എറണാകുളം കാലടി കാഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി രത്‌നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം മറനീങ്ങിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ജാതി തോട്ടത്തില്‍ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്.
പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. ചവറ അറക്കൽ സ്വദേശി അശ്വന്ത് (22) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നതായും ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നതായും അശ്വന്തിന്റെ കുടുംബം ആരോപിക്കുന്നു. കൂടാതെ പെൺകുട്ടിയെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നിർബന്ധിച്ചിരുന്നു എന്നാൽ പെൺകുട്ടിയും അതിന് തയ്യാറായില്ല. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം ചവറ സിഐ അശ്വന്തിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ എത്തിയ അശ്വന്തിന്റെ ഫോൺ പിടിച്ച് വച്ചതിന് ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അശ്വന്തിന്റെ സഹോദരനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ അശ്വന്ത് തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം അശ്വന്ത് പോലീസ് സ്റ്റേഷനിൽ ആണെന്ന വിവരം ലഭിച്ച പെൺകുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. കോഴിക്കോട് മുത്താമ്പി സ്വദേശി രവീന്ദ്രൻ (46) ആണ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
കോഴിക്കോട് മുത്താമ്പി സ്വദേശിനിയായ ഇയാളുടെ ഭാര്യ ലേഖയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹത ബന്ധമുണ്ടെന്ന് രവീന്ദ്രൻ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ഇക്കാര്യം പറഞ്ഞ് ലേഖയുമായി രവീന്ദ്രൻ വഴക്കിടുകയും വഴക്കിനിടയിൽ ലേഖയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ രവീന്ദ്രൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തുകയും ലേഖയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മൂന്നാം ക്ലാസുകാരിയായ മകൾ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വര്‍ക്കലയില്‍ നാടിനെ നടുക്കിയ ദുരന്തത്തില്‍ അഞ്ചു ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം. വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തിലാണ് പോലീസിന് ഇനിയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നത്.
പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന കുടുംബത്തിന് കൂട്ടമരണം സംഭവിച്ചത്. വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപന്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരണപ്പെട്ടത്.
ഈ അപകടത്തില്‍ നിന്നും മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ രക്ഷപ്പെട്ടിരുന്നു. സംഭവം നടന്ന് പത്ത് മാസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയോ അന്വേഷണം പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല.
ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
2022 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് പ്രതാപന്റെ വീട്ടില്‍ നിന്നും പുകയും തീയും ഉയരുന്നത് അയല്‍ക്കാര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ഒരാളെ പരിക്കകുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. തീപിടുത്തത്തില്‍ ഇരുനില വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എന്നാല്‍ തീ എങ്ങിനെയാണ് പടര്‍ന്നതെന്നും ഉറവിടം എവിടെയാണെന്നും കൃത്യമായി കണ്ടെത്താനായിട്ടില്ല.
കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടായി അത് കേബിള്‍ വഴി ഹാളിലേക്ക് പടര്‍ന്നെന്നുമാണ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല.
പുക ശ്വസിച്ചതാണ് മരണകാരണം. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏറ്റിരുന്നില്ല. വസ്ത്രങ്ങളില്‍ തീപടരാത്തതും ഈ നിഗമനത്തിലേക്ക് പോലീസിനെ നയിച്ചു. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞു. വീടിനുള്ളിലെ ജിപ്സം ഇന്റീരിയല്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയെന്നും പോലീസ് പറയുന്നു.
ഇതോടെ, എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടരുകയും ശ്വാസം മുട്ടി മരണങ്ങള്‍ സംഭവിച്ചെന്നുമാണ് കണ്ടെത്തല്‍. പുക നിറഞ്ഞത് തിരിച്ചറിഞ്ഞ്‌പോള്‍ രക്ഷപ്പെടാനായില്ലെന്നും പോലീസ് കരുതുന്നു.
എന്നാല്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീപ്പൊരി വീണ് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വീടിനുള്ളില്‍ ഉണ്ടായിരുന്നവരോ അയല്‍വീടുകളിലുള്ളവരോ ശബ്ദം കേട്ടിരുന്നില്ല. ഇതെന്താണ് എന്ന ചോദ്യവും പോലീസ് ഉയര്‍ത്തുന്നുണ്ട്. പുറത്ത് കത്തിപ്പിടിച്ച തീ വീടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മരണങ്ങളില്‍ സംശയമുന്നയിച്ച് പ്രതാപന്റെ കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
സുഹൃത്തായ യുവതിയുടെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദ് (38) ആണ് മരിച്ചത്. അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അരവിന്ദന്റെ കുടുംബം രംഗത്തെത്തി. അരവിന്ദന്റെ മരണത്തിൽ വീട്ടമ്മയായ യുവതിക്ക് പങ്കുണ്ടെന്നും അരവിന്ദന്റെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വീട്ടമ്മയായ യുവതിയെ കാണാനായി അരവിന്ദൻ യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് തലക്ക് പരിക്കേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞ് വീണതെന്നാണ് ആദ്യം വീട്ടമ്മ പറഞ്ഞിരുന്നത്. നാട്ടുകാരനായ ഓട്ടോ ഡ്രൈവർ വഴിയാണ് അരവിന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉച്ചയോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് അരവിന്ദന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റതായി കണ്ടത്.
അതേസമയം മെഡിക്കൽ കോളേജിൽ യുവാവിനെ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിൽ നിന്നും മുങ്ങിയതും വ്യാജ പേര് നൽകിയതും സംശയം ജനിപ്പിക്കുന്നു. യുവാവിനെ പരിശോധിച്ചതിൽ നിന്ന് തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകരണമായി കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.
പാറശാല ഷാരോൺ വധക്കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ അറസ്റ്റിലായി 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്︋പി റാസിത്താണ് കുറ്റപത്രം സമർപ്പിച്ചത്. കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകത്തിൽ പങ്കില്ലെങ്കിലും അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഷാരോണിനെ കൊലപ്പെടുത്താനുള്ള ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീഷ്മ ഷാരോണിനെ ലൈംഗിക ബന്ധത്തിവനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
മുൻപേതന്നെ ഷാരോണുമായി ഷാരോണുമായി പ്രണയത്തിലായിരുന്നു ഗ്രീഷ്മ. അതിനിടയിൽ ഗ്രീഷ്മയ്ക്ക് ഉയർന്ന സാമ്പത്തിക നിലയുള്ള സൈനികൻ്റെ വിവാഹാലോചന വന്നിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവദിവസം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു. സെക്സ് ചാറ്റിൻ്റെ അവസാനം ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. സെക്സ് ചാറ്റിൻ്റേയും ഷാരോണിനെ ക്ഷണിച്ചുകൊണ്ടുള്ള ചാറ്റിൻ്റെയും തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഷാരോൺ വീട്ടിലെത്തിയപ്പോൾ തളരാതിരിക്കാൻ എന്നു പറഞ്ഞ് നേരത്തെ കീടനാശിനി കലർത്തി വച്ചിരുന്ന കഷായം ഒരു ഗ്ലാസ് ഷാരോണിനെ കൊണ്ട് കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ഛർദ്ദിച്ച് അവശനായാണ് വീടിനു പുറത്തേക്ക് വന്നത്. ഷാരോണിനെ പുറത്തുകാത്ത് നിന്ന സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽവച്ച് കഴിഞ്ഞ ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 25നാണ് ഷാരോൺ മരിക്കുന്നത്. തുടക്കത്തിൽ പാറശാല പൊലീസ് ഷാരോണിൻ്റേത് സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ കുടുംബത്തിൻ്റെ പരാതിയിൽ പ്രത്യേക സംഘം കേസ് ഏറ്റെടുക്കുകയും ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കേരളം നടുങ്ങിയ പ്രണയക്കൊലയുടെ ചുരുളഴിഞ്ഞത്.
കാട്ടാനയെ കണ്ട് പേടിച്ചോടുന്നതിനിടയിൽ വീണ് പരിക്കേറ്റ ഗർഭിണി മരിച്ചു. ഇടമലക്കുടി സ്വദേശി മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് വീണ് പരിക്കേറ്റതിനെ തുടർന്ന് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് മാസം ഗർഭിണിയായ അംബിക ആറ്റിൽ കുളിക്കാൻ പോകുന്നതിനി ടെയാണ് കാട്ടാനയെ കണ്ട് ഭയന്നോടിയതെന്ന് നാട്ടുകാർ പറയുന്നു.
ഓടുന്നതിനിടയിൽ വീണ് അബോധാവസ്ഥയിലായ അംബികയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചിരിക്കുന്നു. റോഡ് തകർന്നത് കാരണം ആംബുലൻസിന് സ്ഥലത്ത് എത്തിപ്പെടാൻ സാധിച്ചില്ല. തുടർന്ന് സ്ട്രക്ച്ചറിൽ ചുമന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പന്ത്രണ്ട് മണിക്കൂർ വൈകിയാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.
പള്ളിക്കരയിൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര സ്വദേശികളായ സുബൈർ-സമീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച സ്‌കൂളിൽ പോയ മുഹമ്മദ് ഷഹീമിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂളിൽ നിന്നും വീട്ടിൽ പോകുന്നെന്ന് അധ്യാപകരോട് പറഞ്ഞതിന് ശേഷം പോയ മുഹമ്മദ് ഷഹീം വീട്ടിൽ എത്തിയില്ല. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
രാത്രി എട്ട് മണിയോടെ പള്ളിക്കരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മുഹമ്മദ് ഷഹീമിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷഹീമിനെ വൈകുന്നേരം വരെ ബേക്കലത്തുള്ള ബീച്ച് പാർക്കിൽ കണ്ടതായി ദൃക്‌സാക്ഷികൾ പൊലീസിന് വിവരം നൽകി.
ഭാര്യ വഴക്കിട്ട് പോയതിന് പിന്നാലെ നാല് മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ് പിതാവ്. കനാലില്‍ വീണ നാല് മക്കളില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. പക്ഷെ ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. യുപിയിലെ കസ്ഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ പിതാവ് പുഷ്പേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വഴക്കിട്ടതിനെ തുടര്‍ന്ന് പുഷ്പേന്ദ്ര കുമാര്‍ ഭാര്യയെ വീട്ടില്‍ കൊണ്ട് വിടുകയായിരുന്നു. തിരിച്ചെത്തിയ ഇയാള്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തില്‍ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാള്‍ താഴെക്ക് വലിച്ചെറിയുകയായിരുന്നു.
കനാലില്‍ വീണ 12 വയസുകാരിയാണ് മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അഞ്ചു വയസുള്ള കുട്ടി ഒഴുകി പോയിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരടക്കമെത്തി പരിശോധന നടത്തുണ്ടെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ പുഷ്പേന്ദ്ര കുമാര്‍ ദിവസവും മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു കുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരേയാണ് ഭീമ പുഴക്കരയിൽ പാരഗൺ പാലത്തിനടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മോഹൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവർ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് നിലവിൽ നിൽക്കുന്നുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെയാണ് കുടുംബത്തിലെ ഏഴ് പേരെയും വകവരുത്തിയത്.