കോയമ്പത്തൂർ മേട്ടുപാളയത്ത് 17 പേരുടെ മരണത്തിന് കാരണമായത് ജാതി മതിൽ എന്ന് ആരോപണം. ഉയർന്ന ജാതിയിൽപെട്ട ശിവ സുബ്രമണ്യൻ തൊട്ടടുത്തുള്ള ദളിത് കോളനിക്കാരെ വേർതിരിക്കാൻ നിർമിച്ച മതിലാണ് കനത്ത മഴയിൽ തകർന്നു വീണത്. അതിനിടെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തപെട്ട ശിവ സുബ്രമണ്യൻ അറസ്റ്റിലായി

കനത്ത മഴയിൽ ആണ് മേട്ടുപാളയം നാടുർ ഗ്രാമത്തിൽ എട്ടടി ഉയരവും ഇരുപതടി നീളവുമുള്ള കരിങ്കൽ മതിൽ ഇടിഞ്ഞു വീണു ദുരന്തമുണ്ടായത്. ചെരിഞ്ഞ പ്രദേശത്ത് ഏറ്റവും മുകളിലെ കോൺക്രീറ്റ് വീടിന്റെ ചുറ്റുമതിലാണ് താഴെയുള്ള വീടുകൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് 17 പേർ മരിച്ചത്. ശിവ സുബ്രമണ്യൻ എന്ന തുണിക്കട ഉടമയുടേതാണ് മതിൽ. വീടിന് അടുത്തുള്ള ദളിത് കുടുംബങ്ങൾ പുരയിടത്തിൽ കയറാതിരിക്കാൻ വേണ്ടിയാണ് ഇയാൾ കൂറ്റൻ മതിൽ പണിതത്. നഗരസഭയിൽ നിന്ന് പെർമിറ്റ് പോലും എടുക്കാതെയുള്ള നിർമാണത്തിനെതിരെ 8 വർഷം മുമ്പ് ദളിത് കോളനിയിലെ 300 കുടുംബങ്ങൾ പരാതി നൽകിയിരുന്നങ്കിലും കാര്യം ഉണ്ടായില്ല.

കഴിഞ്ഞ ദിവസം ചെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞതോടെ ശിവ സുബ്രമണ്യത്തിനതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും ശക്തമാണ്. മദ്രാസ് ഹൈക്കോടതിക്കു മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു.

എസ്.സി/എസ്ടി പീ‍ഡന നിരോധന നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം ശിവ സുബ്രമണ്യത്തെ അറസ്റ്റ് ചെയ്യാതെ മൃതദേഹങ്ങൾ ഏറ്റെടുക്കാതെ കോയമ്പത്തൂർ മെഡിക്കൽ കോളജിനു മുന്നിൽ റോഡ് ഉപരോധിച്ചവർക്കു നേരെ പൊലിസ് ലാത്തി ചാർജ് നടത്തിയിരുന്നു.