വീട്ടിലെ കട്ടിലില്‍ തീ പടര്‍ന്ന് കയറി കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടില്‍ തങ്കപ്പന്‍ ആണ് മരിച്ചത്.

എഴുപത്തിനാല് വയസ്സായിരുന്നു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചുവെച്ച മെഴുക് തിരിയില്‍ നിന്ന് തീ പടര്‍ന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. തങ്കപ്പനെ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പാണ് തങ്കപ്പന്റെ ഭാര്യ ഷേര്‍ലി മരിച്ചത്. ഇതോടെ തങ്കപ്പന്‍ തനിച്ചായിരുന്നു താമസം. മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് എല്ലാ ദിവസവും വയോധികന് ഭക്ഷണം കൊണ്ട് നല്‍കാറുണ്ടായിരുന്നു. രാവിലെ ഏഴ് മണിയോടെ ചായ കൊടുക്കാന്‍ മകള്‍ വന്നിരുന്നു.

മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞ നിലയില്‍ തങ്കപ്പന്റെ മൃതദേഹം കണ്ടത്. സ്ഥിരമായി മെഴുക് തിരി കത്തിച്ചു വെയ്ക്കുന്ന ശീലം തങ്കപ്പന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കട്ടിലും സമീപത്തുണ്ടായിരുന്ന ടീപ്പോയും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. നടക്കാന്‍ കഴിയാത്തതിനാല്‍ തങ്കപ്പന് തീപടര്‍ന്നുകയറിയപ്പോള്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.