മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും കൊലപ്പെടുത്താൻ വീടുകളിൽ ആയുധങ്ങൾ ശേഖരിക്കണമെന്ന് ഹിന്ദുത്വ ആചാര്യൻ മഹാമണ്ഡലേശ്വർ സ്വാമി ഭക്ത് ഹരി സിങിന്റെ ആഹ്വാനം. ഡൽഹി ജന്ദർ മന്ദറിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിദ്വേഷ പരാമർശം നടത്തിയത്. സംഭവത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും നിങ്ങൾ എപ്പോഴാണ് കൊല്ലുക എന്ന് ഹിന്ദുക്കളോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു കൈയ്യിൽ ആയുധവും മറുകയ്യിൽ വേദഗ്രന്ഥവുമായി വേണം ഇക്കൂട്ടരെ കൊല്ലാനെന്നും വീഡിയോയിൽ ഹരി സങ് പറയുന്നു. ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് പറഞ്ഞു ഭിന്നിപ്പിച്ച് ഭരിക്കുക. ക്രിസ്ത്യാനികളും അങ്ങനെ തന്നെ പറഞ്ഞു. മുസ്ലിങ്ങൾ പറഞ്ഞു കൊന്നു ഭരിക്കുക.

എപ്പോഴാണ് നിങ്ങൾ കൊല്ലാൻ പോകുന്നത്? നിങ്ങൾ എല്ലാം മരിച്ചു കഴിഞ്ഞിട്ടോ? പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന സാധാരണ കത്തിയൊന്നും പോര. ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കുക. ഒരു കൈയ്യിൽ വേദഗ്രന്ഥവും മറുകയ്യിൽ ആയുധവുമായി വേണം ഇവരെ കൊല്ലാൻ, ഹരി സിങ് വീഡിയോയിൽ പറയുന്നു.

എനിക്ക് 83 വയസായി. ഞാൻ 80 പേരെ കൊന്നിട്ടുണ്ട്. ഇനിയും കൊല്ലും. സെഞ്ച്വറി തികയ്ക്കാതെ ഞാൻ പോകില്ല, ഹരി സിങ് കൂട്ടിച്ചേർക്കുന്നു.ഹിന്ദു മതത്തെയും പശുവിനേയും അപകീർത്തിപ്പെടുത്തുന്നവരെ കൊലപ്പെടുത്തണമെന്നും ഹരി സിങ് പറയുന്നു. രാജ്യത്ത് കോടതികളും പൈസക്കാരുടെ കൈയ്യിലായി കഴിഞ്ഞെന്നും സിങ് ആരോപിക്കുന്നു.