുന്നത്. പൊലീസ് കണ്ടെത്തുമ്പോൾ പെൺകുട്ടികൾ അമിതാമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ പ്യാരേ മിയാൻ തങ്ങളെ പാർട്ടിക്ക് ക്ഷണിച്ചതായും, അമിത അളവിൽ മദ്യം നൽകിയതായും ഇവർ വെളിപ്പെടുത്തി. കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ റെയ്ഡ് നടത്തി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരുന്ന സെക്സ് പാർട്ടികൾ ഈ ഫ്ലാറ്റിൽ വച്ചായിരുന്നു. നിരവധി സെക്സ് ടോയ്സ്, ലക്ഷക്കണക്കിനു രൂപ വില വരുന്ന വിദേശമദ്യം, ആഡംബരകാറുകൾ, ലൈംഗിക ഉത്തേജക മരുന്നുകൾ തുടങ്ങിയവ പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തരുന്നു .പെൺകുട്ടികളെ ഇയാൾ നിരവധി തവണ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഇയാളുടെ ഇടപാടുകാരിൽ പല പ്രമുഖരും ഉണ്ടെന്നാണ് സൂചന. ബായ്, തായ്‌ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മിയാന്‍ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മിയാനെ പിടികൂടുന്നവർക്ക് 30000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യപിച്ചിരുന്നു. ശ്രീനഗറിൽ വച്ചായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിജി ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ സര്‍ജറി വാര്‍ഡ് അടച്ചു.
യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. അതേസമയം, കോട്ടയത്ത് ഏറ്റുമാനൂരില്‍ കീഴ്ശാന്തിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മേല്‍ശാന്തി നിരീക്ഷണത്തിലേക്ക് മാറി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ രോഗ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ
ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനോയം ചെയ്തു. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു.
2016ൽ ബോബി അലോഷ്യസിനെതിരെ പല പരാതികളും ഉയർന്നിരുന്നു. ഇത് അഞ്ജു ബോബി ജോർഡിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കൗൺസിൽ വിശദമായി ചർച്ച ചെയ്തു. പഴയ ഫയലുകൾ കൃത്യമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. വിഷയത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്നും സലിം പി ചാക്കോ കൂട്ടിച്ചേർത്തു.
കോവിഡ് 19 പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി ബാലന് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് സംഭവം. പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടിക്ക് കോവിഡ് ആണോയെന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയത്.
റിയാദിലെ ശഖ്‌റ ജനറല്‍ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങി. ഇത് നീക്കം ചെയ്യുന്നതിനായി ഓപ്പറേഷന്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.
തുടര്‍ന്ന് ജനറല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായി കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പിതാവ് രംഗത്തെത്തി.
അനസ്‌തേഷ്യ നല്‍കുന്ന കാര്യത്തില്‍ ആദ്യം താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് അബ്ദുള്ള അല്‍ ജൗഫാന്‍ പറയുന്നത്. ഓപ്പറേഷന് ശേഷം സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ പരിശോധന ആവശ്യപ്പെട്ടെങ്കിലും ലീവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നു.
കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.. ആരോഗ്യസ്ഥിതി മോശമാകുന്നത് കണ്ട് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും ആംബുലന്‍സ് എത്താന്‍ വൈകി.. വാഹനം എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു’ പിതാവ് വ്യക്തമാക്കി.
സംഭവത്തില്‍ അടിയന്തിര അന്വേഷണകമ്മിറ്റി രൂപീകരിച്ച് അന്വേഷണം വേണമെന്നാണ് ജൗഫാന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കി. വിഷയത്തില്‍ നേരിട്ട് ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.