ആലപ്പുഴ സ്വദേശിയായ യുവാവിനെ ചങ്ങനാശ്ശേരിക്കുസമീപം പൂവത്ത് സുഹൃത്തിന്റെ വീടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ആര്യാട് മൂന്നാം വാര്‍ഡ് കിഴക്കേവെളിയില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാറി (ബിന്ദുമോന്‍-42)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന് സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എ.സി.കോളനി ഭാഗത്തുള്ള മുത്തുകുമാറിന്റെ വാടകവീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുപിന്നില്‍ മുത്തുകുമാറാണെന്നാണ് സൂചന. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ സുഹൃത്തിനൊപ്പം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വൈകിയും വരാഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. അമ്മ കമലമ്മ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശ്ശേരി വാകത്താനത്ത് തോട്ടില്‍ കണ്ടെത്തിയതോടെ ഇയാള്‍ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.
ബിന്ദുകുമാറിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി പോലീസെത്തി മുത്തുകുമാറിന്റെ വീട് ബന്തവസ്സിലാക്കി.
മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ ചാര്‍ത്തിലെ കോണ്‍ക്രീറ്റ് സമീപദിവസങ്ങളില്‍ ഇളക്കി പ്ലാസ്റ്റര്‍ചെയ്തതായി കണ്ടെത്തി. ഇതാണ് മൃതദേഹം ഇതിനുള്ളില്‍ മൂടിയെന്ന സംശയം ഉണ്ടാകാന്‍ കാരണം. 26-ന് ബിന്ദുകുമാര്‍ മുത്തുകുമാറിന്റെ വീട്ടിലെത്തിയെന്നാണ് പോലീസിന് ലഭിച്ച സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
എ.സി.റോഡ് കോളനിയിലെ മാലിത്തറയില്‍ ശ്രീമതിയും മരുമകള്‍ അജിതയും ആ ഞെട്ടലില്‍നിന്ന് ഇതുവരെ മോചിതരായിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വീടിനുപരിസരത്ത് ആളുകള്‍ നടക്കുന്നതിന്റെയും ഫോണില്‍ സംസാരിക്കുന്നതിന്റെയും ശബ്ദംകേട്ടത്. പുറത്ത് ആലപ്പുഴയില്‍നിന്നെത്തിയ പോലീസുകാരായിരുന്നു. അവര്‍ അജിതയുടെ ഭര്‍ത്താവും ഗൃഹനാഥനുമായ ഗോപനോട് വിവരങ്ങള്‍ പറഞ്ഞു. പോലീസില്‍നിന്ന് അറിഞ്ഞ വിവരങ്ങള്‍കേട്ട് ആ വീട്ടുകാര്‍ വിറങ്ങലിച്ചുപോയിരുന്നു. തൊട്ടടുത്ത വീട്ടില്‍ ഒരു മൃതദേഹം കുഴിച്ചുമൂടിയെന്ന വിവരം വിശ്വസിക്കാനാകാതെ ഇവര്‍ നിന്നു. സംശയനിഴലിലുള്ള മുത്തുകുമാര്‍ എന്നയാള്‍ വാടകയ്ക്കുതാമസിക്കുന്ന വീടാണത്.
അടുത്തുള്ളവരോടുപോലും സമ്പര്‍ക്കമില്ല
നാലുമാസം മുമ്പാണ് മുത്തുകുമാറും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. എന്നാല്‍, ഇവര്‍ ആരുമായും കാര്യമായ അടുപ്പം കാണിക്കാറില്ലായിരുന്നു. മുത്തുകുമാര്‍ കെട്ടിടനിര്‍മാണത്തിനാവശ്യമായ കമ്പിപ്പണി ജോലിചെയ്യുകയായിരുന്നു. മുത്ത്, മുത്തു എന്നിങ്ങനെ നാട്ടുകാര്‍ ഇയാളെ വിളിച്ചിരുന്നു.
ദിവസങ്ങള്‍ക്കുമുമ്പേ മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി
മുത്തുകുമാര്‍ ദിവസങ്ങള്‍ക്കുമുമ്പേ പായിപ്പാട്ടുള്ള ബന്ധുവീട്ടിലേക്ക് കുട്ടികളെ മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. എ.സി.കോളനിയിലുള്ള ഭാര്യാസഹോദരന്മാരുടെ വീട്ടില്‍ കുട്ടികളെ ആക്കാതെ പായിപ്പാട്ടെ ബന്ധുവീട്ടില്‍ കുട്ടികളെ ആക്കിയത് എന്തിനെന്ന് ഇയാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. ഇത് സംശയമുന ഇയാളിലേക്ക് എളുപ്പം നീളാനിടയാക്കി.
വാകത്താനത്തുനിന്ന് കിട്ടിയ ബൈക്ക്
വാകത്താനത്ത് തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കാണ് കേസില്‍ നിര്‍ണായകമായത്. ഈ ബൈക്ക്, കാണാതായ ബിന്ദുകുമാറിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴയുമായി ബന്ധപ്പെട്ട് ബിന്ദുകുമാറിന്റെ തിരോധാന വിവരങ്ങളും ശേഖരിച്ചു. ബൈക്ക് ഇവിടെ വരാന്‍ കാരണം മുത്തുവുമായുള്ള സൗഹൃദമെന്ന് കണ്ടെത്തി. ഫോണിലെ വിളിവിവരങ്ങളും അത് ശരിവെച്ചു.
വീട് പോലീസ് വലയത്തില്‍
മൃതദേഹം കുഴിച്ചിട്ടതെന്ന് സംശയിച്ച വീട് പോലീസ് രഹസ്യമായെത്തി നിയന്ത്രണത്തിലാക്കി. ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹം ഇവിടെയെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു. ശനിയാഴ്ച ശാസ്ത്രീയ തെളിവെടുപ്പ് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി. ചങ്ങനാശ്ശേരി തഹസീല്‍ദാര്‍ വിജയസേനന്റെ മേല്‍നോട്ടത്തില്‍ വീടിനുപുറകിലെ ചാര്‍ത്തിലെ സാധനങ്ങള്‍ മാറ്റി, കോണ്‍ക്രീറ്റുഭാഗം പൊളിച്ച് പ്ലാസ്റ്റര്‍ചെയ്ത ഭാഗം വീണ്ടും പൊട്ടിച്ചു. മണ്ണുമാറ്റിയതോടെ മൃതദേഹത്തിന്റെ കൈകള്‍ ആദ്യം പുറത്തുകണ്ടു.
കോണ്‍ക്രീറ്റ് തറ പൊട്ടിക്കാന്‍ ഗിരീഷും കനകനും
എ.സി.റോഡ് കോളനിയിലെതന്നെ താമസക്കാരും ടൈല്‍ പണിക്കാരുമായ ഗിരീഷ്‌കുമാറും കനകനും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. അലവാങ്കും തൂമ്പയുമായിരുന്നു കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങള്‍. ഇതിനിടയില്‍ ഒരു കരണ്ടിക്കായി പോലീസുകാരുടെ നെട്ടോട്ടം. ഒടുവില്‍ കോളനിയിലെ മേസ്തിരിയുടെ പക്കല്‍നിന്ന് കരണ്ടിയും എത്തിച്ചു. ഒരു മനുഷ്യന്റെ മൃതദേഹം മണ്ണില്‍നിന്ന് പുറത്തെടുക്കേണ്ടിവന്ന മനസ്സുനോവിക്കുന്ന അനുഭവം ഇരുവരുടെയും ഉള്ളുലച്ചു. അതവരുടെ വാക്കിലും മുഖത്തും പ്രകടമായിരുന്നു.
ഞെട്ടൽ മാറാതെ… എ.സി.കോളനി നിവാസികൾ
എ.സി.കോളനി നിവാസികൾ ഒരു വിളിപ്പാടകലെ നടന്ന കൊലപാതകവാർത്ത പുറത്തറിഞ്ഞതോടെ ഞെട്ടിത്തരിച്ച അവസ്ഥയിലായിരുന്നു. സമീപത്തെ വീടുകളിലുള്ളവർക്കുപോലും ഇത് വിശ്വസിക്കാനാകുമായിരുന്നില്ല. വീടിനുള്ളിലെ തറ മാന്തി മൃതദേഹം പുറത്തെടുക്കുന്നതുവരെ, ഇത് സത്യമായിരിക്കരുതേയെന്ന പ്രാർഥനയിലായിരുന്നു അവർ. വിവരം അറിഞ്ഞതുമുതൽ എ.സി.റോഡിൽനിന്ന് ഒരുകിലോമീറ്ററകലെയുള്ള ഈ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലും കാൽനടയായും എത്തി വിവരങ്ങൾ തിരക്കുന്നവരുടെ തിരക്കായിരുന്നു. റോഡിന്റെ വീതിക്കുറവും ഒരുഭാഗത്ത് കനാലുമായതോടെ സൗകര്യപൂർവം നിൽക്കുന്നതിനുപോലും ഇടമില്ലാത്ത അവസ്ഥ. പോലീസ് ഉദ്യോഗസ്ഥർപോലും ഇരുചക്രവാഹനത്തിലാണ് സ്ഥലത്തെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ബിന്ദുമോന്റെ (ബിന്ദന്‍) മരണവാര്‍ത്തയറിഞ്ഞു ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ അമ്മ കമലമ്മയും അച്ഛന്‍ പുരുഷനും ഊണുകഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആരും ഒന്നുംപറഞ്ഞിരുന്നില്ല. വീട്ടുമുറ്റത്തു പന്തലുയര്‍ന്നപ്പോഴാണു മകന്റെ വിയോഗം അവരറിഞ്ഞത്. അതോടെ ആ വൃദ്ധദമ്പതിമാര്‍ തളര്‍ന്നുപോയി. പുരുഷന്റെയും കമലമ്മയുടെയും ഇളയമകനാണു ബിന്ദുമോന്‍. ജ്യേഷ്ഠന്‍ സജിയുടെ മക്കളായ അപര്‍ണയോടും അഭിരാമിനോടുമായിരുന്നു ഏറെയടുപ്പം. എവിടെയെങ്കിലും പോയിവരാന്‍ വൈകിയാല്‍ അപര്‍ണയെ വിളിച്ചു പറയാറാണു പതിവ്.
എന്നാല്‍, തിങ്കളാഴ്ച വീട്ടില്‍നിന്നുപോയ ബിന്ദുമോന്‍ ചൊവ്വാഴ്ച രാത്രിയായിട്ടും എത്തിയില്ല. വീട്ടിലേക്കു വിളിച്ചുമില്ല. ഇതോടെയാണു സഹോദരന്‍ സജി പോലീസില്‍ പരാതി നല്‍കിയത്. അമ്മയ്ക്കുമച്ഛനും ഒപ്പം കുടുംബവീട്ടിലാണു ബിന്ദുമോന്റെ താമസം. സജി താമസിക്കുന്നതു തൊട്ടടുത്ത്. ബിന്ദുമോനു രണ്ടു സഹോദരന്മാരുള്ളതില്‍ സജിക്കു മാത്രമാണു മകളുള്ളത്. രണ്ടാമത്തെ ജ്യേഷ്ഠനായ ഷണ്‍മുഖന് ആണ്‍മക്കളാണ്. സഹോദരിമാരില്ലാത്ത ബിന്ദുമോനു കുടുംബത്തിലെ ഏക പെണ്‍തരിയായ അപര്‍ണയോടു ഏറെ വാത്സല്യമായിരുന്നു. അതിനാല്‍ മരണവിവരം ഇവരെയറിയിക്കാന്‍ ബന്ധുക്കള്‍ ഏറെ വിഷമിച്ചു. തങ്ങളുടെയെല്ലാമായ ചിറ്റപ്പന്‍ ഇനി തിരിച്ചെത്തില്ലെന്നറിഞ്ഞ് ഇരുവരും നിലവിളിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കു സങ്കടമടക്കാനായില്ല.
തിങ്കളാഴ്ച രാവിലെ അമ്മയ്ക്കു കുടിക്കാന്‍ വെള്ളം കൊടുത്തിട്ടാണു ബിന്ദുമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും ചിറ്റപ്പനെ കാണാഞ്ഞപ്പോള്‍ അപര്‍ണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരാന്‍ വൈകുമ്പോള്‍ അപ്പൂപ്പനോടും അമ്മൂമ്മയോടും ആഹാരം കഴിച്ചു കിടന്നോളാന്‍ തന്നെ വിളിച്ചു പറയാറുണ്ടെന്ന് അപര്‍ണ പറഞ്ഞു.
വ്യാഴാഴ്ച വാകത്താനത്ത് തോട്ടില്‍നിന്നു ലഭിച്ച ബൈക്ക് ആര്യാട് സ്വദേശിയുടേതാണെന്നു മനസ്സിലാക്കിയ പോലീസ് ഉടമയെ തിരിച്ചറിയാന്‍ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ബൈക്കിന്റെ ചിത്രം തിരിച്ചറിഞ്ഞത് അപര്‍ണയും അഭിരാമുമാണ്. ഈ ബൈക്ക് അപകടത്തില്‍പ്പെട്ടതിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ് അറിയിച്ചപ്പോഴാണു സഹോദരങ്ങള്‍ക്കു സംശയമായത്. വൈകാതെ കൊലപാതകവാര്‍ത്തയെത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജുമോന്‍, അംഗങ്ങളായ കവിതാഹരിദാസ്, ഷീനാസനല്‍കുമാര്‍ എന്നിവരും ബന്ധുക്കളെ ആശ്വസിപ്പിക്കാനായെത്തി.
ആര്യാട് പഞ്ചായത്ത് മൂന്നാംവാര്‍ഡ് കിഴക്കേവെളിയില്‍ ബിന്ദുമോന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും സൗമ്യമായും സ്‌നേഹത്തോടെയും മാത്രമേ ബിന്ദുമോന്‍ ഇടപെടാറുള്ളൂവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബിന്ദുമോനും മുത്തുകുമാറും ആത്മമിത്രങ്ങളായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഇവരുടെ വീടുകള്‍. കൈതത്തില്‍ പ്രദേശത്തായിരുന്നു മുത്തുകുമാറിന്റെ താമസം. എട്ടുവര്‍ഷംമുമ്പ് ആദ്യം വലിയ കലവൂരിലേക്കും തുടര്‍ന്നു ചങ്ങനാശ്ശേരിക്കും താമസംമാറിയ മുത്തുകുമാറിനെക്കുറിച്ച് നാട്ടുകാര്‍ക്കു പിന്നീട് ഒരു അറിവുമില്ല. പഴയ സ്ഥലവുമായുള്ള ബന്ധം തുടര്‍ന്നതു ബിന്ദുമോനിലൂടെയാണ്. കഴിഞ്ഞാഴ്ച ബിന്ദുമോനൊടൊപ്പം മുത്തുകുമാറിനെ പാതിരപ്പള്ളിയില്‍വെച്ചു ചില സുഹൃത്തുക്കള്‍ കണ്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നേതാജി ഷണ്മുഖം പ്രദേശത്തെ മരണാനന്തരച്ചടങ്ങിലും മണ്ണഞ്ചേരിയിലെ ഒരുമരണവീട്ടിലും പോകുകയാണെന്നു പറഞ്ഞാണു ബിന്ദുമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, മണ്ണഞ്ചേരിയില്‍ എത്തിയില്ല. അന്നുരാവിലെ മറ്റു ചില സുഹൃത്തുക്കള്‍ ക്ഷണിച്ചെങ്കിലും അത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് ബിന്ദുമോന്‍ ഒഴിവായി. മുത്തുകുമാറുമായി നാട്ടില്‍ ബന്ധമുണ്ടായിരുന്നതു ബിന്ദുമോനു മാത്രമാണ്. മുമ്പൊരുതവണ വീട്ടില്‍ വന്നുപോയതായി ബിന്ദുമോന്റെ വീട്ടുകാര്‍ പറയുന്നു. ബിന്ദുമോന്റെ സൗഹൃദങ്ങള്‍ കൂടുതലും പ്രദേശത്തിനു പുറത്തുള്ളവരുമായിട്ടായിരുന്നെന്നു സഹോദരന്‍ ഷണ്‍മുഖന്‍ പറഞ്ഞു.
ചെറുകിട കയര്‍ഫാക്ടറിയിലെ ജോലിക്കു പുറമെ സ്ഥലക്കച്ചവടത്തില്‍ ചില ബ്രോക്കര്‍മാരെയും ബിന്ദുമോന്‍ സഹായിക്കാറുണ്ടായിരുന്നു. ബി.ജെ.പി. ആര്യാട് കിഴക്ക് മൂന്നാംവാര്‍ഡ് ചുമതലവഹിച്ചിരുന്ന ബിന്ദുമോന്‍ പാര്‍ട്ടി പഞ്ചായത്തു കമ്മിറ്റിയംഗവും ആയിരുന്നു മുത്തുകുമാറും ബി.ജെ.പി. അനുഭാവിയാണ്. ഏതാനും വര്‍ഷം മുമ്പ് ഒരുസംഘം ചെറുപ്പക്കാരും ബിന്ദുമോനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഇടനിലനിന്നതു മുത്തുകുമാറായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മമിത്രങ്ങളായത്.
പായിപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ, ഗ്രാമപ്പഞ്ചായത്തംഗം ജി.ജയൻ എന്നിവർ സ്ഥലത്തെത്തി. കോട്ടയം എസ്.പി.കാർത്തികിന്റെ നിർദേശത്തെത്തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. സി.ജി.സനൽകുമാർ, സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. എസ്.രാജീവ്. എസ്.എച്ച്.ഒ.മാരായി റിച്ചാർഡ് വർഗീസ്, ഇ.അജീബ്, അജിത്കുമാർ, യു.ശ്രീജിത്ത്, ടി.ആർ.ജിജു, എസ്.ഐ.മാരായ എൻ.ജയപ്രകാശ്, ആനന്ദക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
‘‘ഉറങ്ങീട്ടു രണ്ടു ദിവസമായി. കയ്യിൽ നിന്ന് ഊർന്നു പോകുന്ന കുഞ്ഞിക്കാലുകളാണ് ഓർമയിൽ നിറയെ. ശരീരത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. കുഞ്ഞിന്റെ കാലിൽ പിടിച്ചപ്പോൾ തണുത്തിരിക്കുന്നതും കയ്യിൽ നിന്നു വഴുതിപ്പോകുന്നതും മനസ്സിൽ നിന്നു പോകുന്നില്ല’’ – ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്നു പുഴയിലേയ്ക്കു പിതാവു വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിനെ രക്ഷപെടുത്താൻ വെള്ളത്തിൽ ചാടിയ മിഥുൻ രാജീവിന്റേതാണ് വാക്കുകൾ. ‘‘അന്നു കൂടെ ചാടിയ ആറൂഖിനെ വിളിച്ചപ്പോൾ അവനും പറഞ്ഞു ഉറങ്ങാൻ കഴിയുന്നില്ലെന്ന്’’ – ആലുവ സ്വദേശികളും സുഹൃത്തുക്കളുമായ മിഥുനും ആറൂഖും ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാകാതെ പോയതിന്റെ വേദനയിലാണ്.
അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദയെ പിതാവ് ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ എം.സി. ലൈജു പെരിയാർ നദിയിൽ എറിഞ്ഞ് വെള്ളത്തിലേയ്ക്കു ചാടുകയായിരുന്നു. ഈ സമയത്താണ് ആലുവ പുളിഞ്ചോട് ബജാജ് ഷോറൂമിൽ സ്പെയർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വെളിയത്തുനാട് കിടങ്ങപ്പള്ളിപ്പറമ്പിൽ മിഥുൻ അതുവഴിയെത്തുന്നത്.
‘‘പാലത്തിന്റെ നടുക്ക് എത്തിയപ്പോൾ ആൾക്കൂട്ടം. ഒരു ചേച്ചി വന്നു കരഞ്ഞു പറഞ്ഞു, ദേ ഒരു കൊച്ചിനെ ഒരുത്തൻ വെള്ളത്തിലേയ്ക്ക് എറിഞ്ഞു എന്ന്. ചേച്ചി കരയുകയാണ്. നോക്കുമ്പോൾ അറിയാവുന്ന രണ്ടു സുഹൃത്തുക്കൾ പാലത്തിന്റെ അങ്ങേ വശത്തു കൂടി ഓടി വരുന്നുണ്ട്. വെള്ളത്തിൽ നോക്കിയപ്പോൾ കൊച്ചിന്റെ കൈ പൊങ്ങിക്കണ്ടു. കുഞ്ഞിനു ജീവനുണ്ട് എന്നുറപ്പിച്ചതു കൊണ്ടാണ് കുഞ്ഞിനെ രക്ഷിക്കാൻ വെള്ളത്തിൽ ചാടാൻ തീരുമാനിച്ചത്. പാലത്തിന്റെ സൈഡിലെ പടിക്കെട്ടിലൂടെ ഇറങ്ങി പെരിയാർ ബാറിന്റെ മുന്നിലെത്തി. അടഞ്ഞു കിടന്ന ഗേറ്റ് ചാടിക്കടന്ന് പിൻവഴത്തു കൂടി ചെന്നു ചാടിയത് ചെളിയിലേയ്ക്ക്. അവിടുന്നു കുഞ്ഞിനടുത്തേയ്ക്കു നീന്തിയെത്തി. അപ്പോഴേയ്ക്കും അണച്ചു വയ്യാതായിരുന്നു.
നീന്തിയെത്തിയ സുഹൃത്തിനു കുഞ്ഞിന്റെ മുടിയിൽ പിടിത്തം കിട്ടി. അദ്ദേഹവും അണച്ചാണ് നീന്തുന്നത്. അവനു കുഞ്ഞിന്റെ മുടിയിൽ നിന്നു പിടിത്തം പോയി. ഈ സമയം നീന്തി ചെന്നു കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ചു. കാലിലാണ് പിടിത്തം കിട്ടിയത്. കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിടാതെ കുറച്ചു സമയം അങ്ങനെ തന്നെ വെള്ളത്തിൽ അണച്ചു കിടന്നു നോക്കി. താഴ്ന്നു പോകുമെന്നു തോന്നിയതിനാൽ ഉറക്ക കരഞ്ഞു, ആരെങ്കിലും ഓടി വരണേ എന്നു വിളിച്ചു പറഞ്ഞു. ഈ സമയം കുഞ്ഞിന്റെ കാലിൽ നിന്നുള്ള പിടി വിട്ടു പോയി.
അണച്ചു തീരെ വയ്യാതായി മുങ്ങിപ്പോകാറായപ്പോഴേയ്ക്കാണ് കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിട്ടു പോയത്. താഴേയ്ക്കു മുങ്ങി നോക്കുമ്പോൾ കുഞ്ഞ് അടിയിലേയ്ക്കു പോകുന്നതാണ് കണ്ടത്. ചുഴി ആയിരുന്നതിനാൽ കുഞ്ഞു കറങ്ങിയാണ് പോകുന്നത്. ഒഴുക്കിൽ പെട്ടു കയ്യും കാലും കുഴയുന്നതായി തോന്നി. എങ്ങനെയെങ്കിലും നീന്തി കരയിലെത്തിയില്ലെങ്കിൽ സ്വന്തം ജീവനും നഷ്ടമാകുമെന്നു തോന്നി. എങ്ങനെയോ ആണ് നീന്തി കരയിലേക്ക് കയറിയത്. ഒപ്പം രക്ഷപെടുത്താൻ ഇറങ്ങിയ കൂട്ടുകാരനും ഇതേ അവസ്ഥയിലായിരുന്നു. അവന്റെ കാലു പൊട്ടി സ്റ്റിച്ചിടേണ്ടി വന്നു. വെള്ളത്തിൽ ചാടുന്നതിനു മുമ്പു ഫോണും പേഴ്സുമെല്ലാം കരയിൽ വലിച്ചെറിഞ്ഞിട്ടാണ് ചാടിയത്. പാൻസും ഷർട്ടും അഴിക്കാതെ നീന്തിയതിനാലാണ് പെട്ടെന്നു ക്ഷീണിച്ചു പോയത്. കൺമുന്നിൽ കുട്ടിൽ കൈവിട്ടുപോകുന്നത് നിസ്സഹായതോടെ നോക്കാനെ കഴിഞ്ഞുള്ളു’’– മിഥുൻ പറയുന്നു.
വ്യാഴാഴ്ചയാണ് മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചത്. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി ലൈജു (36), മകൾ ആര്യനന്ദ (6) എന്നിവരാണു മരിച്ചത്. അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ സ്കൂൾ ബസിൽ കയറാൻ നിന്നപ്പോൾ ലൈജു സ്കൂട്ടറിൽ കയറ്റി ആലുവയിലേക്കു കൊണ്ടുവരികയും പാലത്തിൽ നിന്നു പുഴയിലേക്ക് എറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ ലൈജുവും ചാടുകയായിരുന്നു.
തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.
ആകാംക്ഷ മോഹന്‍ ഹരിയാന സ്വദേശിയാണ്. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയില്‍ ഭക്ഷണം എത്തിക്കാന്‍ ജീവനക്കാര്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ഹോട്ടലില്‍ പോലീസെത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചു. യമുന നഗറിലെ അപാര്‍ട്ട്‌മെന്റില്‍ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടര്‍കള്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും തിളങ്ങുന്നതിനിടെയാണ് മരണം.
ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തി. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ പുരുഷന്റെ മകൻ ബിന്ദുമോന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയിൽനിന്നു കണ്ടെത്തിയിരുന്നു. ബിജെപി പ്രവർത്തകനായ ബിന്ദുമോൻ അവിവാഹിതനാണ്. ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായി.
തുടർന്ന് നടത്തിയ പരിശോധനയിൽ ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ വീടിനു പിന്നിൽ ചാർത്തിനോടു ചേർന്നുള്ള തറയിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്.
ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു.
തിളച്ച പാൽ ശരീരത്തിലൂടെ വീണു സാരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി. പാലമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയും ഏക മകൾ സെറ മരിയ പ്രിൻസാണ് ആണ് ലോകത്തോട് വിടപറഞ്ഞത്.
കഴിഞ്ഞ 12ന് പൊള്ളലേറ്റ സെറ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16 ദിവസത്തോളം മരണത്തോട് മല്ലടിച്ചാണ് സെറ മരണം വരിച്ചത്. രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ദിയ സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങിയെടുക്കുന്നതിനിടെ ആണ് അപകടം നടന്നത്.
ദിയയുടെ പിന്നിലൂടെ ഓടിയെത്തിയ കുഞ്ഞ് അപ്രതീക്ഷിതമായി വസ്ത്രത്തിൽ പിടിച്ചു വലിച്ചപ്പോൾ പാൽപാത്രം മറിഞ്ഞു കുഞ്ഞിന്റെ ദേഹത്തു വീഴുകയായിരുന്നു. ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്തു സാരമായി പൊള്ളലേറ്റിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വ്യാഴാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന പ്രിൻസ് കുഞ്ഞിന്റെ മരണ വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്.
സ്‌കൂട്ടറിൽ കോളേജിലേയ്ക്ക് പോകാനിറങ്ങിയ വിദ്യാർത്ഥിനി ലോറിയിടിച്ച് മരിച്ചു. വിയ്യൂർ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകൾ റെനിഷയാണ് ദാരുണമായി മരിച്ചത്. 22 വയസായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു റെനിഷയുടെ മരണം. വീട്ടിൽനിന്ന് സ്‌കൂട്ടറിൽ റോഡിലേക്ക് ഇറങ്ങുന്നതിനിടെ റെനിഷയെ പാഞ്ഞെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഈ സമയം മകൾ കോളേജിലേയ്ക്ക് പോകുന്നത് അമ്മ മുറ്റത്തുനിന്ന് നോക്കിനിൽക്കുന്നുണ്ടായിരുന്നു. അമ്മ സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. തൃശൂർ – വിയ്യൂർ റോഡ് സൈഡിലാണ് റെനിഷയുടെ വീട്.
വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങി മറുവശത്തേക്ക് കടക്കുന്നതിനിടെയായിരുന്നു ലോറി ഇടിച്ചു തെറിപ്പിച്ചത്. യുവതിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങിയിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഒന്നരവർഷംമുൻപാണ് റെനിഷയുടെ പിതാവ് രാമകൃഷ്ണൻ മരിച്ചത്.
കൊവിഡ് ആണ് രാമകൃഷ്ണന്റെ ജീവൻ എടുത്തത്. തുടർന്ന് വീടുകളിൽ ട്യൂഷൻ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. രേഷ്‌നയാണ് സഹോദരി. അരണാട്ടുകര ജോൺമത്തായി സെന്ററിലെ എംബിഎ വിദ്യാർഥിനിയാണ് റെനിഷ. വീടിനോട് ചേർന്ന് സുനിത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ദുരന്തം തുടർക്കഥയായതിന്റെ തീരാനൊമ്പരത്തിലും ഞെട്ടലിലുമാണ് കുടുംബം.
ആറുവയസ്സുകാരി മകളെയും കൊണ്ട് പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഏറണാകുളം ജില്ലയിലാണ് നടുക്കുന്ന സംഭവം. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) ആണ് മകള്‍ ആര്യനന്ദയുമായി (6) പുഴയില്‍ ചാടിത്.
ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്നാണ് ലൈജു മകളുമായി പുഴയില്‍ ചാടിയത്. സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് മകള്‍ക്കായി തിരച്ചില്‍ തുടരുന്നു. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അഞ്ച് വര്‍ഷത്തോളമായി ലൈജുവിന്റെ ഭാര്യ സവിത ദുബായില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം നാട്ടില്‍ വരുമെന്ന് സവിത അറിയിച്ചിരുന്നു.
എന്നാല്‍ രോഗബാധിതയായ അമ്മ അവശനിലയിലായതിനാല്‍ സവിത ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. സ്‌കൂള്‍ ബസിലാണ് സാധാരണയായി ആര്യയെ സ്‌കൂളിലേക്ക് അയയ്ക്കുന്നത്. എന്നാല്‍ ഇന്നു രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് ലൈജു മകളെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി.
ശേഷം മകളുമായി പുഴയില്‍ ചാടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഇനി ഇങ്ങനെ ജീവിക്കാനാവില്ല, ഞാനും മകളും മരിക്കുന്നുവെന്ന് വാട്‌സാപ്പിലെ കുടുംബഗ്രൂപ്പില്‍ ലൈജു മെസ്സേജ് അയച്ചിരുന്നു. ഇത് കണ്ടതോടെ ബന്ധുക്കള്‍ ലൈജുവിനായി തെരച്ചില്‍ ആരംഭിച്ചു.
അതിനിടെയാണ് ആലുവ പുഴയുടെ തീരത്ത് ലൈജുവിന്റെ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.അത്താണി അസീസി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആര്യ. മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പന്തീരാങ്കാവ് പോലീസാണ് കേസ്സെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലീസ് നിര്‍ദേശിച്ചു.
കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തെ കുറിച്ച് ഒരു നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. മറ്റൊരു നടി തന്നെ ശല്ല്യപ്പെടുത്തിയയാളെ അടിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
വനിത പോലീസ് ഉദ്യോഗസ്ഥര്‍ നടിമാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ത സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസ്സുകളെടുത്തത്.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്
മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസ്സിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.തിരുവല്ല-കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.
മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുളള ആരാധനാലയത്തില്‍ വന്ന ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് നടന്നു പോവുകയായിരുന്നു റെയ്ച്ചല്‍. ജങ്ഷനില്‍ സിഗ്‌നല്‍ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ ഗ്രീന്‍ സിഗ്നല്‍ വീഴും മുമ്പ് മുന്നോട്ടെടുത്ത ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ മുന്‍ചക്രം റെയ്ച്ചലിന്റെ കാലിലൂടെയും പിന്‍ചക്രം തലയിലൂടെയും കയറി തല്‍ക്ഷണം മരിച്ചു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പാലക്കാട്: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. കോതക്കുറിശ്ശി സ്വദേശി കിഴക്കേപ്പുരയ്ക്കൽ 37കാരിയായ രജനിയാണ് മരണപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ 48കാരനായ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ കൊലപ്പെടുത്തിയതിന് പുറമെ, ഇവരുടെ മകൾ അനഘയുടെ കഴുത്തിനും കൃഷ്ണദാസ് വെട്ടിയിരുന്നു.
മരണത്തോട് മല്ലടിച്ച് അനഘ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ക്രൂരമായ അക്രമ പരമ്പകൾ അരങ്ങേറിയത്. വീട്ടിലെ മുറിയിൽ കിടന്നുറങ്ങുമ്പോഴാണ് രജനിയെ തലയ്ക്കടിച്ചും വെട്ടിയും കൃഷ്ണദാസ് കൊലപ്പെടുത്തിയത്. സാരമായി പരിക്കേറ്റ രജനിയെയും അനഘയെയും ഒറ്റപ്പാലത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രജനി വൈകാതെ മരണപ്പെടുകയായിരുന്നു.
അനഘ ഐസിയുവിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നങ്ങളാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കൃഷ്ണദാസിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പോലീസ് അറിയിച്ചു.