ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ പണപ്പെരുപ്പം വീണ്ടും 3 ശതമാനം കടന്നു. ഉപഭോക്തൃ വില സൂചിക (CPI) പ്രകാരമുള്ള പണപ്പെരുപ്പം ജൂലൈയിലെ 2.9 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.1 ശതമാനമായി ഉയർന്നു. മോട്ടോർ ഇന്ധനവിലയിൽ 23 ശതമാനം വർധനയുണ്ടായതാണ് പ്രധാന കാരണം. പെട്രോൾ വില ലീറ്ററിന് 9.1 പെൻസ് ഉയർന്ന് 161.3 പെൻസിലെത്തി. ഡീസൽ വില 14.2 പെൻസ് വർധിച്ച് 181.8 പെൻസായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മധ്യപൂർവദേശത്തെ യുദ്ധസാഹചര്യവും എണ്ണവിലയിലെ കുതിപ്പും ബ്രിട്ടീഷ് കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സമ്മർദം സൃഷ്ടിക്കുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിന് മുകളിലെത്തി. വിമാനനിരക്കിലും ഓഗസ്റ്റിൽ 6.2 ശതമാനം വർധനയുണ്ടായി. അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂക്ഷ്മമായി നിരീക്ഷിക്കുന്ന സേവനമേഖലയിലെ പണപ്പെരുപ്പം 3.4 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയും ഭക്ഷണവും ഊർജവും ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം 2.6 ശതമാനത്തിൽ തുടരുകയും ചെയ്തു.

പണപ്പെരുപ്പം ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിൽനിന്ന് അകന്നതോടെ പലിശനിരക്കിനെക്കുറിച്ചുള്ള സമ്മർദം വർധിച്ചിട്ടുണ്ട്. നിലവിലെ 3.75 ശതമാനം പലിശനിരക്ക് വ്യാഴാഴ്ചത്തെ യോഗത്തിൽ മാറ്റമില്ലാതെ തുടരാനാണ് വിപണി പ്രതീക്ഷിക്കുന്നത്. അതേസമയം, വേതനവർധന മന്ദഗതിയിലാകുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്ത സാഹചര്യത്തിൽ അടിസ്ഥാന പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലുമുണ്ട്. മധ്യപൂർവദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമായാൽ ബ്രിട്ടനിലെ പണപ്പെരുപ്പം നാലുശതമാനത്തോട് അടുക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.