സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണു. ആലുവയിലാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി തെറിച്ചു വീണത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽനിന്നാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. കുട്ടിക്ക് സാരമായ പരിക്കുകളില്ല. ബസിൽ നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവർ ഓടിയെത്തി എടുക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തി. കുഞ്ഞിന് സാരമായ പരിക്ക് ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിട്ടു.
കുഞ്ഞിന് പ്രാഥമികമായ ചികിത്സ പോലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വീണതിനെ തുടർന്ന് ശരീരവേദനയും ചതവും ഉണ്ടെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. അതേസമയം ബസ് ഡ്രൈവറോ സ്‌കൂൾ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവർ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാർ ആരോപിച്ചു. സ്‌കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. പത്തനാപുരം ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥൻ കുണ്ടറ മുളവന പേരയം അമ്പിയിൽ വിജയനിവാസിൽ എ.എസ്.വിനോദ് ആണ് അറസ്റ്റിലായത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാൾ പിടിയിലായത്. ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞദിവസം പുനലൂർ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. പത്തനാപുരം പോലീസിനു കൈമാറിയ എ.എസ്.വിനോദിനെ സംഭവം നടന്ന പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുത്തു.
പത്തനാപുരം ജ്യുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലായ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിൽ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പത്തനാപുരം സ്വദേശിയായ യുവതി പറയുന്നത്.
സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വകുപ്പുതല നടപടിക്കു വിധേയമായി യൂണിയൻ സംസ്ഥാന ഭാരവാഹികൂടിയായ വിനോദിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ പോലീസിൽ കീഴടങ്ങാൻ നിർബന്ധിതനാകുകയായിരുന്നു. കൊല്ലം ആർ.ടി.ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരിക്കെ സമാന കേസിൽ ഇയാൾക്കെതിരേ 2017-ൽ മറ്റൊരു യുവതിയുടെ പരാതിയിലും കേസെടുത്തിരുന്നു.
തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തിന് കുത്തി കൊല്ലാന്‍ ശ്രമം. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ കീഴ്‌പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.
ഷേവിങ് കത്തി ഉപയോഗിച്ചാണ് കഴുത്തിലും പുറത്തും കുത്തിയത്. പെണ്‍കുട്ടിയെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.
വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്ത് മരണത്തിനിടയാക്കി നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. മൂന്ന് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മൻസിലിൽ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.
42 കാരനായ റഫീഖ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുറ്റിയാട്ടൂർ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ 22കാരനായ മുഹമ്മദ് മുനിവർ ആണ് അറസ്റ്റിലായത്. മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പ്രതി ഉപയോഗിച്ച ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂർവല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വഴിയിൽ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാർന്നാണ് മരണത്തിന് കീഴടങ്ങിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
കണ്ണൂരിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. തന്റെ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാൻ ശ്രമിക്കാതെ ഇയാൾ സ്ഥലംവിടുകയും ചെയ്തു. അപകടം നടന്ന വിവരം ആരെയും അറിയിച്ചതുമില്ല. ഒന്നും സംഭവിക്കാത്തതുപോലെ എല്ലാ ദിവസവും ആ വഴി അതേ ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തു.
സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാൾ നൽകിയ സൂചനയും സി.സി.ടി.വി.യിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളും വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു മൊഴി. സി.സി.ടി.വി. ദൃശ്യത്തിൽ ബൈക്കിന്റെ നമ്പർപ്ലേറ്റിലെ രണ്ട് അക്കവും തെളിഞ്ഞു. തുടർന്ന് ആർ.ടി.ഒ. ഓഫീസിൽ ചുവന്ന ബൈക്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവർ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഭീമൻ ആലിപ്പഴം തലയിൽ വീണ് സ്പെയിനിൽ 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് 10 മിനിറ്റ് നീണ്ട കൊടുങ്കാറ്റ് വീശിയടിച്ചത്. ആലിപ്പഴം വീണ് അസ്ഥി ഒടിഞ്ഞതടക്കം 50 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീടിന്റെ മേൽക്കൂരകളും ജനാലകളും ആലിപ്പഴ വർഷത്തിൽ തകർന്നു. പവർ കേബിളുകൾ ഇടിഞ്ഞു താണു. ഇതിലെ ഒരു ആലിപ്പഴത്തിന് 10 സെന്റിമീറ്റർ നീളമുണ്ട് എന്ന് കാറ്റലോണിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2002 മുതലിങ്ങോട്ട് നോക്കിയാൽ വീണ ഏറ്റവും വലിയ ആലിപ്പഴമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചൊവ്വാഴ്ച ആലിപ്പഴം വീണതുമായി ബന്ധപ്പെട്ട് 40 ഫോൺ വിളികളാണ് മേഖലയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് അന്ന് ലഭിച്ചത്. കൂടുതലും ബിസ്ബാൽ ഡി എംപോർഡ പട്ടണത്തിൽ നിന്നായിരുന്നു ഫോൺ വിളികൾ വന്നത്.
കല്ലുകളിലൊന്ന് 20 മാസം പ്രായമുള്ള കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. കുട്ടിയെ അടുത്തുള്ള നഗരമായ ജിറോണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു എന്ന് പ്രാദേശിക ചാനൽ 324 റിപ്പോർട്ട് ചെയ്തു.
വെറും 10 മിനിറ്റ് മാത്രമാണ് ആലിപ്പഴം വീണത് എങ്കിലും ആ 10 മിനിറ്റ് നേരം പ്രദേശത്ത് കനത്ത ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു എന്ന് കൗൺസിലർ കാർമേ വാൾ പ്രാദേശിക റേഡിയോയോട് പറഞ്ഞതായി എഎഫ്‍പി റിപ്പോർട്ട് ചെയ്തു.
അപകടത്തെ ദുരന്തമെന്നാണ് കാറ്റലോണിയ പ്രസിഡന്റ് പെരെ അരഗോൺസ് വിശേഷിപ്പിച്ചത്. പ്രാദേശിക ഉദ്യോഗസ്ഥർ ഇപ്പോൾ വീണ്ടും മോശം കാലാവസ്ഥ ഉണ്ടായേക്കാം എന്ന് മുന്നറിയിപ്പുകൾ നൽകിയിരിക്കയാണ്. തീരപ്രദേശത്ത് കൂടുതൽ വലിയ ആലിപ്പഴം വീണേക്കുമെന്നും നിവാസികൾക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇസ്രായേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് അന്‍പതു കോടി രൂപ തട്ടിയെടുത്ത ചാലക്കുടി പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ചാലക്കുടിയിലെ അന്‍പതിലേറെ പേര്‍ ഇതിനോടകം പൊലീസിന് പരാതി നല്‍കി.
പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി. ഇസ്രായേലിലായിരുന്നു ഇതു പ്രവര്‍ത്തിച്ചിരുന്നത്. ചാലക്കുടി പരിയാരം സ്വദേശികളായ ലിജോ ജോര്‍ജും ഭാര്യ ഷൈനിയുമായിരുന്നു നടത്തിപ്പുകാര്‍. ഇസ്രായേലിലെ മലയാളികളും അവരുടെ കേരളത്തിലെ ബന്ധുക്കളുമായിരുന്നു വരിക്കാര്‍.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ ചിട്ടിതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒന്നരക്കോടി രൂപ വരെ നഷ്ടപ്പെട്ട ഇടപാടുകാരുണ്ട്. തട്ടിപ്പിനിരയായവര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.
അടുത്തയിടെ ലിജോയും ഭാര്യയും കേരളത്തില്‍ എത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇവര്‍ എവിടെയാണെന്നു കണ്ടു പിടിക്കാനായിട്ടില്ല. വന്‍ തട്ടിപ്പ് പുറത്തായ സാഹചര്യത്തില്‍ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരിയാരത്തെ ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. ദമ്പതികള്‍ യൂറോപ്പിലേയ്ക്കോ ബെംഗളൂരുവിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചിരുന്നു.
പ്രശസ്‌ത ഗായിക വൈശാലി ബൽസാരയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ പർദി താലൂക്കിലെ പർ നദിയുടെ തീരത്ത് കാറിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏറെ നേരം കാർ പുഴയോരത്ത് സംശയാസ്‌പദമായ രീതിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്തെ ഫൂട്ട് റാക്കിൽ മൃതദേഹം കണ്ടെത്തിയത്.
മരണം കൊലപതാകാമെന്ന് പോലീസ്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശനിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയ വൈശാലി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് ഹരേഷ് മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹരേഷ് ബൽസാര വൈശാലിയെ കാണാനില്ലെന്ന് വൽസാദ് സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് അടുത്ത ദിവസം വൽസാദിലെ പാർഡിയിലെ നദിയുടെ തീരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. വൈശാലിയുടെ കൊലപാതകം അന്വേഷിക്കാൻ പോലീസ് എട്ട് സംഘങ്ങളെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. 2021 ഡിസംബർ 31-ന് നടന്ന പാർട്ടിക്കിടെ പോലീസ് വൈശാലിയുടെ വീട് റെയ്ഡ് ചെയ്യുകയും സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച നിലയിൽ ഗായികയെ പിടികൂടുകയും ചെയ്തിരുന്നു.
ഹരേഷിന്റെ രണ്ടാം ഭാര്യയാണ് വൈശാലി. 2011-ലാണ് വൈശാലി ഹരേഷുമായി വിവാഹിതയായത്. ഇരുവർക്കും ഒരു മകളുണ്ട്. അതേ സമയം ഹരേഷ് ബൽസാരയ്ക്ക് ആദ്യ ഭാര്യയിൽ നിന്ന് ഒരു മകളും ഉണ്ടായിരുന്നു. രണ്ട് പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ഹരേഷും വൈശാലിയും താമസിച്ചിരുന്നത്.
ഭർത്താവിനൊപ്പം ഗുജറാത്തിലും സമീപ നഗരങ്ങളിലും വൈശാലി ഷോകൾ ചെയ്യാറുണ്ടായിരുന്നു. വൽസദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിക്കരയിൽ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ശനിയാഴ്‌ച രാത്രി രണ്ട് മണിയോടെ വൈശാലി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി ഹിതേഷ് ബൽസാര പൊലീസിൽ പരാതി നൽകിയിരുന്നു.
പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകര്‍. ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് കൊല്ലം സ്വദേശി ദേവു(24) ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ദീപ്(29) എന്നിവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. യൂട്യൂബില്‍ നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും. ദമ്പതിമാര്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് ഇവരുടെ പോസ്റ്റുകളില്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് ദമ്പതിമാരടക്കം ആറുപേരെ ഹണിട്രാപ്പ് കേസില്‍ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി സ്വര്‍ണവും പണവും കാറും ഉള്‍പ്പെടെ തട്ടിയെടുത്തെന്നാണ് കേസ്. ദമ്പതിമാര്‍ക്ക് പുറമേ കോട്ടയം പാലാ സ്വദേശി ശരത്(24) ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത്(20) വിനയ്(24) ജിഷ്ണു(20) എന്നിവരാണ് കേസില്‍ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ കാലടിയില്‍ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. സാമൂഹികമാധ്യമത്തില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐ.ഡി. നിര്‍മിച്ച ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പരിചയപ്പെട്ടത്. നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിച്ച ഇയാള്‍ താന്‍ പാലക്കാട് സ്വദേശിനിയാണെന്നും ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഫോണ്‍ ചെയ്ത തുടങ്ങിയതോടെയാണ് ശരത് ദേവുവിന്റെയും ഗോകുലിന്റെയും സഹായം തേടിയത്. പിന്നീട് ദേവുവാണ് പരാതിക്കാരനുമായി സംസാരിച്ച് അടുപ്പം തുടര്‍ന്നത്. തുടര്‍ന്ന് സംഘം നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം വ്യവസായിയെ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാലക്കാട് വന്നാല്‍ നേരിട്ട് കാണാമെന്നാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വ്യവസായി ഓഗസ്റ്റ് 28-ാം തീയതി പാലക്കാട് എത്തി. ആദ്യം ഒലവക്കോട്ട് വെച്ച് ഇയാളെ കണ്ട ദേവു, പിന്നീട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് യാക്കരയിലെ വാടക വീട്ടിലെത്തിച്ചു. പരാതിക്കാരനും യുവതിയും ഇവിടെ എത്തിയതിന് പിന്നാലെ തട്ടിപ്പുസംഘത്തിലെ യുവാക്കള്‍ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് യുവതിയെ മര്‍ദിക്കുന്നതായി അഭിനയിച്ച യുവാക്കള്‍, സംഭവം ഒതുക്കിതീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് വ്യവസായിയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണമാല, മൊബൈല്‍ഫോണ്‍, പണം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, കാര്‍ എന്നിവ തട്ടിയെടുത്തു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരാതിക്കാരനെ കൈയും കാലും കെട്ടിയിട്ട് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങിയാണ് വ്യവസായി ഒടുവില്‍ രക്ഷപ്പെട്ടത്.
എന്നാല്‍ ഇതിനുശേഷവും വ്യവസായിയെ വിടാന്‍ തട്ടിപ്പുസംഘം തയ്യാറായില്ല. ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. ഹണിട്രാപ്പ് തട്ടിപ്പിനായി പാലക്കാട് യാക്കരയിലെ വീട് സംഘം വാടകയ്‌ക്കെടുത്തതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഓണ്‍ലൈന്‍ വഴി ശരത്താണ് യാക്കരയിലെ വീട് വാടകയ്‌ക്കെടുത്തിരുന്നത്. മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്കായിരുന്നു കരാര്‍ എഴുതിയിരുന്നത്.
സ്ത്രീകളുടെ പേരില്‍ വ്യാജ ഐ.ഡി.കളുണ്ടാക്കി ശരത്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. കെണിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിക്കുകയാണ് രീതി. ഇരിങ്ങാലക്കുടയിലെ വ്യവസായി ഈ കെണിയില്‍ വീണതോടെയാണ് ഇയാള്‍ ദേവുവിന്റെ സഹായം തേടിയത്. ഇതിനായി നല്ലൊരു തുകയും ദമ്പതിമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ദേവുവാണ് തട്ടിപ്പ് മുന്നോട്ടുകൊണ്ടുപോയത്. ഫോണില്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും യുവതി വ്യവസായിയെ വരുതിയിലാക്കി. ഭര്‍ത്താവ് ഗള്‍ഫിലാണെന്നും നേരില്‍കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചതോടെ പരാതിക്കാരന്‍ കെണിയില്‍ വീഴുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സിലെ താരങ്ങള്‍ തട്ടിപ്പ് കേസിലും പീഡനക്കേസിലുമെല്ലാം പിടിയിലായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ‘മീശക്കാരന്‍’ എന്നപേരിലറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി വിനീത് പീഡനക്കേസില്‍ പിടിയിലായത്. നിരവധി ആരാധികമാരുണ്ടായിരുന്ന യുവാവ് പീഡനക്കേസില്‍ പിടിയിലായത് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് റീല്‍സില്‍ വൈറലായ ദമ്പതിമാരും ഹണിട്രാപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്.
ഒരുവര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപും വിവാഹതിരായത്. വീട്ടമ്മയാണെന്നും നേരത്തെ ഏവിയേഷന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ജോലിചെയ്തിട്ടുണ്ടെന്നും നിലവില്‍ എം.ബി.എയ്ക്ക് പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. പലവിധ ജോലികള്‍ ചെയ്തശേഷം ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നാണ് ഗോകുല്‍ അവകാശപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ണൂരില്‍നിന്ന് കൊച്ചിയില്‍ എത്തി താമസമാക്കിയതാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിവാഹശേഷം ജീവിതം അടിപൊളിയാണെന്നുമാണ് ദേവു മറ്റൊരു വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നത്. 23-ാം വയസ്സിലായിരുന്നു തന്റെ വിവാഹം. സ്വന്തമായി ജോലിയുണ്ടായിട്ട് കല്യാണം കഴിക്കുന്നതാകും നല്ലത്. ഇവനെപ്പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതിനാല്‍ എന്റെ കാര്യം ഓക്കെയാണ്. ആളുടെ വരുമാനം എന്റെ അക്കൗണ്ടിലാണ് വരുന്നത്. എന്റെ ആവശ്യത്തിന് ഉപയോഗിക്കാം. പക്ഷേ, എല്ലാവരുടെയും കാര്യം അങ്ങനെയാവില്ല. എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. കാനഡയില്‍ പോയി എംബിഎ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചേട്ടന് താത്പര്യമില്ലാത്തതിനാല്‍ അത് നടന്നില്ലെന്നും എന്നാലും വിവാഹശേഷം ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.
അപകടത്തിൽപ്പെട്ട് വഴിയോരത്ത് കിടന്ന് യുവാവിന് ദാരുണാന്ത്യം. ഷെഡ്ഡിൻകുന്ന് ടെലിഫോൺ എക്സ്ചേഞ്ചിനുസമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ കാഞ്ഞിരപ്പുഴ ചെമ്പൻകുഴി വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുഹമ്മദ് ഷെബീറാണ് മരിച്ചത്. 20 വയസായിരുന്നു. സഹായത്തിനായി ഒരുപാട് പേരോട് കേണപേക്ഷിച്ചും ആരും തിരിഞ്ഞു പോലും നോക്കാൻ തയ്യാറായില്ല.
ഇതാണ് വിലപ്പെട്ട ഒരു ജീവൻ നടുറോഡിൽ പൊലിയാൻ ഇടയാക്കിയത്. വൈകീട്ട് ഏഴുമണിയോടെയാണ് മുഹമ്മദ് ഷെബീർ ഗുരുതരമായി പരിക്കേറ്റനിലയിൽ റോഡിൽ കിടക്കുന്നത് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവർ പ്രഭുവാണ് ആദ്യം കണ്ടത്. ഈ സമയം, നല്ല മഴ കൂടിയായിരുന്നു.
അതുവഴി വാഹനങ്ങളിൽ വന്ന പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരും തയ്യാറായില്ല. ഏറെനേരം കഴിഞ്ഞ് കിട്ടിയ ഓട്ടോറിക്ഷയിൽ കയറ്റി ശ്രീകൃഷ്ണപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മുഹമ്മദ് ഷെബീർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് മുതൽ തുടങ്ങിയ പ്രണയം ഇരുപതി രണ്ടാം വയസ്സിൽ അവസാനിപ്പിച്ചതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. മാനസിക പീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരൻ അറസ്റ്റിലായി. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.
പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനം നൊന്ത് 22 കാരി തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ ആറ് മാസം മുൻപ് തൂങ്ങി മരിച്ചത് .കുടുംബത്തിന്റെ പരാതിയിൽ അരീക്കോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരനായ അശ്വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച അരീക്കോട് പൊലീസ് പറയുന്നത് ഇങ്ങിനെയാണ്.
എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയിട്ടുണ്ട്. ജോലിയാവശ്യാർഥം ഗൾഫിലേക്ക് പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ തർക്കിച്ച ശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ ഇരുവരും തർക്കിച്ച ശേഷം വിവാഹബന്ധത്തിൽ നിന്ന് അശ്വിൻ പിൻമാറിയതോടെ മനം നൊന്ത് മന്യ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
വിദേശത്തുള്ള അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്പെക്ടർ എം അബ്ബാസലി യുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.