നെടുമങ്ങാട് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതറിഞ്ഞ അപര്‍ണ ആസിഡ് കുടിച്ചാണ് ആത്മഹത്യ ചെയ്തത്.
ഒരാഴ്ചയായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് രാജേഷ് അപര്‍ണ്ണയുടെ വീട്ടില്‍ വന്നിരുന്നു. മൂന്ന് വയസുകാരിയായ മകളെ കൂട്ടി തന്റെ വീട്ടിലേക്ക് വരണമെന്ന രാജേഷിന്റെ ആവശ്യം അപര്‍ണ നിരസിച്ചു. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു.
മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.അമിത വേഗത്തിൽ എത്തിയ ഇന്നോവ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിൻറെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിൽ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാർ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി മുകളിലേക്ക് തെറിച്ച് പോകുന്നതും സിസിടിവി ദൃശ്യത്തിൽ കാരണം.
അമിത വേഗത്തിൽ അശ്രദ്ധമായെത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതുകണ്ട് സ്‌കൂട്ടർ പരമാവധി ഇടതുവശത്തേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് പ്രതി അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച പണം ഇതിനായി സജീവന് നല്‍കിയിരുന്നു. ലഹരി വിറ്റ ശേഷം പണം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ലെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അര്‍ഷാദിന്റെ മൊഴി.
സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സജീവിനെ അര്‍ഷാദ് കൊലപ്പെടുത്തുന്നത്. സംഭവ ദിവസം ഇരുവരും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സജീവ് മയങ്ങി വീണു. തുടര്‍ന്ന് പ്രകോപിതനായ അര്‍ഷാദ് കത്തി ഉപയോഗിച്ച് കുത്തിക്കലപ്പെടുത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം അര്‍ഷാദ് രാവിലെ സമീപത്തെ കടയിലെത്തി ചൂലും മറ്റും വാങ്ങി. മൃതദേഹം പുതപ്പില്‍കെട്ടി ഡക്റ്റില്‍ ഇട്ട ശേഷം മുറി അടിച്ചു വൃത്തിയാക്കിയ ശേഷം അവിടെ ഉണ്ടായിരുന്ന ലഹരി വസ്തുക്കള്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് അര്‍ഷാദിന്റെ നാട്ടിലെ സുഹൃത്തായ അശ്വന്താണ് പ്രതിക്ക് രക്ഷപ്പെടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയത്.
പ്രതി കുറ്റം സമ്മതിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളെ കാക്കനാട് ഫ്‌ളാറ്റില്‍ എത്തിച്ച ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നും തെളിവെടുപ്പ് തുടരുമെന്നാണ് വിവരം.
മുക്കം ബീച്ചിനടുത്ത് തീരദേശറോഡിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹത. സിറ്റി പോലീസ് കമ്മീഷണർ സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. മൂന്നുപേർ മരിച്ച ബൈക്കപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചതോടെയാണ് പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചത്.
പോലീസിന്റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. സംഭവസ്ഥലം പോലീസ് കയർകെട്ടിത്തിരിച്ച് ബന്തവസ്സിലാക്കി. കൂടുതൽ പോലീസുകാരെത്തി വിവരങ്ങൾ ശേഖരിച്ചു.
കടൽകയറ്റം തടയുന്നതിന് കടലോരത്ത് റോഡിനോടുചേർന്ന് നിരത്തിയ കൂറ്റൻ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും. എന്നാൽ കോൺക്രീറ്റ് നിർമിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും ബൈക്കിന്റെ മുൻഭാഗത്തോ വശത്തോ ഇല്ലായിരുന്നു എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
പിൻഭാഗത്തുമാത്രമാണ് ബൈക്കിന് നാശമുണ്ടായിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തിൽ ദുരൂഹത ആരോപിക്കുന്നത്. ടെട്രാപോഡിലേക്ക് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
മരിച്ച മൂന്നുപേരിൽ അമീന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നയാൾ ധരിച്ചിരുന്നതെന്നു കരുതുന്ന ഹെൽമെറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു.
ഭാര്യ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ഭർത്താവ് മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ തുമകുരുവിലാണ് സംഭവം. പിഎച്ച് കോളനിക്ക് സമീപം താമസിക്കുന്ന സമീയുള്ളയാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു തന്റെ മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം സൗദി അറേബ്യയിലേക്ക് കടന്നിരുന്നു.
സൗദി അറേബ്യയിലെത്തിയ സൈറ കാമുകനൊപ്പമുള്ള വിഡിയോ സമീയുള്ളക്ക് അയച്ചു കൊടുത്തിരുന്നു. കാമുകൻ കൂടെയുള്ള അവസരങ്ങളിൽ, സാഹിറ ഭർത്താവിനെ വിഡിയോ കോൾ വിളിച്ചിരുന്നതായും അപ്പോഴെല്ലാം കാമുകനെ കാണിച്ച് ഭർത്താവിനെ പരിഹസിച്ചിരുന്നതായും പോലീസ് പറയുന്നു.
എലത്തൂർ പോലീസ് സ്റ്റേഷൻ സീനിയർ സിപിഒയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്ന് മക്കളും ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിഷം കഴിച്ച യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാമുകനുമായി സന്തുഷ്ടയാണെന്ന് കാണിക്കാനായി സൈറ ബാനു സമീയുള്ളയെ വീഡിയോ കോളിൽ വിളിച്ച് പരിഹസിച്ചിരുന്നു. തിരിച്ചുവരണമെന്ന് മക്കൾ പല തവണ കരഞ്ഞുപറഞ്ഞിട്ടും സൈറ ബാനുവിന്റെ മനസ്സ് മാറിയില്ല. മതാപിതാക്കളോടും ഭർത്താവിനോടും പറയാതെയാണ് സൈറ ബാനു വിദേശത്തേക്ക് പോയതെന്നാണ് റിപ്പോർട്ട്.
ഗ്രേറ്റർ മാഞ്ചസ്റ്റർ: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ലിവർപൂൾ സ്വദേശിയായ ലൂയിസ് ജോൺസ് (23) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിചാരണയ്ക്കായി സെപ്റ്റംബർ ഒന്നിന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച വൈകുന്നേരം ടേംസൈഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. വനമേഖലയിൽ വച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.
പീഡനത്തിനിരയായെങ്കിലും പെൺകുട്ടി കുടുംബവുമായി വീണ്ടും ഒന്നിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയ്ക്കും കുടുംബത്തിനും ഉദ്യോഗസ്ഥർ തുടർന്നും പിന്തുണ നൽകുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
അന്വേഷണത്തിൽ സഹായിച്ച പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ 35കാരനെ കൂടുതൽ അന്വേഷണമില്ലാതെ വിട്ടയച്ചിട്ടുണ്ട്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ എടുത്ത മദ്യനയ അഴിമതിക്കേസില്‍ രണ്ട് മലയാളികളും പ്രതികള്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേരില്‍ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിജയ് നായര്‍ അഞ്ചാം പ്രതിയും അരുണ്‍ രാമചന്ദ്രപിള്ള പതിനാലാം പ്രതിയുമാണ്.
എ എ പിയില്‍ കെജ്രിവാള്‍ കഴിഞ്ഞാല്‍ രണ്ടാമനായി അറിയപ്പെടുന്ന മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്സിക്യുട്ടീവ്സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഡല്‍ഹിയില്‍ 2021 നവംബറില്‍ നടപ്പാക്കിയ മദ്യനയത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നു എന്ന ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ വി.കെ സക്സേന ശുപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് ഇപ്പോഴും നടക്കുകയാണ്. പുതിയ മദ്യനയം സംബന്ധിച്ച രേഖകള്‍ പിടികൂടിയതായി സിബിഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി അടക്കം 7 സംസ്ഥാനങ്ങളിലായി 21 ഇടങ്ങളില്‍ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.
ചങ്ങലയില്‍ പൂട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്.
ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്ന് വൈകീട്ട് തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് ഒരു വടിയും കണ്ടെത്തിയിരുന്നു. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു.
ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാത്തതിന്റെ നിരാശയിൽ കൊണ്ടുപോയത് 35,000 രൂപയുടെ പലഹാരം. 6 ചാക്കുകളിലായാണ് പലഹാരങ്ങൾ കുത്തിനിറച്ച് കൊണ്ടുപോയത്. സംഭവത്തിൽ കള്ളനെ പിടികൂടി. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ 24കാരനായ അഹമ്മദ് അസ്ലമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്താണ് ഇയാൾ അകത്തു കയറിയത്.
പണം കിട്ടാതെ വന്നപ്പോൾ നിരാശനായി, എന്നാൽ വെറുതെ പോകാൻ പ്രതിക്കും മനസ് അനുവദിച്ചില്ല. ഇതോടെ ഹൽവ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പോലീസ് സംഘം പിടികൂടി.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്ത് പ്രവേശിച്ചത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്ക പലഹാരങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇരുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നായി കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കാനഡയിൽ ജോലി വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത് . മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൽട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരിൽ ഐ.ഇ.എൽ.ടി എസ് പാസ്സ് ആകാതെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കോട്ടയം കുറവിലങ്ങാട് കരയിൽ നസ്രത്ത് ഹിൽ ഭാഗത്ത് കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യൻ ( 31 ) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നായി 5 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തെപറ്റി വ്യാപകമായി പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കുകയും ഒളിവിൽ പോവുകയും ചെയ്ത മറ്റു പ്രതികൾക്കെതിരെ പോലീസ് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.