കാഞ്ഞങ്ങാട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഗർഭ പാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട് ശശിരേഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണെന്ന് നിർദേശിച്ചു. എന്നാൽ യാത്രാമധ്യേ തന്നെ യുവതി മരണപ്പെടുകയും ചെയ്തു.
പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്ത് വന്നത്. മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം, ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടർ മുങ്ങിയതായും കുടുംബം ആരോപിച്ചു. അതേസമയം, ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് ഭഗവല്‍ സിംഗിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ലൈലയാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിംഗ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.
സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലാണ്, പത്മത്തിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഷാഫിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെയാണ് നരബലിയുടെ ഞെട്ടിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.
നരബലി കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മൂവരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോസ്ലിയുടെയും പത്മത്തിന്റെയും ആഭരണങ്ങളും പ്രതികള്‍ പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പോലീസ് സ്വീകരിക്കും.
നരബലിയുടെ പേരിൽ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ സ്വർണം അപഹരിച്ച് പണയം വെച്ച് കിട്ടിയ പണം ഷാഫി ഭാര്യക്ക് നൽകിയതായി കണ്ടെത്തൽ. എറണാകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് പത്മയുടെ സ്വർണം പണയപ്പെടുത്തിയത്. ഒരു ലക്ഷത്തി പതിനായിരം രൂപ മുഹമ്മദ് ഷാഫി സ്വർണ്ണം പണയം വെച്ച് കൈക്കലക്കി.
പത്മയുടെ സ്വർണ വളയും കമ്മലുമടക്കം 39 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. എറണാകുളം നഗരത്തിൽ ഷാഫി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത മാളിയേക്കൽ ഗോൾഡ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഷാഫി സ്വർണം പണയം വെച്ചത്.
ഒക്ടോബർ നാലിന് വൈകീട്ട് ജീപ്പിലെത്തിയാണ് ഷാഫി സ്വർണം പണയപ്പെടുത്തിയത്. അന്ന് തന്നെ 40000 രൂപ തന്റെ ഭാര്യയായ നബീസയ്ക്ക് നൽകിയെന്നാണ് ഷാഫി മൊഴി നൽകിയത്. ഷാഫിയുടെ പേരിലുള്ളതല്ല സ്വർണം പണയം വെച്ച ദിവസം ഉപയോഗിച്ച ജീപ്പ്. പ്രതി സ്വർണം പണയം വെക്കാൻ എത്തുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടി.
ഷാഫി പണത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിൽ ആ പണം എവിടെയെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ഷാഫിയുടെ ഭാര്യയായ നബീസ പറഞ്ഞത്. വീട്ടിൽ പണം കൊണ്ടുവന്നില്ലെന്നും നബീസ പറഞ്ഞിരുന്നു. എന്നാൽ പത്മയുടെ സ്വർണം പണയം വെച്ച് കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഭാര്യക്ക് നൽകിയെന്നാണ് ഷാഫി തന്നെ പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം.
പത്മയെ അറിയാമെന്നും കാണാതാകുന്ന ദിവസം അവർ ഹോട്ടലിൽ വന്നിരുന്നുവെന്നും നേരത്തെ നബീസ പറഞ്ഞിരുന്നു. ഹോട്ടലിൽ വെച്ച് പത്മയുടെ ഫോൺ കാണാതായപ്പോൾ തന്റെ ഫോണിൽ നിന്ന് പത്മയുടെ നമ്പറിലേക്ക് വിളിച്ചെന്നും ഫോൺ കണ്ടെത്തിയെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് തീരെ നല്ല അഭിപ്രായമല്ലായിരുന്നു നബീസയ്ക്ക്. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും നബീസ പറഞ്ഞിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം ഷാഫി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ നബീസ കൊല്ലപ്പെട്ട പത്മയും റോസ്‌ലിയും ലോഡ്ജിൽ വരാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഓടുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് ഉച്ചയ്ക്ക് മുന്നേ ആയിട്ടാണ് സംഭവം നടന്നത്. പെൺകുട്ടിയും ആദമ്പാക്കം സ്വദേശിനിയാണെന്നാണ് വ്യക്തമാകുന്നത്. പ്രതിയായ സതീഷ്, സത്യയെ പിൻതുടർന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. തർക്കത്തിനിടെ ട്രെയിൻ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു. യാത്രക്കാരുടെ ഞെട്ടൽ മാറും മുന്നേ തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. ട്രാക്കിൽ തല തകർന്നാണ് സത്യ മരിച്ചത്. റെയിൽവേ പൊലീസ് എത്തും മുന്നേ തന്നെ സതീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അന്ധവിശ്വാസത്തിന്റെ മറവിൽ ഇലന്തൂരിൽ നടന്ന നരബലി പരിഷ്‌കൃത സമൂഹത്തെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കൊടുംക്രൂരതകൾ പുറത്ത് വന്നതിന് പിന്നാലെ പത്തനംതിട്ടയിലെ മന്ത്രവാദം നടത്തുന്ന ‘വാസന്തിയമ്മമഠം’ യുവജനസംഘടനകൾ അടിച്ചുതകർത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്രം യുവജന സംഘടന അടിച്ചുപൊളിച്ചത്.
കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പ്രതിഷേധക്കാർ തകർത്തു. വിളക്കുകളും മറ്റും തകർത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ, ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നു.
മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം നടത്തി വന്നിരുന്നത്. ആറ് വർഷത്തോളമായി മന്ത്രവാദം ഇവിടെ നടത്തി വരികയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങൾ തേടി ജനങ്ങളും ഇങ്ങോട്ട് എത്തുന്നുണ്ട്.
നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളിൽനിന്ന് പ്രതിഷേധവും പരാതിയും ഉയർന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച നരബലി വാർത്ത എത്തിയത്. ശേഷം കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു.
ഇടുക്കിയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നം കൊല്ലപ്പള്ളി മാത്യൂസ് സാബുവിന്റെ ഭാര്യ അനുഷ (24) യാണ് മരിച്ചത്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല മണ്ഡപത്തില്‍ ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ഒന്‍പതുമണിയോടെ അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വൈകാതെ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം ചെയ്യും. സംസ്‌കാരം പിന്നീട്.
ഓഗസ്റ്റ് 18-നാണ് അനുഷയുടേയും മാത്യൂസിന്റേയും വിവാഹം നടന്നത്. പ്രണയിച്ചായിരുന്നു വിവാഹംം ചെയ്തത്. അതേസമയം, പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.
പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈ എസ്.പി. മധു ആര്‍ ബാബുവിനാണ് അന്വേഷണച്ചുമതല.
പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതകത്തിലും അന്വേഷണം വേണമെന്ന് ആവശ്യം. നെല്ലിക്കാലാ സ്വദേശിനി സരോജിന(60) കൊല്ലപ്പെട്ട സംഭവത്തിലാണ് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ എത്തിയത്.
ഒമ്പത് വര്‍ഷം മുമ്പായിരുന്നു സരോജിനിയെ ദേഹമാസകലം മുറിവേറ്റ് മരിച്ചനിലയില്‍ പന്തളത്ത് കണ്ടെത്തിയത്. പന്തളം ഉള്ളന്നൂരിലെ വഴിയരികിലാണ് സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. നരബലി നടന്ന വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം മാറിയാണ് സരോജിനി താമസിച്ചിരുന്നത്. ഇതാണ് ബന്ധുക്കളുടെ സംശയത്തിന് കാരണം.
2014 സെപ്റ്റംബര്‍ പതിനാലിന് രാവിലെ കണ്ടെത്തിയ മൃതദേഹത്തില്‍ 46 മുറിവുകളുണ്ടായിരുന്നു. ഇരുകൈകളിലും ആയിരുന്നു മുറിവുകളേറെയും. ഒരു കൈ അറ്റുപോയിരുന്നു. രക്തം വാര്‍ന്നാണ് മരണം. മൃതദേഹം കുളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് സരോജിനിയുടെ മകന്‍ പറഞ്ഞു. ഇപ്പോള്‍ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ സംഭവവുമായി അമ്മയുടെ കൊലപാതകത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മകന്‍ പറയുന്നു.
അതേസമയം, ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം.
അസഭ്യം പറയുകയും തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായി പരാതി നല്‍കിയ അധ്യാപികയ്ക്ക് എതിരെ എംഎല്‍എയുടെ ഭാര്യ. ഭര്‍ത്താവ് എല്‍ദോസിന്റെ ഫോണ്‍ അധ്യാപിക കവര്‍ന്നെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരിക്കുന്നത്. എല്‍ദോസിന്റെ ഫോണ്‍ കവര്‍ന്നെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ഭാര്യയുടെ പരാതി.
എറണാകുളം കുറുപ്പുമ്പടി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി പോലീസ് കേസെടുത്തു. ഇക്കാര്യത്തിലും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
ഇതിനിടെ, എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയതോടെയാണ് വിധി വരുന്നത് വരെ എംഎല്‍എ മുങ്ങിയത്.
എന്നാൽ അധ്യാപിക കൂടുതല്‍ ആരോപണവുമായി രംഗത്ത്. താന്‍ പോലീസിന് നല്‍കിയ പരാതി സത്യസന്ധമെന്ന് പരാതിക്കാരി പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും ഒത്തുതീര്‍പ്പിനായി നിരവധി പേരാണ് സമീപിക്കുന്നതെന്നും അധ്യാപിക പറയുന്നു.
തന്റെ വീഡിയോ കൈയ്യിലുണ്ടെന്നും ഹണിട്രാപ്പില്‍പ്പെടുത്തുമെന്നും എല്‍ദോസ് ഭീഷണിപ്പെടുത്തി എന്നും അധ്യാപിക ആരോപിക്കുന്നു. സെപ്റ്റംബര്‍ 14-ന് കോവളത്തുവെച്ച് എംഎല്‍എ മര്‍ദ്ദിച്ചിരുന്നു. അന്ന് അവിടെ കൂടി നിന്നവരാണ് പോലീസിനെ വിളിച്ചറിയിച്ചത്.
തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ എംഎല്‍എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നും പറഞ്ഞ് പോലീസിനെ തിരിച്ചയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും എംഎല്‍എ ഉപദ്രവിച്ചു. ഇതോടെയാണ് ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
എംഎല്‍എ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നു കോവളത്തേക്ക് കൊണ്ടു പോയതെന്നും യുവതി പറഞ്ഞു.
എല്‍ദോസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. ആദ്യതവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുപ്പമായത്. എന്നാല്‍ തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെ അകലാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയാണെന്നും യുവതി വെളിപ്പെടുത്തി.
തന്റെ വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടി ല്‍നിന്ന് ഇറങ്ങിയത്. കന്യാകുമാരിയില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലേക്ക് തിരികെ എത്തിയതെന്നും യുവതി പറഞ്ഞു.
ഇതിനിടെ, കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും.
സമ്പല്‍ സമൃദ്ധി വാഗ്ദാനം വിശ്വസിച്ച് നരബലിക്ക് ഭഗവല്‍ സിങും ഭാര്യ ലൈലയും ഒരുങ്ങിയത് ഷാഫിയുടെ വാക്കുകേട്ടാണ്. ഇയാളാണ് കൊലപ്പെടുത്താനുള്ള ആളുകളെ വലയില്‍ വീഴ്ത്തി ഭഗവലിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. നരബലിക്ക് പിന്നാലെ ഷാഫിക്ക് നല്‍കിയത് ലക്ഷങ്ങള്‍ ലൈലയും ഭഗവലും കൈമാറിയിരുന്നു.
ഇതോടെ ഇയാള്‍ ഈ തട്ടിപ്പ് തുടരാന്‍ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ അടുത്തയാളെ വലയിലാക്കും മുന്‍പ് തന്നെ പോലീസ് പിടികൂടിയതിനാല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി.റോസ്ലിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റിയിരുന്നു.
തുടര്‍ന്ന് വീണ്ടും നരബലിക്ക് ഭഗവലിനെയും ലൈലയെയും പറഞ്ഞ് സമ്മതിപ്പിച്ച ശേഷം പത്മത്തെ കെണിയില്‍ വീഴ്ത്തി. പത്മത്തെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തും മുമ്പ് ലക്ഷങ്ങള്‍ ദമ്പതിമാരില്‍ നിന്ന് ഇയാള്‍ വാങ്ങിയെടുത്തിരുന്നു.
പലതവണയായി പത്ത് ലക്ഷത്തോളം രൂപ ഷാഫി ഇവരില്‍ നിന്ന് വാങ്ങിയെടുത്തു. ഈ പണം നല്‍കിയത് ബാങ്ക് വഴിയാണോ നേരിട്ടാണോ എന്ന കാര്യം വ്യക്തമല്ല. ഇയാള്‍ കൈപ്പറ്റിയ തുക സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാളുടെ ബാങ്ക് വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കസ്റ്റഡിയില്‍ എടുത്ത ശേഷം പണമിടപാട് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പോലീസ് സംഘം നടത്തും.
ആരേയും വീഴ്ത്തുന്ന രീതിയില്‍ പച്ചക്കള്ളങ്ങള്‍ സംസാരിക്കുന്നതാണ് ഷാഫിയുടെ രീതി. പണത്തിനായി ഇയാള്‍ ഏതറ്റം വരേയും പോകും. അതേസമയം, ഷാഫി ലക്ഷ്യമിട്ടത് പണം മാത്രമായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
മുന്‍പും പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടും കുറ്റവാളിയായ ഷാഫി ലൈംഗികവൈകൃതത്തിനും അടിമയായിരുന്നു. പൂജയും ആഭിചാരക്രിയകളും ഫലിക്കാനായി ഭര്‍ത്താവായ ഭഗവല്‍ സിങ്ങിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളെ സാക്ഷിയാക്കി ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് പറയുന്നു. ഈ സമയത്ത് കൈകള്‍ കൂപ്പി മന്ത്രങ്ങള്‍ ഉച്ചരിച്ച് ഭഗവല്‍ സിങ് നോക്കി നില്‍ക്കുകയായിരുന്നു.
ഈ ദമ്പതിമാരില്‍ നിന്നും ലഭിച്ച സാമ്പത്തിക നേട്ടത്തില്‍ സന്തുഷ്ടനായ ഷാഫി ഇനിയും ഈ തന്ത്രം ഉപയോഗിക്കാം എന്ന് കരുതിയിരുന്നു. അതിന് വേണ്ടി പല ആളുകളെയും സമീപിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇലന്തൂർ നരബലിയിൽ രണ്ട് സ്ത്രീകളുടേയും കഴുത്തറുത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയെന്ന് പൊലീസ് നിഗമനം. മൃതദേഹത്തിന്റെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി. ചോര വീണതോടെ വീടിന്റെ സകല ദോഷങ്ങളും പോയതായി ദമ്പതികളെ ഷാഫി അറിയിച്ചു. രണ്ടാമത്തെ കൊലപാതകത്തിന് മുൻപായി പത്മത്തിന്റെ തലയ്ക്കടിച്ച് ബോധരഹിതയാക്കിയെന്നും ഷാഫി പൊലീസിന് മൊഴി നൽകി.
ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.
റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.
പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകൾ ഞെട്ടിക്കുന്നതാണ്. ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരൻ എന്ന് പൊലീസ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.
പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന റഷീദ് ആണ് നരബലിയുടെ മുഖ്യസൂത്രധാരൻ എന്ന് പോലീസ് പറയുന്നു . ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് റഷീദ് ഭഗവൽ സിംഗിനെ ബന്ധപ്പെട്ടത് . വലിയ സിദ്ധൻ എന്ന് പറഞ്ഞ് റഷീദ് തന്നെ തന്റെ നമ്പർ ഭഗവൽ സിങ്ങിന് നൽകി. ദമ്പതികൾ പൂർണമായും ഷാഫി പറയുന്ന മനോനിലയിൽ എത്തി.
എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്‌ലിനെ കട്ടിലിൽ കിടത്തി . ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.
റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.