Crime

പ്രണയപ്പകയിൽ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം യുവതിയെ കഴുത്തറുത്തുകൊന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകൾ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരി വിഷ്ണുപ്രിയയാണ് (23) കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് (25) അറസ്റ്റിലായത്.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കട്ടിലിൽ തലകീഴായി, കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് ഇരുകൈകൾക്കും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. വിഷ്ണുപ്രിയ പ്രണയത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായുള്ള സൗഹൃദവുമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

പിതാവ് വിനോദിന്റെ അമ്മ മരിച്ചതിന്റെ അഞ്ചാം ദിവസമായ ഇന്നലെ മരണാനന്തര ചടങ്ങുകൾക്കായി വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും തൊട്ടടുത്ത തറവാട്ടു വീട്ടിലായിരുന്നു. ഇതിനിടെ വസ്ത്രം മാറാനായി വിഷ്ണുപ്രിയ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഏറെനേരമായിട്ടും കാണാത്തതിനാൽ അമ്മയും സഹോദരിമാരും അന്വേഷിച്ചെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടത്.തൊപ്പിയും മാസ്‌കുമണിഞ്ഞ് നടന്നുവന്ന യുവാവാണ് കൊലയ്ക്ക് പിന്നിലെന്ന സംശയം പ്രദേശവാസികൾ പൊലീസിനോട് ഉന്നയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.വിനോദ് പത്തുദിവസം മുമ്പാണ് നാട്ടിൽ വന്നുപോയത്. നാലുമാസം മുമ്പാണ് പാനൂരിലെ ആശുപത്രിയിൽ വിഷ്ണുപ്രിയ ജോലിക്ക് കയറിയത്. വിപിന, വിസ്മയ, അരുൺ എന്നിവരാണ് സഹോദരങ്ങൾ.

മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.സുഹൃത്ത് സൂചന നൽകിഒരു ആൺ സുഹൃത്തുമായി വീഡിയോ കോൾ നടത്തുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ഇയാൾ വരുന്നത് വീഡിയോ കോളിനിടെ സുഹൃത്ത് കണ്ടിരുന്നു. വിഷ്ണുപ്രിയ ഫോൺ പെട്ടെന്ന് ഓഫ് ചെയ്തതിൽ സംശയം തോന്നിയ സുഹൃത്ത് എന്തോ അപകടം സംഭവിച്ചുവെന്ന് പൊലീസിന് നൽകിയ വിവരമാണ് പ്രതിയെ പിടിക്കാൻ പൊലിന് സഹായകരമായത്.

പാനൂരില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മാനന്തേരി സ്വദേശി ശ്യാംജിത്ത് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

സി പ്രതി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുന്‍ സുഹൃത്താണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. വിഷ്ണുപ്രിയ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തില്‍ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ കോളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സുഹൃത്ത് റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു.

വിഷ്ണുപ്രിയ പാനൂരില്‍ ഫാര്‍മസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നല്‍കുന്ന വിവരം. വിഷ്ണുപ്രിയയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് വിഷ്ണുപ്രിയ ബെഡില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെന്ന് കരുതുന്ന ആളുടെ മൊബൈല്‍ ലൊക്കേഷന്‍ വിഷ്ണുപ്രിയയുടെ വീടിന് സമീപത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.

മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന് പരാതിയുമായി യുവതി. സംഭവത്തില്‍ ഭര്‍തൃമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും മന്ത്രവാദിയും ഉള്‍പ്പെടെ നാല് പേര്‍ ഒളിവിലാണ്.

അഞ്ച് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനില്‍ ഷാലു സത്യബാബുവും, മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവില്‍പോയത്.

കേസിനാസ്പദമായ സംഭവം 2017 ഫെബ്രുവരിയിലാണ്. 2016 ഡിസംബര്‍ 9നാണു യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടില്‍ അപരിചിതര്‍ വന്നുപോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏര്‍വാടിയിലുള്ള ഒരു വീട്ടില്‍ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.

ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങല്‍ പൊലീസിലും പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും യുവതി പറയുന്നു.

ഭർത്താവിനൊപ്പം യാത്രചെയ്യവെ ലോറിക്കടിയിൽപ്പെട്ട് സ്വകാര്യ അധ്യാപികയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് നെട്ട ബോബെ വില്ലയിൽ ജീന ആണ് മരിച്ചത്. 40 വയസായിരുന്നു. വാളിക്കോട് നെട്ടയിൽ വെച്ച് ജീനയും ഭർത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡിൽ ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ജീന തെറിച്ച് വീണ് ലോറിയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. നവജീവൻ സ്‌കൂൾ ടീച്ചറാണ് അപകടത്തിൽ മരിച്ച ജീന. ഇരുവരും നെടുമങ്ങാട് നിന്ന് വരുമ്പോഴായിരുന്നു അപകടം നടന്നത്. വാളിക്കോട് നിന്നും വന്ന ടിപ്പർ ലോറി ബുള്ളറ്റിന്റെ സൈഡിൽ തട്ടിയതിനെ തുടർന്നാണ് അപകടമെന്നാണ് വിവരം.

അപകടത്തെ തുടർന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ ടയർ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് ജീന മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.

ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ കുത്തിവെക്കുന്നതിന് പകരം നല്‍കിയത് മുസംബി ജ്യൂസ്. ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.

ഡെങ്കിപ്പനി ബാധിച്ച് 32കാരനായ പ്രദീപ് പാണ്ഡെയ്ക്കാണ് ദാരുണാന്ത്യം. രോഗി മരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ ട്രോമ സെന്ററിലാണ് സംഭവം നടന്നത്.
പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു.

രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.

അതേസമയം, രോഗിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ താഴെ പോയതോടെ ബന്ധുക്കളോട് ബ്ലഡ് പ്ലേറ്റ്ലെറ്റ് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരാണ് പ്ലേറ്റ്ലെറ്റ് പുറത്തുനിന്ന് വാങ്ങികൊണ്ടുവന്നതെന്നും ആരോപണ വിധേയരായ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്ലേറ്റ്ലെറ്റിന്റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് നല്‍കിയതോടെ രോഗി പ്രതികരിച്ചു തുടങ്ങി. ഇതോടെ പ്ലേറ്റ്ലെറ്റ് നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഫോണ്‍ എറിഞ്ഞതെന്ന് പ്രതി തറപ്പിച്ച് പറഞ്ഞ സ്ഥലത്തായിരുന്നു പരിശോധന. എന്നാല്‍ ചെളി നീക്കിയുള്ള തെരച്ചിലില്‍ മാത്രമേ ഫോണ്‍ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്.ജീപ്പിലാണ് ഭഗവല്‍ സിംഗിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

കറുത്ത തുണി കൊണ്ട് മുഖം മൂടിയിരുന്നു. വടം കൊണ്ട് രണ്ട് വശത്തെയും ആളുകളെ മാറ്റി നിര്‍ത്തിയ ശേഷം അതിന് നടുവിലൂടെയാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന തോടിന് സമീപത്തേക്ക് കൊണ്ടുപോയത്. തോട്ടിലേക്ക് ഫോണ്‍ എറിഞ്ഞുവെന്നായിരുന്നു പ്രതിയുടെ മൊഴി.

ആ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതം കാടും പടര്‍പ്പും മാറ്റി തെരച്ചില്‍ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. തെരച്ചിലിനിടെ വീടും പുരയിടവും നിരീക്ഷിച്ച ഭഗവല്‍ സിംഗ് തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്നുണ്ടെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഒരു തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല വീണത് പൊലീസിനെയും പ്രതിയെയും ഞെട്ടിച്ചു.

അതേസമയം കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ ബാഗും ഫോണും റോസ്‌ലിയുടേത് തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. നരബലിയുടെ മുഖ്യ സൂത്രധാരന്‍ ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വസ്തുക്കള്‍ എവിടെയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കമലേശ്വരം വലിയവീട് ലെയ്ൻ ക്രസന്റ് അപ്പാർട്ട്മെന്റിൽ 52കാരനായ കമാൽ റാഫി, ഭാര്യ 42കാരി തസ്നീം എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരുടെയും മരണ വാർത്ത പുറംലോകം അറിഞ്ഞത്. ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലാണ് കമാൽ താമസിക്കുന്നത്.

ഉച്ചയോടെ മുകളിൽനിന്ന് വലിയ ശബ്ദം കേട്ടതായി താമസക്കാർ വെളിപ്പെടുത്തി. മരിച്ച ദമ്പതിമാരുടെ മകൻ കോളേജിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ഖലീഫാ ബി.ബി.എ.യ്ക്ക് പഠിക്കുകയാണ്. വൈകീട്ടാണ് ഖലീഫാ എത്തിയത്. ഫ്‌ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഏറെനേരം വിളിച്ചെങ്കിലും അകത്ത് നിന്നും പ്രതികരണമുണ്ടായില്ല. ഒടുവിൽ അയൽക്കാരെയും പോലീസിനെയും ബന്ധുക്കളെയും വിളിച്ച് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ദുരന്തം കണ്ടത്. തസ്നീം കിടപ്പുമുറിയിൽ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തിൽ കയർ ചുറ്റിയ നിലയിലാണ്. ഇതേ കയറിന്റെ അറ്റംകൊണ്ടാണ് കമാൽ റാഫി ശൗചാലയത്തിലെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ചത്.

കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. പരിശോധനയിൽ മുറിയിൽ നിന്നും കമാൽ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് അന്വേഷണം നടത്തി വിരകയാണെന്ന് പോലീസ് അറിയിച്ചു. കാറുകളുടെ സ്പെയർ പാർട്സ് കട നടത്തുന്ന കമാൽ റാഫി കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയാണ്.

വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും രാത്രിയോടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വ്യാഴാഴ്ച മാറ്റും. മക്കൾ : ഖലീഫാ, ധനൂറ (ബിരുദ വിദ്യാർഥി), ദൈയ്സീറ (പത്താംക്ലാസ് വിദ്യാർഥി).

കേരളത്തിന്റെ തീരാവേദനയാണ് വിസ്മയ. സ്ത്രീധന ജീവനെടുത്ത ഇരയാണ് വിദ്യാര്‍ഥിയായിരുന്ന വിസ്മയ. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കേണ്ടി വന്ന് അവസാനം സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നവള്‍.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്
കിരണ്‍ വിസ്മയുടെ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. കേസില്‍ അകപ്പെട്ടതോടെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട കിരണ്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്.

കാര്‍ കാരണം മകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നെങ്കിലും മകളുടെ ഓര്‍മ്മയില്‍ പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ത്രിവിക്രമനും അമ്മ സജിതയും ചേര്‍ന്ന്. സഹോദര്‍ വിജിത്ത് ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

ഒരു വിന്‍ഡോ കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നല്‍കാനില്ലെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്. 2021 ജൂണ്‍ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും വെളിപ്പെടുത്തിയിരുന്നു.

തൃശ്ശൂര്‍ കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകന്‍ സഹദ് (23)നെയാണ് അച്ഛന്‍ സുലൈമാന്‍ കൊലപ്പെടുത്തിയത്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം.

സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്‍ മൊഴി നല്‍കി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഹരിയാനയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കെയ്‌സില്‍ യുവതിയുടെ മൃതദേഹം. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി യുവതിയെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം. യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ഗുരുഗ്രാമില്‍ തിങ്കളാഴ്ചയാണ് 20-25 വയസ് തോന്നിക്കുന്ന യുവതിയുടെ നഗ്‌നശരീരം കണ്ടെത്തിയത്. യുവതി പീഡിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊള്ളലേറ്റതിന് സമാനമായ മുറിവുകള്‍ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു.

ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നു. റോഡിനരികിലെ കുറ്റിക്കാട്ടില്‍ വൈകുന്നേരം നാലുമണിയോടെയാണ് സംശയാസ്പദപരമായ സാഹചര്യത്തില്‍ സ്യൂട്ട്കേസ് കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.

അതേസമയം, മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved