Editorials

മലയാളം യുകെ ന്യൂസ് ബ്യൂറോ

രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളം തുടർച്ചയായ രണ്ടാം വർഷവും പ്രകൃതിഷോഭങ്ങളുടെ പിടിയിലാണ് . കേരളം ദൈവത്തിൻെറ സ്വന്തം നാട് , ഭീതികരമായ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മുക്തം എന്നൊക്കെ അഭിമാനിക്കാവുന്ന ദിനങ്ങൾ പോയി മറഞ്ഞോ ? ദുരന്തമുഖങ്ങളിൽ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയട്ടെ.

വിദേശഭരണത്തിൽ നിന്ന് സ്വതന്ത്രമായ ഒരു ജനത 72 വർഷം കൊണ്ട് പുരോഗമനപാതയിൽ എത്ര മാത്രം മുന്നേറിയെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു . ഇന്നും രാജ്യത്തിൻെറ ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നുള്ളത് സാമ്പത്തിക അടിമത്വം തുടരുന്നു എന്നതിൻെറ അളവുകോലായി കണക്കാക്കേണ്ടിയിരിക്കുന്നു .

കടുത്ത വിഭാഗീയതയുടെ അതിപ്രസരം രാഷ്ട്രീയത്തിൻെറയും , മതത്തിൻെറയും , പ്രദേശത്തിൻെറയും അടിസ്ഥാനത്തിൽ വേരോടുന്നു . സോഷ്യൽ മീഡിയ പോലുള്ള നവമാധ്യമങ്ങളുടെ സാന്നിധ്യം ഇത്തരക്കാർക്ക് വേരോടാൻ എല്ലാ സാഹചര്യവും ഒരുക്കുന്നു . സോഷ്യൽ മീഡിയയിൽ പല മെസേജുകളും വായിക്കുമ്പോൾ എത്രമാത്രം സ്വാർത്ഥതാപരമായി ആണ് പലരും കാര്യങ്ങളെ കാണുന്നത് എന്നത് നിഷ്പക്ഷമതികളെ ആശങ്കയിലാക്കും . ദുരന്തങ്ങളെ ഒരു വിഭാഗത്തിൻെറയോ , പ്രദേശത്തിൻെറയോ അല്ലാതെ മനുഷ്യ സങ്കടങ്ങളായി കാണാൻ നമ്മൾക്ക് കഴിയട്ടെ .നിസ്വാർത്ഥരായി രാജ്യ പുരോഗതിക്കു വേണ്ടി , മനുഷ്യനന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ഓരോ ഭാരതീയനും കഴിയട്ടെ .

നമ്മുടെ വിമർശനങ്ങൾ ക്രിയാത്മകമാകട്ടെ , മറിച്ച്‌ വിമർശനങ്ങൾ വിഷം പുരട്ടിയ അമ്പുകളായി സമൂഹ മനഃസാക്ഷിയെ മുറിപ്പെടുത്താതിരിക്കട്ടെ. കേരള പുരോഗതിയ്ക്ക് പ്രവാസി മലയാളിയുടെ പങ്ക് എല്ലാവരും അംഗീകരിക്കുമ്പോഴും ജന്മനാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രവാസികൾ നേരിടുന്ന കയ്പുനീരണിഞ്ഞ അനുഭവങ്ങൾക്ക് അറുതി വരുത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണ നേതൃത്വത്തിനുണ്ട്.

എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിൻെറ 73 -)o സ്വതന്ത്ര്യദിനാശംസകൾ .

വായനക്കാരുടെ എണ്ണത്തിൽ മലയാളം യുകെ ബ്രിട്ടനിൽ ഒന്നാമതെത്തി . ഈ ഒരു നേട്ടത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ച എല്ലാ പ്രിയ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീം സ്നേഹാദരവോടെ നന്ദി അറിയിക്കുകയാണ്. കാരണം ഞങ്ങളുടെ നന്ദിയും കടപ്പാടും മുഴുവൻ പ്രിയ വായനക്കാരോടാണ്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ഓൺലൈൻ പോർട്ടലിനോട് താരതമ്യം ചെയ്യുമ്പോൾ 2600 റിൽ കൂടുതൽ റാങ്കിങ് നേട്ടം  കൈവരിച്ച മലയാളം യുകെ യുടെ റേറ്റിങ്ങ് മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ റേറ്റിങ്ങിൻെറ കാര്യത്തിൽ തൊട്ടടുത്ത എതിരാളിയായ പോർട്ടലിനെ മറികടന്നിട്ട് വളരെ കാലമായിരിന്നു. ബ്രിട്ടനിലെയും ഇന്ത്യയിലെയും മലയാളം യുകെയുടെ അലെക്‌സാ (www.alexa.com) റേറ്റിങ്ങ് ആണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് .

എന്താണ് ഈ അലെക്‌സാ (www.alexa.com)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഇന്നത്തെപ്പോലെ ജനപ്രിയമല്ലാത്ത കാലത്താണ് ബ്രൂസ്റ്റര്‍ കാള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കിയ കാള്‍, ‘തിങ്കിങ് മെഷീന്‍സ്’ എന്നൊരു സൂപ്പര്‍ കംപ്യൂട്ടര്‍ കമ്പനി തുടങ്ങി. പിന്നീട് 1989ല്‍ ‘വൈഡ് ഏരിയ ഇന്‍ഫര്‍മേഷന്‍ സെര്‍വര്‍’ എന്ന് അറിയപ്പെട്ട ഇന്റര്‍നെറ്റിലെ തന്നെ ആദ്യത്തെ പബ്ലിഷിങ് സിസ്റ്റം നിര്‍മിക്കുകയും ആ കമ്പനി എ.ഒ.എല്ലിന് വില്‍ക്കുകയും ചെയ്തു. 1996ല്‍ ‘അലെക്‌സ’ എന്ന ഇന്റര്‍നെറ്റ് കാറ്റലോഗ് ആയിരുന്നു കാളിന്റെ സൃഷ്ടി. സംഭവം ഇന്റര്‍നെറ്റിലെ സൈറ്റുകളുടെ ഒരു ലീഡര്‍ ബോഡ് പോലെയായിരുന്നു. അതായത് ലോകത്തുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രീതി കണക്കുകൂട്ടാൻ ഉള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. വളരെ ലഘുവായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റിൽ എത്ര പേർ ഓരോ ദിവസവും എത്തുന്നു എന്നതിന്റെ കണക്ക് സൂക്ഷിപ്പുകാരനാണ് ഈ അലെക്‌സാ എന്ന വെബ്സൈറ്റ്. ഇന്നും സൈറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ അലക്‌സ റാങ്കിങ് പറയുന്നത് സര്‍വസാധാരണം. 1999ല്‍ അലക്‌സയെ ആമസോണിന് കാൾ വിൽക്കുകയും ചെയ്‌തു. 

മറ്റൊന്ന്… ഏറ്റവും കുറഞ്ഞ നമ്പർ കാണിക്കുബോൾ… ഉദാഹരണമായി ഒരു വെബ്സൈറ്റിന്റെ അലെക്‌സാ റാങ്കിങ് നമ്പർ 300 ഉം മറ്റൊന്നിന്റേത് 500 ഉം ആണെന്ന് കരുതുക. ഈ രണ്ട് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് റാങ്കിങ് നമ്പർ 300 ഉള്ള സൈറ്റിൽ ആണെന്ന് സാരം. അലെക്‌സ നൽകുന്നത് ഒരു അന്താരാഷ്ട്ര നമ്പറും അതിനോടൊപ്പം ഓരോ രാജ്യത്തെ റാങ്കിങ് നമ്പറും ആണ്.  അങ്ങനെ അലക്‌സ റാങ്കിങ് അനുസരിച്ച് ബ്രിട്ടനിൽ മലയാളം യുകെയുടെ റാങ്കിങ് 5547 ഉം ഇന്ത്യയിലേത് 28714 ഉം, വർഷങ്ങളായി യുകെയിൽ പ്രവർത്തനം ഉള്ള തൊട്ടടുത്ത എതിരാളി വെബ്സൈറ്റിന്റെ ബ്രിട്ടനിലെ റാങ്കിങ് 7792 ഉം ഇന്ത്യയിലേത് 175267 ഉം ആണ്. (02/08/2019) അതായത് മലയാളംയുകെ ബ്രിട്ടനിലും ഇന്ത്യയിലും വളരെ മുന്നിലാണ് എന്ന് സാരം. ഇത് ഞങ്ങളുടെ നേട്ടമല്ല മറിച്ച് വായനക്കാരായ നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിശ്വാസമായാണ് ഇതിനെ മലയാളം യുകെ കാണുന്നത്. 

മലയാളം യുകെയുടെ റാങ്കിങ് കാണുക

യുകെയിൽ ആദ്യം തുടങ്ങിയ ഓൺലൈൻ പത്രത്തിന്റെ റാങ്കിങ് താഴെ കാണുക..

ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട് 4 വർഷങ്ങൾ പിന്നിടുകയാണ് . ബാലാരിഷ്ടതകളിലെ പ്രതിസന്ധികളിൽ കൂടിയും പ്രതിബന്ധങ്ങളിൽകൂടിയും കടന്നു പോകുമ്പോൾ പ്രിയ വായനക്കാർ നൽകിയ പിന്തുണയും ആത്മബലവും മാത്രമായിരുന്നു കൈമുതൽ. കാലാകാലങ്ങളിൽ മലയാളം യുകെയുമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദി പൂർവം അനുസ്മരിക്കുകയാണ്. മലയാളം യുകെയുടെ ആരംഭം മുതൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്യുന്ന ബേസിൽ ജോസഫ് – വീക്കെൻഡ് കുക്കിംഗ്, ജോജി തോമസ് – മാസാന്ത്യം എന്നിവർ ഓൺലൈൻ പത്രപ്രവർത്തനരംഗത്ത് സ്ഥിരം പംക്തി എന്ന ആശയം പ്രാവർത്തികമാക്കാൻ മലയാളം യുകെയെ സഹായിച്ചവരാണ്. ഫാ. ബിജു കുന്നക്കാടിൻെറ 60 ആഴ്ചകൾക്കുമുകളിൽ പ്രസിദ്ധീകരിച്ച ഞായറാഴ്ച്ചയുടെ സങ്കീർത്തനം മലയാളികൾക്ക് വായനയുടെ വേറിട്ട അനുഭവം നൽകിയ പംക്തിയായിരുന്നു.

ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ഷിജോ തോമസ് ഇലഞ്ഞിക്കലിൻെറ മിനിക്കഥകൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ “ഒരു മണ്ടന്റ് സ്വപ്നങ്ങൾ”, കാരൂർ സോമൻെറ കന്യാസ്ത്രീ കാർമ്മേൽ, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്‌നോളജി ഫോർ ഈസി ലൈഫ് തുടങ്ങിയവയാണ് മലയാളം യുകെയിലെ മറ്റ് സ്ഥിരം പംക്തികൾ. കൂടാതെ നോമ്പുകാലങ്ങളിൽ വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഹാപ്പി ജേക്കബ് അച്ചൻെറ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പരസ്യവരുമാനത്തിലൂടെ മലയാളം യുകെയെ സാമ്പത്തികമായി സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും, സുഹൃത്തുക്കളെയും, മലയാളം യുകെ യ്ക്കു വേണ്ടി കേരള ന്യൂസ് റൂമിലും പുറത്തും കഠിനാധ്വാനം ചെയ്യുന്ന മലയാളം യുകെ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ നന്ദിയും കടപ്പാടും മലയാളം യുകെ യുടെ പ്രിയ വായനക്കാരോടാണ്…………

മലയാളം യുകെ
ന്യൂസ് ടീം

മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ

ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ വിശ്വാസ്യതയോടെ ജനങ്ങളിലെത്തിക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു.

പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

കേരള ജനത മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അവർക്ക് പിന്തുണ നല്കാനും സഹായമെത്തിക്കാനുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകുവാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞു. ഐഇഎൽടിഎസിന് വേണ്ടത്ര സ്കോർ ലഭിക്കാത്തതിനാൽ എൻഎംസി രജിസ്ട്രേഷൻ ലഭിക്കാതെ കെയറർ പോസ്റ്റുകളിൽ യുകെയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന, ഇന്ത്യയിൽ ക്വാളിഫൈ ചെയ്ത നഴ്സുമാരുടെ  കാര്യത്തിൽ അനുഭാവ പൂർണമായ നടപടി അഭ്യർത്ഥിച്ച് അധികാരികളെ സമീപിക്കാനുള്ള പ്രവർത്തനങ്ങളിൽ മലയാളം യുകെ പൂർണമായ പിന്തുണ നല്കുന്നുണ്ട്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ, എന്നും നീതിയ്ക്കായി നിലകൊണ്ടു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.

ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.

വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും.

ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനായി  ഒരുങ്ങുമ്പോൾ… ഇന്ത്യ, ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന ഈ വേളയിൽ… നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ

ബിനോയി ജോസഫ്, എഡിറ്റർ, മലയാളം യുകെ.

മലയാളം യുകെ എഡിറ്റോറിയൽ

കേരള രാഷ്ട്രീയത്തിൽ എന്നും വിജയക്കൊടി പാറിച്ച അതികായൻ വിടപറഞ്ഞു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന അസാമാന്യ പ്രതിഭയായിരുന്നു കെ എം മാണി. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ട് പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അതിപ്രധാനമായ സ്ഥാനമുണ്ടെന്ന് ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.

54 വർഷം തുടർച്ചയായി എം എൽ എ പദവിയിൽ അദ്ദേഹം തുടർന്നു. പാലാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഇന്നുവരെ അതിന്റെ നിയമസഭാ പ്രതിനിധി കെ എം മാണിയായിരുന്നു. 13 തവണയാണ് പാലാ മണ്ഡലം കെ എം മാണിയെ നിയമസഭയിലേക്ക് അയച്ചത്. 25 വർഷക്കാലം അദ്ദേഹം മന്ത്രിയായിരുന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ അവതരിപ്പിച്ചത് 13 ബഡ്ജറ്റുകൾ. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരു നിഘണ്ടുവായിരുന്നു കെഎം മാണി.

അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യൻ. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും നിയമവിദഗ്ദൻ എന്ന നിലയിലും എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു കെ.എം മാണി. വസ്തുതകൾ പഠിച്ച് നിയമങ്ങൾ നൂലിഴ കീറി വിശകലനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ധനകാര്യത്തിനു പുറമേ ആഭ്യന്തരം, വൈദ്യുതി, റവന്യൂ, ജലസേചനം, നിയമം എന്നീ വകുപ്പുകളും മാണി കൈകാര്യം ചെയ്തു. ഇടത് വലത് മന്ത്രിസഭകളിൽ കെ എം മാണി നിരവധി തവണ വിവിധ മുഖ്യമന്ത്രിമാരോടൊത്ത് മികച്ച ഭരണം കാഴ്ചവച്ചു.

വെളിച്ച വിപ്ളവവും കർഷകത്തൊഴിലാളി പെൻഷനും താലൂക്ക് അദാലത്തും കാരുണ്യ പദ്ധതിയുമടക്കം നിരവധി നൂതന ആശയങ്ങളായിരുന്നു അദ്ദേഹം കേരളത്തിന്റെ പൊതു സമൂഹത്തിന് സമ്മാനിച്ചത്. പാലാക്കാർ സ്നേഹപൂർവ്വം മാണിസാർ എന്നു വിളിച്ച ആ മഹാ വ്യക്തിത്വത്തിന് മത രാഷ്ട്രീയ രംഗങ്ങളിൽ വൻ സുഹൃദ് വലയമാണ് ഉണ്ടായിരുന്നത്. യുകെയിൽ കെ എം മാണിയുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിരവധി പേർ മലയാളി സമൂഹത്തിലുണ്ട്. പ്രിയ നേതാവിന്റെ വേർപാടിൽ ദു:ഖാർത്തരായി സോഷ്യൽ മീഡിയയിലൂടെ മാണി സാറിന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് യുകെ മലയാളികൾ.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കാരുണ്യസ്പർശം നിറഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്.

കേരള രാഷ്ട്രീയത്തിൽ ഒരു വൻ പ്രസ്ഥാനമായി നിറഞ്ഞു നിന്ന ബഹുമാനപ്പെട്ട കെ എം മാണിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ആ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു.

ബിനോയി ജോസഫ്
അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ

മലയാളം യുകെ എഡിറ്റോറിയൽ

കേരളത്തിലെ ജനത അനുഭവിക്കുന്ന ദുരിതം വാക്കുകള്‍ക്ക് വിവരിക്കാവുന്നതിലും അപ്പുറമാണ്. ജനതയുണ്ടെങ്കിലെ രാജ്യമുള്ളൂ. ജനങ്ങളുണ്ടെങ്കിലേ രാജ്യത്തിന്റെ അതിർത്തികൾ കാക്കേണ്ടതുള്ളു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം. ദുരിതത്തിൽ ഉഴലുന്ന ജനതയെ രക്ഷിക്കാൻ ഭരണാധികാരികൾ ഉത്തരവ് നല്കിയേ തീരു. സൈന്യം ബാരക്കുകളിൽ നിന്ന് പുറത്തു വരട്ടെ. ഒരു നിമിഷവും പാഴാക്കാനില്ല. ഭാരത ജനതയുടെ വിയർപ്പിനാൽ ഒരുക്കപ്പെട്ട സർവ്വ സജ്ജമായ സൈന്യത്തിന്റെ സേവനം കേരളത്തിനാവശ്യമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റെസ്ക്യൂ മിഷനാണ് നടപ്പാക്കേണ്ടത്. നൂറു കണക്കിനാളുകൾ ദുരന്തഭൂവിൽ മരിച്ചു വീണുകഴിഞ്ഞു. കണ്ണു തുറന്നു നോക്കുക.. കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ എന്താണ് സന്ദേഹം? എത്ര പേരുടെ ജീവൻ കൂടി അതിനായി കേരള ജനത നല്കണം?

കേരള ജനത കേഴുകയാണ്.. ലോകമെമ്പാടുമുള്ള മലയാളികൾ ജന്മനാടിനെയോർത്ത്  ദു:ഖിക്കുന്നു.. ഇത്ര വലിയ ദുരന്തം മലയാള മണ്ണ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് നടന്നു കൊണ്ടിരിക്കുന്നത്. പൂർണമായ ഐക്യത്തോടെയും ഒരുമയോടെയും ജീവനുകളെ കാത്തു സൂക്ഷിക്കുവാൻ കേരളം കരുത്തു കാണിക്കുന്നു. മഹാപ്രളയത്തെ നേരിടാൻ മനുഷ്യ ശക്തിക്ക് ഒരു പരിധിയുണ്ട്. അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭത്തിൽ കേരള ജനത പകച്ചു നിൽക്കുന്നു. മരണം 300 കഴിഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നത് ആയിരക്കണക്കിനാളുകൾ. മൂന്നു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിലാണ്. വീടുകൾ നഷ്ടപ്പെട്ടവർ നിരവധി. അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി. പതിനായിരം കോടിയെങ്കിലും നഷ്ടം വന്നു കഴിഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്കുന്നു. എം.പിമാരും മന്ത്രിമാരും എം എൽ എമാരും മറ്റു ജനപ്രതിനിധികളും ഗവൺമെൻറ് ഉദ്യോഗസ്ഥ സംവിധാനവും വിവിധ സംഘടനകളും പൊതുജനങ്ങളും ഒരു നിമിഷം പാഴാക്കാതെ അത്യദ്ധ്വാനം ചെയ്യുന്നു.  ഈ ഒരുമയെയും നന്മനസിനെയും അഭിനന്ദിക്കാതിരിക്കാൻ ആവില്ല. പക്ഷേ അവർക്കും നേരിടാൻ പറ്റാത്ത രീതിയിൽ മഹാപ്രളയം കേരളത്തിലെ ജനതയെ വേട്ടയാടുകയാണ്.

കേരളമൊട്ടുക്കുനിന്നും പ്രത്യേകിച്ച് പത്തനംതിട്ടയിൽ നിന്ന് വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. തന്റെ ജനത്തിന്റെ ജീവൻ രക്ഷിക്കണേ എന്ന് കേണപേക്ഷിക്കുന്ന ഒരു ജനപ്രതിനിധിയുടെ വാക്കുകൾ നമ്മൾ ശ്രവിച്ചു. അകലങ്ങളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നൂറുകണക്കിനാളുകളുടെ രോദനം ആരു കേൾക്കും. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാത്തവർ നിരവധി ഉണ്ടാവും. വിശന്നു വലയുന്ന കുഞ്ഞുങ്ങളും ശാരീരിക അവശതകൾ ഉള്ളവരും എങ്ങനെ ജീവനെ പിടിച്ചു നിർത്തും. മരണം മുഖാമുഖം കാണുന്നത് നൂറുകണക്കിനാളുകൾ.

മഴയ്ക്ക് ശമനം വന്നെങ്കിലും വെള്ളമിറങ്ങുന്നില്ല. പാലങ്ങളും റോഡുകളും തകർന്നു. വൈദുതി വിതരണം തടസപ്പെട്ടു. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നു. അടിയന്തിര ചികിത്സയോ മരുന്നുകളോ പോലും ലഭിക്കാതെ നിരവധി പേർ. ദുരിതത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ബന്ധു ജനങ്ങളെ ഓർത്ത് ഹൃദയവേദനയനുഭവിക്കുന്ന പ്രവാസി മലയാളികൾ ലോകമെമ്പാടുമുണ്ട്. ഓണാഘോഷത്തിനൊരുങ്ങിയ നാടും പ്രവാസി മലയാളി ലോകവും ശോകമൂകമായി. “ഇല്ല, ഇത്തവണ ഞങ്ങൾ ഓണ സദ്യയ്ക്ക് ഇല ഇടുന്നില്ല. പൂക്കളവും തിരുവാതിരയുമില്ല. ആ പണം ഞങ്ങൾ സ്വരുക്കൂട്ടും. ജന്മനാടിന്റെ പുനർ നിർമ്മിതിക്കായി ഞങ്ങൾ നല്കും” എന്നവർ പ്രതിജ്ഞ ചെയ്തു കഴിഞ്ഞു.

മഴ മാറി വെള്ളമിറങ്ങിയാലും ദുരിതങ്ങൾ ഏറെ ബാക്കിയുണ്ടാവും. കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയ നടത്താൻ ഭഗീരഥപ്രയത്നം ആവശ്യമാണ്. അടിയന്തിരമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാവണം. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സൈന്യത്തിന്റെ സഹായം കൂടിയേ തീരൂ. അടിയന്തിര രക്ഷാപ്രവർത്തനം കഴിഞ്ഞാൽ ജനങ്ങളുടെ പുനരധിവാസത്തിന് ധാരാളം പണം ആവശ്യമാണ്. അതിനാവശ്യമായ സഹായം നല്കാൻ കേന്ദ്ര ഗവൺമെന്റ് നടപടിയെടുക്കണം. പ്രവാസികളായ മലയാളികൾ ധാരാളമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കാനാരംഭിച്ചു കഴിഞ്ഞു. കേരള ജനതയുടെ ദുരിതങ്ങൾ നേരിട്ടു കാണാൻ എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കായി കേരളം കാതോർത്തിരിക്കുന്നു. കേരളത്തിലെമ്പാടും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതോടൊപ്പം കേരള ജനതയുടെ ദു:ഖത്തിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു. അതേ, നമ്മുടെ ജന്മനാട് തേങ്ങുകയാണ്. ആ കണ്ണീരൊപ്പാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാൻ താഴെയുള്ള ലിങ്കിൽ ദയവായി ക്ലിക്ക് ചെയ്യുക.

Please click this link to donate to Chief Minister’s Distress Relief Fund

ബിനോയി ജോസഫ്,

അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ ന്യൂസ്

മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ

മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ എന്നും നീതിയ്ക്കായി നിലകൊണ്ടു. മലയാളം യുകെ ഉയർത്തിയ ശക്തമായ പ്രതികരണത്തിന്റെ പ്രകമ്പനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നത്ര സ്വീകാര്യത ഇന്ന് ന്യൂസിന് കൈവന്നിരിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.

യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള മാതൃകാ ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ചു നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച അർഹരായ വ്യക്തികളെയും സംഘടനകളെയും ന്യൂസ് ടീം ആദരിച്ചിരുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വരുന്ന മലയാളി നഴ്സുമാർക്ക് നഴ്സസ് ദിനാഘോഷത്തിലൂടെ ആദരം അർപ്പിക്കാൻ കഴിഞ്ഞതിൽ മലയാളം യുകെ ടീം കൃതാർത്ഥരാണ്. ലെസ്റ്ററിലെ മെഹർ സെന്ററിൽ ഒഴുകിയെത്തിയ ജനസമൂഹത്തെ സാക്ഷിയാക്കി  കലയുടെ വർണ വിസ്മയങ്ങൾ അരങ്ങേറിയപ്പോൾ രചിക്കപ്പെട്ടത് സംഘാടന മികവിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ അദ്ധ്യായമായിരുന്നു.

ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കു നേരെ കണ്ണടയ്ക്കാതെ, അതേ സമയം തന്നെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.

വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും. ക്രിയാത്മകമായ ആശയങ്ങൾക്ക് മുൻതൂക്കം നല്കിക്കൊണ്ട് ഗുണമേന്മയുള്ളതും ലോകനിലവാരം പുലർത്തുന്നതുമായ ഇവൻറുകൾ സംഘടിപ്പിക്കുക എന്നത് മലയാളം യുകെ ടീമിന്റെ നയപരിപാടിയുടെ ഭാഗമാണ്.

നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ

ബിനോയി ജോസഫ്, അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ.

ജോജി തോമസ്

ബ്രിട്ടണിലെ മലയാളികളുടെ ഇടയില്‍ പുതിയൊരു സംഘടന ഉദയം ചെയ്യുകയാണ്. സ്‌കോട്ട്‌ലാന്റിലെ വിവിധ മലയാളി സംഘടനകളെ കോര്‍ത്തിണക്കി കൂടുതല്‍ പ്രവര്‍ത്തന വ്യാപ്തിയുള്ള ഒരു ബഹുജന സംഘടനയാണ് രൂപീകൃതമാകുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തുടക്കത്തിലുള്ള പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടുകളും വിലയിരുത്തുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മലയാളികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയും അവിടുത്തെ മലയാളികളുടെ പൊതുസ്വത്താകുന്ന ഒരു സംഘടന കെട്ടിപ്പെടുക്കാനുമാണ് സംഘാടകര്‍ പരിശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. എട്ടോ അതിലധികമോ അംഗങ്ങളുള്ള സൗഹൃദ-കുടുംബ കൂട്ടായ്മകളേയും അസോസിയേഷനുകളേയും ക്ലബുകളേയും ഉള്‍കൊള്ളിക്കാനാണ് യുസ്മയുടെ നീക്കം ബ്രിട്ടണില്‍ ഇന്ന് മലയാളികളുടേതായി ഉള്ള മറ്റു പല സംഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മൊത്തം മലയാളി സമൂഹത്തിന്റെ പ്രാതിനിധ്യം യുസ്മയ്ക്ക് സാധ്യമാകുമെന്ന് പ്രത്യാശിക്കാം.

പല കാരണങ്ങള്‍ കൊണ്ട് ബ്രിട്ടണില്‍ മലയാളി അസോസിയേഷനുകളുടെ ബാഹുല്യം ഉണ്ടെന്നുള്ളത് വസ്തുതയാണ്. ആശയപരമായ ഭിന്നതകള്‍ മുതല്‍ സൗന്ദര്യ പിണക്കങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്. മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനരീതികള്‍ പലപ്പോഴും ഓണം, ക്രിസ്തുമസ് ആഘോഷത്തിനപ്പുറത്തേയ്ക്ക് വളര്‍ന്നിട്ടില്ലാത്തതും എടുത്തുപറയേണ്ട ന്യൂനതയാണ്. അസോസിയേഷനുകളിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികള്‍ പലപ്പോഴും മലയാളികള്‍ക്ക് പ്രയോജനപ്രജമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ 10-ാം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ക്രിയാത്മകമായ ഒരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. ബ്രിട്ടണിലെ മുഴുവന്‍ മലയാളികള്‍ക്കുമായി രൂപീകൃതമായ യുക്മയ്ക്ക് സ്‌കോട്ടിഷ് മലയാളികള്‍ക്കായി ഒരു പ്രവര്‍ത്തനവും ഇല്ലാത്തതാണ് യുസ്മയുടെ രൂപീകരണത്തിന് കാരണമായത്.

പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലവും ഇംഗ്ലണ്ടില്‍ പോലും മുഴുവന്‍ മലയാളികളുടെയും പൊതുസ്വത്താകാന്‍ യുക്മയ്ക്ക് സാധിച്ചിട്ടില്ല. ഒരു പൊതുസംഘടനയില്‍ കാണുന്ന ജനാധിപത്യ മര്യാദകളോ പൊതു ചര്‍ച്ചകളോ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് വലിയ ദൗര്‍ബല്യമാണ്. ഒരു വര്‍ഷത്തില്‍ 30000ല്‍ അധികം പൗണ്ട് ചിലവഴിക്കുന്ന ഒരു സംഘടനയ്ക്ക് സുതാര്യമായ ഓഡിറ്റിങ്ങ് സംവിധാനങ്ങളാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതിരുന്നത് ഇത് വരെ പാസാക്കി എടുക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല.

യുകെയിലെ മലയാളികളുടെ പൊതു സംഘടന ഇന്നേവരെ യുകെയിലൊരിടത്തും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് മറ്റൊരു പരാജയം. സംഘടനയെ ചിലരുടെ ഇഷ്ടത്തിനൊത്ത് കൊണ്ടുപോകുന്നതിനുള്ള ഉപായമായാണ് ഇതിനെ കാണുന്നത്. വ്യക്തമായ നിയമാവലിയോടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയ്‌ക്കേ നിക്ഷിപ്ത താല്‍പര്യക്കാരുടെ പിടിയില്‍ നിന്ന് വഴുതി മാറി പൊതുനന്മയ്ക്കായി പ്രയത്‌നിക്കാന്‍ സാധിക്കൂ. നാട്ടിലെ സഹകരണസംഘം മോഡലിലുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പാണ് മറ്റൊരു വൈകൃതം. ഇത് അമിതമായ രാഷ്ട്രീയ അതിപ്രസരണത്തിന് കാരണമാകുകയും കഴിവും പുത്തന്‍ ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ രാഷ്ട്രീയ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിച്ച് ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ സംഘടനയുടെ നേതൃത്വത്തില്‍ വരാനുള്ള പ്രവര്‍ത്തനങ്ങളുടെ സാംഗത്യം മനസിലാക്കാവുന്നതല്ല.

മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവും ഉള്ള ഒരു സംഘടനയ്ക്ക് സമൂഹത്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കും. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പ്രവാസി മലയാാളി സംഘടനകളില്‍ വന്ന വീഴ്ചകളില്‍ നിന്നും കുറവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സ്‌കോട്ട്‌ലാന്റ് മലയാളികളുടെ ഉന്നമനത്തിനായി ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാവട്ടെ യുസ്മ എന്ന് നമുക്ക് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ബിജോ തോമസ് അടവിച്ചിറ

നിങ്ങളിൽ പ്രണയിക്കാത്തവർ ആരുണ്ട്……? അന്ന് കവികൾ പാടിയ പാട്ടുകൾ എല്ലാം പ്രണയത്തെ പറ്റി ആയിരുന്നു. ഒരു കാലങ്ങളിൽ സിനിമ ലോകം പോലും പ്രണയത്തിൽ ചുറ്റിപറ്റി നിന്നു, അത്രമേൽ നമ്മളെ ചെറുപ്പകാലങ്ങളിൽ സ്വാധീനിച്ച ഒരുപാടു പ്രണയ ചിത്രങ്ങളും കാണും. അതിലെല്ലാം പ്രണയം ദിവ്യം ആയിരുന്നു. പക്ഷെ ഇപ്പോളോ? കാണും, പക്ഷെ അത് വളരെ കുറച്ചു മാത്രം. കാലഘട്ടത്തിന്റെ മാറ്റത്തിൽ പ്രണയത്തിന് കാമത്തിന്റെ ഭാവം വന്നു. ഇപ്പോളും പ്രണയം പ്രണയമായി നിലനിൽക്കുന്നത് സിനിമയിൽ മാത്രം.

കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ കൗമാരകാല ആരംഭങ്ങളിൽ ഒരു പെൺകുട്ടിയുമായി വെറുതെ വർത്തമാനം പറഞ്ഞാൽ പോലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടി ആയിരുന്നു. ആ കാലങ്ങളിൽ പ്രണയം മൊട്ടിട്ടിരുന്നത് കോളേജിൽ വച്ചോ, ആരാധനാലയങ്ങളിൽ വച്ചോ, ബസിൽ വച്ചോ ആയിരുന്നു. ഒന്ന് കണ്ടു, പിന്നെ എപ്പളോ കണ്ടു, കണ്ണുകൾ തമ്മിൽ ഉടക്കി, പിന്നെ കാണാൻ മാത്രമായി ഉള്ള യാത്രകൾ . കത്തുകളിലൂടെയോ, ഹംസങ്ങളിലൂടെയോ അറിയിക്കുന്നതും ചിലരുടെ പ്രണയം വിജയിക്കുന്നതും ഒക്കെ ഓര്‍മ്മിക്കാനുള്ള അനുഭവങ്ങള്‍. മനോഹരമായി വളന്നത് ഒടുവിൽ പ്രണയിനിയെ നഷ്ടപ്പെടുമ്പോൾ താടിയും വളർത്തി നടന്ന കാലങ്ങൾ !!!

പക്ഷെ ഇന്നോ കാലം മാറി അതോടെ കോലോം മാറി. പ്രണയിക്കുന്നത് തന്നെ മൊബൈൽ ഫോണിലൂടെ ആണ്. അതിനു പെൺകുട്ടിയെ കാണണം എന്ന് പോലും ഇല്ല, എല്ലാം കാമത്തിന്റെ മായം. ഫോൺ സംഭാഷണത്തിലോ സോഷ്യല്‍ മീഡിയയിലോ തുടങ്ങി വിളിച്ചു രണ്ടാം നാൾ കിടപ്പറയിൽ എത്തുന്ന വികാരം. ഇതും പ്രണയമോ?

ഞാൻ ഇത് എഴുതാൻ കാരണമായ സംഭവം കൂടി വിവരിക്കട്ടെ

കുറച്ചു ദിവസങ്ങൾ മുൻപ് എന്റെ 6 വയസുള്ള മകൾ പനി മൂലം പാല സർക്കാർ ആശുപത്രിയിൽ കിടന്നു. സർക്കാർ ആശുപത്രി എങ്കിലും നല്ല വൃത്തിയും സംരക്ഷണവും ഉള്ള ഒന്നാന്തരം ആശുപത്രി. ഇത് ഇവിടെ പറയേണ്ട ആവിശ്യം ഇല്ല എങ്കിലും പറഞ്ഞു എന്ന് മാത്രം. അവിടെ രാത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും വാർഡിൽ പുരുഷൻമാർക്ക് പ്രവേശനമില്ല. ഉറങ്ങാൻ നേരം മുകളിലെ പുരുഷൻമാരുടെ വാർഡിൽ വരാന്തയിൽ പായ് വിരിച്ചു കൂട്ടമായി കിടക്കണം. വൃദ്ധൻമാർ മുതൽ ചെറുപ്പക്കാർ വരെ കാണും അവിടെ. ഈ സമയം ഒരു 30ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു വിദ്വാൻ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നടയിൽ ഇരിക്കുന്നുണ്ട്. ശബ്ദ കോലാഹലങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കുന്നില്ല. പക്ഷെ സമയം 10.30 ഓട് അടുത്തപ്പോൾ എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴും പുള്ളിയുടെ സംസാരം കഴിഞ്ഞിരുന്നില്ല.

സംസാരം മുഴുവൻ അവിടെ ഉള്ള എല്ലാവര്‍ക്കും ഇപ്പോൾ നന്നായി കേൾക്കാവുന്ന സ്ഥിതി ആയി. സംസാരം ഏതോ യുവതിയോട് ആണ്. എല്ലാവരുടെയും ശ്രദ്ധ ആ യുവാവിലേക്ക് ആയി. ആള് അങ്ങ് കത്തി കയറുകയാണ്. അയാളുടെ സംസാരത്തിൽ നിന്നും മറുതലക്കൽ ഉള്ളത് വിവാഹിതയായ സ്ത്രീ ആണ് എന്നും അവരുടെ ഭർത്താവ് ജോലി സംബന്ധമായി വിദേശത്ത് ആണ് എന്നും മനസിലായി. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചു വർത്തമാനം പറച്ചിലിന്റെ ഭാവം മാറി കേട്ടാൽ അരോചകത്വം തോന്നുന്ന നിലയിലേക്ക് മാറി.

ഇപ്പോൾ കണ്ടു വരുന്ന എല്ലാ മൊബൈൽ, സോഷ്യൽ മീഡിയ പ്രണയങ്ങളുടെയും സ്ഥിതി ഇതാണ്. അച്ഛന്റെയും മുത്തച്ഛന്റേയും പ്രായമുള്ള ആളുകളുടെ മുൻപിൽ പോലും ഒരു കൂസലുമില്ലാതെ, പിന്നീടുള്ള യുവാവിന്റെ സെൻസർ ചെയ്യണ്ട വാക്കുകൾ കേട്ടിട്ട് എന്നെപോലെ തന്നെ പലർക്കും പ്രതികരിക്കാൻ തോന്നി. പലരും കമെന്റുകൾ പാസാക്കാൻ തുടങ്ങി മതിയെടാ പോയി കിടന്നുറങ്ങു എന്നും ചിലർ രണ്ടു വർത്തമാനവും പറഞ്ഞു….ഒടുവിൽ യുവാവ് പുറത്തേക്ക് ഇറങ്ങി പോയി…. ഇവിടെ ആരും സദാചാര പോലീസ് ആയി മാറിയതല്ല. പിന്നെയോ? ഇതിനെ പ്രണയം എന്ന് വിളിക്കാമോ ? നിങ്ങൾ തന്നെ പറയൂ.

മറ്റൊരാളുടെ ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അവന്റെ ജീവിതം തകർക്കുന്നതോ നിങ്ങളുടെ കണ്ണിലെ അമൂല്യ പ്രണയം? അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതാണോ? നിങ്ങളുടെ സുഖത്തിനു വേണ്ടി കുടുംബബന്ധങ്ങൾ തകർത്തെറിയുമ്പോൾ ഒന്നും അറിയാതെ അവിടെ കളിച്ചു വളരുന്ന ബാല്യങ്ങൾ കൂടി പിച്ചി ചീന്തപ്പെടുന്നു. കിട്ടിയ സുഖങ്ങളെക്കാള്‍ വലുതാണ് ഒലിച്ചു പോകുന്ന ജീവിതം എന്ന് അറിയാൻ എല്ലാവരും വൈകും. കണ്മുൻപിൽ ഇതുപോലെ പല ദുരന്ത അനുഭവങ്ങളും കണ്ടാലും എന്തെ നമ്മൾ പഠിക്കാത്തത്. വെറും ഒരു കൌൺസിലിംഗ് കൊണ്ടോ ചാനലുകൾ തോറുമുള്ള സംവാദം കൊണ്ടോ ഒരു മാറ്റവും ഉണ്ടാകില്ല. അതിനു കാരണം നമ്മുടെ സംസ്കാരം വിട്ടുള്ള കൂടുമാറ്റം തന്നെ ആണ്.

പണ്ട് വിവാഹിതനായി കുടുബബന്ധങ്ങളിലേക്കു പ്രവേശിക്കുന്നത് വരെ ഭൂരിഭാഗം യുവതി യുവാക്കൾക്കും മാതാപിതാക്കളോട് ബഹുമാനവും, അനുസരണയും ആയിരുന്നു. ഇന്നോ വളരെ ചുരുക്കം കുടുംബങ്ങൾ ഒഴിച്ച് നിർത്തിയാൽ എന്താണ് അവസ്ഥ? അതുകൊണ്ടു നമ്മുടെ സംസ്‍കാരം ഉടലെടുക്കുന്നത് കുടുബ ബന്ധങ്ങളിൽ നിന്നും തന്നെയാണ്. ഏത് ജാതി മത വിശ്വാസി ആയാലും സ്വന്തം വീട്ടിൽ നിന്നും തന്നെ ഭാവി തലമുറ നല്ലതു കണ്ടു പഠിക്കാവുന്ന രീതിയിൽ കുടുംബങ്ങൾ മാറണം. അവിടെ നിന്നെ നൻമയുടെ പാതയിൽ നയിക്കുന്ന പൊതു സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. സംസ്കാരം നമ്മുടെ ആണ് അല്ലാതെ മറ്റുള്ളവരെ കണ്ടു പഠിക്കാനുള്ളതല്ല. ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി വെറും ക്ലിപ്പുകളായി മാറണോ നിങ്ങളുടെ വിലയേറിയ ജീവിതമെന്ന് ചിന്തിക്കൂ. സ്വന്തം ജീവിതം കാമാവേശത്തോടെ വലിച്ചെറിഞ്ഞു നശിപ്പിക്കുന്നവരെ നിങ്ങളോടു പറയാൻ ഇത്ര മാത്രം, എറിഞ്ഞ കല്ലും, കഴിഞ്ഞു പോയ ജീവിതവും ഒരിക്കലും തിരിച്ചു വരില്ല

ആരും തെറ്റിദ്ധരിക്കരുത്, ഞാനുദ്ദേശിച്ചത് എല്ലാ സ്ത്രീപുരുഷന്മാരെയുമല്ല…
മറിച്ച് വഴിതെറ്റി പോകുന്ന ഇന്നത്തെ തലമുറയിലെ ജീവിത രീതിയെ ആണ്
പ്രണയം എന്ന പവിത്രമായ വികാരത്തെ അതിന്റെ പരിശുദ്ധിയോടും കൂറോടും കൂടി കാണാത്ത, പ്രണയത്തെ കാമശമനിയിലെക്കെത്താനുള്ള ഒരു തൂക്കുപാലമായി കാണുന്ന ഇന്നത്തെ തലമുറയോടുള്ള അടങ്ങാത്ത  രോഷവും…………

ന്യൂ ജെൻ സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിലൂടെ മാത്രമായി മാറുന്നുവോ, ലൈക്കിലൂടെ ഓടുന്ന കൂട്ടുകെട്ടുകൾക്ക് നന്മനഷ്ടപെടുന്നുവോ ?

ബിജോ തോമസ് അടവിച്ചിറ എഴുതുന്നു ……

കാലത്തിന്റെ മാറ്റത്തിൽ ഈ തലമുറയ്ക്ക് നഷ്ടപ്പെടുന്നത് ഓർത്തിരിക്കാൻ ഒരുപിടി നല്ല നാളുകളായി മാറുന്നു . കാലഘട്ടത്തിനു അനുസരിച്ചുള്ള  മാറ്റങ്ങൾ പ്രകൃതിയെ ചൂഷണ ചെയ്യുന്നതുപോലെ , ശാസ്ത്രത്തിന്റെ വളർച്ച പുതു തലമുറയെ ഒരു കൈ വിരലിൽ ലൈക്കുകളുടെയും മെസ്സേജുകളുടെയും ലോകത്തു ഒതുക്കി നിർത്തുന്നു. ഒരു പരിധിവരെ മാത്രം ആവശ്യമുള്ള ന്യൂ ജെൻ കൂട്ടായ്മയായ വാട്ട്സ് അപ്പ് , ഫേസ് ബുക്കും ഒതുക്കിയിടുന്നത് പുതിയ തലമുറയുടെ നല്ലൊരു നാളെയെ ആണ്.  അപ്പോൾ നിങ്ങളിൽ ചിലർ ചോദിക്കും അതുകൊണ്ട് എന്താണ് എന്ന് ? എല്ലാം ആവിശ്യം ആണ് ആവിശ്യത്തിന് മാത്രം എന്ന് ഉള്ളൂ !!! അന്യദേശങ്ങളിൽ പാർക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു കൈ വിരലിന്റെ തുമ്പിൽ കൊണ്ട് വരുന്ന സോഷ്യൽ മീഡിയ സൗഹൃദം നല്ലത് തന്നെ, പക്ഷെ അത് പരിധി വിടുമ്പോൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ നല്ല നാളുകളുടെ കുട്ടുകെട്ടുകളുടെ ആ ഓർമ്മകൾ ആയിരിക്കും !

കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർമ്മകളുടെ രേഖകളാണ്. വേദനിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയുന്ന ഭൂതകാലം …… കാലം അതിന്റെ വഴികൾ  പിന്നീടുപ്പോഴും ഓർമ്മകൾ പെയ്തുകൊണ്ടിരിക്കും.

എന്റെ ചെറുപ്പകാലത്തെ കൂട്ടുകെട്ടുകൾ ജാതി മത വര്ഗിയതകൾക്കു അതീതം ആയിരുന്നു, തൊടിയിൽ കളിച്ചു നടന്ന പ്രായം തൊട്ടു ജീവിത പങ്കാളിയെ ചേർത്ത് വയ്ക്കുന്ന കാലം വരെ അത് ഞാൻ തുടർന്നു. ഇന്ന് കാലം മാറി തൊട്ടതിനും ഇല്ലാത്തതിനും സോഷ്യൽ മീഡിയ വഴി ജാതിയുടെയും മതത്തിന്റെയും പിന്നെ മറ്റുപലതിന്റെയും  പേരിൽ പരസ്പരം ചെളിവാരിയെറിഞ്ഞു കൂട്ടുകെട്ടുകൾ അളന്നു നിർത്തി ഒരു രേഖ വരക്കുന്നു.  ആ കാലങ്ങളിൽ സഹൃദം ഇങ്ങനെ അല്ലായിരുന്നു . എന്റെ ചെറുപ്പകാലം ഒരു ഗ്രാമത്തിൽ ആയിരുന്നു എന്നും  ഓർത്തിരിക്കാൻ ഒരു പിടി നല്ല നാളുകൾ തന്ന ആ കുട്ടനാടൻ ഗ്രാമത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടികൊണ്ടു പോകാം !!!

മഴക്കാല ഓർമ്മകളോടെ തുടങ്ങാം …. ഒരു മഴക്കാലത്തോടെ ആണല്ലോ സ്കൂൾ തുറക്കലും അന്നത്തെ കുട്ടികാലത്തെ പ്രധാന വിനോദം ചൂണ്ട ഇട്ടു മീൻ പിടിത്തം ആണ്. ക്ലാസ് വിട്ടു വന്നാൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് അടുത്തുള്ള തോടുകളിൽ മീൻപിടുത്തമാണ് അതും ഒരുമിച്ചു ഒരു കൂടയിൽ ഈർക്കിൽ കോർത്ത്….   ഒരു ആറുമണിയോട് കൂടി മീൻ പിടുത്തം നിർത്തി വീതം വയ്ക്കും പിന്നെ തോട്ടിലെ  കുളിയാണ്… കന്നിനെ കയം കാണിച്ചതു പോലെ തോട്ടിലെ ചെളിമുഴുവൻ അടിച്ചു തകർത്തു. വെള്ളം കോരനും അലക്കാനും വരുന്ന അമ്മമാരുടെയും , ചേച്ചിമാരുടെയും വായിലെ വഴക്കു മുഴുവൻ കേട്ട് അതെങ്ങനെ നീളും.

സ്കൂൾ അവധി ദിനങ്ങളിൽ മീൻ പിടുത്തതിനൊപ്പം ചില കളികളും കാണും അതിൽ പ്രധാന കളികൾ ചിലത് ഇങ്ങനെ .. സിഹാർട്ട് പാക്കറ്റ് കളക്ടര് ചെയ്തു വെക്കും പിന്നീട് അതിനു ഒരു വിലയിടും, വിൽസ്, സിസ്സർ പിന്നെ മൾബറോ അങ്ങനെ !!! അത് ഒരു കളത്തിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കും എന്നിട്ട് കുറച്ചു അകലെ നിന്ന് ചെരുപ്പുകൊണ്ട് അതിനെ ലക്ഷ്യമാക്കി എറിയും കളത്തിനു പുറത്തു വീഴുന്നത് എറിയുന്ന ആൾക്ക് എടുക്കാം, പിന്നെ ഉള്ള ഒരു പ്രധാന കളി വട്ടു കളി ആണ് …. തലക്ക് വട്ടു അല്ല ഓഹ് ഗോലി ഗോലി … അതുകൊണ്ടു പലതരം കളികൾ ഉണ്ട് കേട്ടോ ‘മൂപ്പച്ച’ ഏറ്റവും dangerous കളി അതാണ്. മൂന്ന് കുഴി കുഴിച്ചുള്ള കളിയിൽ തോൽക്കുന്ന ആൾ കൈ മടക്കി നിലത്തു വച്ച് കൈ മൊട്ടക്കിട്ടു ഗോലി കൊണ്ട് ജയിക്കുന്ന ആളുടെ കൈയിൽ നിന്നും അടിവാങ്ങണം, രസകരമായ ഓർമ്മകൾ പലരും ചേട്ടൻമാരുടെ അടികൊണ്ടു കരഞ്ഞിട്ടുണ്ട് ഞാനും. വർഷങ്ങളോളം കുട്ടുകാർ ഈ ഒറ്റ കളി കാരണം പിണങ്ങിയും ഇരുന്നിട്ടുണ്ട് ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം ഒരു തമാശ !!! പിന്നെ ഉരുട്ടു ഒറ്റ തുടങ്ങിയ കളികളും…..  പഠിത്തത്തോടൊപ്പം അങ്ങനെ പോകും എല്ലാ ദിവസങ്ങളും

ഓർമകളിലെ ഓണം വിളിക്കുന്നു പിന്നെയും….

ഓണകാലമായ പിന്നെ ബഹു രസമാണ് കളികൾ കൂടും അവധിക്കു എന്റെ മൂന്ന് കുഞ്ഞു അനിയൻമാരുമായി പേരമ്മയുടെ വീട്ടിലേക്ക്. അവിടെ ചേച്ചിയും ചേട്ടനും ഉണ്ട്. അവിടെ പോയാൽ ടേപ്‌റെക്കോഡിൽ പാട്ടുകൾ കേൾക്കാം ….. പിന്നെ ഓണത്തിന്റെ ദിവസങ്ങൾ അടുക്കുമ്പോൾ രാത്രിയിൽ രാവെളുക്കുവോളം ഓരോ ഒരോ കളികളാണ് തുമ്പി തുള്ളൽ, കബഡി, പഴുക്കാ, കുലുക്കി കുത്തു പിന്നെയും പേര് മറന്നു പോയ പലകളികളും, ഇന്നത്തെ പോലെ അന്ന് ടി വി യും ചാനലുകളും അധികം ആർക്കും ഇല്ലാത്തതുകൊണ്ട്, സകല ആളുകളുടെയും കൂട്ടായ മത്സരങ്ങൾ ആയിരുന്നു . എന്റെ സ്കൂൾ കാലത്തെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഇതായിരുന്നു  എല്ലാം മധുരമുള്ള ഓർമ്മകൾ

Image result for kerala thumpi thullal onakaili

        തുമ്പി തുള്ളൽ 

കുറച്ചു കൂടി വളർന്നപ്പോൾ കാര്യങ്ങൾ മാറി ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വീട്ടിൽ ടിവി മേടിക്കുന്നത് സ്കൂൾ വിട്ടു വരും വഴി വഴിയിൽ വച്ച് ഒരു ചേട്ടൻ പറഞ്ഞു നിന്റെ വീട്ടിൽ ആന്റിന ഫിറ്റ് ചെയുന്നത് കണ്ടു എന്ന് പിന്നെ ഒരു ഒന്നര കിലോമീറ്റര് ഞാൻ ഇങ്ങനെ വീട്ടിലെത്തി എന്ന് എനിക്ക് ഇന്നും അറിയില്ല. ഈ തലമുറയിൽ  ജീവിക്കുന്ന ഒരു അഞ്ചാം ക്ലാസുകാരന് ഇത് ഒരു അത്ഭുതമായി തോന്നില്ലാരിക്കാം കാരണം LKG  പഠിക്കുന്ന കുട്ടിക്ക് വരെ ടാബ് ഫോൺ ഉള്ള കാലം ആണ് ഇന്ന്.  അന്ന് പക്ഷെ  പിന്നെ ദൂരദർശൻ മാത്രമുള്ള ഒരു ലോകത്തു ടിവി കാഴ്ചകൾ വല്ലപ്പോഴും വരുന്ന ഞായറാഴ്ച മലയാളം സിനിമ കാണാൻ അന്ന് വീട്ടിൽ തിയറ്ററിലെ പോലെ ആളായിരുന്നു. ടിവിയോടൊപ്പം ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു കളികൂടി കടന്നു വന്നു ക്രിക്കറ്റ് പിന്നെ അത് മാത്രമായി ഞങ്ങളുടെ കളി, റോഡിലും കൃഷി കഴിഞ്ഞ പാടത്തു, പഞ്ചായത്തു പറമ്പിലും ആയി ക്രിക്കറ്റ് മാത്രം തലയ്ക്കു പിടിച്ചു സ്കൂളിലും പഠിത്തത്തിനും ഇടയിലും ക്രിക്കറ്റ് കളിയും ക്രിക്കറ്റ് കാഴ്ചകളുമായി പറന്നു നടന്നു.

എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എത്തിപ്പെട്ടത് ആകട്ടെ  പുതിയ ഒരു ലോകത്തും അതും  പ്രസിദ്ധമായ ചങ്ങനാശേരി  എസ് ബി കോളേജ് എന്ന കലാലയ മടിത്തട്ടിൽ. ഇന്നത്തെ തലമുറയ്ക്ക് കാലഹരണപ്പെട്ടു നഷ്ടപ്പെട്ടും തിരനഷ്ടവും ആയ ഒരു കോഴ്സ് പി ഡിഗ്രി കാലഘട്ടം സ്കൂൾ ജീവിതത്തിന്റെ പേടിപ്പെടുത്തുന്ന ക്ലാസ്സിൽ നിന്നും ആരും ചോദിക്കാനും നിർബന്ധിച്ചു ക്ലാസ്സിൽ ഇരുത്താനും ഇല്ലാത്ത കാലം പിന്നെ പറയണോ കഥ…. അടിച്ചു പൊളിച്ചു സിനിമ തിയേറ്ററും, പാർക്കും, ബസ്ഡേയും, കണ്ണുകൾ കൊണ്ടുള്ള പ്രണയവും, പ്രണയ ഹംസങ്ങളായും, ജീവിതത്തിലെ എന്നെ വരെ ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ…. ഒരു മനുഷ്യന്റെ ജീവിതത്തിൽ അവന്റെ  വിധി  ഇങ്ങനെ മാറും എന്നറിയുന്ന പ്രായം… അവിടെ തോൽക്കാതിരിക്കാൻ ശ്രമിക്കാം….

അവിടെയും ഓർത്തിരിക്കാൻ ഏറ്റവും നല്ല നിമിഷങ്ങൾ തന്നത്    സ്റുഡൻസിനു മാത്രം യാത്ര ചെയ്യാനുള്ള ആ കെഎസ്ആർടിസി ബസും കോളേജ് ഗ്രൗണ്ടും ആർട്സ് ബിൽഡിങ്ങും ആണ്. തകർക്കുകയായിരുന്നു ജീവിതം ഒരുക്കലും മറക്കാത്ത, ഇപ്പോളും ഓർക്കുമ്പോൾ  ഇന്നും കണ്ണിലൂടെ ഒരു നേർത്ത ഈറൻ അണിയിച്ചു ഓർമ്മപ്പെടുത്തുന്ന സന്തോഷകരമായ നിമിഷങ്ങൾ, അവസാനം കുട്ടുകാരെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയ നിമിഷങ്ങൾ വരെ മനസിലൂടെ കടന്നു പോയിപിന്നീട്  ലൈഫിന്റ വിധി നിർണ്ണയിക്കുന്ന  കോഴ്സുകളുടെ ലോകത്തെ മാറിയെങ്കിലും കുട്ടുകാരെ കൂടെ കുട്ടി തന്നെ മുന്നോട്ടു പോയത് പിന്നീടുള്ള വിനോദം അവധി ദിവസങ്ങളിൽ മാത്രം ആയി, അവധി ദിവസം ഒത്തുകൂടും വർത്തമാനം പറയും പരസ്പരം കളിയാക്കും കൌണ്ടർ ഒരു ലോകം. ഇപ്പോളും അത് ഉണ്ട് പക്ഷെ പേര് മാറി ട്രോൾ എന്നായി എന്ന് മാത്രം. ചിലർ കുട്ടുകാർ ഞങ്ങൾക്ക് മുൻപേ പഠനം മതിയാക്കി അപ്പോൾ ജോലിയിൽ പ്രവേശിച്ചിരുന്നു. ശനി ആഴ്ചകളിൽ അവർ വരുന്നതും കാത്തു നേരം ഇരുട്ടിയും ഇരിക്കും വന്നാൽ    അവരെ  തട്ടുകടയിൽ കൊണ്ട് പോയി ദോശ വാങ്ങിപ്പിക്കും . പാവം ഇപ്പോൾ ഓർക്കുമ്പോൾ എത്രനാൾ അവന്മാരെ അങ്ങനെ പറ്റിച്ചു . പിന്നീട് ഞങ്ങളുടെ ഗ്രാമത്തെ മാറ്റി മറിച്ച ഒരു സംഭവം ആയിരുന്നു ക്യൂസറ്റിന്റെ കോളേജ് ഞങ്ങളുടെ നാട്ടിലേക്കു വന്നത്

2002 ൽ  ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ പ്രൊഫഷണൽ കോളേജ് ഞങ്ങളുടെ ഗ്രാമത്തിന്റെ മുഖഛായയെയും അതോടൊപ്പം ഞങ്ങളുടെ സൗഹൃദങ്ങളെയും മാറ്റി മറിച്ചു.  പുതിയ കൂട്ടുകാരായി. ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളിൽ ഉള്ള കൗമാരക്കാർ, കൂടെ ഈ നാട്ടുകാർ കുറച്ചു ഹിന്ദിയും പഠിച്ചു. ജോലിക്കും പഠിത്തത്തിനും ഇടയിൽ നാട്ടിലുള്ള ഞങ്ങൾ സുഹൃത്തുക്കൾ പിന്നീട് സമയങ്ങളിൽ ഒത്തുകൂടുന്നു കേരളത്തിലെ പലദേശങ്ങളിനിന്നും ഇവിടെ വന്നു പഠിക്കുന്ന വിദ്ധാർത്ഥികളുടെ ഹോസ്റ്റൽ, ഹോം സ്റ്റേകളിലാക്കി,  അവരിൽ പലരും ഞങ്ങളുടെ വീടുകളിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. ഞങ്ങളുടെ നാട്ടിലെ എല്ലാ കലാപരിപാടികൾക്കും അവരും ഒപ്പം കൂടി. ഞങ്ങളുടെ പെങ്ങമ്മാരുടെ കല്യാണത്തലേന്നു സഹായിക്കുന്നത് മുതൽ എല്ലാ ആഘോഷങ്ങളിലും അവരും ഞങ്ങൾക്കൊപ്പം കൂടി. അവരുടെ താമസസ്ഥലങ്ങൾ ഞങ്ങൾ ഉത്സവപ്പറമ്പുകൾ ആക്കി. കോളേജ് ജീവിതം കഴിഞ്ഞു അവർ തിരിച്ചു പോകുമ്പോൾ ഞങ്ങളോടൊപ്പം അവരിൽ പലരും കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു.

പിന്നെയും ഞങ്ങൾ കൂട്ടുക്കാർ മാത്രം തനിച്ചായി എന്നും വൈകുന്നേരങ്ങളിൽ വീടിനടുത്തുള്ള ആൾ താമസമില്ലാതെ ഒരു ബംഗ്ളാവിന്റെ ഒരു മതിലിൽ ഒത്തുകൂടുമായിരുന്നു വര്ഷങ്ങളോളം ഞങ്ങളെ പിന്തുടർന്ന് പോന്ന ഒരു ആചാരം  ഒരു 20 ഓളം ചെറുപ്പക്കാർ ഒത്തുകൂടി പിന്നെ എന്തായിരിക്കും ഇരിപ്പും, വർത്തമാനം പറച്ചിലും ഷാപ്പിൽ പോകും പിന്നെ നടൻ പാട്ടും …….  പ്രായം കുടുതോറും എല്ലാം കഴിഞ്ഞു വർഷങ്ങൾ പോയതറിയാതെ… ഓർക്കുമ്പോൾ മനസിനെ വല്ലാതെ ആ ഓർമ്മകൾ വേദനിപ്പിക്കുന്നു അതെ നിങ്ങളിൽ പലര്ക്കും കിട്ടാത്ത ഇനി വരുന്ന ഒരു തലമുറക്ക് സിനിമയിൽ മാത്രം കാണുന്ന ഒരു കഥയായി മാത്രം കാണാൻ കഴിയുന്ന യഥാർത്ഥ ജീവിതം…..കാലങ്ങൾ മാറുകയാണ് കാലങ്ങൾക്കൊപ്പം സൗഹൃദങ്ങളും വരും തലമുറയുടെ സൗഹൃദ സങ്കൽപ്പങ്ങൾ നമ്മുക്കോ നമ്മുടെ അന്നത്തെ കൂട്ടുകെട്ടുകൾ ഇവർക്കോ ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലായിരിക്കും, പക്ഷെ മൊബൈൽ ഫോണുകളും, ഇന്റെനെറ്റും ഇല്ലായിരുന്ന കാലത്തെ കുട്ടുകെട്ടുകൾക്കു ആർദ്രമായ ഹൃദയത്തിൽ എന്നും മഞ്ഞുകോരിയിടുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു അത് എന്തെന്ന് എനിക്കും അറിയില്ല പക്ഷെ ഒന്ന് മാത്രം പറയാം

ഒരിക്കൽ മാത്രം സന്തോഷിപ്പിക്കുകയും പിന്നീടുള്ള ഓർമ്മകളിൽ മനസിനെ നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓർമ്മകളാണ് സൗഹൃദം……

നിങ്ങളുടെ ഓർമ്മകൾ മഞ്ഞുതുള്ളിപോലെ  പെയ്യുകയാണ് . ഓർമ്മകൾ മറവിയിലേക്കു വിസ്മരിക്കപ്പെടുന്നതിനു മുൻപ് ഓർക്കുക ഓർമ്മകളെ !!!

ബ്രിട്ടണിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സന്തോഷവാര്‍ത്തയാണ് മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതും, പുതുതലമുറയെ മലയാളം പഠിപ്പിക്കുന്നതിനായി ഉണ്ടായിരിക്കുന്ന ശ്രമങ്ങളും. കേരള സര്‍ക്കാര്‍ സംരംഭമായ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ മാതൃഭാഷയായ മലയാളം തലമുറകളിലേയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെയും, മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളോട് കാര്യക്ഷമമായി സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതൊരു സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളവും അതിന് ഭാഷയുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഭാഷയെന്ന് പറയുന്നത് തലമുറകെ കോര്‍ത്തിണക്കുന്ന കണ്ണിയാണ്. ഭാഷ മറക്കുമ്പോഴും, അറിയാതെ പോകുമ്പോഴും തലമുറകളും നാടുമായുള്ള ബന്ധമാണ് അറ്റുപോകുന്നത്. നമ്മള്‍ നമ്മുടെ സ്വന്തമെന്ന് കരുതുകയും അഭിമാനിക്കുകയും ചെയ്യുന്ന സംസ്‌കാരത്തിന്റെ നന്മകളും നല്ല വശങ്ങളുമാണ് കൈമോശം വരുന്നത്.

പ്രവാസിയായാലും നാടിനെയും നാട്ടിലെ ഓര്‍മ്മകളെയും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നവനാണ് മലയാളി. മലയാളത്തിന്റെ മണമുള്ള ജനിച്ച മണ്ണിലേയ്ക്ക് ഒരു തിരിച്ചുപോക്ക് മനസുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവരായി ആരുമില്ല. അന്യനാട്ടില്‍ ചോര വിയര്‍പ്പാക്കി ഉണ്ടാക്കുന്ന സമ്പാദ്യം കേരളത്തില്‍ നിക്ഷേപിക്കുന്നവരുടെ പ്രചോദനം ഈയൊരു സ്വപ്‌നമാണ്. പാശ്ചാത്യ നാടുകളില്‍ കുടിയേറിയ ഭൂരിഭാഗത്തിനു ഈയൊരു ആഗ്രഹം സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ് പതിവ്. ജീവിതം ഹോമിച്ച് നേടിയ സാമ്പാദ്യങ്ങള്‍ അടുത്ത തലമുറയ്ക്ക് ഉപയോഗിക്കുന്നതിനോ വിനിയോഗിക്കുന്നതിനോ മലയാള ഭാഷ പരിമിതമായെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വലിയ ഭാഷാ പരിജ്ഞാനമൊന്നുമില്ലെങ്കിലും ബസിന്റെ ബോര്‍ഡ് എങ്കിലും വായിക്കാന്‍ അടുത്ത തലമുറ പ്രാപ്തരാകണം. സ്വന്തം വീടിനുള്ളില്‍ മലയാളം സംസാരിക്കുകയാണെങ്കില്‍ കുട്ടികള്‍ ഭാഷ പഠിക്കുവാന്‍ എളുപ്പമാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികളെല്ലാം ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടുമെന്നതുകൊണ്ട് കേരളത്തിലെ പോലെ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ കഷ്ടപ്പെടേണ്ടതില്ല. പ്രവാസി സംഘടനകളുമായി സഹകരിച്ച് മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുകയാണ് മലയാളം മിഷന്റെ ശ്രമം. ”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്നതാണ് മലയാളം മിഷന്റെ ലക്ഷ്യം. പഠനോപാദികളും മറ്റ് സഹായങ്ങളും മലയാളം മിഷന്‍ വാഗ്ദാനം ചെയ്യുന്നു. പ്രവാസി മലയാളിക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഈ സംരഭത്തോട് സഹകരിക്കാന്‍ ബ്രിട്ടണിലെ മലയാളികള്‍ തയ്യാറായാല്‍ തീര്‍ച്ചയായും നമ്മുടെ ഭവനങ്ങളിലും മലയാളത്തിന്റെ മണിനാഥം മുഴുങ്ങും.

ഇന്ന് ഏതാണ്ട് മൂന്നരക്കോടി ജനങ്ങള്‍ സംസാരിക്കുന്ന മലയാള ഭാഷയുടെ ആവിര്‍ഭാവം 6-ാം നൂറ്റാണ്ടില്‍ ആയിരുന്നു. കേരളത്തിനു പുറമെ ലക്ഷദ്വീപ്, പോണ്ടിച്ചേരി, പ്രദേശങ്ങളില്‍ മലയാളം പ്രധാന ഭാഷയായുള്ളത്. മലനിരകളിലെ ജനങ്ങളുടെ ഭാഷയെന്ന അര്‍ത്ഥത്തിലാണ് മലയാളം എന്ന പേരിന്റെ ഉത്ഭവം. ചെന്തമഴില്‍ നിന്നാണ് മലയാളം രൂപപ്പെട്ട് വന്നത് എന്ന് കരുതപ്പെടുന്നു. മലയാളം ഭാഷയ്ക്ക് സ്വന്തമായ രൂപവും ഭാവവും കൈവരിച്ചത്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എഴുത്തച്ഛന്റെ കാലഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ എഴുത്തച്ഛന്‍ ആധുനിക മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നു. നാടോടി ഗാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ 13-ാം നൂറ്റാണ്ടുവരെ മലയാള ഭാഷയില്‍ സാഹിത്യരചനകള്‍ നടന്നതിന് തെളിവുകളില്ല. ഭാഷയ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായ കാലഘട്ടമാണ് 17-ാം നൂറ്റാണ്ട്. ആട്ടകഥ ഈ കാലഘട്ടക്കിന്റെ സംഭാവനയാണ്. 18-ാം നൂറ്റാണ്ടില്‍ സ്വാതി തിരുന്നാളിന്റെ കാലഘട്ടത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളര്‍ച്ചയുടെ നാളുകള്‍ ആയിരുന്നു. ഈ കാലഘട്ടത്തിലാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസരംഗത്ത് സജീവമാകുന്നത്. ഡോ. ഗുണ്ടര്‍ട്ടിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് കാരണമായെങ്കിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം ഭാഷയുടെ വളര്‍ച്ചയ്ക്ക് തടസമാകുകയും സ്വന്തം ഭാഷയോടുള്ള മനോഭാവത്തിലും സമീപനത്തിലും തെറ്റായ മാറ്റത്തിന് കാരണമാകുകയും ചെയ്തു.

മലയാള ഭാഷയെ വളര്‍ത്താന്‍ വ്യക്തികള്‍ക്കും സമൂഹത്തിനു പലതും ചെയ്യാന്‍ സാധിക്കും. ബ്രിട്ടണിലെ പ്രവാസി മലയാളി സംഘടനകളെ സംബന്ധിച്ചിടത്തോളം മലയാള ഭാഷയെ വളര്‍ത്താന്‍ ചെയ്യുന്ന ഓരോ ചെറിയ കാല്‍വയ്പുകളും അവരുടെ നിലനില്‍പ്പിന്റെയും പ്രസക്തിയുടെയും ഭാഗം കൂടിയാണ്. ബ്രിട്ടണിലെ ഓരോ പട്ടണങ്ങളെയും കേന്ദ്രീകരിച്ച് ഇന്ന് മലയാളി സംഘടനകള്‍ ഉണ്ട്. പക്ഷേ പുതുതലമുറയിലെ കുട്ടികള്‍ യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്നതോടെ മലയാളി അസോസിയേഷനുകളുമായി സഹകരിക്കുന്നതിനുള്ള താല്‍പര്യം കുറയുകയാണ്. ഇതിനൊരു പ്രധാന കാരണം ഭാഷയിലും സംസ്‌കാരത്തിലുമുള്ള അപരിചിതത്വമാണ്. മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുവാന്‍ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതിലൂടെ മലയാളി അസോസിയേഷനുകള്‍ക്ക് പുതുതലമുറയെ നാളെകളിലും തങ്ങളുടെ വേദികളില്‍ കൊണ്ടുവരാന്‍ സാധിക്കും. മാത്രമല്ല ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മാത്രമായി ചുരുങ്ങുന്ന മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മുഖം നല്‍കാനും മലയാള പഠനം ഉപകരിക്കും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

RECENT POSTS
Copyright © . All rights reserved