നോബി ജെയിംസ്
മീൻ അച്ചാറ് നാടൻ രീതിയിൽ(കൈയിൽ കിട്ടുന്ന മീൻ അത് സാൽമൺ ആയാലും
1 കിലോഗ്രാം സ്രാവ് (shark)
3 1/2 ടീസ് സ്പൂൺ മഞ്ഞൾ പൊടി
6 ടീസ് സ്പൂൺ മുളക് പൊടി
ഉപ്പ് ആവശ്യത്തിന്
വിനാഗിരി ആവശ്യത്തിന്
125 ഗ്രാം ഇഞ്ചി
125 ഗ്രാം വെളുത്തുള്ളി
6 പച്ചമുളക്
50 ഗ്രാം കാന്താരി മുളക് (ഇല്ലെങ്കിൽ പച്ചമുളക് )
കറിവേപ്പില ആവശ്യത്തിന്
2 ടീസ് സ്പൂൺ കടുക്
1 1/2 ടീസ് സ്പൂൺ ഉലുവ
1 1/2 ടീസ് സ്പൂൺ ഉലുവ പൊടി
2 ടീസ് സ്പൂൺ കായം
ആദ്യം മീൻ ചെറുതായി ഞുറുക്കി വിനാഗിരിയും ഉപ്പും ഇട്ടു കഴുകി വൃത്തിയാക്കി 2 ടീസ്പൂൺ മുളക് പൊടിയും 1 1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വിനാഗിരിയും ഒഴിച്ചു കുറച്ചു സമയം വക്കുക
ബാക്കി ഉള്ള മുളക് പൊടിയും മഞ്ഞൾ പൊടിയും അല്പം ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി ഒരു അരപ്പു പോലെ ആക്കി വക്കുക അത് എന്തിനാണ് എന്നു വീഡിയോയിൽ പറയുന്നുണ്ട്
പിന്നീട് മീൻ നന്നായി വറത്തു എടുക്കുക
അതേ എണ്ണ ആവശ്യത്തിനുള്ളത് എടുത്ത് അതിൽ കടുകിട്ടു പൊട്ടി വരുമ്പോൾ ഉലുവ ഇട്ടു മൂപ്പിക്കുക അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കാന്താരി, കറിവേപ്പില ഇവ വഴറ്റി അതിലേക്കു നമ്മൾ ഉണ്ടാക്കി വച്ചിട്ടുള്ള അരപ്പു ചേർക്കുക. അതിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ വറുത്തു വച്ചിട്ടുള്ള മീൻ മുങ്ങാൻ ആവശ്യത്തിനുള്ള വിനാഗിരി ഒഴിച്ചു തിളപ്പിച്ചതിനു ശേഷം മീൻ ഇടുക വളരേ തീ കുറച്ച് മൂന്നു മിനിറ്റ് കുക്ക് ചെയ്തതിനു ശേഷം ആവശ്യത്തിന് ഉപ്പു നോക്കി അതിലേക്കു കായവും ഉലുവയും ഇട്ടു ഇളക്കി ഓഫ് ചെയ്യുക.
ഇങ്ങനെ ഏത് മീനും അച്ചാറിടാം ഒപ്പം ചെമ്മീൻ അച്ചാറിൻെറ വീഡിയോ കാണാം
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
നോബി ജെയിംസ്
മാനിറച്ചി 3 മിനിറ്റിൽ (venison)
ചേരുവകൾ :
200 ഗ്രാം മാനിറച്ചി
5 അല്ലി വെളുത്തുള്ളി
1 ടീസ്പൂൺ ചതച്ച മുളക് ( വറ്റൽമുളക് )
1 ടീസ്പൂൺ കുരുമുളകുപൊടി
അല്പം കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
അല്പം എണ്ണ
മാനിറച്ചി ചെറുതായി ഞുറുക്കി ഉപ്പു തിരുമി വക്കുക. പാൻ നന്നായി ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക. ഉപ്പു തിരുമി വച്ച മാനിറച്ചി അതിൽ ഇടുക. ഇടുമ്പോൾ തന്നേ ഇളക്കാതെ ഇരിക്കുക. വീഡിയോയിൽ കാണുന്നത് പോലെ ഒരു നിശ്‌ചിത സമയത്തിന് ശേഷം ഇളക്കുക. കുക്ക് ആയതിനുശേഷം ബാക്കി ഉള്ള എല്ലാ ചേരുവകളും ഒന്നിച്ചു ഇട്ടു ഇളക്കുക. ചേരുവകൾ ഇട്ടതിനു ശേഷം 20-25. സെക്കൻഡിൽ കൂടുതൽ കുക്ക് ചെയ്യരുത്
പിന്നെ റം വിസ്കി ഇവ ഒഴിക്കുന്നത് നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു ഒരു സ്‌മോക്കി ഫ്ലേവറിനും ഇറച്ചി ടെൻഡർ ആക്കാനും അത് സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് കുട്ടികളാണ്. ജീവിതത്തിലെ ഏറ്റവും ഊർജ്ജസ്വലമായ പ്രായത്തിൽ സ്കൂളിൽ പോയി കളിയും ചിരിയുമായി കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു ജീവിക്കേണ്ട സമയത്ത് വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കേണ്ട ഗതികേടിലാണ് നമ്മുടെ കുട്ടികൾ.
എന്നാൽ യു.എ.ഇയിലെ ഷാർജയിൽ താമസിക്കുന്ന കോട്ടയം പറവൻതുരുത്ത് സ്വദേശികളായ ജോസ് മോൻ കുടിലിലിന്റെയും വീണയുടെയും മകളായ ഹെലൻ കുടിലിൽ ജോസ് ജീവിതത്തിൻെറ ബാലപാഠങ്ങൾ അഭ്യസിക്കുന്ന തിരക്കിലാണ്.
പാചകത്തിൽ താല്പര്യമുള്ള 11 വയസ്സുകാരി ആയ ഹെലന്റ് നിരവധി പാചക വീഡിയോകൾ ആണ് പുറത്തു വരുന്നത്. ഷാർജ ഇന്ത്യൻ സ്കൂളിലെ മികച്ച വിദ്യാർത്ഥികളെ ഒരാളായ ഹെലന്റ് പാചക വീഡിയോകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾക്ക് സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, എന്നും ജീവിതപാഠങ്ങൾ അഭ്യസിക്കാമെന്നതിൻെറയും നേർകാഴ്ചകൾ ആവുകയാണ്.
ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ അലനും, ഒന്നരവയസുള്ള മിലനും ആണ് ഹെലൻെറ സഹോദരങ്ങൾ. നാട്ടിൻപുറത്തെ അമ്മമാർ പോലും രുചിയുടെ കാര്യത്തിൽ മാറിനിൽക്കുന്ന ഹെലൻെറ ബീഫ് വരട്ടിയതിൻെറ റെസിപ്പി ആണ് ഇന്ന് മലയാളംയുകെ വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ബീഫ് വരട്ടിയത്.
ചേരുവകൾ:-
ബീഫ് ഒരു കിലോ.
നെയ്യ് മൂന്ന് സ്പൂൺ.
സവാള അരിഞ്ഞത് രണ്ടെണ്ണം.
തക്കാളി അരിഞ്ഞത് 1
പച്ചമുളക് 3 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 5 അല്ലി.
ചെറിയ ഉള്ളി അഞ്ച് എണ്ണം
കറിവേപ്പില രണ്ട് തണ്ട്.
പെരുംജീരകം ഒരു ടീസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ.
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം:-
ഈ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നമുക്ക് ഒരു മൺകലം ഉപയോഗിക്കാം വാവട്ടമുള്ള ഒരു മൺകലം അടുപ്പിൽ വച്ചതിനുശേഷം അതിനകത്തേക്ക് രണ്ട് സ്പൂൺ നെയ്യൊഴിക്കുക. അതിനകത്തേക്ക് കഴുകി തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ് ഇടുക. അതിനു മുകളിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇടുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർക്കുക. തുടർന്ന് പെരിഞ്ചീരകം, ഉലുവ, ഗരംമസാല എന്നിവ കൂടി ചേർക്കുക. ഇതിനു മുകളിൽ തക്കാളി, പച്ചമുളക്, സവാള എന്നിവ ഇടുക. ഉപ്പ് ആവശ്യത്തിന് ചേർത്തതിനുശേഷം അതിനു മുകളിലൂടെ ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് ശേഷം അടച്ചു വച്ച് അതിനു മുകളിൽ ഒരു വെയിറ്റ് വെച്ചതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക.10 മിനിറ്റിനു ശേഷം ഇത് തുറന്നു നോക്കുക നന്നായിട്ട് തിളച്ചിട്ടുണ്ടാവും.അത് നന്നായി ഇളക്കി മസാലയും ഇറച്ചിയും കൂടി മിക്സ് ചെയ്ത് യോജിപ്പിക്കുക .തുടർന്ന് തീ കുറച്ചു വച്ചതിനു ശേഷം വീണ്ടും അടച്ചുവച്ച് മുകളിൽ വെയിറ്റ് വച്ച് നന്നായി വേവിച്ചെടുക്കുക. ഇതിൽ കടുക് താളിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റി ഇതിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക .ബീഫ് വരട്ടിയത് തയ്യാർ.
ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന
കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്‌പെഷ്യല്‍.
നെല്ലിക്ക (ഇന്ത്യന്‍ ഗൂസ്‌ബെറി / ആംല )
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയായ നെല്ലിക്കയില്‍ ജീവകം സി, അയണ്‍, കാല്‍സിയം തുടങ്ങിയ ലവണങ്ങള്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ഹൈപ്പര്‍ അസിഡിറ്റി, മൂത്രാശയ രോഗങ്ങള്‍, പ്രമേഗ നിയന്ത്രണം തുടങ്ങി പല വിധ രോഗാവസ്ഥയ്ക്കും നെല്ലിക്കയെ ഒരു പരമ്പരാഗത പ്രതിവിധിയായി ഉപോയോഗിച്ചു വരുന്നു. കൂടാതെ ആംല പൌഡര്‍ മുടിയുടെയുടെയും ചര്‍മ്മത്തിന്റെയും പരിചരണത്തിനുള്ള ഒരു പ്രധാന ഇനമാണ്.
ഇത്രയധികം ഗുണങ്ങളുള്ള നെല്ലിക്ക കൊണ്ട് ഉണ്ടാക്കിയ നിരവധി അച്ചാറുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരച്ചാറാണ് കരിനെല്ലിക്ക അച്ചാര്‍. പാകം ചെയ്യുമ്പോള്‍ നെല്ലിക്കയുടെ ഒരു ഗുണം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ അച്ചാറിന്റെ പ്രത്യേകത. അതോടൊപ്പം മണ്‍കലത്തിലാണ് ഇത് പാകം ചെയ്യുന്നത് എന്നത് മറ്റുള്ള അച്ചാറുകളില്‍ നിന്നും കരിനെല്ലിക്ക അച്ചാറിനെ വ്യത്യസ്തമാക്കുന്നു. രണ്ട് സ്റ്റേജുകളിലായിട്ടാണ് ഇതുണ്ടാക്കുന്നത്.
സ്‌റ്റേജ് 1 (ആവശ്യ സാധനങ്ങള്‍ )
ഒരു മണ്‍കലം
നെല്ലിക്ക. 1 കിലോ
കല്ലുപ്പ് ആവശ്യത്തിന്
കറിവേപ്പില 8 ഇതള്‍
വെള്ളം ഒന്നര കപ്പ്
വാഴയില. മണ്‍കലം മൂടി കെട്ടാന്‍ ആവശ്യമായത്
സ്റ്റേജ് 1 ഉണ്ടാക്കുന്ന വിധം
മണ്‍കലത്തില്‍ കുറച്ച് കറിവേപ്പില ഇതളുകളോടു കൂടി നിരത്തി അതിനു മുകളില്‍ കുറച്ച് നെല്ലിക്ക ഇടുക. വീണ്ടും കറിവേപ്പില നിരത്തുക, ശേഷം വീണ്ടും നെല്ലിക്ക ഇടുക. ഇങ്ങനെ മൂന്ന് അടുക്കുകളായി ചെയ്തതിനു ശേഷം കലത്തിനുള്ളില്‍ വെള്ളം ഒഴിക്കുക. അതിനു ശേഷം വാഴയില വാട്ടി കലം മൂടി കെട്ടുക. മുകളില്‍ ഭാരമുള്ള ഒരു അടപ്പ് വെച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക (ആവി പുറത്ത് പോകാതിരിക്കാനാണ് ഭാരമുള്ള അടപ്പ് വെയ്ക്കുന്നത് ) നന്നായി തിളച്ചു കഴിയുമ്പോള്‍ തീ അണയ്ക്കുക. പതിനഞ്ച് ദിവസം ഇതുപോലെ തിളപ്പിക്കണം. ഓരോ ദിവസവും തിളപ്പിക്കുന്നതിന് മുമ്പ് മണ്‍കലം എടുത്ത് നന്നായി കുലുക്കണം. പതിനഞ്ചാമത്തെ ദിവസം മാത്രമേ കലത്തിനുള്ളിലെ വെള്ളം തീരാന്‍ പാടുള്ളൂ. പതിനഞ്ചാമത്തെ ദിവസം മൂടി തുറക്കുക. നെല്ലിക്ക കറുത്ത നിറത്തിലായിട്ടുണ്ടാകും. അതിനു ശേഷം ഈ മിശ്രിതം പുറത്തെടുത്ത് നെല്ലിക്കയുടെ കുരുകളെഞ്ഞെടുക്കുക. അതോടൊപ്പം കറിവേപ്പിലയുടെ തണ്ടും എടുത്തു മാറ്റുക.
സ്റ്റേജ് 2 ( ആവശ്യമായ സാധനങ്ങള്‍)
കടുക് 10 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) അമ്പത് ഗ്രാം വീതം
കടുക് , ഉലുവ (വറുത്ത് പൊടിച്ചത്) പതിനഞ്ച് ഗ്രാം വീതം
നല്ലെണ്ണ. 150 ml
ചുവന്ന മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 റ്റീ സ്പൂണ്‍
സ്റ്റേജ് 2 പാകം ചെയ്യുന്ന വിധം.
സാമാന്യം വലുപ്പമുള്ള ചുവട് കട്ടിയുള്ള ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കി അതില്‍ നല്ലെണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഇട്ട് നന്നായി വഴറ്റുക. അതിനു ശേഷം മുളക് പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് പച്ചപ്പ് മാറുന്നതു വരെ ഇളക്കുക. തുടര്‍ന്ന് ജലാംശം പൂര്‍ണ്ണമായും പോയ നെല്ലിക്കയുടെ മിശ്രിതം ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക (തീ വളരെ കുറയ്ക്കുകയും അതോടൊപ്പം അടച്ച് വെയ്ക്കുകയും അരുത് ) മിശ്രിതം ഉരുളിയുടെ അടിയില്‍ പിടിക്കുന്ന ഒരു സ്റ്റേജാകുമ്പോള്‍ പൊടിച്ചു വെച്ചിരിക്കുന്ന കടുക് ഉലുവാ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം തീ അണയ്ക്കുക. തുറന്ന് വെച്ചു തന്നെ തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞാല്‍ ഉണങ്ങിയ ഭരണിയിലേയ്ക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ജലാംശം ഒട്ടും ഇല്ലാത്തതുകൊണ്ട് ഒരു വര്‍ഷത്തോളം കരിനെല്ലിക്ക അച്ചാര്‍ കേട് കൂടാതിരിക്കും. നാടന്‍ ഊണിനോടൊപ്പം കരിനെല്ലിക്ക അച്ചാറും കൂടിയാകുമ്പോള്‍ ഊണ് അതിഗംഭീരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]
ഹോട്ടൽ മാനേജ്‌മെന്റ് , ഇവന്റ് മാനേജ്‌മെന്റ് , കാറ്ററിംഗ് , ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തി പരിചയം ഉള്ള ഏതാനും യുവാക്കൾ തുടങ്ങിയ ഐറിഷ് ഫുഡ് ആൻഡ് ട്രാവൽ എന്ന യൂട്യൂബ് ചാനൽ ശ്രദ്ധേയം ആവുകയാണ് .ലോകത്തെവിടെയായാലും മലയാളികൾ ഒരിക്കലും മറക്കാത്ത നാവിൽ രുചിയൂറുന്ന നാടൻ വിഭവങ്ങൾ മുതൽ പലതരം വ്യത്യസ്തമായ വിഭവങ്ങൾ വരെ തയാറാക്കുന്ന വിധം വീഡിയോ സഹിതം ലളിതവും വിശദവുമായി കൊടുത്തിരിക്കുന്നതിനാൽ വലിയ പ്രോത്സാഹനം ആണ് ഇവർക്ക് ലഭിക്കുന്നത് . ഐറിഷ് ഫുഡ് ആൻഡ് ട്രാവൽ വീഡിയോസ് ഫേസ്‌ബുക്കിലും ലഭ്യമാണ് .
https://www.facebook.com/Irish-food-and-travel
ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് ബാംഗ്‌ളൂരില്‍ സ്ഥിരതാമസമായ അനു ജോണാണ്. കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയിലാണ് അനുവിന്റെ ജന്മദേശം. വിവാഹിതയായെത്തിയത് കണ്ണൂര്‍ ജില്ലയിലെ കുടിയാന്മലയില്‍. ഭര്‍ത്താവ് സോമി ജേക്കബ്ബ് കമ്പനി സെക്രട്ടറിയായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍. എലിസബത്ത്, ജേക്കബ്ബ്, ജോണ്‍. മൂവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോലും തക്കാളിക്കയും തേങ്ങയും ഇട്ട് കറി വെച്ച അതി സ്വാദിഷ്ടമായ കറിയാണ് അനുവിന്റെ സ്‌പെഷ്യല്‍. കൃത്രിമ സ്വഭാവമുളള ഒരു ചേരുവകളും ചേര്‍ക്കാതെ പ്രകൃതിയുമായി ഏറ്റവുമികം ബന്ധമുള്ള മണ്‍ചട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് ഈ കറിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോല്‍ തക്കാളിക്ക കറി
ചേരുവകള്‍
ഉണക്ക ചെമ്മീന്‍ 60g
വെളിച്ചെണ്ണ. 4 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി 6 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില ഒരു നുള്ള്
തേങ്ങ ഒരു മുറി (ചിരണ്ടിയത്)
വെളുത്തുള്ളി 3 അല്ലി
വറ്റല്‍മുളക് 3 എണ്ണം
തക്കാളിക്ക 4 എണ്ണം ( അധികം പഴുക്കാത്തത്)
മുരിങ്ങക്കോല്‍ 1 ( കഷണങ്ങളായി മുറിച്ചത് )
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
മുളക് പൊടി ഒരു ടീ സ്പൂണ്‍
പാകം ചെയ്യുന്ന വിധം.
തലയും വാലും നുള്ളിക്കളഞ്ഞ് വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ വെള്ളത്തില്‍ നന്നായി കഴുകി പിഴിഞ്ഞ് മാറ്റി വെയ്ക്കുക.
ചിരണ്ടിയ തേങ്ങ 3 വെളുത്തുള്ളിയും 3 ചുവന്നുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് മാറ്റിവെയ്ക്കുക.
ചൂടായ മണ്‍ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന മൂന്ന് ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് വഴറ്റി അതിനുള്ളിലേയ്ക്ക് കഴുകി പിഴിഞ്ഞ് വെച്ചിരിക്കുന്ന ഉണക്ക ചെമ്മീനിട്ട് വീണ്ടും വഴറ്റുക. അതിനുശേഷം നാലായി മുറിച്ച തെക്കാളി, കഷണങ്ങളായി മുറിച്ച മുരിങ്ങക്കോല്‍, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ചേരുവകള്‍ക്ക് സമമായി വെള്ളമൊഴിച്ച് ചട്ടി മൂടിവെച്ച് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിശ്രിതം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ച് കഴിഞ്ഞതിനു ശേഷം തീ വളരെ ചെറുതായി കുറയ്ക്കുക.
ചൂടായ മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കിയ വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ഇട്ട് മൂപ്പിച്ച മിശ്രിതം ചെറിയ തീയിലിരിക്കുന്ന കറിയില്‍ ഒഴിച്ച് നന്നായി ഇളക്കുക. അതിന് ശേഷം തീ അണയ്ക്കുക. അതോടൊപ്പം മണ്‍ചട്ടി പത്ത് മിനിറ്റോളം മൂടിവെയ്ക്കണം. കടുകിന്റെയും കറിവേപ്പിലയുടെയും ഉള്ളിയുടെയും മണമുള്ള പറന്നു പൊങ്ങുന്ന ആവി തണുത്ത് വെള്ളമായി കറിയോട് വീണ്ടും ചേരുമ്പോള്‍ കറിയ്ക്ക് രുചി കൂടും. ചൂട് ചോറിനോടൊപ്പം ചാറ് കറിയായി കഴിച്ചാല്‍ ഇപ്പോള്‍ ഉണ്ണുന്നതിനെക്കാള്‍ ഇരട്ടിചോറ് ഉണ്ണാന്‍ സാധിക്കുമെന്ന് അനു പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]
ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്ന് കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യപടി എന്ന നിലയില്‍ ഈ പംക്തിയിലെത്തുന്നത് യുകെയിലെ പ്രസിദ്ധമായ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന
മായ പ്രേംലാല്‍ ആണ്. മലയാളികളുടെ പ്രിയപ്പെട്ട ഉഴുന്നു കൊണ്ടുണ്ടാക്കിയ ഉഴുന്ന് തോരനാണ് മായയുടെ സ്‌പെഷ്യല്‍. കേരളത്തില്‍ തിരുവനംന്തപുരത്താണ് മായയുടെ ജന്മദേശം. ഭര്‍ത്താവ് പ്രേംലാല്‍. ഇവര്‍ക്കൊരു മകനുണ്ട്. ഓംഹരേ നന്ദന. ഏഴാം ക്ലാസില്‍ പഠിക്കുന്നു.
മലയാളികളുടെ ജീവിതത്തില്‍ ഉഴുന്നിനുള്ള സ്ഥാനം വളരെ വലുതാണ്. ഉയര്‍ന്ന തോതില്‍ കാല്‍സ്യം , മഗ്‌നീഷ്യം പിന്നെ ഫൈബറും അടങ്ങിയ ഒന്നാണ് ഉഴുന്ന്. ഫൈബറിന്റെ സാനിധ്യം കൊണ്ട് ഉഴുന്ന് നല്ലൊരു ദഹന സഹായിയായി കൂടിയാണ്. മലയാളിയുടെ പ്രഭാത ഭക്ഷണത്തില്‍ രണ്ട് പ്രധാന ഇനമായ ഇഡ്ഡലി, ദോശ എന്നിവയില്‍ ഉഴുന്ന് ഒരു പ്രധാന ഘടകം തന്നെയാണ്. അതുപോലെ തന്നെ ഉഴുന്ന് തോരന്‍ നമ്മുടെ കേരള സദ്യയില്‍ ഒരു തനതു ഇനമാണ്. കേരളത്തിലെ പല വീടുകളിലും ഓണസദ്യ ഉണ്ടാക്കുമ്പോള്‍, ഉത്രാട രാത്രിയില്‍ ഉണ്ടാക്കുന്ന ഇഞ്ചി പുളി,നാരങ്ങാ കറി, ഉപ്പേരി, ശര്‍ക്കര പെരട്ടി തുടങ്ങിയ ഇനങ്ങള്‍ക്കൊപ്പമാണ് സാദാരണ ഉഴുന്ന് തോരനും ഉണ്ടാക്കുന്നത് അതിനു കാരണം ഈ കറികളും കൂട്ടും മൂന്നു നാല് ദിവസം വരുന്ന ഓണ സദ്യയില്‍ മുഴുവനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കേടാകാതെ ഇരിക്കുന്നതാണ്.
ഉഴുന്ന് തോരന്‍
ആവശ്യമുള്ള ചേരുവകള്‍
1. ഉഴുന്ന് പരിപ്പ് 100 ഗ്രാം
2. തേങ്ങാ അര മുറി ചിരകിയത്
3. വെളുത്തുള്ളി നാല് അല്ലി
4. ജീരകം അര ടീ സ്പൂണ്‍
5. പച്ചമുളക് രണ്ട് എണ്ണം
6. മഞ്ഞള്‍ പൊടി കാല്‍ ടീ സ്പൂണ്‍
7. ഉപ്പു ആവശ്യത്തിന്
8. എണ്ണ താളിക്കുന്നതിന്
9. വറ്റല്‍ മുളക് രണ്ട് എണ്ണം
10. ചെറിയ ഉള്ളി രണ്ട് എണ്ണം
11. കറിവേപ്പില താളിക്കുന്നതിനു
പാചകം ചെയ്യുന്ന രീതി
ഉഴുന്ന് പരിപ്പ് ചുവന്നു വരുന്നത് വരെ വറുത്തു എടുക്കുക . തണുത്തതിനു ശേഷം പൊടിച്ചു എടുക്കുക. സാദാരണ കല്ലില്‍ ഇടിച്ചു പൊടിക്കുക ആണ് ചെയ്യേണ്ടത്. അഥായത് ഫൈന്‍ പൌഡര്‍ ആകരുത് എന്നര്‍ത്ഥം. ഇവിടെ അതിനു സാധ്യമല്ലെങ്കില്‍ മിക്‌സി ഉപയോഗിക്കുമ്പോള്‍ ഫൈന്‍ പൌഡര്‍ ആകാതെ ശ്രദ്ധിക്കുക. ചെറിയ തരി പോലിരിക്കണം.
തേങ്ങാ, വെള്ളം തോരുന്നത് വരെ വഴറ്റുക. തേങ്ങയുടെ വെള്ള നിറം മാറരുത്. അത് ഒരു ബൗളിലേക്കു മാറ്റുക.
തേങ്ങയും മൂന്നു മുതല്‍ ആറു വരെ ഉള്ള ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ ചതച്ചു എടുക്കുക. ഈ ചതെച്ചുടുത്ത ചേരുവകളും തരിയായി പൊടിച്ചു വച്ചിരിക്കുന്ന ഉഴുന്നും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്‌കൈ കൊണ്ടു നന്നായി മിക്‌സ് ചെയ്യുക.
ഒരു പാനില്‍ എട്ടു മുതല്‍ പതിനൊന്നു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ഉഴുന്നും തേങ്ങയും ചേര്‍ത്ത് നന്നായി വഴറ്റുക. ഉഴുന്ന് തോരന്‍ തയ്യാര്‍.
വെള്ളം ചേരാത്തത് കൊണ്ട് ഈ വിഭവം നന്നായി ഡ്രൈ ആയി തന്നെ സൂക്ഷിച്ചാല്‍ നാലഞ്ച് ദിവസം ഉപയോഗിക്കാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിലെ മലയാളി സമൂഹം തികഞ്ഞ മാനസിക സമ്മർദ്ദത്തിലാണ്. അതിനൊരു പ്രധാന കാരണം മലയാളി കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നതാണ്. കോവിഡ് – 19 ബ്രിട്ടനിൽ വ്യാപകമായതോടു കൂടി കൊറോണ വൈറസുമായി മുഖാമുഖം യുദ്ധം ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഭൂരിഭാഗം മലയാളികളും കടന്നുപോകുന്നത്. ഇതിനു പുറമേ ലോക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങളും, കുട്ടികളുമായി വീടിനുള്ളിൽ അടച്ചിരിക്കേണ്ടി വരുന്നതുമെല്ലാം മലയാളികളുടെ മാനസികസമ്മർദ്ദം ഇരട്ടിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ കൊറോണാ കാലത്തെ ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനുള്ള വഴികൾ തേടുന്ന തിരക്കിലാണ് ഭൂരിഭാഗം മലയാളികളും. സോഷ്യൽ മീഡിയയിലും മറ്റും തകർത്തോടുന്ന പാചക പരീക്ഷണങ്ങളും ടിക് ടോക് വീഡിയോകളും ഇതിന് തെളിവാണ്. പല മലയാളികളിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പലതും പുറത്തു കൊണ്ടുവരാൻ കൊറോണക്കാലംഒരു കാരണമായി. ഒഴിവു സമയം കിട്ടിയാൽ കൂട്ടുകാരുടെയടുത്തേയ്ക്ക് ഓടിയിരുന്ന ഭർത്താക്കന്മാർ റമ്മി കളിക്കാൻ തങ്ങളെ ആശ്രയിക്കുന്നതിന്റെ നിഗൂഡ സന്തോഷത്തിലാണ് പല ഭാര്യമാരും.
ഇത്തരത്തിൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനും വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മലയാളികൾ നിരവധി വഴികൾ തേടുമ്പോൾ യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽതാമസിക്കുന്ന ജീന വിനു വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളുമായി ആണ് മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ജീനയുടെ പാചക വീഡിയോ നിരവധി പേരാണ് കണ്ടത്. കൊറോണ കാലത്ത് വിഭവങ്ങൾ ദുർവിനിയോഗം ചെയ്യാതെ ലളിതമായി സമയലാഭത്തിൽ ചെയ്യാവുന്ന വിഭവങ്ങളാണ് ജീന തന്റെ വീഡിയോയിലൂടെ സുഹൃത്തുക്കൾക്കായി പങ്കു വച്ചിരിക്കുന്നത്. ഒരേസമയം രണ്ട് വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്ന പ്രത്യേകതയും ജീനയുടെ പാചക വീഡിയോയ്ക്കുണ്ട്. വെയ്ക്ക് ഫീൽഡിലെ പിന്റർ ഫീൽഡ് ഹോസ്പിറ്റലിലെ നഴ്സാണ് ജീന വിനു. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ വൈമയുടെ മുൻ പ്രസിഡന്റായ ജീന വിനു കലാ സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്.
ജീനയുടെ പാചക വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യുസ് ഡെസ്ക്
ഗ്ലോസ്റ്റർ : ഓ,,,, ഇന്ന് വല്ലാത്ത തണുപ്പാണ് … പുറത്താണെങ്കിൽ കൂരിരുട്ടാണ് ,,, എങ്കിൽ നാളെ ചെയ്യാം …. തണുപ്പ് കാലം തുടങ്ങി കഴിഞ്ഞാൽ യുകെ മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കേൾക്കുന്ന ഒരു വാചകമാണിത് . ഇങ്ങനെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മടിമൂലം നാളെ ,,,, നാളെ ,,,, എന്ന് പറഞ്ഞു നീട്ടിവയ്ക്കുന്ന ഓരോ യുകെ മലയാളികൾക്കും പ്രചോദനാവുകയാണ് ഗ്ലോസ്റ്ററിലെ അമ്മാരായ ഈ മുന്ന് കൂട്ടുകാരികൾ . ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളായ രമ്യ മനോജ് വേണുഗോപാൽ – ആഷ്‌ലി സാവിയോ – രാജി അനീഷ് സുഹൃത്തുക്കളാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത് . അനേകം യുകെ മലയാളികളെ ബാധിച്ചിരിക്കുന്ന ” മടി ” എന്ന രോഗത്തിനുള്ള മരുന്നാണ് ” അമ്മ രുചി ” എന്ന് പേരിട്ട യൂ ട്യൂബ് ചാനലിലൂടെ ഈ കൂട്ടുകാരികൾ പങ്ക് വയ്ക്കുന്നത് . അതെന്താ,,, ഈ അമ്മമാർ പുതിയ മരുന്നുകൾ വല്ലതും കണ്ടുപിടിച്ചോ ? . അതേ ,,,, അതിശയിക്കണ്ട ,,, അവർ നല്ലൊരു മരുന്ന് തന്നെയാണ് യുകെ മലയാളികൾക്കായി കണ്ടു പിടിച്ചിരിക്കുന്നത് .
ഈ തണുപ്പ് കാലം എങ്ങനെ കൂടുതൽ സജീവമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന സാഹചര്യത്തിലേയ്ക്ക് ഈ അമ്മമാർ ചെന്നെത്തിയത് . ചൂട് കാലത്തെപ്പോലെ തണുപ്പ് കാലവും സജീവമാക്കി നിർത്തികൊണ്ട് നിത്യ ജീവിതത്തിലെ മടി മാറ്റിയെടുക്കുവാനുള്ള വഴികളാണ് ഈ ചാനലിലൂടെ അവർ യുകെ മലയാളികളോട് പറയുവാൻ ശ്രമിക്കുന്നത് . മനസും വയറും ഒരുപോലെ നിറയ്ക്കുന്ന പകരം വയ്ക്കാനില്ലാത്ത അമ്മമാരുടെ കൈപ്പുണ്യം എന്നും നമ്മുടെയൊക്കെ ഓർമ്മകളിലില്ലേ ?. ആ അമ്മ രുചിക്ക് പുതിയ മാനങ്ങൾ തേടി ശ്രദ്ധേയരാകുകയാണ് രമ്യ മനോജ് – ആഷ്‌ലി സാവിയോ – രാജി അനീഷ് ചങ്ങാതിക്കൂട്ടം. താമസവും ജോലിയും വ്യത്യസ്ത സ്ഥലങ്ങളിൽ ആയിരുന്നിട്ടും പോലും എല്ലാ പരിമിതികളെയും പുഞ്ചിരിച്ചു നേരിട്ട് കൊണ്ടാണ് ” അമ്മ രുചി ” എന്ന യൂ ട്യൂബ് ചാനലിന് അവർ തുടക്കം കുറിച്ചത് .
തങ്ങളുടെ പ്രിയപ്പെട്ട പാചകം മാത്രമല്ല രസകരമായ യാത്രകളും , അനുഭവങ്ങളും , അറിവുകളും എല്ലാം പങ്കു വയ്ക്കാനാണ് ഈ ചാനലിലൂടെ മൂവർസംഘം ലക്ഷ്യമിടുന്നത് . പൊതുസമൂഹത്തിന് സഹായകരമായ പതിനഞ്ചോളം വീഡിയോകൾ ഇതിനോടകം അവർ ഇറക്കി കഴിഞ്ഞു. എല്ലാ വീഡിയോകൾക്കും അനേകം പ്രേക്ഷകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇവർ നേടിയെടുത്തത്. നല്ല നല്ല ആശയങ്ങൾ സ്വരൂപിച്ചുകൊണ്ട് ഓരോ ആഴ്ചയിലും പുതിയ പ്രോജക്റ്റിനായി ഒന്നിച്ചു കൂടുന്ന ഈ കൂട്ടുകാരികൾ തോൽപ്പിക്കുന്നത് യുകെ മലയാളികളിലെ ” മടി ” എന്ന രോഗത്തെ തന്നെയാണ് . ഇവരെ അനുകരിച്ചുകൊണ്ട് മറ്റ് പല കൂട്ടുകാരികളും സമാനമായ രീതിയിലുള്ള ചില കൂട്ടായ്മകൾക്ക് തുടക്കം കുറിക്കുവാനുള്ള തയാറെടുപ്പിലാണെന്ന് അവർ പറയുന്നു . തങ്ങൾ കാട്ടിക്കൊടുത്ത മാതൃക മറ്റ് പലരും ഏറ്റെടുക്കാൻ തയ്യാറായതിൽ അതീവ സന്തുഷ്ടരാണ് ഈ അമ്മമാർ .
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടൊപ്പം പ്രേക്ഷകർ കൂടി ഒപ്പം നിന്നതോടെ തങ്ങളുടെ സ്വപ്നത്തിന് ചിറകുകൾ വന്നതായി മൂവരും ഒരേ സ്വരത്തിൽ പറയുന്നു. ജോലിയും കുടുംബവും മാത്രമല്ല സ്ത്രീകൾ മനസ് വച്ചാൽ അതിരുകൾ ഇല്ലാത്ത നേട്ടങ്ങൾ കൊയ്യാം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് ” അമ്മ രുചി ” എന്ന ഇവരുടെ യൂ ട്യൂബ് ചാനൽ . ഉർജ്‌ജസ്വലതയുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്നും , അതിലൂടെ മടിപിടിച്ചിരിക്കുന്ന മനോഭാവത്തെ മാറ്റിയെടുത്ത് ജീവിതം കൂടുതൽ മനോഹരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മിടുക്കികളായ ഈ അമ്മമാർ .
അമ്മ രുചിയിലെ എല്ലാ വീഡിയോകളും കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് സന്ദർശിക്കുക
[oo][/ot-video
ബേസില്‍ ജോസഫ്
ചേരുവകൾ
ചിക്കൻ – – എട്ട് കക്ഷണങ്ങളായി മുറിച്ചത്
മൈദാ – 200 ഗ്രാം
കോൺഫ്ലവർ -200 ഗ്രാം
ബ്രെഡ്ക്രംസ്-300 ഗ്രാം
മുട്ട – 4 എണ്ണം
മില്‍ക്ക് – അര ലിറ്റർ
കോൺഫ്ലെക്സ് – 100 ഗ്രാം
തൈര് – 3 ടീസ്പൂൺ
ഒരു നാരങ്ങ പിഴിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളക്പൊടി -അരടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
ഉപ്പ്ആവശ്യത്തിന്
ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്
പാചകം ചെയ്യുന്ന രീതി
ചിക്കന്‍ തൊലി കളയാതെ 8 ആയി മുറിച്ചു വരഞ്ഞു വെക്കുക . ഒരു ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തൈര്, നാരങ്ങ ജ്യൂസ്, ഉപ്പ് ,കുരുമുളക് പൊടി, മുളകു പൊടി , 50 ഗ്രാം മൈദാ ,50 ഗ്രാം കോൺഫ്ലോർ ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ബാറ്റർ ഉണ്ടാക്കി വയ്ക്കുക .ഈ മിശ്രിതത്തിലേക്ക് ചിക്കൻ ചേർത്ത് കവർ ചെയ്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക .ഒരു പരന്ന പാത്രം എടുത്തു അതിലേയ്ക്ക് ബാക്കി വന്ന മൈദാ, കോണ്‍ഫ്ലവര്‍, കോണ്‍ഫ്ലെക്സ്, റൊട്ടിപൊടി എന്നിവ അല്പം ഉപ്പും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക .ഒരു ബൗൾ എടുത്ത് ബാക്കിയുള്ള മുട്ടയും പാലും ചേർത്ത് നന്നായി ബീറ്റ് ചെയ്തു വയ്ക്കുക .ഇനി ബാറ്ററില്‍ മിക്സ് ചെയ്ത ചിക്കന്‍ എടുത്തു ആദ്യം മുട്ടയില്‍ മുക്കി പിന്നെ കോൺ ഫ്ലെക്സ്, മൈദാ, ബ്രെഡ് ക്രംസ് മിശ്രിതത്തിൽ നന്നായി ഉരുട്ടി ചെറു തീയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറത്തു കോരി ചൂടോടെ ഫിംഗർ ചിപ്സ് , ടുമാറ്റോ കെച്ചപ്പിനൊപ്പം കുട്ടികളുടെ പ്രിയ ഭക്ഷണം ഹോം മെയ്ഡ് കെ ഫ് സി സെര്‍വ് ചെയ്യാം