Crime

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവായി ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ല. ദേശീയ ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലാണ് അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളില്‍ വിഷാംശം കണ്ടെത്തിയില്ലെന്ന വിവരമുള്ളത്.

കൂടത്തായി കേസില്‍ പ്രതിയായ ജോളി ഭര്‍തൃമാതാവായ അന്നമ്മ തോമസിനെ 2002-ല്‍ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും ബന്ധുക്കളായ മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.

അതേസമയം, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാത്തതന്നാണ് നിലവിലെ നിഗമനം. വിഷാംശം തെളിയിക്കാനായി വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന്‍ പരിശോധിച്ച് വരികയാണ്.

2019-ലാണ് നാടിനെ ഞെട്ടിച്ച് കൂടത്തായി കേസിലെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹാവശിഷ്ടങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചത്. റീജണല്‍ ഫൊറന്‍സിക് ലാബിലും ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.

14 വര്‍ഷത്തിനിടെ ജോളി ജോസഫ് ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കൂടത്തായി കേസ്.

 

ഏഴു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പിച്ചത്. ഇടുക്കി കുമളിക്കു സമീപം അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അടുത്ത വീട്ടില്‍നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. പൊള്ളലേറ്റ കുട്ടി ചികിത്സത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസ്സുകാരൻ അടുത്തുള്ള വീട്ടിൽനിന്നു ടയർ എടുത്തുകൊണ്ടുവന്നെന്നും ഇതിനു ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നും അമ്മ പൊലീസിനോടു പറഞ്ഞു.

കൂടാതെ, കണ്ണിൽ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അയൽവാസികളും വാർഡ് അംഗവും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്നു പൊലീസ് അറിയിച്ചു.

കൊല്ലത്ത് വീട്ടമ്മയെ റബ്ബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ഷീലയുടെ മരണത്തില്‍ പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ (കുട്ടായി-32) ആണ് അറസ്റ്റിലായത്. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്ന് ഷീല ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച് പറയുന്നുണ്ട്. ‘എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.’ എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം.

ഇക്കാര്യം മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് ഷീലയെ നിധിന്‍ ക്രൂരമായി മര്‍ദിച്ചത്.

ഈ സംഭവം കഴിഞ്ഞ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്.

വേങ്ങരയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സൻജിത്ത് പാസ്വാൻ (33) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ പൂനം ദേവി (30) അറസ്റ്റിലായത്. വേങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മലപ്പുറം കോട്ടയ്ക്കലിലെ വാടക ക്വട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവ് വയറുവേദനയെ തുടർന്ന് മരിച്ചു എന്നായിരുന്നു ഇവർ മറ്റുള്ളവരോട് പറഞിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൻജിത്ത് പാസ്വാന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പൂനം ദേവി പ്രണയത്തിലായതിനെ തുടർന്നാണ് സൻജിത്ത് പാസ്വാൻ ഭാര്യയേയും മക്കളെയും കൂട്ടി മലപ്പുറത്തെത്തിയത്. എന്നാൽ ഭാര്യ ഫോൺ വഴി യുവാവുമായുള്ള ബന്ധം തുടരുകയായിരുന്നു. താൻ ബന്ധം തുടരുന്ന വിവരം ഭർത്താവ് അറിഞ്ഞതോടെ സൻജിത്ത് പാസ്വാനെ കൊലപ്പെടുത്താൻ പൂനം ദേവി തീരുമാനിക്കുകയായിരുന്നു.

രാത്രി ഉറങ്ങി കിടക്കുകയായിരുന്ന സൻജിത്ത് പാസ്വാന്റെ കൈയ്യും കാലും കൂട്ടികെട്ടിയതിന് ശേഷം കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് കെട്ടുകൾ അഴിച്ച ശേഷം തൊട്ടടുത്ത മുറികളിൽ താമസിക്കുന്നവരോട് ഭർത്താവിന് സുഖമില്ലെന്ന് പറയുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിനും ശരീരത്തിലും പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് പൂനം ദേവിയെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്നും ഭർത്താവ് ജീവനോടെ ഉണ്ടെങ്കിൽ ആ ബന്ധത്തിന് സമ്മതിക്കില്ലെന്നും കരുതിയാണ് കൊലപാതകം നടത്തിയതെന്നും പൂനം ദേവി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ വിമാനത്തില്‍ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്പതികളാണ് ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനം കയറാന്‍ ശ്രമിച്ചത്.

ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്‌കിലാണ് സംഭവം. ബെല്‍ജിയം പാസ്‌പോര്‍ട്ടുള്ള ദമ്പതികള്‍ ബ്രസല്‍സിലേക്കുള്ള യാത്രയിലായിരുന്നു. രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്പതികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നത്.

വിമാനം കയറാന്‍ വൈകിയെത്തിയ ദമ്പതികള്‍, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിയുന്നത്. ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെയുമായി വിമാനം കയറാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെക്ക് ഇന്‍ കൗണ്ടര്‍ അടക്കാനൊരുങ്ങിയതോടെ ദമ്പതികള്‍ കുഞ്ഞിനെ കൗണ്ടറിലെ ബേബി സീറ്റില്‍ ഇരുത്തിയ ശേഷം കൗണ്ടറിനുള്ളിലേക്ക് ഓടുകയായിരുന്നു.

തുടര്‍ന്ന് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഏജന്റ് സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അവരെത്തിയിട്ടും പരിഹരിക്കാനാവാതെ വന്നതോടെ വിഷയം പോലീസിലേക്ക് കൈമാറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ദമ്പതികളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. കുഞ്ഞ് നിലവില്‍ ദമ്പതികള്‍ക്കൊപ്പമുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ മുംബൈയില്‍ മരിച്ച നിലയില്‍
കണ്ടെത്തിയ സംഭവം സാഹസിക സ്റ്റണ്ടിനിടെ നടന്ന അപകടമാണെന്ന് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ മുംബൈ പനവേലിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് ചങ്ങനാശേരി സ്വദേശിനി റോസ്‌മേരി നിരീഷിനെ കണ്ടെത്തിയത്. അപകട ശേഷം നടത്തിയ അന്വേഷണത്തില്‍ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു റോസ്‌മേരി. കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ് റോസ് മേരി. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്.

ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ കോളേജ് പ്രോജക്റ്റിനായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മാണം നടക്കുകയായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോള്‍ഡിന്റെ’ 11-ാം നിലയിലാണ് റോസ്‌മേരി താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ സുഹൃത്തായ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

പന്‍വേല്‍ താലൂക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍, ബാല്‍ക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയില്‍ താല്‍ക്കാലിക ബെഡ്ഷീറ്റ് കയര്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍, യുവതിയുടെ മറ്റ് സഹപാഠികള്‍ ഏഴാം നിലയിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി.

ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്പോള്‍, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയര്‍ തീര്‍ത്ത് ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് സ്ലൈഡിംഗ് വിന്‍ഡോകള്‍ തുറന്ന് ഹാളില്‍ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിന്‍ ഡോറില്‍ നിന്ന് എട്ടാം നിലയിലെ ഫ്‌ലാറ്റിലേക്ക് മടങ്ങി.

”ഞായറാഴ്ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണ്. ഞങ്ങള്‍ അപകടമരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, ”പന്‍വേല്‍ താലൂക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് ഷെല്‍ക്കര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

: കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് തീ പിടിച്ചതിന് പിന്നാലെ പെട്ടെന്ന് തീ പടരാൻ കാരണമായത് കാറിൽ സൂക്ഷിച്ച പെട്രോൾ ആണെന്ന് ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. ഷോർട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ണൂർ ആർടിഒ വ്യക്തമാക്കിയിരുന്നു.

തീ പടരാൻ കാരണം സാനിറ്റൈസറോ സ്പ്രേയോ ആകാം എന്ന് നേരത്തെ നിഗമനമുണ്ടായിരുന്നു. എന്നാൽ രണ്ട് കുപ്പി പെട്രോൾ കാറിൽ ഉണ്ടായിരുന്നതായാണ് ഫോറൻസിക് സംഘം കണ്ടെത്തിയത്. ഫോറൻസിക് സംഘത്തിന്റെ വിശദമായ പരിശോധനയിലാണ് കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

അതേസമയം കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടെങ്കിലും പ്രസവ വേദനയെ തുടർന്ന് യുവതി കരഞ്ഞതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കാസർഗോഡ് നിന്നും മുങ്ങിയ പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്കയിലെ ഏൽക്കാനത്തെ വാടക വീട്ടിൽ നിന്ന് ബുധനാഴ്ചയാണ് കൊല്ലം സ്വദേശിനിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഒന്നര മാസം മുൻപാണ് റബർ ടാപ്പിങ് തൊഴിലാളികളായ ഇരുവരും കാസർഗോഡ് എത്തി താമസം ആരംഭിച്ചത്. കുറച്ച് ദിവസമായി ഇവർ ജോലിക്ക് എത്താത്തതിനെ തുടർന്ന് എസ്റ്റേറ്റ് തൊഴിലാളികൾ അന്വേഷിച്ച് വാടക വീട്ടിലെത്തിയപ്പോഴാണ് നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നീതുവിനൊപ്പം താമസിച്ച ആന്റോ സെബാസ്റ്റ്യനെ കാണാതായതോടെ നീതുവിന്റെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നീതുവിന്റെ ശരീരത്തിൽ പരിക്കേറ്റതായി കണ്ടെത്തി. കൂടാതെ ശ്വാസം മുട്ടിയാണ് മരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നീതുവിന്റെ തലയ്ക്ക് അടിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം നീതു നേരത്തെ രണ്ട് വിവാഹം കഴിച്ചതായും ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹം കഴിച്ചിരുന്നതായും പോലീസ് പറയുന്നു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർമ്മാതാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി മാർട്ടിൻ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

പതിമൂന്ന് വർഷമായി തൃശൂർ,മുംബൈ,ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് പോയി ഇയാൾ യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് 78 ലക്ഷം രൂപയും 80 പവൻ സ്വർണാഭരണവും മാർട്ടിൻ സെബാസ്റ്റ്യൻ തട്ടിയെടുത്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി പരാതി നൽകുമെന്ന് മനസിലാക്കിയ പ്രതി മുൻ‌കൂർ ജാമ്യം നേടിയിരുന്നു.

മാർട്ടിന് കോടതി കഴിഞ്ഞ ആഴ്ച മുൻ‌കൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസം മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ദീപു (24) ആണ് അറസ്റ്റിലായത്. അമ്പലം കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് പെൺകുട്ടിയെ പ്രതിയുടെ സഹോദരന്റെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത് . പെൺകുട്ടിയുടെ വയർ വീർത്തിരിക്കുന്നത് ശ്രദ്ധിച്ച ആശാവർക്കർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയി പരിശോധിക്കാൻ വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് ഓയൂരിലെ ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ആശുപത്രി അധികൃതർ കൊല്ലം ഗവണ്മെന്റ് കോളേജിലേക്ക് ഇവരെ അയക്കുകയായിരുന്നു.

കൊല്ലം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിമരമറിയിച്ചു.

Copyright © . All rights reserved