മകന്റെ സഹപാഠിയെ വിഷം കൊടുത്ത് കൊന്ന് 13 വയസ്സുകാരന്റെ അമ്മ.
പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ദാരുണ സംഭവം. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയായ അരുള്‍ മേരിയുടെ അമ്മ സഹായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഹായറാണിയുടെ മകന്‍ അരുള്‍ മേരിയും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസിലാണ് ഇവര്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികളുടെ പരിശീലനത്തിനായി പോയ ബാലമണികണ്ഠന്‍ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സ്‌കൂളില്‍നിന്ന് വാച്ച്മാന്‍ നല്‍കിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളര്‍ന്നുവീണെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തുകയുമായിരുന്നു.
അതേസമയം, ബാലയുടെ വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികള്‍ നല്‍കിയതെന്നും അത് ബാലയ്ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ുവാച്ച്മാന്‍ മൊഴി നല്‍കി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അരുള്‍ മേരിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ക്ലാസിലെ റാങ്കിനായി തന്റെ മകനും ബാലയും തമ്മില്‍ മത്സരമുണ്ടായിരുന്നതായും ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് സഹായറാണിയുടെ മൊഴി.
ബാലയുടെ പഠനമികവില്‍ ഏറെ അസ്വസ്ഥയായ സഹായറാണി ജ്യൂസില്‍ വിഷം കലര്‍ത്തി സ്‌കൂളിലേക്ക് വരികയായിരുന്നു. ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വാച്ച്മാന്‍ ജ്യൂസ് കുട്ടിയ്ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.
വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പീഡനശ്രമം ചെറുത്ത യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്ത യുവതിയെയാണ് ട്രാക്കിലേക്കെറിഞ്ഞ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം. കേസിൽ 27കാരനായ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവതി ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ ഫത്തേബാദിലെ ടൊഹാന ടൗൺ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കാത്തിരിക്കവെയാണ് ട്രെയിനിൽ വെച്ച് ദാരുണ സംഭവം ഉണ്ടായത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ അമ്മ ഒപ്പമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ട് അച്ഛന്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.
യുവതിയും മകനും യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയും ശേഷം ഒപ്പം ചാടുകയും ചെയ്യുകയായിരുന്നൂ. മകന്‍ കരഞ്ഞുകൊണ്ട് തന്റെ അടുത്ത് വന്ന ശേഷം അമ്മയെ ഒരാൾ ട്രെയിനിൽ നിന്നും തല്ലിയിട്ടെന്ന് പറഞ്ഞതായി ഭർത്താവ് പറയുന്നു. തുടർന്ന് ഭർത്താവും റെയ്ൽവേ അധികൃതരും നടത്തിയ തെരച്ചിലിലാണ് ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ 27കാരനായ പ്രതിയെ പോലീസ് അറസ്റ് ചെയ്തു.
മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ പ്രതികരിച്ച്
ഉമാ തോമസ് എംഎല്‍എ. പോലീസ് അറസ്റ്റ് ചെയ്തെന്ന് പറയുന്ന മകന്‍ തനിക്കൊപ്പം വീട് വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ചാണ് ഉമാ തോമസിന്റെ മറുപടി.
പിടി തോമസിനോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, എങ്കിലും പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസില്‍ ഒരു വനിതാ എംഎല്‍എയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തെന്ന തരത്തില്‍ പ്രചാരണം അഴിച്ചുവിട്ടത്. ഉമാ തോമസ് എംഎല്‍എ കുടുംബത്തോടൊപ്പമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു പ്രചാരണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.
‘ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.
ചില ഷാജിമാരുടെ എഫ്ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.
മൂത്ത മകന്‍ തൊടുപുഴ അല്‍അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചിട്ടും ചിലര്‍ക്ക് പിടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.
പിടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നല്‍കുമെന്ന് ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണു. ആലുവയിലാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി തെറിച്ചു വീണത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽനിന്നാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. കുട്ടിക്ക് സാരമായ പരിക്കുകളില്ല. ബസിൽ നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവർ ഓടിയെത്തി എടുക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തി. കുഞ്ഞിന് സാരമായ പരിക്ക് ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിട്ടു.
കുഞ്ഞിന് പ്രാഥമികമായ ചികിത്സ പോലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വീണതിനെ തുടർന്ന് ശരീരവേദനയും ചതവും ഉണ്ടെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. അതേസമയം ബസ് ഡ്രൈവറോ സ്‌കൂൾ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവർ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാർ ആരോപിച്ചു. സ്‌കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. പത്തനാപുരം ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥൻ കുണ്ടറ മുളവന പേരയം അമ്പിയിൽ വിജയനിവാസിൽ എ.എസ്.വിനോദ് ആണ് അറസ്റ്റിലായത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാൾ പിടിയിലായത്. ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞദിവസം പുനലൂർ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. പത്തനാപുരം പോലീസിനു കൈമാറിയ എ.എസ്.വിനോദിനെ സംഭവം നടന്ന പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുത്തു.
പത്തനാപുരം ജ്യുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലായ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിൽ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പത്തനാപുരം സ്വദേശിയായ യുവതി പറയുന്നത്.
സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വകുപ്പുതല നടപടിക്കു വിധേയമായി യൂണിയൻ സംസ്ഥാന ഭാരവാഹികൂടിയായ വിനോദിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ പോലീസിൽ കീഴടങ്ങാൻ നിർബന്ധിതനാകുകയായിരുന്നു. കൊല്ലം ആർ.ടി.ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരിക്കെ സമാന കേസിൽ ഇയാൾക്കെതിരേ 2017-ൽ മറ്റൊരു യുവതിയുടെ പരാതിയിലും കേസെടുത്തിരുന്നു.
തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തിന് കുത്തി കൊല്ലാന്‍ ശ്രമം. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ കീഴ്‌പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.
ഷേവിങ് കത്തി ഉപയോഗിച്ചാണ് കഴുത്തിലും പുറത്തും കുത്തിയത്. പെണ്‍കുട്ടിയെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.
വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്ത് മരണത്തിനിടയാക്കി നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. മൂന്ന് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മൻസിലിൽ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.
42 കാരനായ റഫീഖ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുറ്റിയാട്ടൂർ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ 22കാരനായ മുഹമ്മദ് മുനിവർ ആണ് അറസ്റ്റിലായത്. മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പ്രതി ഉപയോഗിച്ച ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂർവല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വഴിയിൽ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാർന്നാണ് മരണത്തിന് കീഴടങ്ങിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
കണ്ണൂരിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. തന്റെ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാൻ ശ്രമിക്കാതെ ഇയാൾ സ്ഥലംവിടുകയും ചെയ്തു. അപകടം നടന്ന വിവരം ആരെയും അറിയിച്ചതുമില്ല. ഒന്നും സംഭവിക്കാത്തതുപോലെ എല്ലാ ദിവസവും ആ വഴി അതേ ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തു.
സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാൾ നൽകിയ സൂചനയും സി.സി.ടി.വി.യിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളും വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു മൊഴി. സി.സി.ടി.വി. ദൃശ്യത്തിൽ ബൈക്കിന്റെ നമ്പർപ്ലേറ്റിലെ രണ്ട് അക്കവും തെളിഞ്ഞു. തുടർന്ന് ആർ.ടി.ഒ. ഓഫീസിൽ ചുവന്ന ബൈക്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവർ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഭീമൻ ആലിപ്പഴം തലയിൽ വീണ് സ്പെയിനിൽ 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് 10 മിനിറ്റ് നീണ്ട കൊടുങ്കാറ്റ് വീശിയടിച്ചത്. ആലിപ്പഴം വീണ് അസ്ഥി ഒടിഞ്ഞതടക്കം 50 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീടിന്റെ മേൽക്കൂരകളും ജനാലകളും ആലിപ്പഴ വർഷത്തിൽ തകർന്നു. പവർ കേബിളുകൾ ഇടിഞ്ഞു താണു. ഇതിലെ ഒരു ആലിപ്പഴത്തിന് 10 സെന്റിമീറ്റർ നീളമുണ്ട് എന്ന് കാറ്റലോണിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2002 മുതലിങ്ങോട്ട് നോക്കിയാൽ വീണ ഏറ്റവും വലിയ ആലിപ്പഴമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചൊവ്വാഴ്ച ആലിപ്പഴം വീണതുമായി ബന്ധപ്പെട്ട് 40 ഫോൺ വിളികളാണ് മേഖലയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് അന്ന് ലഭിച്ചത്. കൂടുതലും ബിസ്ബാൽ ഡി എംപോർഡ പട്ടണത്തിൽ നിന്നായിരുന്നു ഫോൺ വിളികൾ വന്നത്.
കല്ലുകളിലൊന്ന് 20 മാസം പ്രായമുള്ള കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. കുട്ടിയെ അടുത്തുള്ള നഗരമായ ജിറോണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു എന്ന് പ്രാദേശിക ചാനൽ 324 റിപ്പോർട്ട് ചെയ്തു.
വെറും 10 മിനിറ്റ് മാത്രമാണ് ആലിപ്പഴം വീണത് എങ്കിലും ആ 10 മിനിറ്റ് നേരം പ്രദേശത്ത് കനത്ത ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു എന്ന് കൗൺസിലർ കാർമേ വാൾ പ്രാദേശിക റേഡിയോയോട് പറഞ്ഞതായി എഎഫ്‍പി റിപ്പോർട്ട് ചെയ്തു.
അപകടത്തെ ദുരന്തമെന്നാണ് കാറ്റലോണിയ പ്രസിഡന്റ് പെരെ അരഗോൺസ് വിശേഷിപ്പിച്ചത്. പ്രാദേശിക ഉദ്യോഗസ്ഥർ ഇപ്പോൾ വീണ്ടും മോശം കാലാവസ്ഥ ഉണ്ടായേക്കാം എന്ന് മുന്നറിയിപ്പുകൾ നൽകിയിരിക്കയാണ്. തീരപ്രദേശത്ത് കൂടുതൽ വലിയ ആലിപ്പഴം വീണേക്കുമെന്നും നിവാസികൾക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇസ്രായേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് അന്‍പതു കോടി രൂപ തട്ടിയെടുത്ത ചാലക്കുടി പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ചാലക്കുടിയിലെ അന്‍പതിലേറെ പേര്‍ ഇതിനോടകം പൊലീസിന് പരാതി നല്‍കി.
പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി. ഇസ്രായേലിലായിരുന്നു ഇതു പ്രവര്‍ത്തിച്ചിരുന്നത്. ചാലക്കുടി പരിയാരം സ്വദേശികളായ ലിജോ ജോര്‍ജും ഭാര്യ ഷൈനിയുമായിരുന്നു നടത്തിപ്പുകാര്‍. ഇസ്രായേലിലെ മലയാളികളും അവരുടെ കേരളത്തിലെ ബന്ധുക്കളുമായിരുന്നു വരിക്കാര്‍.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ ചിട്ടിതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒന്നരക്കോടി രൂപ വരെ നഷ്ടപ്പെട്ട ഇടപാടുകാരുണ്ട്. തട്ടിപ്പിനിരയായവര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.
അടുത്തയിടെ ലിജോയും ഭാര്യയും കേരളത്തില്‍ എത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇവര്‍ എവിടെയാണെന്നു കണ്ടു പിടിക്കാനായിട്ടില്ല. വന്‍ തട്ടിപ്പ് പുറത്തായ സാഹചര്യത്തില്‍ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരിയാരത്തെ ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. ദമ്പതികള്‍ യൂറോപ്പിലേയ്ക്കോ ബെംഗളൂരുവിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചിരുന്നു.
പ്രശസ്‌ത ഗായിക വൈശാലി ബൽസാരയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ പർദി താലൂക്കിലെ പർ നദിയുടെ തീരത്ത് കാറിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏറെ നേരം കാർ പുഴയോരത്ത് സംശയാസ്‌പദമായ രീതിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്തെ ഫൂട്ട് റാക്കിൽ മൃതദേഹം കണ്ടെത്തിയത്.
മരണം കൊലപതാകാമെന്ന് പോലീസ്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശനിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയ വൈശാലി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് ഹരേഷ് മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹരേഷ് ബൽസാര വൈശാലിയെ കാണാനില്ലെന്ന് വൽസാദ് സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് അടുത്ത ദിവസം വൽസാദിലെ പാർഡിയിലെ നദിയുടെ തീരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. വൈശാലിയുടെ കൊലപാതകം അന്വേഷിക്കാൻ പോലീസ് എട്ട് സംഘങ്ങളെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. 2021 ഡിസംബർ 31-ന് നടന്ന പാർട്ടിക്കിടെ പോലീസ് വൈശാലിയുടെ വീട് റെയ്ഡ് ചെയ്യുകയും സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച നിലയിൽ ഗായികയെ പിടികൂടുകയും ചെയ്തിരുന്നു.
ഹരേഷിന്റെ രണ്ടാം ഭാര്യയാണ് വൈശാലി. 2011-ലാണ് വൈശാലി ഹരേഷുമായി വിവാഹിതയായത്. ഇരുവർക്കും ഒരു മകളുണ്ട്. അതേ സമയം ഹരേഷ് ബൽസാരയ്ക്ക് ആദ്യ ഭാര്യയിൽ നിന്ന് ഒരു മകളും ഉണ്ടായിരുന്നു. രണ്ട് പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ഹരേഷും വൈശാലിയും താമസിച്ചിരുന്നത്.
ഭർത്താവിനൊപ്പം ഗുജറാത്തിലും സമീപ നഗരങ്ങളിലും വൈശാലി ഷോകൾ ചെയ്യാറുണ്ടായിരുന്നു. വൽസദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിക്കരയിൽ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ശനിയാഴ്‌ച രാത്രി രണ്ട് മണിയോടെ വൈശാലി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി ഹിതേഷ് ബൽസാര പൊലീസിൽ പരാതി നൽകിയിരുന്നു.