മൂന്നാഴ്ചയായി വേദ പൂര്‍ണമായും കിടപ്പിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവശയായിരുന്ന കുട്ടിക്ക് പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നവംബര്‍ ആറാം തീയതി രാത്രിയോടെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പോലീസ് ഉദ്യോഗസ്ഥയുമാണ്.
പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സയ്ക്കുവേണ്ടി വാശി പിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മതിയായ ചികിത്സ ലഭിക്കാതെ ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്.വടകര നാദാപുരം റോഡിലെ വേദ യു രമേശ് ആണ് ദിവസങ്ങളോളം ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് മരിച്ചത്. പെണ്‍കുട്ടി പനി ബാധിച്ച് കിടപ്പിലായിട്ടും പിതാവ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറാകാതെ പ്രകൃതി ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.
പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ചവെള്ളവും തേനും മരുന്നായി നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം പനി മൂര്‍ച്ഛിച്ച് പെണ്‍കുട്ടി ബോധം നശിച്ച് വീണപ്പോഴാണ് പിതാവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബില്‍ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു.
ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ടിബി ബാക്ടീരിയ കണ്ടെത്താനുള്ള ജീന്‍ എക്സ്പേര്‍ട്ട് പരിശോധനയാണ് നടത്തിയത്. രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്ബ് തിരിച്ചറിഞ്ഞാല്‍ ആറുമാസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും മാറ്റാവുന്ന ടിബി എന്ന ക്ഷയരോഗത്തിനെ ജീവന്‍ കവരാനുള്ള മാരകരോഗമാക്കി മാറ്റിയത് പിതാവിന്റെ പ്രകൃതി ചികിത്സയാണ്.
നെയ്യാറ്റിന്‍കര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാര്‍ തൂങ്ങി മരിച്ചനിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. ഹരികുമാറിനായി തമിഴ്നാട്ടിലും കേരളത്തിലുമായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരണം.
അതേസമയം, എല്ലാം ദൈവത്തിന്റെവിധിയെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എത്തിയത്.
ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കെന്നും സമിതി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.
ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അതേസമയം, നെയ്യാറ്റിന്‍കര സ്വദേശി സനലിന്റേത് ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടതെന്നും ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നgവെന്നും കാണിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്.
സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു.
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും.
കേസ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്.
സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
ആകാശ് കോതമംഗലം
കൊരട്ടി പള്ളി സെന്‍ട്രല്‍ കമ്മറ്റി അംഗമായ ജോബി ജേക്കബിനെതിരെ ഗുണ്ടാ ആക്രമണം. കൊരട്ടി പള്ളിയിലെ തിരുനാളിന്‍റെ അവസാന ദിവസമാണ് ജോബിയെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചതെന്ന് ജോബി ജേക്കബ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊരട്ടി പള്ളിയുടെ സെന്‍ട്രല്‍ കമ്മറ്റി മെമ്പറും ഗുഡ് ഷെപ്പേര്‍ഡ് യൂണിറ്റിന്റെ പ്രസിഡണ്ടും രൂപതയിലെ സജീവ പ്രവര്‍ത്തകനുമായ ജോബിയെ പള്ളിക്കെതിരായ നീക്കങ്ങളില്‍ വികാരിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചു എന്നാരോപിച്ചാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
തിരുനാള്‍ സമാപന ദിവസം വികാരിയച്ചനുമായി സംസാരിച്ച് നിന്ന ജോബിയെ ജോസഫ് ജെയിംസ് എന്നയാളുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘം അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ടിക്കുകയുമായിരുന്നു എന്നാണ് പരാതി. ജോസഫ് ജെയിംസിനൊപ്പം ഷൈജു പൗലോസ്, സന്തോഷ് ഔസേപ്പ്, ബിജോയ്, ഡേവിസ്, അനൂപ്, ടോജോ ജോസ് എന്നിവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ജോബി ജേക്കബ് നല്‍കിയ പരാതിയില്‍ പറയുന്നു. ജോബിയോടൊപ്പം സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാനായ ബെന്നി ജോസഫിനേയും ഇതേ സംഘം കയ്യേറ്റം ചെയ്യുകയും ബാഡ്ജ് വലിച്ച് കീറുകയും ചെയ്തതായും പറയുന്നു.
അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതിനു മുന്‍പും പല കേസുകളില്‍ പ്രതിയാക്കപ്പെട്ടവരും ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവരും ആണെന്ന് പരാതിക്കാരന്‍ പറയുന്നു. കാര്‍ സ്റ്റീരിയോ മോഷണ കേസ് കേസില്‍ ഉള്‍പ്പെടെ പ്രതിയായ സംഘം ഇവരുടെ ഉടമസ്ഥതയില്‍ വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സിനിമ, സീരിയല്‍ രംഗത്തും ഇവരില്‍ ചിലര്‍ക്ക് വഴിവിട്ട ഇടപാടുകള്‍ ഉള്ളതായും ആരോപണമുണ്ട്.
തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനി തീപിടിച്ചത് കേരളം വളരെ ഞെട്ടലോടെയാണ് കണ്ടത്. ഒരു രാത്രി മുഴുവന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചിട്ടാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഏതാണ്ട് അഞ്ചൂറ് കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. ഈ തീപിടത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയത്. ചെറിയൊരു തീപിടുത്തമുണ്ടാക്കി മുതലാളിയെ ഞെട്ടിപ്പിക്കാന്‍ ശ്രമിച്ചത് കൈവിട്ടുപോയെന്നാണ് സൂചന.
മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായെന്നാണ് കരുതുന്നത്. ചിറയിന്‍കീഴ് കഴക്കൂട്ടം സ്വദേശികളാണ് പോലീസ് കസ്റ്റഡിയിലുളളത്. ഇരുവരും ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്‌റ്റോറില്‍ നിന്നാണ് തീ പടര്‍ന്നത്.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരെ അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായി അറിയുന്നു. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ശമ്പളക്കുറവും ആനുകൂല്യങ്ങള്‍ നല്‍കാത്തതുമാണ് ഇവരെ ഫാക്ടറിക്കു തീ കൊളുത്തുന്നതിലേക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ കെട്ടിടം പൂര്‍ണമായും കത്തുമെന്നും ഇത്രയും വലിയ ദുരന്തമായി മാറുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ മുതല്‍ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കമ്പനി ജീവനക്കാരായ മൂന്നു പേരെയും മുമ്പ് പിരിച്ചു വിട്ട രണ്ടു പേരെയും കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലള്ള പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഡ്യൂട്ടിയിലില്ലായിരുന്ന മൂന്നു പേരെ ഒക്ടോബര്‍ 31 ന് തീപിടിക്കുന്നതിനു മുമ്പ് കാന്റീനു സമീപം കണ്ടിരുന്നതായി കമ്പനിയില്‍ നിന്ന് പോലീസിനു വിവരം കിട്ടിയിരുന്നു.
മൂന്നു കെട്ടിടങ്ങളിലായിട്ടാണ് ഉല്‍പാദനം നടന്നിരുന്നുത്. രണ്ടു കെട്ടിടങ്ങളും അവയിലെ യന്ത്രങ്ങളും സാധനങ്ങളുമാണ് കത്തി നശിച്ചത്. മൂന്നാമത്തെ കെട്ടിടത്തിനു തീ പിടിക്കാതെ തടയാന്‍ കഴിഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച വൈദ്യുതി ബന്ധം ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. അതേസമയം ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വൈകും
സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കൊല്ലത്തു കീഴടങ്ങുമെന്നു വ്യക്തമായ സൂചന. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് . നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ആണത്രേ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നത് .എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
സനൽ മരിച്ചെന്നറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയത് . രക്ഷപ്പെട്ടത് സ്വകാര്യ വെള്ള സ്വിഫ്ട് കാറിൽ ആണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്.
റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സ്വിച്ഡ് ഓഫ് ആക്കിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടത് സ്വകാര്യ ഫോണിൽ നിന്നുമായിരുന്നു. ഹരികുമാറിന്റെ രണ്ടു ഫോണുകളുടെയും കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് പല ഉന്നതരുമായും ഹരികുമാർ കൊലയ്ക്കു ശേഷം ബന്ധപ്പെട്ടിരുന്നു എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം.
കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച രാവിലെ അഞ്ചിന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എ.എസ്ഐ യായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ബിജുവിന്റെ പരിക്ക് ഗുരുതരമാണ്. കെവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായ ഷാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ എ.എസ്.എെയായിരുന്ന ടി.എം. ബിജുവിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നല്‍കിയിരുന്നു.
ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഭാര്യ വീടുവിട്ടിറങ്ങി.ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഭാര്യയുടെ കുറിപ്പ് കണ്ട് ഭയന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എന്നാല്‍, ഭാര്യ പോയത് കാമുകനൊപ്പമാണ്. കാമുകനെ വിവാഹവും ചെയ്തു.കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്.
ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഇരുപത്കാരിയായ തന്‍സി കാമുകനായ അജയകുമാറിനൊപ്പം ചേര്‍ത്തലയിലുള്ള ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.ഒരു ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് തന്‍സി അജയകുമാറിനെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍വിളികളിലൂടെ ഇവര്‍ അടുപ്പത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ച് കോയമ്പത്തൂരിൽ ല്‍ നിന്ന് നാട്ടിലേക്ക് വന്ന എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. കല്ലുമല ഉമ്ബര്‍നാട് നടാപ്പള്ളില്‍ ശിവകുമാര്‍-സുധാകുമാരി ദമ്ബതികളുടെ മകന്‍ ശങ്കര്‍കുമാര്‍(ശംഭു-21), ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ നിവാസില്‍ ഉണ്ണിക്കൃഷ്‌ണന്‍-ഗീതാകുമാരി ദമ്ബതികളുടെ മകന്‍ കിരണ്‍കൃഷ്‌ണ(21) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30 ന് ദേശീയപാതയില്‍ ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങരയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീയണച്ചത്.
മൂന്ന് ദിവസം മുമ്പ് പുതിയ ബുള്ളറ്റിൽ ആദ്യ ദൂരയാത്രയ്ക്ക് അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹം വാങ്ങി സന്തോഷത്തോടെ കിരൺ ഇറങ്ങിയപ്പോൾ അവർ ഒരിക്കലും അറിഞ്ഞിരുന്നില്ല അത് തിരികെവരാത്ത യാത്രയാകുമെന്ന്. ഖത്തറിൽ ജോലി ചെയ്യുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയപ്പോൾ വാങ്ങിക്കൊടുത്തതായിരുന്നു അപകടത്തിൽ കത്തിയമർന്ന ബുള്ളറ്റ് . ഏറെ കൊതിച്ച ബൈക്ക് കോയമ്പത്തൂരിലെ സഹപാഠികളെ കാണിക്കാൻ കഴിഞ്ഞ അഞ്ചാം തീയതിയാണ് പോയത്.
5ന് സുഹൃത്ത് ശങ്കർകുമാറിനൊപ്പം കൊച്ചിയിൽ ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി ഫുട്ബോൾ മത്സരം കണ്ട ശേഷം കൊടൈക്കനാലിലേക്കു പോയി. പിന്നീടു കോയമ്പത്തൂർ കർപ്പകം എൻജിനീയറിങ് കോളജിലെത്തി. അവിടെ നിന്നു തിരികെ വരും വഴിയായിരുന്നു അമിത വേഗം ദുരന്തമായി തീർന്നത്.
കിരൺ കൃഷ്ണന്റെയും ശങ്കർകുമാറിന്റെയും സുഹൃത്ത് അടൂർ സ്വദേശി ജോജി അപകടം കണ്ടു തളർന്നു വീണു. തീ അണയ്ക്കാൻ ജോജി നാട്ടുകാർക്കൊപ്പം ഏറെ ശ്രമിച്ചിരുന്നു. ശങ്കർകുമാർ തീയിൽപ്പെട്ടു പിടയുന്നതു കണ്ടു ജോജി റോഡിൽ തളർന്നുവീഴുകയായിരുന്നു. പൊലീസ് എത്തി ജോജിയെ സ്റ്റേഷനിലേക്കു മാറ്റി. മണിക്കൂറുകളോളം അപകടദൃശ്യത്തിന്റെ ആഘാതത്തിലായിരുന്നു ജോജി. പിന്നീടു ജോജിയിൽ നിന്നാണ് അപകടത്തിൽ പെട്ടവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്.
ദീപാവലി അവധിക്ക് നാട്ടിലുണ്ടായിരുന്ന ശങ്കറും കിരണും ജോജിയും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം കണ്ടശേഷമാണു കൊടൈക്കനാലിൽ എത്തിയത്. പിന്നെ മൂന്നുപേരും രണ്ടു ബൈക്കിലായി നാട്ടിലേക്കു തിരിച്ചു. രണ്ടു ദിവസം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മരണം ജോജിയെ ആകെ തളർത്തി. നാട്ടിൽനിന്നെത്തിയവർക്കൊപ്പമാണ് ജോജി വീട്ടിലേക്കു പോയത്.
ലോറിയുടെ ഡീസൽ ടാങ്കിൽ ബൈക്ക് ഇടിച്ചതാണു തീ പടരാൻ കാരണമെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. 500 സിസി ബൈക്കിന്റെ ക്രാഷ് ഗാർഡ് ഡീസൽ ടാങ്കിൽ ഇടിച്ചപ്പോൾ ടാങ്ക് പൊട്ടിയെന്നും ഡീസലിനു തീപിടിച്ചു ബൈക്കിലേക്കു പടർന്നെന്നുമാണു കരുതുന്നത്. വളരെ ദൂരം ഓടിയതിനാൽ ബൈക്കിന്റെ എൻജിൻ ചൂടായ നിലയിലായിരുന്നു. രാത്രി മുഴുവൻ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണവും അപകടത്തിനുകാരണമായേക്കാമെന്നാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
അപകട സമയം ഇതുവഴി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ മറ്റൊരു അപകടം ഒഴിവായി. കിരണ്‍കൃഷ്‌ണയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. സഹോദരന്‍: സരുണ്‍. ശങ്കറിന്റെ മൃതദേഹം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബായില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളും ബഹ്‌റിനിലുള്ള സഹോദരന്‍ ഗണേശും എത്തിയതിന് ശേഷം സംസ്‌കാരം നടത്തും. കഴിഞ്ഞ 21 ന് ഗണേശിന്റെ വിവാഹ നിശ്‌ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് കോളജിലേക്ക് മടങ്ങിയത്. ചടങ്ങിന് ശേഷം മാതാപിതാക്കളും ദുബായിലേക്ക് മടങ്ങി.
കോട്ടയം: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുർ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാൻ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാൻ എന്നിവരാണു പിടിയിലായത്. ഇവരിൽ ഫനീഫ്, നസീം ഖാൻ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയിൽ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന പപ്പി മിയോയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഇയാൾക്കായി കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇയാളെയും കേരളത്തിൽ എത്തിക്കും. ഷിക്കപ്പുർ പോലീസിന്റെ സഹായത്തോടെ കവർച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തിൽനിന്നുമാണ് ഹനീഫിനെയും നസീമിനെയും സംഘം പിടികൂടിയത്.
ട്രക്ക് ഡ്രൈവറാണ് നസീം ഖാൻ. കേസിൽ രണ്ടുപേർകൂടി ഇനി പിടിയിലാകാനുണ്ട്. ഇവരെയും ഉടൻ പിടികൂടാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 12നു പുലർച്ചെ ഇരുന്പനത്തെ എടിഎമ്മിൽനിന്ന് 25 ലക്ഷം രൂപയും കൊരട്ടിയിലെ എടിഎമ്മിൽനിന്നു 10.60 ലക്ഷം രൂപയുമാണ് ഇവർ കവർന്നത്. കോട്ടയം ജില്ലയിൽ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎം കവർച്ചാശ്രമവും സംഘം നടത്തിയിരുന്നു.