Crime

1970 -കളിലും 1980 -കളിലും രോഗികളെ വേട്ടയാടിയ സീരിയൽ കില്ലറും മുൻ ആശുപത്രി ജീവനക്കാരനുമായ ഡൊണാൾഡ് ഹാർവിയെ സഹതടവുകാരൻ കൊലപ്പെടുത്തി. ഒഹായോ ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.1970 – 80 കാലഘട്ടങ്ങളിൽ രോഗികളുടെ പേടിസ്വപ്നമായിരുന്നു ഹാർവി. ആശുപത്രികളിൽ അവശനിലയിൽ കിടക്കുന്ന രോഗികളെ ആയിരുന്നു ഇയാൾ വേട്ടയാടി കൊന്നിരുന്നത്. ആശുപത്രി ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾ ‘മരണത്തിൻറെ മാലാഖ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

പൊലീസിന്റെ കണക്ക് പ്രകാരം 37 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, താൻ അതിലും അധികം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹാർവി സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ സ്വന്തം കണക്ക് പ്രകാരം 70 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിരിക്കുന്നത്.67 -കാരനായ ഹാർവി ഒന്നിലധികം ജീവപര്യന്തങ്ങൾ ഒന്നിച്ച് അനുഭവിച്ച് കഴിഞ്ഞു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം സഹതടവുകാരനാൽ കൊല്ലപ്പെട്ടത്.

ഇയാൾ നടത്തിയ കൊലപാതകങ്ങൾ ‘ദയാവധങ്ങൾ’ എന്ന പേരിൽ കരുതാൻ ആകില്ല എന്ന് ഹാർവിയുടെ കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ആർതർ എം. നെയ് ജൂനിയർ 1987 -ൽ കോടതിയിൽ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘കൊല്ലാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവൻ കൊന്നത്’ എന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.

തന്റെ വിചാരണ വേളയിൽ, താൻ ദയ നിമിത്തം കൊലപാതകം നടത്തിയെന്നും ഇരകളോട് മര്യാദ കാണിക്കുകയാണെന്നും ഹാർവി വാദിച്ചു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നടപടിക്രമങ്ങൾക്കിടയിൽ പോലും ഇയാൾ യാതൊരു പശ്ചാത്താപവും കാണിച്ചില്ല, കൂടാതെ ഒരു ബോർഡിൽ ഇരകളുടെ പേരുകൾ കാണിച്ചപ്പോൾ പോലും ഇയാൾ ചിരിച്ചു.

ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അന്ന് അയാൾ മാധ്യമങ്ങളോട് പറഞ്ഞത് ‘ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആളുകളെ അവരുടെ ദുരിതത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. എനിക്ക് എപ്പോഴെങ്കിലും അസുഖവും നിറയെ ട്യൂബുകളോ റെസ്പിറേറ്ററോ ഉണ്ടെങ്കിൽ ആരെങ്കിലും വന്ന് അത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ്.

തലയിണകൾ, ഒഴിഞ്ഞ ഓക്‌സിജൻ ടാങ്കുകൾ, എലിവിഷം, പെട്രോളിയം ഡിസ്റ്റിലേറ്റ്, സയനൈഡ് എന്നിവയുൾപ്പെടെ ഹാർവി തന്റെ ഇരകളെ കൊലപ്പെടുത്താൻ വിവിധ രീതികൾ ഉപയോഗിച്ചു. മരണപ്പെട്ട ഒരു രോഗിയുടെ പോസ്റ്റ്മാർട്ടം നടത്തുന്നതിനിടയിൽ രോഗിയുടെ വയറ്റിൽ നിന്നും സയനേഡ് കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത്. ആ അന്വേഷണങ്ങൾ ഒടുവിൽ ഹാർവെയിലേക്ക് എത്തിച്ചേരുകയായിരുന്നു.

എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെ കുടുക്കിയത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാർ. കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയത് ജിതിനിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിനിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ജിതിന്‍ ധരിച്ച ടീഷര്‍ട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാന്‍ സ്കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിന്‍ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷര്‍ട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിനിന്‍റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ ആണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.

ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയര്‍ന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

പഞ്ചാബ് ഫഗ്വാരയിലെ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി(എല്‍ പി യു)യില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ കുറിപ്പില്‍ കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്‍ശം. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ് ദിലീപി(21)നെ ചൊവ്വാഴ്ച വൈകിട്ടാണു ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബി ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഖിന്‍ രണ്ടാഴ്ച മുന്‍പാണ് എല്‍ പി യുവില്‍ ചേര്‍ന്നത്. അതിനു മുന്‍പ് കോഴിക്കോട് എന്‍ ഐ ടി വിദ്യാര്‍ഥിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനം മാറാനുള്ള കാരണം സംബന്ധിച്ച് എന്‍ ഐ ടി അധ്യാപകനെതിരെ അഖിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

”എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെയധികം ഖേദിക്കുന്നു, ഞാന്‍ എല്ലാവര്‍ക്കും ഒരു ഭാരമാണ്, ക്ഷമിക്കണം, പക്ഷേ ഇതാണ് അവസാനം,” അഖിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി ഫഗ്വാര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജസ്പ്രീത് സിങ് നേരത്തെ പറഞ്ഞിരുന്നു. വിഷയത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും രണ്ടു വര്‍ഷം പഠിച്ച എന്‍ ഐ ടിയില്‍ നേരിട്ട വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ഈ കടുംകൈ സ്വീകരിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും എല്‍ പി യു വൈസ് പ്രസിഡന്റ് അമന്‍ മിത്തല്‍ പറഞ്ഞു. സര്‍വകലാശാല അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു അഖിന്റെ രക്ഷിതാക്കള്‍ അവിടെ എത്തിയിട്ടുണ്ട്.

അഖിന്‍ മരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച വൈകിട്ട് എല്‍ പി യു കാമ്പസില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നു ഫഗ്വാര പൊലീസ് സൂപ്രണ്ട് മുഖ്ത്യാര്‍ സിങ് പറഞ്ഞു. മൊഹാലിയില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചണ്ഡിഗഡ് സര്‍വകലാശാലയില്‍ സ്വകാര്യ വീഡിയോകള്‍ ചോര്‍ന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് എല്‍ പി യുവിലെ സംഭവം.

”ഇന്നലെ, ശരിയായ വിവരത്തിന്റെ അഭാവം കാരണം സഹവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി. അതു വൈകുന്നേരം യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമായി. പൊലീസും യൂണിവേഴ്‌സിറ്റി അധികൃതരും മുഴുവന്‍ സ്ഥിതിഗതികളും വിദ്യാര്‍ത്ഥികളോട് പങ്കുവച്ചു. ഇപ്പോള്‍, സര്‍വകലാശാല ശാന്തമാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളും സമാധാനപരമായി ക്ലാസുകളില്‍ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്യുന്നു,” അമന്‍ മിത്തല്‍ പറഞ്ഞു.

എല്ലാവരെയും വേദനിപ്പിക്കുന്ന നടപടിയെടുക്കുന്നതിനു എന്തെങ്കിലും പ്രശ്നമുള്ളവര്‍ക്കു സമീപിക്കാവുന്ന സമ്പൂര്‍ണ കൗണ്‍സലിങ് സെന്റര്‍ സര്‍വകലാശാലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സംഭവത്തില്‍ സര്‍വകലാശാല ഒന്നാകെ ദുഃഖിതരാണെന്ന് എല്‍ പി യു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ”പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തുടര്‍ അന്വേഷണത്തിന് സര്‍വകലാശാല അധികൃതര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ വേര്‍പാടില്‍ യൂണിവേഴ്‌സിറ്റി ആദരാജ്ഞലി അര്‍പ്പിക്കുന്നു. ദുഃഖാര്‍ത്തരായ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു,” എല്‍ പി യു ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.ആം ആദ്മി പാര്‍ട്ടി (എ എ പി) രാജ്യസഭാംഗം അശോക് മിത്തലാണു ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍.

കാണാതായ കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന് മേല്‍ക്കൂരയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിര്‍ഭും ജില്ലയില്‍ സംഘര്‍ഷം. ശാന്തിനികേതനിലെ മോള്‍ഡംഗ ഗ്രാമത്തിലെ തളിപ്പാറ മേഖലയിലാണ് സംഭവം.

അഞ്ചു വയസുകാരനായ കുട്ടിയെയാണ് കാണാതായത്. പിന്നീട് രണ്ടു ദിവസത്തിന് ശേഷമാണ് അഞ്ച് വയസുള്ള ആണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തിയത്.

കടയിലേക്ക് പോയ ശുഭം ഠാക്കൂറെന്ന അഞ്ചുവയസുകാരനെ ഞായറാഴ്ചയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയ വീട് കത്തിച്ചു.

നാളുകളായി കുട്ടിയുടെ ബന്ധുക്കളും അയല്‍വാസിയും തമ്മില്‍ തര്‍ക്കത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അയല്‍വാസിയായ റൂബി ബീവി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമെ ദുരൂഹത അവസാനിപ്പിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

അനധികൃത മദ്യ വില്‍പ്പന നടത്തിയിരുന്ന സ്ത്രീ യുവ കൗണ്‍സിലറെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി വാളിന് തലയറുത്ത് കൊന്നു. 30 വയസ് പ്രായമുള്ള ഡി എം കെ കൗണ്‍സിലറാണ് കൊല്ലപ്പെട്ടത്. കരിഞ്ചന്തയില്‍ നടത്തിയിരുന്ന മദ്യ വില്‍പ്പന പൊലീസിനെ അറിയിച്ച് തടഞ്ഞതിലെ പ്രതികാരം തീര്‍ക്കാനായിട്ടായിരുന്നു കൊലപാതകം. തമിഴ്‌നാട്ടില്‍ നടുവീരപ്പട്ടിയിലെ ജനപ്രതിനിധിയായ എം സി സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലോകേശ്വരി എന്ന എസ്തര്‍ (45) എന്ന സ്ത്രീ തലയറുത്ത് കൊന്നത്. വാള്‍ കൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതിയായ ലോകേശ്വരി ഒളിവില്‍ പോയി.

നടുവീരപ്പാട്ടിലെ എട്ടയപുരത്ത് മരിച്ച സതീഷ് വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെ ഡി എം കെ സെക്രട്ടറിയുമായിരുന്നു. സ്ഥലത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയിരുന്ന ലോകേശ്വരിയുമായി സതീഷ് പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. അനധികൃതമായി മദ്യവില്‍പ്പന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പൊലീസില്‍ അറിയിക്കുമെന്നും സതീഷ് നേരത്തെ തന്നെ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ലോകേശ്വരി ഇതൊന്നും ചെവികൊണ്ടിരുന്നില്ല. ഒടുവില്‍ സതീഷ് പൊലീസില്‍ പരാതിപ്പെടുകയും അനധികൃത മദ്യ വില്‍പ്പന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെടല്‍ ശക്തമായതോടെ ലോകേശ്വരിയുടെ വീട്ടിലേക്ക് മദ്യം വാങ്ങാനെത്തുന്നത് എല്ലാവരും ഒഴിവാക്കുകയായിരുന്നു. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. ഇതാണ് സതീഷിനോട് കടുത്ത പ്രതികാരം തോന്നാന്‍ കാരണമായത്.

തിങ്കളാഴ്ച സതീഷിനെ വീട്ടിലേക്ക് ലോകേശ്വരി ക്ഷണിച്ചു. വാതില്‍ പൂട്ടിയ ശേഷം കയ്യില്‍ കരുതിയിരുന്ന വാള്‍ കൊണ്ട് സതീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹം വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഇവര്‍ വീട് പൂട്ടി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സോമംഗലം പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മാറ്റിയിട്ടുണ്ട്. ഒളിവില്‍ പോയ ലോകേശ്വരിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലോകേശ്വരി നേരത്തെ അനാശാസ്യക്കേസുകളിലും പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിന് ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് തൂങ്ങിമരിച്ചത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി മരണം തിരഞ്ഞെടുത്തത്.

കേരള ബാങ്കിന്‍രെ പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷം ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

ജപ്തി നോട്ടീസിന്റെ വിവരമറിഞ്ഞ് വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ സാവകാശം വേണമെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിവരം.

ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അജികുമാര്‍ പ്രതികരിച്ചു.

ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് കിട്ടിയത്. ‘ജീവിക്കാനാ എല്ലാവരും മക്കള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ… എന്റെ മോള് ചാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീട് വച്ചത്. എന്ത് ചെയ്യാനാ…സര്‍ക്കാരിന് വേണമെങ്കില്‍ വീട് കൊടുക്കാം. സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ.’- അജികുമാര്‍ പറയുന്നു.

കണ്ണൂരില്‍ സ്ത്രീകള്‍ മാത്രമുള്ള വീട് പൂട്ടി ബാങ്ക് അധികൃതര്‍ ജപ്തി നടപടിയിലേക്ക് കടന്നതും ഏറെ വിവാദമായിരുന്നു. കേരള ഗ്രാമീണ ബാങ്കായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സുഹറ എന്ന യുവതിയുടെ മകളേയും വൃദ്ധ മാതാവിനേയും ബലമായി പുറത്തിറക്കി വീട് ജപ്തി ചെയ്തത്. ഈ സംഭവം ഏറെ വിവാദമായതിന് പിന്നാലെയാണ് കൊല്ലത്തു നിന്നും ദാരുണ വാര്‍ത്തയെത്തിയിരിക്കുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരനോട് പിതാവിന്റെ സഹോദരന്റെ ക്രൂരത. പൊതുസ്ഥലത്തുവെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. സംഭവത്തില്‍ പിതാവിന്റെ സഹോദരന്‍ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു, ബാക്കി അച്ചാച്ചന്‍ നോക്കിക്കോളും’, എന്ന് ഇയാള്‍ കുട്ടിയോട് പറയുന്നതും നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുന്നതിന്റെയും വീഡിയോ പ്രചരിച്ചിരുന്നു.

തിരുവോണനാളിലായിരുന്നു സംഭവം. ഇയാള്‍ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാള്‍ മദ്യം കുടിപ്പിച്ചത്.

ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ബലം പ്രയോഗിച്ച് മദ്യം കുടിച്ചു, പൊതുസ്ഥലത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് മദ്യംകുടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം. അടൂർ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് കിഷോർ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി. ഇവരുടെ സാന്നിദ്ധ്യത്തിൽ ആണ് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നത്.

അകത്ത് കയറിയപ്പോൾ ആണ് മുറിക്കുള്ളിൽ ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. ഒരു വർഷം മുൻപാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി പേവിഷബാധയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി സ്വദേശി 13കാരിയായ അഭിരാമിയുടെ കുടുംബം. ചികിത്സിയില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഡോക്ടറോ ജീവനക്കാരോ ആംബുലന്‍സ് ഡ്രൈവറോ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് അഭിരാമിക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചത്. മുറിവ് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

മുറിവ് വൃത്തിയാക്കാന്‍ സോപ്പ് വാങ്ങിക്കാന്‍ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് വിട്ടു. മാതാപിതാക്കളെക്കൊണ്ട് മുറിവ് കഴുകിച്ചുവെന്നും പരാതിയില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ മാസം 14 നാണ് അഭിരാമിക്ക് തെരുവ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും അഭിരാമി മരണപ്പെടുകയായിരുന്നു.

പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.

വെമ്പായത്ത് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് സ്റ്റീഫന്റെ ഉമസ്ഥതയിലുള്ളതാണ് പുരയിടം. പൂർണമായും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  കഴിഞ്ഞ മാസം 30ന് കാണാതായ അനുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു .

നെടുമങ്ങാട് ‍ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു . ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് ഇന്ന് രാവിലെ പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു . കാണാതാകുന്നതിന് മുമ്പ് ചില‍ർക്ക് കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു .

വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കി . തുടർ അന്വേഷണവും പോസ്റ്റുമോ‍ർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും

RECENT POSTS
Copyright © . All rights reserved