Health

കോവിഡ് വാക്സിൻ വിതരണം രാജ്യത്ത് തുടങ്ങിയിട്ട് നാളുകളായി. നിരവധി പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിന്റെ ഫലപ്രാപ്തി, പാർശ്വഫലങ്ങൾ, കൂടാതെ വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾ എന്ത് കഴിക്കണം തുടങ്ങി ധാരാളം ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാമുളള മറുപടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നൽകിയിരിക്കുകയാണ് ഹാർവാർഡ് ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റ് ഡോ.ഉമ നായിഡു.

നിങ്ങൾ വാക്സിൻ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമവും കണക്കിലെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു. വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.

ഗ്രീൻ വെജിറ്റബിൾസ്

ഇതു നിങ്ങളുടെ ലിസ്റ്റിൽ ഉറപ്പായും ഉണ്ടായിരിക്കണം. സ്പിനച്ച്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ആന്റിഓക്‌സിഡന്റുകൾ വളരെ ഉയർന്നതാണെന്ന് അവർ പറഞ്ഞു.

സ്റ്റ്യൂ അല്ലെങ്കിൽ സൂപ്പ്

ശക്തമായ രോഗപ്രതിരോധം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ കുടൽ വളരെ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്, നിങ്ങളുടെ കുടലിന് ഭക്ഷണം നൽകേണ്ടത് പ്രധാനമാണ്. പച്ചക്കറികൾ, ആന്റി ഇൻഫ്ലാമേറ്ററി സുഗന്ധവ്യഞ്ജനങ്ങൾ, ഫൈബർ എന്നിവ ആവശ്യമാണ്.

ഉളളിയും വെളുത്തുളളിയും

ഇവ രണ്ടും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും മികച്ചതാണ്. ഇവയിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിലെ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) വളർത്തും.

മഞ്ഞൾ

ആന്റി സ്ട്രെസ് ഭക്ഷണമായ മഞ്ഞൾ രോഗപ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല നിങ്ങളുടെ തലച്ചോറിനെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ബ്ലൂബെറീസ്

ആന്റിഓക്‌സിഡന്റ് നിറയെ അടങ്ങിയ ബ്ലൂബെറികൾ സെറോട്ടോണിൻ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 

 

View this post on Instagram

 

A post shared by Uma Naidoo, MD (@drumanaidoo)

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് തീവ്രമാകുന്നതിനിടയിലാണ് കോവിഡ് ഇൻഷുറൻസ് നിർത്തിവെയ്ക്കാനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനം.

മാർച്ച് 24 വരെ മാത്രമേ കോവിഡ് ഇൻഷുറൻസ് ലഭ്യമാകൂ. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.

പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് രണ്ടരലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷറുൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

ഇത് വരെ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിച്ചത് 287 പേർക്കാണെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിൽ പറയുന്നത്. മരിച്ച 287 പേരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യഏജൻസിയായ ന്യൂ ഇന്ത്യ അഷ്വറൻസുമായി ചേർന്നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഫെബ്രുവരി വരെ തന്നെ സർക്കാർ രേഖകൾ പരിശോധിച്ചാൽ 313 ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ എന്നിങ്ങനെയാണ് മരണസംഖ്യ. എന്നാൽ ഡോക്ടർമാർ മാത്രം 734 പേർ മരിച്ചുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്ക്. ഇതേക്കുറിച്ച് കേന്ദ്ര സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ ശിപാർശയോടെയാണ് ഇൻഷുറൻസിനായുള്ള അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നത്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്ന വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി കഴിഞ്ഞ വർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. പിന്നീട് സെപ്റ്റംബറിൽ കേസുകൾ കുത്തനെ കൂടിയപ്പോൾ, പദ്ധതി ഈ വർഷം മാർച്ച് വരെയാക്കി നീട്ടിയിരുന്നു.

എന്നാൽ വാക്സിൻ വിതരണത്തിന്‍റെ ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കെല്ലാം വാക്സിൻ നൽകിയത് പരിഗണിച്ചാണ്, പദ്ധതി നിർത്തിവെച്ചതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. വാക്സൻി ലഭിച്ചതിനാൽ കോവിഡ് രോഗബാധയിൽ നിന്ന് ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന കണക്കുകൂട്ടലിലാണ് നടപടി. കോവിഡ് പോരാളികൾക്കായി പുതിയ പദ്ധതി നടപ്പാക്കാൻ മറ്റ് ഇൻഷുറൻസ് കമ്പനികളുമായി അടക്കം ചർച്ച നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പാലും പാലുൽപ്പന്നങ്ങളും മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇക്കാലത്ത് പാലും പാലുൽപ്പന്നങ്ങളും ധാരാളം ആളുകളിൽ അലർജി രോഗങ്ങൾ ഉണ്ടാക്കുന്നു.

പാൽ കഫത്തെ വഴുഴുപ്പിനെ ഉണ്ടാക്കുന്നു, ഘൃതം അഥവാ നെയ്യ് ദഹനം മെച്ചമാകും വിധം അഗ്നി വർധിപ്പിക്കും എങ്കിലും അമിത ഉപയോഗം ദാഹന തകരാറിനിടയാക്കും, നവനീതം മലത്തെ മുറുക്കുന്നു എന്നൊക്കെ ആണ് ഗുണങ്ങൾ പറയുന്നത്.

വൈകിട്ട് ഉറയൊഴിച്ച പാലിൽ നിന്ന് കിട്ടുന്ന തൈര് കടഞ്ഞു കിട്ടുന്ന മോര് ഒട്ടേറെ ആരോഗ്യ രക്ഷാ ഘടകങ്ങൾ കലർന്നതാണ്. ഗുണകരമായ ബാക്റ്റീരിയ ധാരാളം ലഭ്യമാക്കുന്നതും അന്നപതത്തിലെ ക്ഷാര അമ്ല അനുപാതം ആരോഗ്യകരമായി നിലനിർത്താൻ സഹായകമാകുന്നതുമാണ്. കടുക് പൊട്ടിച്ചു മരുന്നുകളും വെള്ളവും തിളപ്പിച്ചതിൽ മോര് ചേർത്ത് കിട്ടുന്ന മോര് കറി, മോര് കാച്ചിയത്, പുളിശേരി, എന്നൊക്കെ പറയുന്നത് ഒരു ആയുർവേദ ഔഷധ കൂട്ടാണ് എന്ന് നാം അറിയുന്നില്ല.

പാട മാറ്റാതെ പാല് ഉറയൊഴിച്ചു കിട്ടുന്ന തൈരിൽ നിന്നുള്ള മോരിന് സ്നിഗ്ദ്ധത ഉണ്ടാകും, പാട മാറ്റിയതെങ്കിലും രൂക്ഷത കൂടാനിടയാകും.

തൈരിന്റെ നാലിലൊരു ഭാഗം വെള്ളം ചേർത്ത് കടഞ്ഞു നെയ്യ് മാറ്റി കിട്ടുന്നത് തക്രം. ധാരാളം വെള്ളം ചേർത്ത് കടഞ്ഞു കിട്ടുന്ന മോര് ദാഹ ശമനത്തിന് നന്ന്. മുഴുവൻ വെണ്ണയും മാറ്റിയ മോര് ലഘുവും പഥ്യവും ആകുന്നു.

മോരിലെ കഷായ രസം കഫത്തെയും അമ്ല രസം വാതത്തെയും ശമിപ്പിക്കും. അഗ്നി ദീപ്തി ഉണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ആകുന്നു. ശോഫം ഉദരം ഗ്രഹണി അർശസ് മൂത്രകൃച്രം അരോചകം ഗുന്മം പ്ലീഹരോഗം പാണ്ടു രോഗം എന്നിവ ശമിപ്പിക്കും. മോര് മാത്രം കുടിച്ചു കഴിയുക എന്ന തക്രാപാനം ഒരു ചികിത്സ ആണ്. മോരിനൊപ്പം ഇന്തുപ്പ്, പഞ്ചസാര ത്രികടു എന്നിവ രോഗനുസൃതമായി ചേർത്തുപയോഗിക്കാം. തക്രാരിഷ്ടം അർശസ് ചികിത്സയിൽ ഉപയോഗിക്കുന്നു. നാം ഇന്ന് ഉപയോഗിക്കുന്ന മോര് കറി ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്നതാണ്.

മരുന്നുകൾ അരച്ചോ ചതച്ചോ കലക്കി തിളപ്പിച്ചു നാലിലൊന്നാക്കി വറ്റിച്ചു മോര് കാച്ചുക ആണ് മുക്കുടി. കറി വേപ്പിലയും, മഞ്ഞളും,പുലിയറിലയും, മാതള തോടും ചുക്കും ഒക്കെ ഇട്ടുള്ള മോര് കറി അജീർണ അതീസാരങ്ങൾക്ക് ശമനം ആകും.

മോരിൽ മരുന്നുകൾ ചതച്ചിട്ട് രാത്രി വെച്ചിരുന്നു രാവിലെ കുടിക്കുന്നതും, പകൽ ഇട്ടുവെച്ചു രാത്രി കുടിക്കുന്നതും ആയി രണ്ടു വിധം ഉണ്ട്. കടുക്കാത്തോട് ത്രിഫല എന്നിവ മോരിലിട്ട് വെച്ചിരുന്ന് അരിച്ചു കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചതച്ചിട്ട് തയ്യാറാക്കുന്ന സംഭാരം ഒരു ഉഷ്ണശമനമായ വേനൽ പാനീയമാകും.

കറിവേപ്പില, തേങ്ങാ, പച്ചമുളക് എന്നിവ അരച്ച് മോരിൽ കലക്കി ഉപ്പു ചേർത്ത് തിളപ്പിച്ചുള്ള കറി ചോറിനൊപ്പം കൂട്ടുന്നത് ഉദര രോഗങ്ങൾ, രുചിയില്ലായ്ക, ഭക്ഷ്യവിഷം എന്നിവ അകറ്റാനും കരൾ രക്ഷയ്ക്കും നന്ന്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

രണ്ട് കൊവിഡ് രോഗികള്‍ക്ക് ഒരു ബെഡ് നല്‍കുന്ന ദയനീയ കാഴ്ചയാണ് ഡല്‍ഹിയില്‍ നിനനും ഇപ്പോള്‍ പുറത്ത് വരുന്നത്. രോഗികള്‍ തിങ്ങി നിറയുന്ന സാഹചര്യത്തിലാണ് ഈ കാഴ്ച കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.

1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയില്‍ രണ്ടു കോവിഡ് രോഗികള്‍ക്ക് ഒരു കിടക്കയാണുള്ളത്. ഓക്സിജന്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ ഒരു കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വാര്‍ഡിന് പുറത്തിട്ടിരിക്കുന്നു.

ആംബുലന്‍സുകളിലും ബസുകളിലും ഓട്ടോറിക്ഷകളിലും രോഗികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുവിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഞങ്ങള്‍ അമിത ജോലി ഭാരമുള്ളവരാണെന്നും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായി 300 ല്‍ അധികം കിടക്കകളുണ്ടെന്നും എന്നാല്‍ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഒരു നവയുഗ ആരോഗ്യലോകം നിർമിതി അതാകണം ഈ ആരോഗ്യദിന സന്ദേശം.
ആരോഗ്യ രക്ഷാരംഗത്തെ, ആയുരാരോഗ്യ പരിപാലനരംഗത്തെ അസമത്വം നിലനിൽക്കുന്നു എന്ന വസ്തുത മനസ്സിലാക്കാൻ ഇട വന്ന ഒരു മഹാമാരിയുടെ കാലത്താണ് നാം ഇന്ന് നിൽക്കുന്നത്.
ലോകരാജ്യങ്ങളിൽ ചില രാജ്യങ്ങൾക്ക് ഈ മഹാമാരി ചെറുത്തു നില്ക്കാൻ ആവശ്യമായ ശേഷി ഉണ്ടായിരുന്നു. എന്നാൽ പല രാജ്യങ്ങൾക്കും ഇതിനാവാതെ വന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാനായി.
പാർപ്പിടം പരിസരം തൊഴിലിടം വിദ്യഭ്യാസ സ്ഥലങ്ങളിലെ അനാരോഗ്യകരമായ സാഹചര്യം, പരിസരമലിനികരണം, അന്തരീക്ഷ മലിനീകരണം എല്ലാം കൂടി ഒഴിവാക്കാൻ ആവാത്ത ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ അസ്വസ്ഥതകൾ മൂലമുള്ള ജീവപായം വരെ നേരിടേണ്ടി വരുന്നു. ഇത് ലോക രാജ്യങ്ങളിൽ സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥക്കും ഇടയാക്കും. തടയാൻ ആവുന്ന ഈ ഒരവസ്ഥ ഒരു പരിഷ്കൃത ലോകത്തിന് അഭികാമ്യം അല്ല.

ആരോഗ്യരക്ഷാ പ്രവർത്തന രംഗത്തെ അസമത്വം ഒഴിവാക്കാൻ ആവശ്യം ആയതെല്ലാം ലോകാരോഗ്യ ദിനത്തോടെ ആരംഭിച്ചു. 2021 ഡിസംബറോടെ പരിഹൃതമാകും വിധം ഊർജിത പ്രവർത്തനം ആണ് ഈ ലോകാരോഗ്യ ദിനത്തോടെ ലക്ഷ്യം ആക്കുന്നത്. ലോകത്ത് എവിടെയും നല്ല ആരോഗ്യത്തിന് ആരോഗ്യ മേഖല പ്രതിജ്ഞാ ബദ്ധം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമാസകാലം ആരോഗ്യ രംഗത്ത് ഏറ്റവും അധികം ജീവഹാനിക്കിടയാക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം ആണ് സ്ട്രോക്ക് എന്ന രോഗത്തിനുള്ളത്. മുപ്പത് ശതമാനം സ്ട്രോക്ക് ബാധിതർക്ക് ജീവാപായം സംഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

മിനി സ്ട്രോക്ക് അഥവാ സ്ട്രോക്കിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അറിയുകയും അതിനനുസൃതമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് സ്ട്രോക്ക് മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാൻ സഹായിക്കും.

തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം ഏതെങ്കിലും കാരണത്താൽ തടസ്സപ്പെടുന്നതാണ് സ്ട്രോക്ക് എന്ന് പറയുന്നത്. കഴുത്തിലെയോ തലച്ചോറിലെയോ രക്ത കുഴലുകളിൽ തടസ്സം അഥവാ ബ്ലോക്ക്‌ ഉണ്ടാവുക, രക്തക്കുഴൽ പൊട്ടി രക്തസ്രാവം എന്നിവയാൽ ആണ് സ്ട്രോക്ക് വരിക.

ചിറികൾ ചുണ്ട് കോടുക, വായിലൊഴിക്കുന്ന വെള്ളം ഒരു വശത്തൂടെ പുറത്തേക്ക് പോവുക,ബലക്കുറവ്, കൈകാൽ മരവിപ്പ്, സംസാരം കുഴയുക വ്യക്തമാകാതെ വരിക, തലകറക്കം,വസ്തുക്കൾ രണ്ടായി കാണുക,ഒരു കണ്ണ് തുറക്കാനോ അടക്കാനോ പ്രയാസം, കാഴ്ച മങ്ങൽ, നടക്കുമ്പോൾ വീഴുക, എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ആയി കാണാം.

ബോധരഹിതമാകുന്നതും കണ്ണിലെ കൃഷ്ണമണി ഒരു വശത്തേക്ക് മാറുന്നതും, സംസാരിക്കാൻ അകായ്‌കയും, പറയുന്നത് മനസിലാക്കാൻ കഴിയാതെ വരുന്നതും നടക്കുമ്പോൾ വേച്ചു പോകുന്നതും ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.

ഒരുവന്റെ നടപ്പിലെ ബാലൻസ് തെറ്റുന്നത്, കണ്ണിന്റെ സ്വഭാവികത മാറുക, മുഖം കോടുക, കൈകൾ ബലഹീനമാകുക. സംസാരം കുഴയുക എന്നിവ കണ്ടാൽ എത്ര വേഗത്തിൽ വൈദ്യ സഹായം തേടുന്നുവോ അത്ര വേഗത്തിൽ രോഗമുക്തിയും നേടാനാവുന്ന രോഗാവസ്ഥ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇത് ആയുർവേദം വാത രോഗമായി കാണുന്നു. പോസ്റ്റ്‌ സ്ട്രോക്ക് റീഹാബിലിറ്റേഷൻ കൃത്യമായി ചെയ്യുന്നത് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി എത്താൻ വഴിയൊരുക്കും. ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ കാലം കരുതിവെച്ച പക്ഷാഘാതാനന്തര ചികിത്സാ മാർഗം ആകുന്നു.

ആയുർവേദ ഔഷധ തൈലം കൊണ്ടുള്ള ഉഴിച്ചിൽ, ഇലക്കിഴി, തൈലധാര, ഞവരക്കിഴി, നസ്യം എന്നിങ്ങനെ രോഗവസ്ഥയ്ക്കനുസരിച്ച് ആവശ്യമായ ചികിത്സാക്രമങ്ങൾ വൈദ്യനിർദേശം അനുസരിച്ച് ചെയ്യുകയാണ് വേണ്ടത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ ആഗോള ഭീഷണിയായി ഫെർട്ടിലിറ്റി പ്രതസന്ധി മാറുമെന്ന് പുസ്തകത്തിൽ പറയുന്നു.

ഇതിന്റെ പ്രധാന കാരണം നിലവിലെ പ്രത്യുൽപാദന പ്രശ്നങ്ങാളാണ്. ഇവ മനുഷ്യജീവന് തന്നെ ഭീഷണിയാകും. 1973 നും 2011 നും ഇടയിൽ വെസ്റ്റേൺ രാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നെന്നും സ്വാൻ പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ൽ പൂജ്യത്തിലെത്തുമെന്നും സ്വാൻ വ്യക്തമാക്കുന്നു.

ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണത്തെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരൻ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗർഭനിരോധന മാർഗ്ഗങ്ങൾ, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവ മനുഷ്യനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളാക്കും. ഗർഭം അലസൽ നിരക്ക് വർദ്ധിക്കുന്നതും ആൺകുട്ടികളിൽ കൂടുതൽ ജനനേന്ദ്രിയ തകരാറുകൾ സംഭവിക്കുന്നതും പെൺകുട്ടികളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾക്കും പ്രത്യുത്പാദന തകരാറുകളിൽ പങ്കുണ്ടെന്നും സ്വാൻ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4823 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. തിങ്കളാഴ്ച 5.81 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 484 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 71 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്നലെ 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയെ അപേക്ഷിച്ച് തുണിയിലും പേപ്പറിലും കൊറോണവൈറസ് കുറച്ചു സമയം മാത്രമേ തങ്ങി നിൽക്കൂ എന്ന് ബോംബെ ഐ ഐ ടി ഗവേഷകർ.

കോവിഡ് 19 നു കാരണമാകുന്ന സാർസ് കോവ് 2 വൈറസ് ശ്വസന കണികകളിലൂടെയാണ് പ്രേക്ഷണം ചെയ്യപ്പെടുന്നത്. ഇത് പതിക്കുന്ന പ്രതലങ്ങൾ അണുബാധ വ്യാപിക്കാൻ കാരണമാകുന്നു.

സുഷിരങ്ങളുള്ളതും ഇല്ലാത്തതുമായ (impermeable – വായുവും ജലവും കടക്കാത്ത പ്രതലം) പ്രതലങ്ങളിൽ ഈ കണികകൾ പതിച്ചാൽ അവ ഡ്രൈ ആകുന്നതിനെക്കുറിച്ച് ‘ഫിസിക്സ് ഓഫ് ഫ്‌ളൂയിഡ്‌സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വിശകലനം ചെയ്‌തു.

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ ദ്രാവക രൂപത്തിൽ കണികകൾ വളരെ കുറച്ചു സമയം മാത്രമേ നിൽക്കുന്നുള്ളൂ എന്നു കണ്ടു. അതുകൊണ്ടുതന്നെ വൈറസ് ഏറെ നേരം ഈ പ്രതലങ്ങളിൽ നിലനിൽക്കില്ല.

എന്നാൽ ഗ്ലാസ് പ്രതലത്തിൽ നാലു ദിവസവും പ്ലാസ്റ്റിക്കിലും സ്റ്റെയ്ൻലെസ് സ്റ്റീലിലും ഏഴു ദിവസവും വൈറസിന് നിലനിൽക്കാനാകുമെന്നും പഠനത്തിൽ കണ്ടു. പേപ്പറിൽ മൂന്നു മണിക്കൂറും വസ്ത്രത്തിൽ രണ്ടു ദിവസവും മാത്രമാണ് വൈറസ് നിലനിന്നതെന്നും പഠനം പറയുന്നു.

ഹോസ്പിറ്റലുകളിലെയും ഓഫീസുകളിലെയും ഗ്ലാസ്, സ്റ്റെയ്ൻലെസ്സ്റ്റീൽ അല്ലെങ്കിൽ ലാമിനേറ്റഡ് വുഡ് എന്നിവ കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകൾ തുണി കൊണ്ട് മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ബോംബെ ഐഐടി ഗവേഷകനായ സംഘമിത്രോ ചാറ്റർജി പറയുന്നു. പൊതു സ്ഥലങ്ങളായ പാർക്കുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ, എയർ പോർട്ട് കാത്തിരുപ്പ് മുറികൾ തുടങ്ങിയ സ്ഥലങ്ങളിലെ സീറ്റുകളും രോഗ വ്യാപനം തടയാൻ തുണി കൊണ്ട് മൂടണമെന്ന് പഠനം നിർദേശിക്കുന്നു.

ശ്വസന കണികകളിലെ ദ്രാവക അംശം 99.9 ശതമാനവും എല്ലാ പ്രതലങ്ങളിൽ നിന്നും ഏതാനും മിനിറ്റ് കൊണ്ട് ബാഷ്‌പീകരിച്ചു പോകുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സൂക്ഷ്‌മമായ ദ്രാവക പാളി ഈ പ്രതലങ്ങളിൽ അവശേഷിക്കും. ഇതിൽ വൈറസിന് നില നിൽക്കാനാകുമെന്ന് കണ്ടു.

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ impermeable ആയ പ്രതലങ്ങളെ അപേക്ഷിച്ച് ബാഷ്‌പീകരണ തോത് വളരെ കൂടുതലാണെന്ന് ജനനി ശ്രീമുരളീധരൻ, അമിത് അഗർവാൾ, രജനീഷ് ഭരദ്വാജ് എന്നിവരടങ്ങിയ ഗവേഷക സംഘം കണ്ടെത്തി.

സ്‌കൂളുകൾ തുറക്കുമ്പോൾ നോട്ട് ബുക്കുകൾ കൈമാറുമ്പോഴും കറൻസി നോട്ടുകൾ കൈമാറുമ്പോഴും എല്ലാം മതിയായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കണമെന്ന് ഗവേഷകർ പറയുന്നു. അതുപോലെ ഇ കൊമേഴ്‌സ് കമ്പനികൾ ഉപയോഗിക്കുന്ന കാർഡ് ബോർഡ് പെട്ടികൾ താരതമ്യേന സുരക്ഷിതമാണ് എന്നും പഠനം പറയുന്നു.

കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

വൈറസിന് സംഭവിച്ച ജനിതക മാറ്റം തുടർന്നുവരുന്ന വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു. കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു.

പക്ഷെ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് യുകെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്‌സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.

Copyright © . All rights reserved