Crime

ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി പരാതി. ബിഹാറിൽ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയെയും ഡോക്ടറെയും ഉടനടി പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

കേസ് അന്വേഷിക്കാൻ ബിഹാർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സെപ്റ്റംബർ 3നാണ് നഴ്സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കിൽ എത്തിയത്. ഗർഭ പാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യുവതി ക്ലിനികിൽ എത്തിയത്.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയത്. ശേഷം, യുവതിയെ ഈ മാസം 15മുതൽ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡയാലിസിസിന് വിധേയയാക്കി.

യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങിയാൽ മാത്രം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയൊള്ളു. അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തിൽ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.

യുട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. എറണാകുളം മരട് പൊലീസാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകൽ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയിലുള്ള ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ നിർബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.

ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുൻപു പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

എറണാകുളത്ത് നടുറോഡില്‍ ചോരക്കളി. എറണാകുളം കലൂരില്‍ യുവാവിനെ ഗാനമേളയ്ക്കിടെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേള നടക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.

കലൂരിലെ സ്വകാര്യ സ്ഥലത്ത് സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കലൂരില്‍ രാത്രി ലേസര്‍ ഷോയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഗാനമേള നടന്ന സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് രാജേഷും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്‌നക്കാരെ പുറത്താക്കിയിരുന്നു.

പിന്നീട് അല്‍പസമയത്തിന് ശേഷം ഇവര്‍ വീണ്ടും തിരിച്ചെത്തി രാജേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.

കേസിലെ പ്രതികളെ നിരീക്ഷിച്ചുവരികയാണ്, ഇവരിലൊരാള്‍ കാസര്‍കോട് സ്വദേശിയാണ്. കൊച്ചിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം കണ്ടെടുത്തു. പെണ്‍കുട്ടിക്ക് റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിവാക്കുന്നതാണ് സുഹൃത്തിനോട് പങ്കുവെച്ച സന്ദേശങ്ങള്‍.

റിസോര്‍ട്ടില്‍ എത്തുന്ന അതിഥികളുമായി അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാനേജരും റിസോര്‍ട്ട് ഉടമയും തന്നെ നിര്‍ബന്ധിച്ചുവെന്നും ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഒരിക്കലും തയാറാകില്ല എന്നുമാണ് പെണ#്കുട്ടി സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.

ഉത്തരാഖിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു 19കാരി അങ്കിത. സെപ്റ്റംബര്‍ 18ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ കനാലില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സെപ്റ്റംബര്‍ 23ന് പുല്‍കിത് ആര്യയെയും റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ നിന്ന് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഋഷികേശിലെ വനതാര റിസോര്‍ട്ട് നാട്ടുകാര്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ റിസോര്‍ട്ട് ഇടിച്ചു നിരത്തുകയും ചെയ്തു. എന്നാല്‍ റിസോര്‍ട്ട് തകര്‍ത്തത് തെളിവ് നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നാണ് അങ്കിതയുടെ കുടുംബം ആരോപിക്കുന്നത്.

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റര്‍വ്യൂ വരെ നടത്തേണ്ടിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂര്‍വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭാസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ ക്ഷമാപണം.

‘ചട്ടമ്പി എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെ സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയ റോള്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ പ്രമോഷന്‍ പരിപാടികള്‍ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.

ഇതിനിടെ ഇന്റര്‍വ്യൂവിനിരിക്കുമ്പോള്‍ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാന്‍ ഞങ്ങള്‍ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ദേഷ്യമാണുണ്ടാക്കുന്നത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാന്‍ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കണമായിരുന്നു’- ഭാസി പറഞ്ഞു.

തന്നോട് ആരും മാപ്പ് പറയാന്‍ പറഞ്ഞിട്ടില്ല. അവര്‍ നേരെ കേസ് കൊടുക്കുകയാണ് ചെയ്തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം. കൊച്ചി മരട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്.

കേസില്‍ നടനെ പോലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. പരാതിക്കാരിയായ അവതാരകയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ നടന്‍ അസഭ്യം പറയുകയും ക്യാമറമാനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

ജാതിക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് കോയമ്പത്തൂര്‍ സ്വദേശി കൗസല്യ. പ്രാണപാതിയെ സ്വന്തം വീട്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ ജീവിതം തകര്‍ന്ന് പോയയിടത്തുനിന്നും അവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. സ്വന്തം വീട്ടുകാര്‍ക്ക് എതിരായ നിയമപോരാട്ടം നടത്തി, മകന്‍ നഷ്ടപ്പെട്ട വീടിന് സ്വന്തം മകളായി നിന്ന് തണലേകുകയാണ് അവള്‍.

ഇന്ന് സ്വയം സംരംഭകയായി ജീവിതം തിരിച്ചുപിടിക്കുകയാണ് കൗസല്യ. വെള്ളല്ലൂരില്‍ സ്ത്രീകള്‍ക്കായുള്ള സലൂണ്‍ തുറന്നിരിക്കുകയാണ് കൗസല്യ. നടി പാര്‍വ്വതിയാണ് കോയമ്പത്തൂരിലെത്തി സലൂണ്‍ ഉദ്ഘാടനം ചെയ്തത്. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നടി എന്നതാണ് പാര്‍വ്വതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് കൗസല്യ ആഗ്രഹിച്ചത്.

സ്വന്തമായി ഒരു സ്ഥാപനം എന്നതിനേക്കാള്‍ കുറച്ച് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതാണ് ഏറെ സന്തോഷം നല്‍കുന്നതെന്ന് കൗസല്യ പറയുന്നു. സ്വന്തമായി വരുമാനമുള്ളവരാകണം മുഴുവന്‍ സ്ത്രീകളുമെന്ന് കൗസല്യ ചൂണ്ടികാട്ടുന്നു.

2016ലാണ് ഭര്‍ത്താവ് ശങ്കറിനെ കൗസല്യയുടെ മുന്നിലിട്ട് വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. തേവര്‍ സമുദായത്തിലുള്ള കൗസല്യയുടെ വീട്ടുകാര്‍ക്ക് മകള്‍ ദളിത് സമുദായത്തിലുള്ള ശങ്കറിനെ വിവാഹം ചെയ്തത് അപമാനമായി തോന്നിയിരുന്നു.

പൊള്ളാച്ചിയിലെ എന്‍ജിനീയറിങ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും. പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം വച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച കൗസല്യക്കും കാര്യമായി പരിക്കേറ്റിരുന്നു. വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു ശങ്കറിനെ കൗസല്യയ്ക്ക് നഷ്ടപ്പെട്ടത്. അന്ന് അവള്‍ക്ക് പ്രായം 19 വയസ്സ്.

മുടങ്ങിപ്പോയ പഠനവും ഭര്‍ത്താവിന്റെ കൊലപാതകവും മനസ്സിനെ തളര്‍ത്തിയെങ്കിലും കൗസല്യ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പാതിയില്‍ മുടങ്ങിയ ബിടെക് പഠനത്തിനു പകരം ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തു. ശങ്കറിന്റെ ഓര്‍മ്മയ്ക്കായി ഉദുമല്‍പ്പേട്ട് കേന്ദ്രീകരിച്ച് ‘ശങ്കര്‍ തനിപ്പേച്ചിമയ്യം’ എന്ന സംഘടനയും ശങ്കര്‍ സാമൂഹിക നീതി ഫൗണ്ടേഷനും ആരംഭിച്ചു. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് പകരം മകളായി നിന്ന് സംരക്ഷിക്കുകയാണ് കൗസല്യ.

ജാതിവിവേചനത്തിനും ദുരഭിമാനങ്ങള്‍ക്കും എതിരായ പോരാട്ട മുഖമായി കൗസല്യ മാറി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും സാമൂഹിക പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് കണ്ട് ഉപേക്ഷിച്ചു. ഇതിനൊടുവിലാണ് ഇപ്പോള്‍ കോയമ്പത്തൂരില്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് െകാലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണു സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് (52) ആണ് കൊല്ലപ്പെട്ടത്. ജന്മഗ്രാമമായ ബൊപ്പാറത്തിൽനിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജമാൽ. ഭാര്യ ഇമാംബി, ഇവരുടെ കാമുകന്‍ ഗോഡ മോഹന്‍ റാവു, ഡോക്ടറായ ബണ്ടി വെങ്കണ്ണ, എന്‍. വെങ്കിടേഷ്, ബണ്ടേല യശ്വന്ത്, പി. സാംബശിവ റാവു എന്നിവരെ ഖമ്മം പോലീസ് അറസ്റ്റ് ചെയ്തത്.

ജമാലിന്റെ ഭാര്യയുടെ ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായതെന്ന് പോലീസ് പറഞ്ഞു. ഇമാംബിയും മോഹന്‍ റാവുവും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം ശക്തമായതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതിന് ഭര്‍ത്താവ് തടസമാകുമെന്ന് കരുതിയതോടെയാണ് ഇമാംബിയും മോഹനറാവുവും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. നാലുമാസം മുമ്പ് മോഹനറാവുവിനെ തന്റെ വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം ജമാല്‍ കണ്ടിരുന്നു. ഇതോടെ മോഹനറാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും കൊലപാതകത്തിന് കാരണമായി.

കഴിഞ്ഞ രണ്ടുമാസമായി ജമാലിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിനായി ഉറക്കഗുളികകളും അനസ്‌തേഷ്യ മരുന്നുകളും സിറിഞ്ചുകളും സൂചികളും ഡോക്ടറായ വെങ്കണ്ണയുടെ സഹായത്തോടെ മോഹനറാവു സ്വന്തമാക്കി. 5000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് മോഹനറാവു ഡോക്ടറില്‍നിന്ന് ഇതെല്ലാം വാങ്ങിയത്. മരുന്നുകളും സിറിഞ്ചുകളും നല്‍കിയതിന് 3500 രൂപ പ്രതിഫലമായി നല്‍കുകയും ചെയ്തു.

വീട്ടില്‍വെച്ച് ഇമാംബി തന്നെ ജമാലിനെ കൊലപ്പെടുത്താമെന്നായിരുന്നു ആദ്യത്തെ പദ്ധതി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം മരുന്ന് കുത്തിവെയ്ക്കാനായിരുന്നു ഇമാംബിക്ക് കാമുകന്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ പലകാരണങ്ങളാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് ജമാല്‍ ബൈക്കില്‍ മകളുടെ വീട്ടിലേക്ക് പോകുന്നവിവരം ഇമാംബി കാമുകനെ അറിയിച്ചത്. ഇതോടെ ജമാലിനെ കൊലപ്പെടുത്താനായി ഡോക്ടറായ വെങ്കണ്ണയെയും മറ്റൊരു പ്രതിയായ വെങ്കിടേഷിനെയും മോഹനറാവു ചുമതലപ്പെടുത്തി.

മകളുടെ വീട്ടിൽ നിന്നും വരുന്നവഴിക്ക് വെങ്കണ്ണ ബൈക്കിനു കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം വെങ്കണ്ണ ജമാലിന്റെ തുടയിൽ വിഷം കുത്തിവച്ചു. വേദന െകാണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു. ഇതിനിടെ യുവാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കർഷകർ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന 19കാരിയായ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ മുതിർന്ന ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ പുൽകിതിനെ കൂടാതെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

പുൽകിതിന്റെ ഉടമസ്ഥതയിൽ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലിൽനിന്നാണ് കണ്ടെത്തിയത്. റിസോർട്ടിൽ എത്തിയവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണറിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ റിസോർട്ട് പൊളിച്ചുനീക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉത്തരവിട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് ബിജെപി, ആർഎസ്എസ് പ്രവർത്തകൻ കൂടിയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് പുൽകിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോർട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ പുൽകിത് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.

24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും നൽകിയിട്ടും സ്ത്രീധനം പോരെന്ന് പറഞ്ഞ് യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കി. 20 ദിവസത്തോളം ഒരു തീർപ്പിനായി കാത്തിരുന്ന യുവതി ഗതികെട്ട് കമ്പിപ്പാരയുമായി എത്തി വാതിൽകുത്തിപ്പൊളിച്ച് അകത്തുകയറി. തിരുവാറൂർ ജില്ലയിലെ മയിലാടുതുറൈയിലെ പ്രവീണയാണ് (30) ഭർത്താവ് നടരാജന്റെ (32) വീടിനുമുന്നിൽ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പ്രവീണയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജൻ ഇല്ലാത്ത സമയം നോക്കിയാണ് പ്രവീണയെ വീട്ടുകാർ പുറത്താക്കിയത്.

തുടർന്ന് ഭർതൃകുടുംബം ബന്ധുവീട്ടിലേക്ക് മാറുകയും ചെയ്തു. എന്നാൽ പ്രവീണ ഭർതൃവീട്ടിൽ നിന്നും പോകാനും കൂട്ടാക്കിയില്ല. അവർ 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് താമസിക്കുകയായിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ മയിലാത്തുറൈ ഡിഎസ്പി വസന്തരാജിന് പരാതിയും നൽകി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കൾ വീട്ടിലെത്തുകയും പശുക്കളെ പരിചരിച്ച ശേഷം തിരിച്ചുപോയി.

തന്റെ കാര്യത്തിൽ തീരുമാനം എടുക്കാതെ വന്നതോടെ പ്രവീണ വീട് കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസിനോട് ഇത്രയും നാളായി തന്റെ ഭർത്താവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി തരണമെന്നും പ്രവീണ ആവശ്യപ്പെട്ടു. ഭർത്താവ് തന്നെ വേണ്ടെന്ന് പറയുകയാണെങ്കിൽ താൻ വീട്ടിൽ നിന്നും ഇറങ്ങാമെന്നും പ്രവീണ വ്യക്തമാക്കി.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. താമരശേരി അണ്ടോണയില്‍ വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിന് പുറകിലെ പുഴയില്‍ നിന്ന് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അമീനെ കാണാതായത്. പുഴയില്‍ വീണോ എന്ന സംശയത്തെത്തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.

കളരാന്തിയി ജി എം എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വെള്ളച്ചാൽ വി സി അഷ്റഫിന്റെ മകനാണ് മരിച്ച മുഹമ്മദ് അമീൻ.

 

RECENT POSTS
Copyright © . All rights reserved