മഹാരാഷ്ട്രയില്‍ 15കാരിയുടെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാല്‍ഘര്‍ ജില്ലയിലെ ഹൈവേക്ക് സമീപത്താണ് പെണ്‍ക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈ അന്ധേരി സ്വദേശിയായ വന്‍ഷിത കനൈയലാല്‍ റാത്തോഡാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മുംബൈ അഹമ്മദാബാദ് ഹൈവേയുടെ വശത്ത് നൈഗാവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ബാഗ് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും വയറില്‍ കുത്തേറ്റിട്ടുള്ളതായും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് അന്ധേരി മുതല്‍ നൈഗാവ് സ്റ്റേഷനുകള്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ റെക്കോര്‍ഡിങുകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വസായിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.