കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് മലയാളി മരിച്ചതെന്നാണ് സംശയം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍ ഇവര്‍
നായാട്ടിന് പോയതെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബഹ്‌റൈനില്‍ നിന്നും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളിയെ താന്‍ ഉപയോഗിച്ചിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബഹ്‌റൈനിലെ താമസ സ്ഥലത്തു നിന്നും കാണാതായ തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സതീഷ് കുമാറിനെ(56) മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണെന്നും ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
30 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ സതീഷ് നിലവില്‍ ഹിദ്ദിലെ ബോക്‌സ് മൈക്കേഴ്‌സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. സഹോദരിയും ഭര്‍ത്താവും ബഹ്‌റൈനിലുണ്ട്. ഹിദ്ദ് പ്രവിശ്യയിലെ അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലെ കാറിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ ശെര്‍ലി. മക്കള്‍ സ്വാദി, അശ്വിന്‍
തനിക്ക് അശ്ലീല സന്ദേശമയച്ച യുവാവിന് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍. സമൂഹമാധ്യമത്തിലൂടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഗായത്രി മറുപടി നല്‍കിയത്. രണ്ടു ലക്ഷം രൂപ തരാമെന്നും ഒരു രാത്രി കൂടെ വരുമോ എന്നുമായിരുന്നു ഗായത്രിയ്ക്കു ലഭിച്ച സന്ദേശം.
ഇക്കാര്യങ്ങള്‍ രഹസ്യമായിരിക്കുമെന്നും മണിക്കൂറിനാണു രണ്ടു ലക്ഷമെന്നും യുവാവ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഗായത്രി അയാളുടെ സഹോദരിയുടേയും അമ്മയുടേയും സുരക്ഷയ്ക്കായി പ്രാര്‍ഥനകളില്‍ അവരെ ഓര്‍ക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതിനു പിന്നാലെ ഗായത്രിയ്ക്കു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളെ എന്തും പറയാനുള്ള വേദിയാക്കി മാറ്റുന്നതിനെതിരെയും അസഭ്യമായി സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഇതോടെ ഇയാളുടെ അക്കൗണ്ട് അപ്രത്യക്ഷമായി.
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍. വ്യക്തവും ശക്തവുമായ നിലപാടുകളുടെ പേരില്‍ താരത്തിന് പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തുവെന്ന പ്രചാരണത്തിനും തന്റെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിനുമെതിരെ ഗായത്രി മുന്‍പ് രംഗത്തെത്തിയിട്ടുണ്ട്.
പളളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാന്‍ പൊലീസ് ശ്രമം. പിറവം പള്ളിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് വിശ്വാസികള്‍ അറിയിച്ചു.
പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.
വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബം അഞ്ചു വയസ്സുകാരിയെ മാളില്‍ മറന്നു. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തിയ ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോളാണ്. കുട്ടിയുടെ പിതാവ് വിദേശത്തായതിനാല്‍ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോള്‍ സുരക്ഷ ജീവനക്കാരാണ് കുട്ടയെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വനിത ഹെല്‍പ് ലൈനില്‍ വിവരമറിയിച്ചു. പൊലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്‍റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.
ഇതേതുടര്‍ന്ന് കുറ്റ്യാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു.പൊലീസ് കുട്ടിയുടെ പിതാവിന്റെ സഹോദരനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്.
നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിപ്രഷധിച്ചാണ് സമരം. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണ് സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.
ഒരു തെറ്റും ചെയ്യാതെ ഒരു നിമിഷം കൊണ്ട് ജീവിതം നഷ്ടമായതാണ് ഇവർക്ക്. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവർ കയ്യൊഴിഞ്ഞതോടെയാണ്, ഭർത്താവ് നഷ്ടമായ വേദന മാറും മുൻപ് കുഞ്ഞുങ്ങളുമായി അധികാരികളുടെ മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.
ഒരു മാസം മുൻപാണ് വാഹനത്തിന് ഗതാഗത തടസം സൃഷ്ടിച്ചെന്ന കാരണം പറഞ്ഞ ഡിവൈ.എസ്.പി ഹരികുമാർ സനലിനെ തളളിയിട്ട് കൊലപ്പെടുത്തിയത്. പൊലീസുകാരനാൽ കൊല്ലപ്പെട്ടത് കൊണ്ട് തന്നെ ഭാര്യക്ക് സർക്കാർ ജൊലി നൽകണമെന്ന് ഡി.ജി.പി ഗുപാർശ ചെയ്തിരുന്നു. സഹായം തേടി വിജി രണ്ട് തവണ മുഖ്യമന്ത്രിയെ കണ്ടു. മൂന്ന് മന്ത്രിമാർ വീട്ടിലെത്തി ഉറപ്പ് നൽകി. പക്ഷെ കേസും ബഹളവും അവസാനിച്ചതോടെ സർക്കാർ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
23 ലക്ഷത്തിന്റെ കടബാധ്യതയുള്ളപ്പോൾ വരുമാനമെല്ലാം നിലച്ച കുടുംബം ജപ്തി ഭീഷണിയിലാണ്. അതിനാൽ സർക്കാർ സഹായിച്ചില്ലങ്കിൽ നിരാഹാര സമരമാണ് ഈ കുടുംബത്തിന്റെ അടുത്ത വഴി.
ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച മകളുടെ തിരോധാനത്തിൽ സഹായമഭ്യർഥിച്ച് ഒരച്ഛൻ. ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നാണ് ഗ്രേസ് മിലെൻ(22) യാത്ര തിരിച്ചത്. എന്നാൽ ഓക്‌ലാൻഡിലെത്തിയ ശേഷം ഗ്രേസിനെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഒരു വിവരവുമില്ലെന്ന് അച്ഛൻ ഡേവിഡ് പറയുന്നു. കാണാതാകുന്നതിന് തൊട്ടുമുൻപ് ഒരു പുരുഷനൊപ്പം ഗ്രേസ് ഓക്‌ലാൻഡിലെ ആഡംബര ഹോട്ടലിലെത്തിയതായി പൊലീസ് പറയുന്നു.
എസെക്സിൽ അറിയപ്പെടുന്ന സമ്പന്നന്മാരിൽ ഒരാളാണ് ഡേവിഡ് മിലൻ. മകളുടെ യാത്രകളോടുള്ള ഇഷ്ടം അറിയാവുന്ന ഡേവിഡ് ലോകം ചുറ്റാനുള്ള ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡിസംബർ ഒന്നിന് ശേഷം മകളെപ്പറ്റി വിവരമില്ലാതായതോടെ ഡേവിഡ് പൊലീസിൽ വിവരമറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയെങ്കിലും മെസേജ് അയച്ച് കുടുംബവുമായി ബന്ധപ്പെടുന്ന ആളാണ് ഗ്രേസെന്ന് ഡേവിഡ് പറയുന്നു. ഗ്രേസിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലാണ് കുടുംബം.
ഓക്‌ലാൻഡിലെ സിറ്റി ലൈഫ് ഹോട്ടലിലാണ് ഗ്രേസിനെ അവസാനമായി കണ്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഗ്രേസിനൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കൊലക്കേസില്‍ മുങ്ങി നടന്ന പ്രതി പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പല്‍ റോയിയെ (48) 12 വര്‍ഷത്തിനു ശേഷം പിടികൂടാനുള്ള തുമ്പു കിട്ടിയത്‌ഫേസ്ബുക്കില്‍ വന്ന വെറുമൊരു ലൈക്ക്. റോയി നാട്ടില്‍ നിന്നു മുങ്ങിയപ്പോള്‍ കൂടെ കൊണ്ടുപോയ യുവതിയുടെ ഒരു ലൈക്കാണ് പോലീസിന് തുന്പായത്. പ്രീതി എന്ന യുവതി ലീന ജോസഫ് എന്നു പേരുമാറ്റി റോയിയോടൊപ്പം കൊടൈകനാലില്‍ താമസിച്ചു വരികയായിരുന്നു. ബന്ധുവിന്റെ വിവാഹ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ കണ്ട് യുവതി ലൈക്കടിച്ചു.
ലൈക്കടിച്ച യുവതിയുടെ അവ്യക്തമായ ചിത്രം കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. പഴയ കേസുകള്‍ അന്വേഷിക്കുന്നതിനിടെയാണ് വിവാഹവും ഫോട്ടോയും ഫേസ്ബുക്കിലും പ്രചരിച്ചത്. പണ്ട് വീടുവിട്ട യുവതിയുടെ അതേ ഛായയുള്ളയാളുടെ ലൈക്കില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരം കേസ് അന്വേഷിക്കുന്ന പോലീസിന് കൈമാറി.
പോലീസ് സൈബര്‍ സെല്‍ അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ കിട്ടി. ഈ നമ്പര്‍ പോലീസ് നിരീക്ഷണ വലയത്തിലാക്കി. തിരുവനന്തപുരത്തുള്ള ചില ബന്ധുക്കളെ വിളിക്കാറുണ്ടെന്നു മനസിലാക്കി. പിന്നീട് ലൊക്കേഷന്‍ നോക്കിയപ്പോള്‍ കൊടൈക്കനാല്‍ എന്നു കണ്ടു. അങ്ങനെയാണ് പോലീസ് അന്വേഷണം കൊടൈക്കനാലിലേക്ക് നീട്ടിയത്. കൊടൈക്കനാലില്‍ പോലീസ് സംഘം എത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. യുവതി സ്ഥിരം വിളിക്കുന്ന നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റോയിയുടെ നമ്പര്‍ കിട്ടിയത്.
മലമ്പ്രദേശത്തുള്ള കോളനിയാണ് ലൊക്കേഷന്‍ കാണിച്ചത്. തുടര്‍ന്നാണ് അവിടെയത്തി റോയിയെ പിടികൂടിയത്. റോയി ഒളിവില്‍ പോകുമ്പോള്‍ രണ്ടു യുവതികളെയും കൂടെ കൂട്ടിയിരുന്നു. ഇതില്‍ ഒരാള്‍ കൊടൈക്കനാലില്‍ വച്ച് ഒരു തമിഴനൊപ്പം ഒളിച്ചോടിയെന്ന് പോലീസ് പറഞ്ഞു. രണ്ടു യുവതികളെയും രണ്ടുതവണയായാണ് കൊണ്ടുപോയത്. അതിനാല്‍ യുവതികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ആദ്യം റോയി മദ്രാസിലേക്കാണ് പോയത്.
പിന്നീട് കൊടൈക്കനാലിലേക്ക് പോയപ്പോഴാണ് രണ്ടാമത്തെ യുവതിയെ കൂട്ടിയത്. രണ്ടുപേരെയും കൊടൈക്കനാലില്‍ രണ്ടിടത്താണ് താമസിപ്പിച്ചത്. കൊടൈക്കനാലില്‍ ഗൈഡ് ജോലി ചെയ്തുവന്ന റോയി അപകടം മണത്ത് പിന്‍മാറുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി ലാലനെ കൊന്ന കേസിലെ പ്രതിയാണ് റോയി. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തൃശൂർ മലാക്കയില്‍ ഇന്നലെ രാത്രി വീടിനകത്തുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു കുട്ടികൾ വെന്തു മരിച്ചു. ആച്ചക്കോട്ടിൽ ഡാന്റേഴ്സന്‍റെ മക്കളായ രണ്ട് വയസുകാരി സെലസ്മിയയും പത്ത് വയസുകാരന്‍ ഡാൻഫലീസുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡാന്റോസ്, ഭാര്യ ബിന്ദു , മൂത്ത മകള്‍ സെലസ്ഫിയ എന്നിവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിത്തെറിയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യനിഗമനം.
എന്നാൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ് പറഞ്ഞു. അപകടത്തിന് പത്തു മിനിറ്റ് മുന്‍പാണ് ഈ വീട്ടില്‍ നിന്ന് വര്‍ഗീസ് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്‍റേഴ്സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു.
സംഭവം പാചകവാതകം ചോര്‍ന്നുണ്ടായ തീപിടുത്തംമൂലമെന്ന് പൊലീസ്. വെള്ളം ചൂടാക്കാന്‍ കത്തിച്ച ഗ്യാസ് അടുപ്പില്‍ തീ കെട്ടുപോയപ്പോള്‍ പാചക വാതകം കിടപ്പമുറിയിലേക്ക് പരന്നുവെന്നാണ് നിഗമനം.
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയ്ക്കുപുറകിലായി പുറത്ത് പാചകവാതക അടുപ്പില്‍ വെള്ളം ചൂടാക്കിയിരുന്നു. കാറ്റില്‍ തീ കെട്ടപ്പോള്‍ പാചകവാതകം മുറിയിലേക്ക് പരന്നു. പിന്നീട്,അടുപ്പില്‍ വീണ്ടും തീ കൊളുത്തിയപ്പോള്‍ പൊട്ടിയതാകാമെന്ന്സംശയിക്കുന്നു. കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ വിദ്യാര്‍ഥി ഡാന്‍ഫെലിസ്, സഹോദരി രണ്ടു വയസുള്ള സെലസ്മിയ എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഈ പിഞ്ചുസഹോദരങ്ങള്‍ കിടന്നുറങ്ങുന്പോഴായിരുന്നു ദുരന്തം.
അച്ഛന്‍ ഡാന്റേസ് കിടപ്പുമുറിയുടെ പിന്നിലായി കാര്‍ കഴുകയായിരുന്നു. ഈ കാര്‍ ഓടിച്ചിരുന്നതാകട്ടെ പാചകവാതകത്തിലും. സംഭവം നടന്ന ഉടനെ നിലവിളി കേട്ട് പാഞ്ഞെത്തിയ അയല്‍വാസി വര്‍ഗീസ് തീ ആളിക്കത്തുന്നതും കുട്ടികള്‍ നിലവിളിക്കുന്നതുമാണ് കണ്ടത്. മക്കളെ രക്ഷിക്കാന്‍ ഡാന്റേസ്ശ്ര മിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മ ബിന്ദുവും മക്കളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഫൊറന്‍സിക് വിദഗ്ധരും പൊലീസും വിശദമായ പരിശോധന നടത്തി. സംഭവം നടന്ന ഉടനെ പലനിഗമനങ്ങളാണ് പുറത്തുവന്നത്. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചു. ഷോര്‍ട് സര്‍ക്യൂട്ടുമൂലം തീപിടുത്തമുണ്ടായി. തുടങ്ങി പല നിഗമനങ്ങള്‍. ഇതൊന്നും ശരിയല്ലെന്ന് സമഗ്രമായ പരിശോധനയില്‍ വ്യക്തമായി. പൊള്ളലേറ്റ ഡാന്റേസിന്റേയും ഭാര്യ ബിന്ദുവിന്റേയും മൊഴികള്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തി. മൂത്തമകള്‍ നിസാര പരുക്കുകളോടെ ആശുപത്രി വിട്ടു. പൊള്ളലേറ്റ ദമ്പതികളെ കൊച്ചി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.