Education

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ തസ്തികയിലായി 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂലൈ 12 വരെ അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ

പേഷ്യന്റ് കെയർ മാനേജർ (പിസിഎം)-20 ഒഴിവ്: ലൈഫ് സയൻസസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്കെയർ മാനേജ്മെന്റിൽ ഫുൾടൈം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്, 30,000

പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ (പിസിസി)-70 ഒഴിവ്: ലൈഫ് സയൻസസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുന്‍ഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്, 17916 രൂപ.

റജിസ്ട്രേഷൻ ഫീസ്:300 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ‌ BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ടു പണമായോ ഫീസ് അടയ്ക്കാം.

വിശദവിവരങ്ങൾക്ക്: www.becil.com

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ തസ്‌തികകളിൽ അവസരം. 545 ഒഴിവുകളാണുള്ളത്. ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പിഒ തസ്തികയിൽ 160 ഒഴിവുകളുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30

പ്രൊബേഷനറി ക്ലാർക്ക്

ഒഴിവുകളുടെ എണ്ണം: കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ (സൗത്ത് സോൺ) 310 ഒഴിവുകളാണുള്ളത്. മറ്റു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ 75 ഒഴിവുകളുണ്ട്.

ശമ്പളം : 11765 – 31540 രൂപ

യോഗ്യത : കുറഞ്ഞത് 60 % മാർക്കോടെ റഗുലർ ബിരുദ ജയം. പത്താം ക്ലാസിലും പ്ലസ്ടുവിലും കുറഞ്ഞത് 60 % മാർക്ക് നേടിയവരാകണം അപേക്ഷകർ.

പ്രായം: 2019 ജൂൺ 30ന് 26 കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷം ഇളവ് അനുവദിക്കും.

രാജ്യത്തെ വിവിധ ഗ്രാമീൺ ബാങ്കുകളിൽ ഓഫീസർ സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന് തസ്തികകളിലും ഓഫീസ് അസിസ്റ്റന്റ് (മൾടിപർപ്പസ്) തസ്തികയിലേക്കുമുള്ള 7401 ഒഴിവുകളിലേക്ക് ഇൻസ്്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ബോർഡ് (ഐബിപിഎസ്) അപേക്ഷക്ഷണിച്ചു. കേരളഗ്രാമീൺ ബാങ്ക് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 45 ഗ്രാമീൺ ബാങ്കുകളിലെ നിയമനമാണ് പൊതുപരീക്ഷ വഴി നടത്തുക. ആഗസ്ത്/ സെപ്തംബർ മാസത്തിലാണ് ഓൺലൈൻ പൊതുപരീക്ഷ. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

ഓഫീസ് അസിസ്റ്റന്റിന് പരീക്ഷമാത്രമേയുള്ളൂ. ഓഫീസർ തസ്തികയിൽ പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസ് അസി. 86, ഓഫീസർ സ്കെയിൽ ഒന്ന് 76 ഒഴിവുണ്ട്. യോഗ്യത ഓഫീസർ സ്കെയിൽ (ഒന്ന്) ബിരുദം. പ്രായം 18‐30. ഓഫീസർ സ്കെയിൽ (രണ്ട്) 50 ശതമാനം മാർക്കോടെ ബിരുദം. സ്പെഷ്യലിസ്റ്റ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് പരിഗണിക്കുക. പ്രായം 21‐32. സ്കെയിൽ (മൂന്ന്) യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 21‐40. ഓഫീസ് അസി. യോഗ്യത ബിരുദം. പ്രായം 18‐28. കംപ്യൂട്ടറും പ്രാദേശികഭാഷയുമറിയണം. 2019 ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.നിയമാനുസൃത ഇളവ് ലഭിക്കും.https://www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ നാല്. പരീക്ഷാ സിലബസ് മറ്റു വിശദവിവരങ്ങൾ website ൽ.

എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കാന്‍ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഭവത്തില്‍ മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്.

ഐ.സി.എസ്.ഇ സിലബസ്സിലുള്ള മലപ്പുറം ജില്ലയിലെ ചുരുക്കം സ്‌കൂളുകളിലൊന്നാണ് ചുങ്കത്തറയിലെ ഗുഡ് ഷെപ്പേഡ് സ്‌കൂള്‍. ഇവിടെ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം ടിസി ആവശ്യപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ മുന്നോട്ടുവച്ച വിചിത്രമായ ആവശ്യം നേരിടേണ്ടിവന്നിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ ഏകജാലക നടപടികളിലൂടെ അപേക്ഷ നല്‍കിയതിനോടൊപ്പം സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെട്ട ഇവരോട് ഒരു ലക്ഷം രൂപയാണ് ഈയിനത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ കൂടി സ്‌കൂളില്‍ തന്നെ പഠിക്കണമെന്നും, ഇത് നേരത്തേ തന്നെ പ്രോസ്പെക്ടസില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നുമാണ് മാനേജ്മെന്റ് ഈ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് ഉയര്‍ത്തുന്ന വാദം.

ഈ നിര്‍ദ്ദേശം സമ്മതിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നതെന്നും, ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ഫീസ് തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നുമാണ് സ്‌കൂളിന്റെ പക്ഷം. പത്താം തരം പാസ്സായ 29 വിദ്യാര്‍ത്ഥികളില്‍ ആറു പേരുടെ രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹയര്‍സെക്കന്ററി ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം പാടേ കുറഞ്ഞതോടെ, ക്ലാസ്സുകള്‍ നിലനിര്‍ത്താനാണ് മാനേജ്മെന്റ് ഭീഷണിയുടെ വഴി സ്വീകരിച്ചതെന്നാണ് പരാതി.

സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടികളെ ഭയന്ന് ഇതിനോടകം ഒരു ലക്ഷം രൂപ അടച്ച് ടിസി നേടിയവരും ഉണ്ടെന്ന് പരാതി ഉന്നയിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ നിലവാരത്തകര്‍ച്ച കാരണം തങ്ങളുടെ കുട്ടികളെ ഇനി ഇവിടെ പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും, ടിസി ലഭിക്കുന്നതിനായി നിയമപരമായിത്തന്നെ നീങ്ങുമെന്നുമാണ് ഇവരുടെ പക്ഷം.

ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ യു.കെ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുമെന്ന്ലേബര്‍ പാര്‍ട്ടി. നിലവിലുള്ള ഔദ്യോഗിക പരീക്ഷാ രീതി പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കുകയാവും ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ ആദ്യം കൊണ്ടുവരാന്‍ പോകുന്ന മാറ്റമെന്ന് ലൈബര്‍ നേതാവ് ജെറമി കോര്‍ബന്‍ അറിയിച്ചു. സാറ്റ്‌സ്(SATS) എന്ന മൂല്യനിര്‍ണയരീതിയാണ് യു.കെയിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. ഈ രീതി അശാസ്ത്രീയമാണെന്നാണ് ലേബറിന്റെ വാദം. നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങളോട് സംസാരിക്കവെയാണ് ജെറമി കോര്‍ബന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കൈയ്യടികളോടെയാണ് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങള്‍ കോര്‍ബന്റെ പ്രഖ്യാപനത്തെ കേട്ടത്.

സാറ്റ്‌സ് അശാസ്ത്രീയമാണെന്ന് നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരീക്ഷ കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടികള്‍ ഉണ്ടാക്കുന്നതായി മാതാപിതാക്കള്‍ പരാതിയുമായി എത്താറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ മാറ്റങ്ങളുണ്ടായിട്ടില്ല. കുട്ടികളെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് നാം തയ്യാറെടുപ്പുകള്‍ നല്‍കേണ്ടത്. അല്ലാതെ വെറും പരീക്ഷകള്‍ നേരിടാനല്ലെന്ന് കോര്‍ബന്‍ ചൂണ്ടിക്കാണിക്കുന്നു. സാറ്റ്‌സ് രീതി ഇല്ലാതാക്കുന്നതോടെ സ്‌കൂളുകള്‍ നിലവിലെക്കാളും കൂടുതല്‍ കുട്ടികളുമായി അടുത്തുനില്‍ക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലും വലിയ അളവില്‍ മുക്തി നേടാന്‍ ഇത് ഉപകരിക്കുമെന്നും കോര്‍ബന്‍ വ്യക്തമാക്കി.

ഇത്തരം കടുപ്പമേറിയ പരീക്ഷകള്‍ പ്രൈമറി സ്‌കൂളുകളെുപ്പോലും പരീക്ഷാ ഫാക്ടറികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമുക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടെന്ന് മറ്റെന്തൊക്കെയോ ആണ്. മൂല്യമിര്‍ണയത്തിനായി മറ്റു സമാന്തര മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത മൂല്യമിര്‍ണയ രീതി എന്തുകൊണ്ട് അവലംബിക്കാന്‍ കഴിയുന്നില്ലെന്നും കോര്‍ബന്‍ ചോദിച്ചു. കുട്ടികളുടെ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം മൂല്യനിര്‍ണയം സാധ്യമാകേണ്ടത്. നമ്മുടെ സ്‌കൂളുകളിലേക്ക് സര്‍ഗാത്മകതയെ തിരിച്ചുകൊണ്ടുവരാനാവും ലേബര്‍ ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ച് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി. പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 4 എക്‌സിക്യൂട്ടീവ് സ്‌കോളര്‍ഷിപ്പുകളാണ് യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ ഏതെങ്കിലും കോളേജുകളില്‍ ഒരു വര്‍ഷത്തെ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് 2019-2020 വര്‍ഷം പ്രവേശനം നേടുന്നവര്‍ക്കായാണ് ഈ സ്‌കോളര്‍ഷിപ്പ്. 40,000 പൗണ്ടാണ് സ്‌കോളര്‍ഷിപ്പ് തുക. എഎസ്ബിഎസ് പ്രോഗ്രാമുകള്‍ക്കായി 20,000 പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുകെ 2:1 ഓണേഴ്‌സ് ഡിഗ്രിക്ക് തുല്യമായതോ അതില്‍ ഉയര്‍ന്നതോ ആയ ഗ്രേഡുകള്‍ ബിരുദത്തിന് നേടുകയും മികച്ച അക്കാഡമിക് പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രവേശനത്തിന് ഓഫര്‍ ലഭിച്ചിരിക്കണം. ഫീ പര്‍പ്പസുകള്‍ക്കായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ആയി യോഗ്യത നേടിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേരളത്തില്‍ താമസിക്കുന്നയാളായിരിക്കണം തുടങ്ങിയവയാണ് യോഗ്യതയായി യൂണിവേഴ്‌സിറ്റി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് മേല്‍വിലാസം തെളിയിക്കുന്ന രണ്ടു രേഖകള്‍ സഹിതം അപേക്ഷിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ് രേഖകള്‍ അയക്കേണ്ടത്. യൂട്ടിലിറ്റി ബില്‍, ഫോണ്‍ബില്‍, ലീസ് എഗ്രിമെന്റ് അല്ലെങ്കില്‍ മോര്‍ഗേജ് സ്‌റ്റേറ്റ്‌മെന്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ എതെങ്കിലും രണ്ടെണ്ണമാണ് നല്‍കേണ്ടത്. ഏപ്രില്‍ 30 ആണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി.

സംസ്ഥാനം എസ്എസ്എല്‍സി പരീക്ഷാ ചൂടിലേക്ക് നീങ്ങുകയാണ്. ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളും നാളെ ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്.

കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ.

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും എഴുതുന്നുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

ഇത്തവണ കനത്ത ചൂട് വിദ്യാര്‍ത്ഥികളെ വല്ലതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തവണ ചൂട് കാരണം സമയക്രമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സമയക്രമം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ശേഷവും പരീക്ഷ നടക്കും.

ഡോ. മനോജ് വെള്ളനാട്
അന്നോളം മറ്റൊരു ശാസ്ത്രജ്ഞനും ചിന്തിച്ചിട്ടില്ലാത്ത ചിന്താ വഴികളിലൂടെയൊക്കെ ഒരത്ഭുതമായി നടന്നയാളാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആ സവിശേഷമായ ചിന്തകളുരുത്തിരിഞ്ഞ തലച്ചോര്‍ അന്നേ ശാസ്ത്രലോകത്തിനൊരു കൗതുകമായിരുന്നു. കൗതുകം ലേശം കൂടിയ അവര്‍ അദ്ദേഹത്തിന്റെ മരണശേഷം ആ തലച്ചോറിനെയും വെറുതെ വിട്ടില്ല.

1955 ല്‍ ഐന്‍സ്റ്റീന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ തോമസ് ഹാര്‍വ്വി ആ തലച്ചോര്‍ വേര്‍പെടുത്തിയെടുത്തു (റൊണാള്‍ഡ് ക്ലാര്‍ക്കിന്റെ ഐന്‍സ്റ്റിനെ പറ്റിയുള്ള ജീവചരിത്രത്തില്‍, മരിക്കുന്നതിന് മുമ്പേ ഐന്‍സ്റ്റീന്‍ സമ്മതം കൊടുത്തിരുന്നതായി പറയുന്നുണ്ട്, മരണശേഷം തലച്ചോര്‍ ഗവേഷണങ്ങള്‍ക്കുപയോഗിക്കാന്‍. പക്ഷെ അത് കള്ളമായിരുന്നുവെന്ന് പിന്നീട് മനസിലായി. സത്യത്തില്‍ സമ്മതം വാങ്ങാതെ അടിച്ചുമാറ്റുകയായിരുന്നു. ഒടുവില്‍ ഐന്‍സ്റ്റീന്റെ കുടുംബം അത് ഗവേഷണങ്ങള്‍ക്കേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ എല്ലാം കോംപ്ലിമെന്റ്‌സാക്കി).

ഐന്‍സ്റ്റീന്റെ തലച്ചോറു മുറിച്ചെടുത്ത് ഭാരം നോക്കിയ ഹാര്‍വ്വിയ്ക്കതിശയമായിരുന്നു, വെറും 1230gm മാത്രം. എങ്ങനെ അതിശയിക്കാതിരിക്കും, പ്രായപൂര്‍ത്തിയായ സാധാരണ ഒരു മനുഷ്യന്റേതിനേക്കാള്‍ (13001400 gm) ഭാരക്കുറവായിരുന്നു ആ ബുദ്ധിരാക്ഷസന്റെ തലച്ചോറിന്. E=mc സ്‌ക്വയറും റിലേറ്റിവിറ്റി തിയറിയുമൊക്കെ പിറന്ന ആ മസ്തിഷ്‌കത്തിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ ഹാര്‍വ്വിയെടുത്തു. ആ ചെറിയ തലച്ചോറില്‍ ഭാഷയും സംസാരവുമൊക്കെ കൈകാര്യം ചെയ്യുന്ന ഭാഗങ്ങള്‍ താരതമ്യേന ചെറുതാണെന്ന് അദ്ദേഹം മനസിലാക്കി. പക്ഷെ, ഇന്‍ഫീരിയര്‍ പരൈറ്റല്‍ ലോബിന്റെ വലിപ്പം സാധാരണയേക്കാള്‍ 15 ശതമാനത്തിലധികം കൂടുതലായിരുന്നു. അവിടമാണ് സംഖ്യകളെയും സൂത്രവാക്യങ്ങളെയും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും സമയം, സ്ഥലം, ദൂരം തുടങ്ങിയ ഭൗതികശാസ്ത്ര വസ്തുതകളെ അപഗ്രഥിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ കണക്കുമുറി.

ഡോ. ഹാര്‍വി ഫോട്ടോ പിടിത്തം കഴിഞ്ഞ് ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണില്‍ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താന്‍ നോക്കി. എന്നാല്‍ 1978 വരെയും ഇതൊന്നും വേറാര്‍ക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വര്‍ഷത്തിലധികം ഒരു സിഡര്‍ ബോക്‌സിനുള്ളില്‍ ആള്‍ക്കഹോളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, ബുദ്ധിയുടെയും ഓര്‍മ്മയുടെയും ഇലക്ട്രോണ്‍ പ്രവാഹം നിലച്ച ആ യന്ത്രത്തെ. 1978 ല്‍ സ്റ്റീഫന്‍ ലെവിയെന്ന ജേണലിസ്റ്റാണ് ഹാര്‍വിയുടെ കയ്യില്‍ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് ഈ തലച്ചോര്‍ കഷ്ണങ്ങള്‍ കുറച്ചു വീതം നല്‍കുകയും ചെയ്തത്.

1984ലാണ് ഐന്‍സ്റ്റീന്റെ തലച്ചോറിനെ പറ്റി ആദ്യമായി ഒരു പഠനറിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മരിയന്‍ ഡയമണ്ട് തനിക്കു കിട്ടിയ നാലു കഷ്ണം തലച്ചോറിലെ ഗ്ലയല്‍ കോശങ്ങളെ (Glial cells) പറ്റി മറ്റു 11 പേരുടെ തലച്ചോറുകളുമായി ഒരു താരതമ്യപഠനം നടത്തി. ശരിക്കുമുള്ള ന്യൂറോണുകള്‍ക്ക് ഭക്ഷണമെത്തിക്കുക, അവര്‍ക്ക് പുതപ്പ് തുന്നുക (Myelin Sheath), ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന പുറംപണിക്കാരാണീ ഗ്ലയല്‍ കോശങ്ങള്‍. ഐന്‍സ്റ്റീന്റെ തലച്ചോറില്‍ ഈ സഹായീകോശങ്ങള്‍ ആവശ്യത്തിലധികമുണ്ടായിരുന്നത്രേ, പ്രത്യേകിച്ചും ഇന്‍ഫീരിയര്‍ പരൈറ്റല്‍ ഭാഗങ്ങളില്‍. ഏത്, നമ്മുടെ കണക്കുമുറി തന്നെ.

2001ല്‍ മറ്റൊരു കാലിഫോര്‍ണിയന്‍ സംഘം ഐന്‍സ്റ്റീന്റെ തലച്ചോറിലെ ഹിപ്പോകാമ്പസിനെ (Hippocampus) പറ്റി പഠിച്ചു. നമുക്ക് അറിവുനേടുന്നതിനും അവ ഓര്‍ത്തുവയ്ക്കുന്നതിനുമൊക്കെ (Learning & Memory) ആവശ്യമായ ഭാഗമാണീ ഹിപ്പോകാമ്പസ്. ആപേക്ഷികസിദ്ധാന്തക്കാരന്റെ ഇടതു ഹിപ്പോകാമ്പസ് വലതിനെ അപേക്ഷിച്ച് വലുതായിരുന്നെന്ന് ഡോ. ഡാലിയ സൈദലിന്റെ നേതൃത്വത്തിലുള്ള ആ സംഘം കണ്ടെത്തി. ഈ വലിയ ഹിപ്പോകാമ്പസിന് തലച്ചോറിന്റെ നിയോകോര്‍ടെക്‌സുമായി (Neocortex) ഗാഢമായ നാഡീബന്ധങ്ങളുണ്ടായിരുന്നതായും അവര്‍ക്കു മനസിലായി. സമഗ്രവും,നൂതനവും, വസ്തുതാപരവുമായ ചിന്തകളുടെ (detailed, logical, analytical & innovative thinking) സംസ്ഥാനസമ്മേളനം നടക്കുന്ന സ്ഥലമാണല്ലോ ഈ നിയോകോര്‍ട്ടെക്‌സ്.

2013ലെ ബ്രെയിന്‍ ജേണലില്‍ മറ്റൊരു പഠനം കൂടി വന്നു. ഐന്‍സ്റ്റീന്‍ തലച്ചോറിന്റെ കോര്‍പ്പസ് കലോസത്തിന് (Corpus callosum) കട്ടി കൂടുതലാണെന്നായിരുന്നു അത്. തലച്ചോറിന്റെ ഇടതുവലതു പാതികളെ തമ്മില്‍ ഘടനാപരമായും ധാര്‍മ്മികമായും ചേര്‍ത്തു നിര്‍ത്തുന്നതീ കോ.ക. ആണല്ലോ. ആ ബന്ധം അതിഗാഢവും അര്‍ത്ഥവത്തുമായിരുന്നു എന്നാണ് ആ പഠന റിപ്പോര്‍ട്ടിന്റെ സാരം.

വേറെയും പലതരം പലതലങ്ങളിലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ഐന്‍സ്റ്റീന്റെ തലച്ചോര്‍ തുടങ്ങി വച്ചിരുന്നു. സില്‍വിയന്‍ ഫിഷര്‍ (Sylvian fissure) എന്ന രണ്ടു ലോബുകള്‍ക്കിടയില്‍ ഉണ്ടാവേണ്ട ഒരു വിടവ് അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് ഒന്ന്. പരൈറ്റല്‍ ഓപര്‍ക്കുലം (parietal operculum) എന്ന ഭാഗവും കാണാനില്ലായെന്നത് രണ്ടാമത്തേത്. ഐന്‍സ്റ്റീന്‍ ചിന്തിച്ചിരുന്നത് ചിത്രങ്ങളുടെ രൂപത്തിലായിരുന്നു, മറിച്ച് നമ്മളെപ്പോലെ ഭാഷയുടെ സങ്കേതത്തിലല്ലായിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞതിനെ ഈ നിഗമനങ്ങള്‍ വച്ചാണ് വ്യാഖ്യാനിച്ചത് പലരും. പക്ഷെ ഇവയെല്ലാം തോമസ് ഹാര്‍വ്വി 1955 ലെടുത്ത വിവിധ കോണുകളില്‍ നിന്നുള്ള മസ്തിഷ്‌കചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള നിഗമനങ്ങള്‍ മാത്രമാണ്. തലച്ചോര്‍ കൈയിലെടുത്ത് നോക്കിയുള്ള വസ്തുനിഷ്ടമായ ശരികളല്ലാ. അതുകൊണ്ടുതന്നെ തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ ഫോട്ടോഗ്രാഫുകളും തലച്ചോര്‍ കഷ്ണങ്ങളും മൈക്രോസ്‌കോപ്പിക് സ്ലൈഡുകളും വച്ചുകൊണ്ട് ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്.

പ്രകാശപ്രവേഗത്തിനൊപ്പം സഞ്ചരിച്ച ആ മസ്തിഷ്‌ക ഭാഗങ്ങള്‍ ഇപ്പോള്‍ രണ്ടു സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും ഫിലാഡല്‍ഫിയയിലെ മട്ടര്‍ മ്യൂസിയത്തിലും. മട്ടര്‍ മ്യൂസിയത്തില്‍ ഈ തലച്ചോറിനെ കാണികള്‍ക്ക് മൈക്രോസ്‌കോപ്പിലൂടെ കാണാവുന്ന വിധത്തില്‍ സ്ലൈഡുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഐന്‍സ്റ്റീന്റെ മാത്രമല്ലാ, ചരിത്രത്തില്‍ മറ്റു ചിലരുടെയും തലച്ചോറുകള്‍ ഇങ്ങനെ ഗവേഷണവിധേയമായിട്ടുണ്ട്. കാള്‍ ഫ്രഡറിക് ഗോസ് (Gauss) എന്ന ഗണിതശാസ്ത്രജ്ഞന്‍, വ്‌ലാഡിമിര്‍ ലെനിന്‍, എഡ്വാര്‍ഡ് റുളോഫ് തുടങ്ങിയവരൊക്കെ അതില്‍പെടും.

തലച്ചോറിനെ പറ്റി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ട് ലേഖനമവസാനിപ്പിക്കാം. സ്‌കൂളുകളിലോ മോട്ടിവേഷന്‍ ക്ലാസുകളിലോ കേട്ടിരിക്കാന്‍ വഴിയുള്ള ഒരു ചോദ്യമാണ്, നമ്മുടെ തലച്ചോറിന്റെ എത്ര ശതമാനം നമ്മള്‍ ശരിക്കും ഉപയോഗിക്കുന്നുണ്ട്? ഐന്‍സ്റ്റീന്‍ പോലും സ്വന്തം തലച്ചോറിന്റെ 15% മാത്രമാണുപയോഗിച്ചതെന്നും, നമ്മളൊക്കെ അതിലും എത്രയോ താഴെയാണെന്നുമൊക്കെ നമ്മളവിടെ കേട്ടിട്ടുണ്ടാകും. ചില സിനിമകളിലും ആ ഡയലോഗ് കേട്ടിട്ടുണ്ട് (തന്മാത്രയാണെന്നാണോര്‍മ്മ). എന്നാലിത് തെറ്റാണ്‍

നമ്മള്‍ നമ്മുടെ തലച്ചോറിന്റെ 100 ശതമാനവും ഉപയോഗിക്കുന്നുണ്ട്. തലച്ചോറിന്റെ എല്ലാഭാഗവും എല്ലാ സമയവും പ്രവര്‍ത്തനനിരതമാണെന്നു തന്നെ പറഞ്ഞാലും തെറ്റില്ല. എന്നാല്‍ എല്ലാഭാഗവും ഒരുസമയം ഒരുപോലെ ആക്റ്റീവായിരിക്കില്ലാന്ന് മാത്രം. 15% ത്തോളം കോര്‍ട്ടെക്‌സ് പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍ മാത്രമേ നമുക്ക് ബോധത്തോടെയിരിക്കാന്‍ പറ്റൂ. ചിന്തിക്കാന്‍, ചിന്തകളെ സ്വാംശീകരിക്കാന്‍, അടക്കിയൊതുക്കി സൂക്ഷിക്കാന്‍, ആവശ്യം വരുമ്പോള്‍ തിരിച്ചെടുത്ത് ഉപയോഗിക്കാന്‍, കാണാന്‍, കേള്‍ക്കാന്‍, മിണ്ടാന്‍, ഓടാന്‍, ചാടാന്‍, ആസ്വദിക്കാന്‍, സ്‌നേഹിക്കാന്‍, ദേഷ്യപ്പെടാന്‍, കാമിക്കാന്‍, വിശക്കാന്‍, മനസുനിറഞ്ഞു ചിരിക്കാന്‍, ചിലപ്പോഴൊക്കെ ഛര്‍ദ്ദിക്കാന്‍ പോലും, ഇങ്ങനെ നൂറുജോലികള്‍ ചെയ്യാന്‍ ഒരൊറ്റ തലച്ചോറല്ലേ നമുക്കുള്ളൂ. കൂടാതെ, ബോധമനസറിയാതെ ആണല്ലോ ഹൃദയത്തിന്റെയും ശ്വാസനപ്രക്രിയയുടെയുമൊക്കെ കൃത്യമായ നിയന്ത്രണങ്ങള്‍, നമ്മളുണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് കോമയിലായിരിക്കുമ്പോള്‍ പോലും ഈ ഭയങ്കരന്‍ ചെയ്യുന്നത്!

മാത്രമല്ലാ, നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജത്തിന്റെ 20 ശതമാനവും (5 ല്‍ 1) തലച്ചോറാണ് ഉപയോഗിച്ചു തീര്‍ക്കുന്നത്. മറ്റേതൊരു അവയവത്തേക്കാളും എത്രയോ അധികം. അത്രയ്ക്കും കിടിലമാണാള്. ഒന്ന് വന്ദിച്ചേക്കുന്നതില്‍ തെറ്റില്ലാ.

സി സോൺ കലോത്സവത്തെ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാലയിൽ സംഘര്‍ഷം. എസ്എഫ്ഐ എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.

എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച് വൈസ് ചാൻസിലര്‍ക്ക് പരാതിയും നൽകിയിരുന്നു. പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാൻസിലറെ സെനറ്റ് ഹാളിൽ പൂട്ടിയിടുകയും ചെയ്തു.

കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി. ഏതാനും വിദ്യാര്‍ത്ഥികൾക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

മകനെയോ മകളെയോ ഡോക്ടറായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന യു.കെ മലയാളികളും. എന്നാല്‍ എ ലെവലിന് പ്രതീക്ഷിക്കുന്നത്ര മാര്‍ക്ക് ലഭിക്കാതെ വരികയോ അല്ലെങ്കില്‍ പ്രവേശന പരീക്ഷയെന്ന കടമ്പ കടക്കാന്‍ കഴിയാതെ വരുമ്പോഴോ പലര്‍ക്കും ഡോക്ടര്‍ ആവുകയെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ പ്രവേശന പരീക്ഷയില്ലാതെ തന്നെ യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ച് ഡോക്ടറാകാന്‍ അവസരം ഒരുക്കുകയാണ് യൂറോ മെഡിസിറ്റി. എ ലെവലിന് സയന്‍സ് വിഷയങ്ങള്‍ മുഖ്യ വിഷയമായി പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാവുന്നതാണ്.

യൂറോപ്പിലെ മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിഭിന്നമായി ലളിതവും സുതാര്യവുമായി പ്രവേശന നടപടികള്‍ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. പ്രവേശന പരീക്ഷയില്ലാതെ എ ലെവലിന്റെ പ്രെഡിക്ടഡ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഓഫര്‍ നല്‍കുന്ന ഈ യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ച പ്രവേശനം ഉറപ്പിക്കാവുന്നതാണ്.

അത്യാധുനിക ലാബ്, ആശുപത്രി, ലൈബ്രററി സൗകര്യങ്ങള്‍ എന്നിവയുള്ള പോളണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുന്നവയാണ്. ജീവിത മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പോളണ്ടെന്ന രാജ്യം സമാധാന പ്രിയരായ മലയാളി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഉന്നത വിദ്യഭ്യാസത്തിന് അയക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ യു.കെ, അമേരിക്ക, കാനഡ, ജര്‍മ്മനി, ഇന്ത്യ മുതലായ രാജ്യങ്ങളിലെ നിരവധി കുട്ടികള്‍ വിദ്യഭ്യാസം നേടികൊണ്ടിരിക്കുന്നു.

താല്‍പ്പര്യമുള്ള എല്ലാ കുട്ടികള്‍ക്കും താമസസൗകര്യം തുച്ഛമായ നിരക്കില്‍ നല്‍കുന്ന ഈ യൂണിവേഴ്‌സിറ്റികള്‍, അവിടെ പഠിക്കുന്ന ഏത് കുട്ടിയുടെയും മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി സ്റ്റാഫ്, സിസിടിവി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉതകുന്നവയാണ്.

പോളണ്ടിലെ പാര്‍ട്ടണര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി, പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന കുട്ടികളെ അവിടുത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സഹായിക്കുന്നു. വളരെകുറഞ്ഞ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന യൂറോ മെഡിസിറ്റി, പ്രവേശനത്തിന്റെ പ്രാരംഭഘട്ടം മുതല്‍ കുട്ടികള്‍ പോളണ്ടില്‍ സെറ്റില്‍ ആകുന്നതുവരെ എല്ലാ സഹായവും നല്‍കുന്നു. മെഡിസിറ്റിയിലൂടെ പ്രവേശനം നേടി ലണ്ടനില്‍ നിന്നും പോളണ്ടിലെ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായ വിമാന ടിക്കറ്റും യൂറോ മെഡിസിറ്റി നല്‍കുന്നതായിരിക്കും.

പോളണ്ടില്‍ പഠിച്ച് ഡോക്ടറാകാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടന്ന് ഞങ്ങളുമായി ബന്ധപ്പെടുക. കുട്ടികളുടെ എ ലെവലിന്റെ പ്രെഡിക്ടഡ് സ്‌കോര്‍ അനുസരിച്ച് എത്രയും പെട്ടന്ന്, യൂറോപ്പിലെ മറ്റു യൂണിവേഴ്‌സിറ്റികളേക്കാളും നേരത്തെ പ്രവേശനം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അറിയിക്കുവാനും ഈയവസരം വിനിയോഗിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോളണ്ടില്‍ മെഡിസിന്‍ പഠിക്കുവാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടാമെന്ന് അറിയിച്ചുകൊള്ളുന്നു.

യൂറോ മെഡിസിറ്റിയുടെ വൈബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. www.euromedicity.com

ഇ-മെയില്‍: [email protected]
ഫോണ്‍: 0044-7531961940
0044-1252321670
വാട്‌സാപ്പ്: 0044-7531961940

[പോളണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായോ അല്ലെങ്കില്‍ അവരുടെ മാതാപിതാക്കളുമായോ ആശയവിനിമയം നടത്താനുള്ള അവസരം ഞങ്ങള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരുക്കി തരുന്നതായിരിക്കും]

RECENT POSTS
Copyright © . All rights reserved