വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡി.ആര്‍.ഐ സ്ഥിരീകരിച്ചു.
മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചു വരുത്തിയ ഡിആർഐ, സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നൽകി.വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെയും കാരിയര്‍മാരായി പ്രവര്‍ത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആര്‍ഐ ചോദിച്ചത്.
ഈ പരിശോധനയില്‍ ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാല്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നു ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികിത്സയ്ക്കിടയിലും മരിച്ചു.
പെരുമ്പാവൂരില്‍ കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമര്‍ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയില്‍ നിന്നും നാടുകടത്തിയ കൊടുംക്രിമിനല്‍. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോഴാണ് ഇയാള്‍ നാടുവിട്ട് കേരളത്തിലെത്തിയത്. കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്പ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്‍റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പൊലീസ് അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രദേശവാസികളില്‍ നിന്നും ലഭിച്ചത്. നാട്ടില്‍ സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ ഇരുപത്തിയേഴുകാരനായ ഉമര്‍ അലിക്കെതിരെ നാട്ടുകാര്‍ സംഘടിതമായി തിരിഞ്ഞിരുന്നു. ഒടുവില്‍ നില്‍ക്കകള്ളിയില്ലാതെ നാടുവിട്ട് കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിലെത്തിയ ഉമര്‍ അലി പകല്‍ മുഴുവന്‍ മുഷിഞ്ഞ വേഷത്തില്‍ ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയില്‍ കഴിയുകയായിരുന്നു പതിവ്. ലൈംഗിക തൊഴിലാളികളായ സ്ത്രീകളുമായും ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ പകല്‍ ആളുകളോട് സൗമ്യമായാണ് ഉമര്‍അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്പാവൂരിലെ പ്രദേശവാസികള്‍ പറയുന്നത്. പലര്‍ക്കും ഉമര്‍അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല.
യുവതിയെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യത്തില്‍ ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ കൈക്കോട്ട് കൊണ്ട് യുവതിയെ നിരവധി തവണ തലയ്ക്കടിക്കുകയും മരിച്ചോയെന്ന് ഉറപ്പാക്കുന്നതും കാണാം. പിന്നീടാണ് ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നത്. തുടര്‍ന്നും കൈക്കോട്ട് ഉപയോഗിച്ച് കഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാന്‍ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുമായി സംസാരിക്കുന്നത് മുതല്‍ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിരലടയാളവും കണ്ടെടുത്തിട്ടുണ്ട്.
അധ്യാപകനെതിരെ ലൈംഗിക പീഡന പരാതിയുമായി എട്ടു വിദ്യാർത്ഥിനികൾ.കണ്ണൂർ പയ്യാവൂരിലെ സ്വകാര്യ സ്കൂള അധ്യാപകനെതിരെയാണ് പരാതിയുമായി വിദ്യാർത്ഥിനികൾ രംഗത്തെത്തിയത്.സ്‌കൂളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം പരാതിപ്പെട്ടത്.
സ്‌കൂളിലെ കായിക അധ്യാപകനെതിരെയാണ് പരാതി ഉയര്‍ന്നത്.ഇട്യാൾക്കെതിരെ നേരത്തെയും സമാന രീതിയിലുള്ള പരാതി ഉയർന്നിരുന്നു.ഇന്നലെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ ശിശു സംരക്ഷണ സമിതിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയും ചേര്‍ന്ന് സ്‌കൂളിലെ 200 ഓളം വരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്.
വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച പാരിതകള്‍ തുടര്‍നടപടികള്‍ക്കായി ഇന്നുതന്നെ പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ മരണത്തില്‍ പ്രാദേശീക രാഷ്ട്രീയ നേതാവിന്റെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭർത്താവിന് കഴിഞ്ഞ ദിവസം മർദനമേറ്റിരുന്നു.
കഴിഞ്ഞ ഒക്ടോബർ 21ന് വൈത്തിരിയിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സക്കീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്‍റെ കാരണം വ്യക്തമല്ല.
ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരാഴ്ച മുമ്പ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്‍കുന്ന മറുപടി.
സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്.
പ്രശ്നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ ‘അമ്മ’യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും ‘അമ്മ’യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. ഷെയിന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
കണ്ണു നനയിച്ച കലാപ്രകടനം കണ്ടപ്പോൾ അഭിനന്ദനത്തിൽ പ്രതികരണമൊതുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തയാറായില്ല. കീശയിൽനിന്ന് പഴ്സ് കയ്യിലെടുത്തു. ഉണ്ടായിരുന്ന നോട്ടുകളെല്ലാം എടുത്തു. ഒപ്പമിരുന്ന ഐജി എസ്. ശ്രീജിത്തിനോടും ഡിഐജി എസ്. സുരേന്ദ്രനോടും കയ്യിലുള്ളതു ‘ഷെയർ’ ചെയ്യാമോ എന്നു ചോദിച്ചു. സസന്തോഷം അവർ പണമെടുത്തു നൽകി. മേലുദ്യോഗസ്ഥരുടെ മാതൃക അതേപടി എസ്പി ദിവ്യ വി. ഗോപിനാഥ് അടക്കമുള്ളവർ പകർത്തിയപ്പോൾ നിമിഷങ്ങൾക്കകം പിരിഞ്ഞു കിട്ടിയത് 20,000 രൂപ!
കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് എതിരെ പൊലീസ് സംഘടിപ്പിച്ച ‘കുഞ്ഞേ, നിനക്കായ്’ ബോധവൽക്കരണത്തിന്റെ ഭാഗമായി ശക്തൻ തമ്പുരാൻ കോളജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് നൃത്തശിൽപം അവതരിപ്പിച്ചത്. കലാപ്രകടനം കണ്ടു മനസ്സു നിറഞ്ഞപ്പോഴാണ് ഉടനൊരു പാരിതോഷികം നൽകാമെന്നു ഡിജിപി തീരുമാനിച്ചത്. 10,000 രൂപ വീതം ഇരു സംഘങ്ങൾക്കും സമ്മാനിച്ചു.
ഇടുക്കി കീരിത്തോട്ടിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശി അജിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുരിക്കാശ്ശേരി മാർ സ്ലീബ കോളേജിലെ വിദ്യാർത്ഥിയായ അജിലിനെ കോപ്പി അടിച്ചെന്ന പേരിൽ കോളേജിൽ നിന്ന് ഡീബാർ ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് അജില്‍ ആത്‍മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
26കാരിയായ യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു. തെലങ്കാന ഷാദ്ർനഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് പ്രിയങ്ക ജോലി ചെയ്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോരവെ ഷാദ്‍നഗറില്‍ വെച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്‍റെ ടയര്‍ പഞ്ചറായിരുന്നു. ടയര്‍ നന്നാക്കി കൊടുക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തു.
സഹോദരിയായ ഭവ്യക്ക് ഫോണ്‍ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറയുന്നുണ്ട്. കുറച്ച് ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. എന്നാല്‍, വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പ്രിയങ്ക എത്തിയില്ല.
പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്കയുടെ വാഹനവും കാണാതായി. കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും മുൻ ഡിജിപി ടിപി സെന്‍കുമാര്‍. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസറഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിൽ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഎൻയുവിലെ പുരുഷന്മാരുടെ ഹോസ്റ്റലിലെ പെൺകുട്ടികൾ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് 40 വർഷം മുമ്പായിരുന്നു, ക്യാമ്പസിൽ ഗർഭ നിരോധന ഉറകൾ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ യുവതികൾ കോണ്ടം ഉപയോഗിച്ച് മുടി കെട്ടുന്നു, നമുക്ക് അത്തരമൊരു സർവ്വകലാശാല ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ജെഎൻയുവിലെ സമരം കത്തി നിന്ന സമയത്ത് ഗർഭ നിരോധന ഉറകൊണ്ട് മുടികെട്ടിയ യുവതിയുടെ ചിത്രം ടി പി സെൻകുമാർ പങ്ക് വച്ച് സമാനമായ പരാമർശം നടത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം ഈ ചിത്രം പങ്ക് വച്ചത്. ഇതിന് പിറകെ ചിത്രം അടുത്തിടെ നടന്ന ജെഎൻയു സമരത്തിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
എന്നാൽ ആ തിരുത്തൽ സ്വീകരിക്കാതെയാണ് സെൻകുമാർ വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഫീസ് വർദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമോ എന്ന് ഒരു വിദ്യാർത്ഥിയോട് ചോദിച്ചപ്പോൾ കേവല സമത്വമാണ് വേണ്ടതെന്നായിരുന്നു മറുപടി.
അതേ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 29 ഉം 30 ഉം – ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം നൽകുകയും ചെയ്യുന്നു. ഈ അവകാശങ്ങൾ എടുത്ത് കളയണം. ഭരണഘടനയിലെ ഈ രണ്ട് വകുപ്പുകൾ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഒരു അസമത്വം സൃഷ്ടിക്കുകയാണെന്നും സെൻകുമാർ പറയുന്നു. ഇത്തരം വകുപ്പുകൾ ഒന്നുകിൽ റദ്ദാക്കുകയോ അല്ലെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾക്കും ബാധകമാക്കുകയോ ചെയ്യണം അദ്ദേഹം പറയുന്നു.
ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കാസർഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ച നടപടിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം നില നില്‍ക്കുന്നതിനിടെയായിരുന്നു പരിപാടി നടന്നത്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാർ, ജനം ടിവി എഡിറ്റർ ജി.കെ സുരേഷ് ബാബു എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യ പ്രഭാഷകർ.
ഭരണഘടനയും ജനാധിപത്യവും, എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ നടത്തിയത്. എന്നാൽ, സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ എത്തിച്ച് കൊണ്ട് നടത്തുന്ന ദേശീയ സെമിനാർ അവതരണം സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
കൊല്ലത്ത് 19 കാരനെയാണ് പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. അതും ഹെൽമറ്റ് വച്ചില്ല എന്ന കാരണം കൊണ്ട്. തലയുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് വയ്ക്കാത്ത യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തി തലയ്ക്ക് തന്നെ അതീവ ഗുരുതര പരുക്ക് നൽകിയിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന് പുല്ല് വില നൽകിയാണ് പൊലീസിന്റെ ഇൗ അതിക്രമം.
ലാത്തി ഏറ് കൊണ്ട യുവാവ് ബൈക്കിൽ നിന്നും നിയന്ത്രണം വിട്ട് ഏതിരെ വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയിടിച്ച് വീണ യുവാവിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ രംഗത്തെത്തി. ഇതോടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹെൽമറ്റ് ഇല്ലാത്തതിനാൽ ബൈക്ക് നിർത്താതെ പോയ യുവാവിനെയാണ് പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഒാടിച്ചിട്ട് പിടിക്കരുതെന്നും കായികമായി നേരിടരുതെന്നും ഹൈക്കോടതിയും പൊലീസ് മേധാവിയുടേതടക്കമുള്ള ഉത്തരവ് നിലനിൽക്കെയാണ് പൊലീസിന്റെ ഇൗ കാടത്തം.