ലണ്ടനില്‍ ഗര്‍ഭിണിയായ യുവതിയെ അമ്പെയ്ത് കൊലപ്പെടുത്തി. എട്ടു മാസം ഗര്‍ഭിണിയായ സന മുഹമ്മദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ആദ്യഭര്‍ത്താവ് രാമനോട്ജെ ഉന്മതല്ലേഗാടൂവിനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഏഴു മുപ്പതിന് ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീടിന്‍റെ അടുക്കളയില്‍ കുട്ടികള്‍ക്കുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കെയാണ് സന മുഹമ്മദ് എന്ന മുപ്പത്തിയഞ്ചുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളുടെ മാതാവായ ഇവര്‍ കുട്ടികളുടെ മുന്‍പില്‍ വച്ചാണ് ആദ്യഭര്‍ത്താവ് എയ്ത അമ്പു തറച്ച് മരണത്തിനു കീഴടങ്ങിയത്.
സനയുടെ രണ്ടാം ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദ് ആണ് ഇവരുടെ ഗാര്‍ഡന്‍ ഷെഡില്‍ സനയുടെ ആദ്യഭര്‍ത്താവ് ഒളിഞ്ഞിരിക്കുന്നത് ആദ്യം കണ്ടത്. ഒരു ടിവി ബോക്സ് ഷെഡില്‍ കൊണ്ട് പോയി വയ്ക്കാന്‍ ചെന്ന മുഹമ്മദ് ഇവിടെ സനയുടെ ആദ്യഭര്‍ത്താവ് ആയുധവുമായി നില്‍ക്കുന്നത് കണ്ട് സനയോട് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ട് തിരിഞ്ഞോടുകയായിരുന്നു. എന്നാല്‍ സനയ്ക്ക് രക്ഷപ്പെടാന്‍ കഴിയും മുന്‍പ് അടുക്കളയിലേക്ക് ഓടിയെത്തിയ അക്രമി സനയെ അമ്പെയ്തു കൊലപ്പെടുത്തുകയായിരുന്നു.
വയറിന് മുകള്‍ഭാഗത്തായി അമ്പു തറച്ച സനയെ സ്ഥലത്ത് എത്തിയ പാരാമെഡിക്സ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയെ ഉടന്‍ തന്നെ അടിയന്തിര സിസേറിയന്‍ നടത്തി പുറത്തെടുത്തു. ഇബ്രാഹിം എന്ന് ബന്ധുക്കള്‍ നാമകരണം ചെയ്ത കുഞ്ഞിന് അപകടമില്ലയെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
പാലക്കാട് കമ്പ, പാറലടി, പാറക്കല്‍ വീട്ടില്‍ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പ്രതികളെ ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ C. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
കമ്പ, പാറക്കല്‍ വീട്ടില്‍, റഈസ് (19), അജ്മല്‍ എന്ന മുനീര്‍ (23), ഷുഹൈബ് (18), മേപ്പറമ്പ്, പേഴുംകര സ്വദേശി ഷഫീഖ് (24), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ മേപ്പറമ്പു വെച്ചു കസ്റ്റഡിയിലെടുത്തത്.
ഈ മാസം 8 നു വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ ഷമീര്‍ ഓട്ടോയില്‍ വരുന്ന സമയം പാറലോട് എന്ന സ്ഥലത്തു ബൈക്കില്‍ കാത്തുനിന്ന നാല്‍വര്‍ സംഘം സ്റ്റീല്‍ പൈപ്പ് കൊണ്ട് തലക്കടിച്ചും, കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയ ഷമീറിനെ പിന്നിലൂടെ ഓടിച്ചിട്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണു കിടന്ന ഷമീറിനെ നേരം ഇരുട്ടിയതിനാല്‍ ആരും ശ്രദ്ധിച്ചില്ല. സംഭവത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
പ്രതികളുടെ കുടുംബത്തിലെ ഒരു സത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തുനിന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഷമീര്‍ അവിവാഹിതനാണ്.
ഒളിവില്‍ പോയ പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റു ചെയ്തത്. ഷഫീഖിന്റെ പേഴുംകരയിലുള്ള വാടക വീട്ടിലാണ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ IPS ന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത് .
പോലീസിന്റെ ഊര്‍ ജ്ജിതമായ അന്വേഷണമാണ് രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്, പ്രതികള്‍ ഒളിച്ചു താമസിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. നടപടി ക്രമങ്ങള്‍ക്കു ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പാലക്കാട് ഡി.വൈ.എസ്.പി. G. D. വിജയകുമാര്‍ , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഷംസുദ്ദീന്‍, ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ C. പ്രേമാനന്ദ കൃഷ്ണന്‍, S.I. S. രജീഷ്, ASI ശിവചന്ദ്രന്‍ , SCPO സതീഷ് ബാബു, പ്രശോഭ്, CPO മാരായ M. A.ബിജു ,A. നവോജ് ഷാ, C. N. ബിജു , V.B ജമ്പു , അജേഷ് ,ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ SI.ജലീല്‍, C.S. സാജിദ് , R. കിഷോര്‍, K. അഹമ്മദ് കബീര്‍, R. വിനീഷ്, R. രാജീദ്, S. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.
മിഡില്‍സ് ബറോ: യുകെയില്‍ മലയാളികളായ ഡോക്ടര്‍ ദമ്പതിമാരെ വഞ്ചിച്ച് വന്‍ തുക കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസില്‍ മറ്റൊരു മലയാളിയ്ക്ക് ജയില്‍ ശിക്ഷ. മിഡില്‍സ് ബറോയില്‍ താമസിക്കുന്ന നൈനാന്‍ മാത്യു വര്‍ഗീസിനെയാണ് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ അനുഭവിക്കുവാന്‍ വിധിച്ചത്.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ യുകെയിലെ ശാഖയായ ഡാര്‍ലിംഗ്ടന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചെന്ന ഡോക്ടര്‍ ദമ്പതികളാണ് നൈനാന്‍ മാത്യുവിന്‍റെ വഞ്ചനയ്ക്ക് ഇരയായത്. ഈ ധ്യാനകേന്ദ്രത്തില്‍ ഗാന ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന നൈനാന്‍ മാത്യു ഇവരുമായി പരിചയപ്പെട്ട് ഇവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ശേഷം ആയിരുന്നു ഇവരെ കബളിപ്പിച്ചത്. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ ഇയാള്‍ക്ക് ഇവരുടെ വിശ്വാസം പിടിച്ച് പറ്റുക വളരെ എളുപ്പമായിരുന്നു.
പരാതിക്കാരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകനായി മാറിയ ഇയാള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഇയാളുടെ പരിചയക്കാരനായ മറ്റൊരാളുടെ പ്രോപ്പര്‍ട്ടി കാണിക്കുകയും ഇത് ലാഭകരമായി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. വിശ്വാസം കൈവരിക്കാനായി ഒരു ന്യൂസ് ഏജന്‍സിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം ഒരു തുക കൈപ്പറ്റുകയും ഇതിന്‍റെ ലാഭവിഹിതമായി നാലായിരം പൗണ്ട് തിരികെ നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ഒരു പ്രോപ്പര്‍ട്ടി ചെറിയ വിലയ്ക്ക് ലഭ്യമാണെന്നും ഇത് വാങ്ങിയാല്‍ വന്‍തുക ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ച് ഇയാള്‍ പരാതിക്കാരുടെ കയ്യില്‍ നിന്നും എഴുപതിനായിരം പൗണ്ട് ഇയാള്‍ കൈപ്പറ്റിയത്. ഇയാളെ വിശ്വസിച്ച പരാതിക്കാര്‍ തങ്ങളുടെ മുഴുവന്‍ ജീവിതസമ്പാദ്യവും ലോണ്‍ എടുത്ത തുകകളും ഒക്കെ ചേര്‍ത്താണ് ഇത്രയും തുക ഇയാള്‍ക്ക് നല്‍കാനായി കണ്ടെത്തിയത്. എന്നാല്‍ പണം കിട്ടി കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്വഭാവം മാറ്റുകയായിരുന്നു.
പണം ലഭിക്കുന്നത് വരെ ഇവരുടെ കുടുംബത്തില്‍ അടിക്കടി സന്ദര്‍ശനം നടത്തി വന്നിരുന്ന നൈനാന്‍ മാത്യു പിന്നീട് ഇവര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്ത അവസ്ഥയായി. എന്നാല്‍ തുടര്‍ന്നും ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുടെ മുന്‍പന്തിയില്‍ നിന്നിരുന്ന ഇയാളെ പരാതിക്കാര്‍ അവിടെ പോയി കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അതേ സമയം തന്നെ ഇവരില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ ഇവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്ന പ്രോപ്പര്‍ട്ടിയില്‍ സ്വന്തം പേരില്‍ ബിസിനസ് ആരംഭിച്ച് കഴിഞ്ഞിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്നു പരാതിക്കാര്‍ക്ക് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വീകരിച്ച നിയമ നടപടികള്‍ ഫലം കാണുകയായിരുന്നു. കേസ് രേഖകള്‍ പരിശോധിച്ച കോടതിക്ക് നൈനാന്‍ മാത്യു പരാതിക്കാര്‍ക്ക് ഇത്രയും തുക നല്‍കാനുണ്ടെന്നു ബോധ്യപ്പെടുകയും അത് നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതി നൈനാൻ മാത്യുവിന്റെ വസ്തുവകകൾ പിടിച്ചെടുക്കുകയും പാപ്പരാക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പരാതിക്കാര്‍ക്ക് വേണ്ടി ബൈജു വര്‍ക്കി തിട്ടാല, ആന്‍ഡ്രൂ പൈക്ക് എന്നിവര്‍ കോടതിയില്‍ ഹാജരായി. മിഡില്‍സ് ബറോ കോടതിയില്‍ ആയിരുന്നു നിയമനടപടികള്‍ നടന്നത്.
തുടര്‍ന്നും ക്രിമിനല്‍ കേസുമായി മുന്‍പോട്ടു പോയ ഡോക്ടര്‍ ദമ്പതികള്‍ക്ക് ആശ്വാസമായാണ് ഇപ്പോള്‍ മാത്യു നൈനാന്‍ വര്‍ഗീസിന് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ വിധിച്ചത്. താന്‍ ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത മാത്യു നൈനാന്‍ ഇരയാക്കപ്പെട്ട ദമ്പതികളോട് കാണിച്ചത് കൊടിയ വഞ്ചനയും ക്രൂരതയുമാണെന്ന് ജഡ്ജി തന്റെ വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഇവരുടെ വിശ്വാസത്തെയും മതപരമായ പ്രവര്‍ത്തനങ്ങളെയും മുതലെടുത്ത് ദൈവത്തിന്‍റെ പേര് പറഞ്ഞ് വഞ്ചന നടത്തിയ മാത്യു നൈനാന്‍ മുന്‍പും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നതും കോടതി നിരീക്ഷിച്ചു.
90000 പൌണ്ടോളം കടബാധ്യത് ഉണ്ടായിരുന്നതായി അവകാശപ്പെട്ട മാത്യു നൈനാന്‍ വര്‍ഗീസ് ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് നേടിയ പണം തന്‍റെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിച്ചു എന്നാണ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ മതവിശ്വാസത്തെ ചൂഷണം ചെയ്ത് നിഷ്കളങ്കരായ രണ്ട് വ്യക്തികളെ ചൂഷണം ചെയ്ത മാത്യു നൈനാന്‍റെ പ്രവര്‍ത്തി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടര്‍ ജോയലിന്‍ പെര്‍ക്ക്സ് ആയിരുന്നു ഡോക്ടര്‍ ദമ്പതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
മനുഷ്യര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കാനായി സന്ദര്‍ശിക്കുന്ന ധ്യാനകേന്ദ്രങ്ങളും ദേവാലയങ്ങളും തട്ടിപ്പുകള്‍ക്ക് മറ പിടിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ മലയാളികള്‍ക്കിടയില്‍ പെരുകി വരികയാണ്. ഇത്തരം സ്ഥാപനങ്ങളെയും സംഘടനകളെയും മറയാക്കി തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം സമര്‍ത്ഥമായി മറച്ചു വയ്ക്കുന്ന തട്ടിപ്പുകാര്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.
നെയ്യാറ്റിൻകര സനൽകുമാറിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിൽ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് ഹരികുമാറിനായി അരിച്ചു പെറുക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. എന്നാൽ ഇതോടെ കേസ് അടഞ്ഞ അധ്യായമാകില്ല.
ഹരികുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ജനകീയ സമരസമിതി തന്നെ ആദ്യം രംഗത്തെത്തി. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കാണ്. ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
നാടു മുഴുവൻ തിരച്ചിൽ നടക്കുമ്പോൾ എങ്ങനെ ഹരികുമാർ ആരോരുമറിയാതെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് നാട്ടുകാരുടെ ചോദ്യം. കർണാടക, തമിഴ്നാട് അതിർത്തികളിലൂടെ ഹരികുമാർ സഞ്ചരിക്കുന്നതായി അന്വേഷണസംഘം തന്നെ പറഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പറുകൾ മാറ്റിയും മൊബൈൽ ഫോൺ സിം അടിക്കടി മാറ്റിയും ഹരികുമാർ അന്വേഷണ സംഘത്തെ വിദഗ്ധമായി കബളിപ്പിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇങ്ങനെ നാടെങ്ങും വലവിരിച്ചിട്ടും ഹരികുമാർ എങ്ങനെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് സമരസമിതിയുടേയു ം നാട്ടുകാരുടേയും ചോദ്യം. പൊലീസിൽ തന്നെയാണ് ഒറ്റുകാരെന്നും ആരോപണമുണ്ട് . പൊലീസിലും രാഷ്ട്രീയത്തിലും ഉന്നതസ്വാധീനമുള്ളയാൾ കൂടിയാണ് ഹരികുമാറെന്ന് മറന്നുകൂട.
കൃത്യമായി ആരുടേയോ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ഇവർ ആരോപിക്കുന്നു. സനലിന്റെ മരണത്തിനു ശേഷം കല്ലമ്പലത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടുകാർ മറ്റെങ്ങോട്ടോ താമസവും മാറിയിരുന്നു. പൊലീസിലും രാഷ്ട്രീയത്തിലും ഉന്നതസ്വാധീനമുള്ളയാൾ കൂടിയാണ് ഹരികുമാറെന്ന് മറന്നുകൂട.
ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്നാണ് എസ്പി പറയുന്നത്. വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയതെന്നു കരുതുന്നു. ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.
പിടിയിലായാൽ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന തിരിച്ചറിവാകാം ഹരികുമാറിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നും കരുതുന്നു. നേരത്തെ മുൻകൂർജാമ്യത്തിനു ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും പ്രതിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കാം. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്. സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു. സംഭവം ശേഷം കീഴടങ്ങാതിരുന്നതും ദിവസങ്ങളായി ഒളിവില്‍ കഴിയുന്നതും മനപ്പൂര്‍വം നടത്തിയ കുറ്റകൃത്യമെന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ക്രിമിനലായ ബിനുവുമായുള്ള ചങ്ങാത്തമാണ് ഹരികുമാറിന് വിനയായത്. പഴയ ഹരികുമാർ നല്ലവനായിരുന്നുവെന്ന് സഹ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. നല്ല കുടുംബ പശ്ചാത്തലം. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരന്‍. പഠനത്തില്‍ മികവ്. വലിയ സുഹൃദ്ബന്ധം. പോലീസ് സര്‍വീസിലും കഴിവു തെളിയിച്ചു. ഇതിനിടയില്‍ മൂത്തമകന്റെ കാന്‍സര്‍ രോഗം ഹരികുമാറിനെ തര്‍ത്തി. ധാരാളം പണം ചിലവായി കടം കയറി. ഫോര്‍ട്ട് സി.ഐ ആയിരുന്നപ്പോള്‍ ഒരു സ്ത്രീയില്‍ നിന്നും മുപ്പത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. രണ്ടു മാസത്തെ സസ്‌പെന്‍ഷന്‍.
അവിടെ രക്ഷകനായെത്തിയത്, പോലീസില്‍ ഒപ്പം ചേര്‍ന്ന കൂട്ടുകാരന്‍ ബിനു. ബിനു പിന്നീട് പോലീസ് സര്‍വീസില്‍ നിന്നു പുറത്തുപോയി കണ്‍സ്ട്രക്ഷന്‍ സബ് കോണ്‍ട്രാക്ട് ബിസിനസ്സിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലഘട്ടത്തില്‍ ബിനുവിനൊപ്പം ചേര്‍ന്ന് മണ്ണടിക്കലും, ണെല്‍ ബിസിനസ്സും നടത്തി. കുറെ പണം കിട്ടി കൂട്ടിന് ക്രിമിനലുകളും. ഈ ബിസിനസ്സിലാണ് തന്റെ കടം വീട്ടാന്‍ കഴിഞ്ഞതെന്ന് ഡി.വൈ.എസ്.പി സഹോദരനോട് പറഞ്ഞിരുന്നു. ബിനു പിന്നീട് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് അവിടുന്ന് പുറത്താക്കി.
സസ്‌പെന്‍ഷന്‍ കഴിഞ്ഞതോടെ സി.പി.എം നേതാക്കളുടെ സഹായത്തോടെ അങ്കമാലി സ്റ്റേഷനില്‍ സി.ഐ.യായി. വിവാദമായ തെറ്റയില്‍ കേസ് അന്വേഷിച്ച് പ്രശസ്തനും, രാഷ്ട്രീയക്കാര്‍ക്ക് പ്രിയങ്കരനുമായി. പിന്നീട് കടയ്ക്കലിലേക്ക്, തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെത്തി. അവിടെ പഴയ സുഹൃത്ത് ബിനുവും. പിന്നെ ബിനുവിന്റെ കൂട്ടുകെട്ട്. പണപ്പിരിവും സ്വകാര്യ കച്ചവടവുമൊക്കെ ബിനു കൊഴുപ്പിച്ചു. ക്രിമിനല്‍ സംഘങ്ങളെ ഒപ്പം കൂട്ടിയ ബിനുവിന്റെ കെണിയില്‍ ഹരികുമാര്‍ പെടുകയായിരുന്നു.
മൂത്തമകന് തലച്ചോറില് കാൻസറുവന്നു മരിച്ചതോടെ ഹരികുമാറിന് ജീവിതത്തോട് ഒരു തരം വെറുപ്പു വന്നു. കൂടെ ബിനുവും ചങ്ങാതികളുമായ കുറെ ക്രിമിനലുകളും കൂടെ കൂടി. മണൽക്കടത്തിനും, പാറ പൊട്ടിച്ചു നീക്കുന്നതിനും, മണ്ണടിക്കുന്നതിനും, ക്രിമിനലുകൾക്ക് കൂട്ടു നിന്നു. അതിൽ നിന്നു കുറച്ചു പണം കിട്ടി. ഹരികുമാറിന്റെ അധപതനം തുടങ്ങിയതിങ്ങനെയായിരുന്നു. പഴയ ഹരിയെ സ്‌നേഹിക്കുന്നവർക്ക് ഈ പുതിയ കഥകളൊന്നും ദഹിക്കുന്നില്ല, അവനെങ്ങനെ ഈ വിധി വന്നു എന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
വഴക്കിനിടയിൽ സനൽ കുമാറിനെ പിടിച്ചു തള്ളിയെന്നും അതുവഴി ഓവർ സ്പീഡിൽ കടന്നു പോയ കാറിനു മുന്നിൽ വീണത് യാദൃശ്ചികമാണെന്നും സഹോദരനോട് ഹരികുമാർ പറഞ്ഞിരുന്നു. ഒളിവിലായിരുന്ന ഓരോ നിമിഷവും ഹരികുമാർ പൊട്ടിക്കരയുകയായിരുന്നു. താനുമായി ബന്ധപ്പെട്ട ഒരുപാടു കഥകൾ പൊടിപ്പും തൊങ്ങലും വച്ചതാണെന്ന് ഹരികുമാർ കരഞ്ഞു പറഞ്ഞിരുന്നു. ഭര്ത്താവിനെയും, ഏറെ മുമ്പേ മകനെയും നഷ്ടപ്പെട്ട ഹരികുമാറിന്റെ ഭാര്യയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും.
.
മൂന്നാഴ്ചയായി വേദ പൂര്‍ണമായും കിടപ്പിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവശയായിരുന്ന കുട്ടിക്ക് പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നവംബര്‍ ആറാം തീയതി രാത്രിയോടെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പോലീസ് ഉദ്യോഗസ്ഥയുമാണ്.
പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സയ്ക്കുവേണ്ടി വാശി പിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മതിയായ ചികിത്സ ലഭിക്കാതെ ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്.വടകര നാദാപുരം റോഡിലെ വേദ യു രമേശ് ആണ് ദിവസങ്ങളോളം ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് മരിച്ചത്. പെണ്‍കുട്ടി പനി ബാധിച്ച് കിടപ്പിലായിട്ടും പിതാവ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറാകാതെ പ്രകൃതി ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.
പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ചവെള്ളവും തേനും മരുന്നായി നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം പനി മൂര്‍ച്ഛിച്ച് പെണ്‍കുട്ടി ബോധം നശിച്ച് വീണപ്പോഴാണ് പിതാവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബില്‍ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു.
ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ടിബി ബാക്ടീരിയ കണ്ടെത്താനുള്ള ജീന്‍ എക്സ്പേര്‍ട്ട് പരിശോധനയാണ് നടത്തിയത്. രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്ബ് തിരിച്ചറിഞ്ഞാല്‍ ആറുമാസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും മാറ്റാവുന്ന ടിബി എന്ന ക്ഷയരോഗത്തിനെ ജീവന്‍ കവരാനുള്ള മാരകരോഗമാക്കി മാറ്റിയത് പിതാവിന്റെ പ്രകൃതി ചികിത്സയാണ്.
നെയ്യാറ്റിന്‍കര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാര്‍ തൂങ്ങി മരിച്ചനിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. ഹരികുമാറിനായി തമിഴ്നാട്ടിലും കേരളത്തിലുമായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരണം.
അതേസമയം, എല്ലാം ദൈവത്തിന്റെവിധിയെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എത്തിയത്.
ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കെന്നും സമിതി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.
ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അതേസമയം, നെയ്യാറ്റിന്‍കര സ്വദേശി സനലിന്റേത് ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടതെന്നും ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നgവെന്നും കാണിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്.
സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു.
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും.
കേസ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്.
സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
ആകാശ് കോതമംഗലം
കൊരട്ടി പള്ളി സെന്‍ട്രല്‍ കമ്മറ്റി അംഗമായ ജോബി ജേക്കബിനെതിരെ ഗുണ്ടാ ആക്രമണം. കൊരട്ടി പള്ളിയിലെ തിരുനാളിന്‍റെ അവസാന ദിവസമാണ് ജോബിയെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചതെന്ന് ജോബി ജേക്കബ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊരട്ടി പള്ളിയുടെ സെന്‍ട്രല്‍ കമ്മറ്റി മെമ്പറും ഗുഡ് ഷെപ്പേര്‍ഡ് യൂണിറ്റിന്റെ പ്രസിഡണ്ടും രൂപതയിലെ സജീവ പ്രവര്‍ത്തകനുമായ ജോബിയെ പള്ളിക്കെതിരായ നീക്കങ്ങളില്‍ വികാരിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചു എന്നാരോപിച്ചാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
തിരുനാള്‍ സമാപന ദിവസം വികാരിയച്ചനുമായി സംസാരിച്ച് നിന്ന ജോബിയെ ജോസഫ് ജെയിംസ് എന്നയാളുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘം അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ടിക്കുകയുമായിരുന്നു എന്നാണ് പരാതി. ജോസഫ് ജെയിംസിനൊപ്പം ഷൈജു പൗലോസ്, സന്തോഷ് ഔസേപ്പ്, ബിജോയ്, ഡേവിസ്, അനൂപ്, ടോജോ ജോസ് എന്നിവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ജോബി ജേക്കബ് നല്‍കിയ പരാതിയില്‍ പറയുന്നു. ജോബിയോടൊപ്പം സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാനായ ബെന്നി ജോസഫിനേയും ഇതേ സംഘം കയ്യേറ്റം ചെയ്യുകയും ബാഡ്ജ് വലിച്ച് കീറുകയും ചെയ്തതായും പറയുന്നു.
അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതിനു മുന്‍പും പല കേസുകളില്‍ പ്രതിയാക്കപ്പെട്ടവരും ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവരും ആണെന്ന് പരാതിക്കാരന്‍ പറയുന്നു. കാര്‍ സ്റ്റീരിയോ മോഷണ കേസ് കേസില്‍ ഉള്‍പ്പെടെ പ്രതിയായ സംഘം ഇവരുടെ ഉടമസ്ഥതയില്‍ വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സിനിമ, സീരിയല്‍ രംഗത്തും ഇവരില്‍ ചിലര്‍ക്ക് വഴിവിട്ട ഇടപാടുകള്‍ ഉള്ളതായും ആരോപണമുണ്ട്.
തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനി തീപിടിച്ചത് കേരളം വളരെ ഞെട്ടലോടെയാണ് കണ്ടത്. ഒരു രാത്രി മുഴുവന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചിട്ടാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഏതാണ്ട് അഞ്ചൂറ് കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. ഈ തീപിടത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയത്. ചെറിയൊരു തീപിടുത്തമുണ്ടാക്കി മുതലാളിയെ ഞെട്ടിപ്പിക്കാന്‍ ശ്രമിച്ചത് കൈവിട്ടുപോയെന്നാണ് സൂചന.
മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായെന്നാണ് കരുതുന്നത്. ചിറയിന്‍കീഴ് കഴക്കൂട്ടം സ്വദേശികളാണ് പോലീസ് കസ്റ്റഡിയിലുളളത്. ഇരുവരും ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്‌റ്റോറില്‍ നിന്നാണ് തീ പടര്‍ന്നത്.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരെ അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായി അറിയുന്നു. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ശമ്പളക്കുറവും ആനുകൂല്യങ്ങള്‍ നല്‍കാത്തതുമാണ് ഇവരെ ഫാക്ടറിക്കു തീ കൊളുത്തുന്നതിലേക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ കെട്ടിടം പൂര്‍ണമായും കത്തുമെന്നും ഇത്രയും വലിയ ദുരന്തമായി മാറുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ മുതല്‍ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കമ്പനി ജീവനക്കാരായ മൂന്നു പേരെയും മുമ്പ് പിരിച്ചു വിട്ട രണ്ടു പേരെയും കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലള്ള പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഡ്യൂട്ടിയിലില്ലായിരുന്ന മൂന്നു പേരെ ഒക്ടോബര്‍ 31 ന് തീപിടിക്കുന്നതിനു മുമ്പ് കാന്റീനു സമീപം കണ്ടിരുന്നതായി കമ്പനിയില്‍ നിന്ന് പോലീസിനു വിവരം കിട്ടിയിരുന്നു.
മൂന്നു കെട്ടിടങ്ങളിലായിട്ടാണ് ഉല്‍പാദനം നടന്നിരുന്നുത്. രണ്ടു കെട്ടിടങ്ങളും അവയിലെ യന്ത്രങ്ങളും സാധനങ്ങളുമാണ് കത്തി നശിച്ചത്. മൂന്നാമത്തെ കെട്ടിടത്തിനു തീ പിടിക്കാതെ തടയാന്‍ കഴിഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച വൈദ്യുതി ബന്ധം ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. അതേസമയം ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വൈകും
സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കൊല്ലത്തു കീഴടങ്ങുമെന്നു വ്യക്തമായ സൂചന. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് . നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ആണത്രേ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നത് .എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
സനൽ മരിച്ചെന്നറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയത് . രക്ഷപ്പെട്ടത് സ്വകാര്യ വെള്ള സ്വിഫ്ട് കാറിൽ ആണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്.
റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സ്വിച്ഡ് ഓഫ് ആക്കിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടത് സ്വകാര്യ ഫോണിൽ നിന്നുമായിരുന്നു. ഹരികുമാറിന്റെ രണ്ടു ഫോണുകളുടെയും കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് പല ഉന്നതരുമായും ഹരികുമാർ കൊലയ്ക്കു ശേഷം ബന്ധപ്പെട്ടിരുന്നു എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം.