പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുകയും, പെൺകുട്ടികളെ ഉൾപ്പെടുത്തി സെക്സ് പാർട്ടി സംഘടിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഭോപാലിലെ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാൻ അറസ്റ്റിൽ. കേസിന്റെ അന്വേഷണം മുറുകിയതോടെ ഇയാളും കൂട്ടാളികളും ഒളിവിൽ പോയിരുന്നു. ഇയാൾക്കൊപ്പം അറസ്റ്റിലായ വനിതാ മനേജറാണ് കുട്ടികളെ വലവീശി പിടിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സെക്സ് പാര്‍ട്ടികൾ സംഘടിപ്പിച്ചിരുന്നത്.

ജൂലൈ 12 ഞായറാഴ്ചയാണ് പ്യാരേ മിയാന്റെ വൻ സെക്സ് റാക്കറ്റിലേക്ക് വഴിതുറക്കുന്ന സൂചന പൊലീസിന് ലഭിക്കുന്നത്. പുലർച്ചെ 3മണിയോടെ ഭോപാലിലെ രാത്തിബാദ് മേഖലയിൽ 17നും 14നും ഇടയിൽ പ്രായമുള്ള അഞ്ചോളം പെൺകുട്ടികളെ പൊലീസ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുൾ അഴിയുന്നത്. പൊലീസ് കണ്ടെത്തുമ്പോൾ പെൺകുട്ടികൾ അമിതാമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ പ്യാരേ മിയാൻ തങ്ങളെ പാർട്ടിക്ക് ക്ഷണിച്ചതായും, അമിത അളവിൽ മദ്യം നൽകിയതായും ഇവർ വെളിപ്പെടുത്തി. കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ റെയ്ഡ് നടത്തി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരുന്ന സെക്സ് പാർട്ടികൾ ഈ ഫ്ലാറ്റിൽ വച്ചായിരുന്നു. നിരവധി സെക്സ് ടോയ്സ്, ലക്ഷക്കണക്കിനു രൂപ വില വരുന്ന വിദേശമദ്യം, ആഡംബരകാറുകൾ, ലൈംഗിക ഉത്തേജക മരുന്നുകൾ തുടങ്ങിയവ പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തരുന്നു .പെൺകുട്ടികളെ ഇയാൾ നിരവധി തവണ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഇയാളുടെ ഇടപാടുകാരിൽ പല പ്രമുഖരും ഉണ്ടെന്നാണ് സൂചന. ബായ്, തായ്‌ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മിയാന്‍ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മിയാനെ പിടികൂടുന്നവർക്ക് 30000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യപിച്ചിരുന്നു. ശ്രീനഗറിൽ വച്ചായിരുന്നു അറസ്റ്റ്.