കേരളത്തില്‍ ആദ്യമായി അപൂര്‍വ്വ രോഗാണുവിനെ കണ്ടെത്തി. അപൂര്‍വ്വമായ മലേറിയ രോഗാണുവിനെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് ഈ രോഗാണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇയാള്‍ സുഡാനില്‍ നിന്നും വന്നതാണ്.
പ്ലാസ്മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരം ഒരു രോഗാണുവിനെ കണ്ടെത്തുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ജില്ലാ ടി.ഒ.ടി ആയ ടി.വി അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെ കണ്ടെത്തിയതെന്ന് പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി സജീവ് വിശദ പരിശോധനയിലൂടെ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു. സംസ്ഥാന എന്റമോളജി വിഭാഗത്തിലും ഒഡിഷയിലും പരിശോധിച്ചാണ് രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സാധാരണ രോഗംബാധിച്ചാല്‍ ചുവന്ന രക്താണുവിന് വലുപ്പം കാണും. ഇവിടെ അത് കണ്ടെത്തിയില്ല. അനോഫലീസ് കൊതുകു വഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍ തന്നെയാണ് പ്ലാസ്മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നു തന്നെയാണ്.
ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു.എന്‍ ദൗത്യവുമായി ജോലിക്കു പോയ പട്ടാളക്കാരന് പനി ബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്മോഡിയം ഒവേല്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ആഫ്രിക്കയെ ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്.
ഡോ. ഷർമദ് ഖാൻ
അടങ്ങിയൊതുങ്ങി ഇരിക്കുവാൻ ഒരിക്കലും സാധിക്കാത്ത കുട്ടികളെ ലോക്കിട്ടു പൂട്ടിക്കളഞ്ഞു കോവിഡ്. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അവർക്ക് കോവിഡ് കാരണം ഉണ്ടായതെന്ന് പറഞ്ഞറിയിക്കാൻ എളുപ്പമല്ല. ആദ്യമൊക്കെ വളരെ രസകരമായി ലോക്ക്ഡൗൺ ആസ്വദിച്ച കുട്ടികൾ പിന്നീട് കുറേശ്ശെ ദുരിതത്തിലായി. ക്രമേണ ഇണക്കത്തേക്കാൾ കൂടുതൽ പിണക്കമായി മാറി. പിണക്കം മാറ്റാൻ ടിവി കാണലും, മൊബൈൽ നോക്കലും വർദ്ധിപ്പിക്കുകയായിരുന്നു രക്ഷകർത്താക്കൾ കുട്ടികളെ സന്തോഷിപ്പിക്കാനായി ആദ്യം ചെയ്തത്. സിനിമ കാണലും ഗെയിം കളികളുമായി ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാത്ത അവസ്ഥയായി പിന്നീടത് മാറി.
മാനസികവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെട്ടാൽ അവ വീണ്ടെടുക്കുവാൻ അത്ര എളുപ്പമല്ലാത്തതിനാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിവേകത്തോടെ മനസ്സിലാക്കുകയും സ്നേഹത്തോടെ അത് കുട്ടികളെക്കൊണ്ട് അനുസരിപ്പിക്കുകയും വേണം. എവിടെയും പോകേണ്ടതില്ലെങ്കിലും രാവിലെ എഴുന്നേറ്റ് ശീലിച്ച സമയത്തുതന്നെ ഉറക്കമുണർന്ന് പ്രഭാത കർമ്മങ്ങൾ നടത്തണം. പല്ലുതേപ്പും കുളിയുമെല്ലാം ശ്രദ്ധയോടെ ശീലിച്ച സമയത്ത് തന്നെ ചെയ്യണം. പ്രഭാതഭക്ഷണത്തിന് വലിയ പ്രാധാന്യം നൽകണം. എപ്പോഴും ടിവിയിലും മൊബൈലിലും നോക്കിയിരിക്കാതെ ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുകയും അവയിൽ ഇടപെടുകയും വേണം. പുസ്തകങ്ങൾ വായിക്കണം. വീട്ടിലുള്ളവരുമായി സംസാരിക്കണം. ചോദ്യങ്ങൾ ചോദിക്കണം. വേണ്ടി വന്നാൽ തർക്കിക്കണം. വഴക്കുണ്ടാക്കേണ്ടതായും പിണങ്ങേണ്ടതായും വന്നാൽ അതും ചെയ്യണം.
ചെറിയതോതിലെങ്കിലും കൃഷിപ്പണികൾ ചെയ്യുകയും അവയെ വളർത്തുന്ന ഓരോ ഘട്ടങ്ങളിലും മുതിർന്നവർക്കൊപ്പം കൂടുകയും ചെയ്യണം. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ കാര്യങ്ങളും ശ്രദ്ധിക്കണം. അവർക്ക് ഭക്ഷണം കൊടുക്കുക, ചെടികൾക്ക് വെള്ളം കോരുക, അവ വളരുന്നത് നിരീക്ഷിക്കുക, അവയിൽ സന്തോഷം കണ്ടെത്തുക തുടങ്ങിയവ മനസ്സിന് സന്തോഷത്തെ നൽകുന്നതാണ്.
തൂത്തും തുടച്ചും സൂക്ഷിക്കുന്ന അത്രയും പ്രാധാന്യമുണ്ട് വീട് വൃത്തികേടാക്കാതിരിക്കുന്നതിനും. അഥവാ മലിനപ്പെടുത്തിയാൽ പറ്റുന്നതുപോലെ വൃത്തിയാക്കുവാൻ ശ്രമിക്കുക തന്നെ വേണം. പ്രായത്തിനനുസരിച്ച് സ്വന്തം വസ്ത്രങ്ങൾ കഴുകുകയും അവ ഉണക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങളിൽ എത്രമാത്രം ശ്രദ്ധയുണ്ടെന്ന് മറ്റുള്ളവർക്ക് കൂടി ബോധ്യപ്പെടുത്തി കൊടുക്കുന്നതിലൂടെ അവരെ ഒരു പരിധിവരെ അത്ഭുതപ്പെടുത്തുവാനും സാധിക്കും. പാചകത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും അരിയുന്നതിന് മറ്റുള്ളവർക്കൊപ്പം ചേരണം.പറ്റുന്ന പോലെ പാചകവും പഠിക്കണം.ഇതിലൊന്നും ആൺപെൺ വ്യത്യാസമോ പ്രായമോ പരിഗണിക്കേണ്ടതില്ല. പകൽ സമയത്ത് ഉറങ്ങുകയോ, രാത്രി ഉറക്കം ഒഴിയുകയോ ചെയ്യുന്നത് നല്ലതല്ല. എന്ത് ചെയ്താലും ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കൂടി പ്രത്യേക ശ്രദ്ധ വേണം. കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രിയിൽ പോകുന്നതിനും പോയാൽതന്നെ വേഗത്തിൽ ചികിത്സ ലഭിക്കുന്നതിനും തടസ്സം നേരിടാൻ ഇടയുണ്ടെന്ന് അറിയാമല്ലോ?
മൊബൈലിൽ ഗെയിം കളിക്കുന്നതിനേക്കാൽ മറ്റുള്ളവർക്കൊപ്പം ചേർന്ന് ചെസ്സ് ,ക്യാരംസ് തുടങ്ങിയവ കളിച്ചാൽ കൂടുതൽ മാനസികോല്ലാസം ലഭിക്കും.
കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിക്കപ്പെടാനുള്ള അദ്ധ്വാനമൊന്നും ഇപ്പോൾ ഇല്ല എന്ന് അറിയാമല്ലോ? ആയതിനാൽ ഭക്ഷണം അമിതമാകാതിരിക്കുവാനും എന്നാൽ പോഷകപ്രദമായിരിക്കുവാനും ശ്രദ്ധിക്കണം. വീടിനുള്ളിലാണെങ്കിലും മാസ്ക് ധരിക്കണം. രണ്ട് മീറ്ററിനുള്ളിൽ ആരുമില്ലാത്തപ്പോൾ മാത്രമാണ് മാസ്ക് ഒഴിവാക്കാവുന്നത്. മാസ്ക് ഉപയോഗിക്കുന്നവർ ഇടയ്ക്കിടയ്ക്ക് മറ്റുള്ളവർ ഇല്ലാത്ത സ്ഥലങ്ങളിൽ ചെന്ന് ശുദ്ധവായു ശ്വസിക്കാനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. എവിടെയും തൊടാതിരിക്കണമെന്ന ഉപദേശവും തൊട്ടാൽ കൈകൾ സോപ്പിട്ട് കഴുകണമെന്നതും കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിനോദങ്ങളിൽ ഒന്നാണ് ക്വിസ് കോമ്പറ്റീഷൻ. എപ്രകാരമായാലും പുതിയ അറിവുകൾ ദിവസവും സ്വായത്തമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഷോർട്ട് ഫിലിം, വീഡിയോകൾ തുടങ്ങിയവ നിർമ്മിച്ച് തനിക്ക് എന്തൊക്കെ കഴിവുകളുണ്ടെന്ന് മനസ്സിലാക്കി അവരവരുടെ കോൺഫിഡൻസ് കൂട്ടുവാൻ ആവശ്യമായ സമയം ഇപ്പോൾ ലഭിക്കും.
കുട്ടികൾ കൊതുകു നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകണം. മറ്റ് പകർച്ചവ്യാധികളെ തടയുവാനും ഇത് അനിവാര്യമാണ്. പകർച്ചവ്യാധികൾ തടയുവാൻ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം. നല്ല ശീലങ്ങളും, ആരോഗ്യവും, നല്ല ഭക്ഷണശീലവും, വ്യക്തിശുചിത്വവും, പരിസരശുചിത്വവുമെല്ലാം രോഗ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കും. ഇവയ്ക്കെതിരെയുള്ളവ രോഗത്തെ ഉണ്ടാക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇവ ഒഴിവാക്കിയുള്ള ഒറ്റമൂലികൾ കൊണ്ട് സാധിക്കില്ല.
മഞ്ഞൾ, ഇഞ്ചി,തുളസി, ദഹനത്തെ സഹായിക്കുന്നവ, അലർജിയെ കുറയ്ക്കുന്നവ,കഫ രോഗങ്ങളെ ശമിപ്പിക്കുന്നവ, പോഷകമുള്ള ആഹാരം, കാലാവസ്ഥയ്ക്കനുസരിച്ച ഭക്ഷണം എന്നിവയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് അനിവാര്യമാണ്.
ശരിയായ ഉറക്കവും, ഉറക്കമെഴുന്നേൽക്കലും, സമയത്തുള്ള ഭക്ഷണവും, ആവശ്യത്തിന് വിശ്രമവും, എല്ലാ കാര്യങ്ങളിലും മിതത്വവും, ഹിതമായവയെ മാത്രം ശീലിക്കലുമെല്ലാം നമ്മളിൽ ഒരു ആരോഗ്യകരമായ ബയോളജിക്കൽ ക്ലോക്ക് രൂപംകൊള്ളാൻ ഇടയാകുന്നു. ഇപ്രകാരം രൂപംകൊള്ളുന്ന ബയോളജിക്കൽ ക്ലോക്കിനെ തകിടം മറിക്കുവാൻ ലോക് ഡൗൺ കാലത്തെ അശ്രദ്ധകൾ കാരണമാകരുത്. ആരോഗ്യമെന്നത് വെറുതെ വന്നു ചേരുന്ന ഒന്നല്ല. വളരെ ശ്രദ്ധയോടെയും കരുതലോടെയും സംരക്ഷിക്കപ്പെടേണ്ടതാണ് ആരോഗ്യം.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
കൊവിഡ് വാക്സിന് എത്തിയാല്‍ അത് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്സിന് പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍അസീരിയാണ് അറിയിച്ചത്.
പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്സിന് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അതേസമയം തിങ്കളാഴ്ച 231 പുതിയ കൊവിഡ് കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 355489 ആയി. നിലവില്‍ 5877 ആക്ടീവ് കേസുകളാണ് ഉള്ളത്. 16 പേര് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 5796 ആയി.
ഡോ. ഷർമദ് ഖാൻ
ഏറ്റവും നല്ലൊരു ടോണിക്കാണ് തേൻ. അഞ്ച് കിലോ ആപ്പിളിൽ നിന്നോ, 7കിലോ കാരറ്റിൽ നിന്നോ നാൽപതോളം കോഴിമുട്ടയിൽ നിന്നോ ലഭിക്കുന്ന അത്രയും ഊർജ്ജം ഒരു കിലോഗ്രാം തേനിൽ നിന്നും ലഭിക്കും.
വില കൂടുതലുള്ള ഒരു ഭക്ഷ്യവസ്തുവും മരുന്നുമാണ് തേൻ. വിലകൂടിയതായതുകൊണ്ട് തന്നെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിൽ തേൻ കൂടി ഉൾപ്പെടുത്തുവാൻ സാധാരണക്കാരന് കഴിയുമായിരുന്നില്ല. എന്നാൽ അതിനേക്കാൾ വില കൂടുതലുള്ള ടിന്നിലടച്ച പല ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിനെ നന്നാക്കുന്നതല്ലെന്ന് മനസ്സിലാക്കിയിട്ടും ഇപ്പോഴും തേൻ വാങ്ങി ഉപയോഗിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം തേനിനെ കുറിച്ചുള്ള അറിവില്ലായ്മയും, അതിൽ ചേർക്കുന്ന മായവും, കൃത്രിമമായി തേൻ നിർമ്മിക്കുന്നുണ്ടെന്നതുമാണ്. വിശ്വാസയോഗ്യമായ തേൻ ഏതാണെന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്ന് സാരം.
ആയുർവേദം. അലോപ്പതി. ഹോമിയോ. യൂനാനി ചികിത്സകളിൽ തേൻ ഉപയോഗിക്കുന്നുണ്ട്. പ്രകൃതി ചികിത്സയിലെ പ്രധാന മരുന്നാണ് തേൻ. തേൻ മാത്രമായും നിരവധി രോഗങ്ങളിൽ പല മരുന്നുകൾക്കൊപ്പവും തേൻ ഉപയോഗപ്പെടുത്തുന്നതായി ആയിരക്കണക്കിന് സന്ദർഭങ്ങളിൽ പരാമർശമുണ്ട്.
ഏറ്റവും എളുപ്പത്തിൽ തേൻ പരിശോധിക്കുന്നതിന് സാധാരണയായി ഒരു മാർഗ്ഗമുണ്ട്. ശരിയായ തേനിന്റെ ഒരു തുള്ളി ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഇറ്റിച്ചാൽ ഒരു ഗോള രൂപത്തിൽ തന്നെ അത് താഴേക്ക് ചലിക്കുന്നത് കാണാം.കൃത്യമമായ തേനാണെങ്കിൽ വെള്ളത്തിന്റെ ഉപരിതലത്തിൽ വെച്ച്തന്നെ അത് പടർന്നു ലയിക്കുന്നതായും കാണാം. നല്ല തേൻ തിരിച്ചറിയാൻ മറ്റ് നിരവധി ഉപാധികൾ ഉണ്ടെന്ന കാര്യം മറക്കണ്ട.
പ്രമേഹരോഗമുള്ളവർ ചെറു തേൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അതും പ്രമേഹം നിയന്ത്രണ വിധേയമായിരിക്കുമ്പോൾ മതി.
തേൻ അടങ്ങിയ ജാമുകൾ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്.എന്നാൽ അത് ചൂടുള്ള റൊട്ടിയിലോ ചപ്പാത്തിയിലോ പുരട്ടിയോ മറ്റ് ചൂടുള്ള വസ്തുക്കളോടൊപ്പമോ കഴിക്കാൻ പാടില്ല. ചൂടാറിയവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതുതന്നെ.
ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും തലച്ചോറിനും ദഹനത്തിനും നല്ലതാണ് തേൻ. കേടുകൂടാതെ ദീർഘനാൾ ഇരിക്കുവാനുള്ള കഴിവും തേനിന് മാത്രമുള്ളതാണ്.
തേൻ ഉപയോഗപ്പെടുത്താവുന്ന ചില പ്രാഥമിക ചികിത്സകൾ ഇനി പറയാം.
കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ആയുർവേദ ഡോക്ടറിൽ നിന്നും തേടാവുന്നതാണ്.
ആസ്ത്മ രോഗികൾ രാത്രി കിടക്കാൻനേരം ഒരു ചെറുനാരങ്ങയുടെ നീരും അത്രയും അളവിൽ തേനും ചേർത്ത് യോജിപ്പിച്ച് ചുക്ക് പൊടിയോടൊപ്പം ഉപയോഗിച്ചാൽ രാത്രിയിലെ ശ്വാസംമുട്ടൽ കുറയും.
കുഞ്ഞുങ്ങൾക്ക് നിറം ലഭിക്കാൻ തേനിൽ പച്ച മഞ്ഞൾ ചേർത്ത് പുരട്ടി കുളിപ്പിക്കുക.
പല്ലിന്റെ ബലം വർദ്ധിപ്പിക്കുവാൻ കുട്ടികൾക്ക് തേൻ കൊടുക്കാം
തീ കൊണ്ടോ, നീരാവി കൊണ്ടോ, ചൂട് വെള്ളം വീണോ പൊള്ളലുണ്ടായാൽ തേൻ മാത്രമായോ തേനും നെയ്യും ചേർത്തോ പുരട്ടാം.
പുളിച്ചുതികട്ടലും മലബന്ധവും ശമിപ്പിക്കുവാൻ ഒരു ഗ്ലാസ് ചൂടാക്കിയ വെള്ളത്തിൽ പകുതിചെറുനാരങ്ങയുടെ നീര് ചേർത്ത് ഒരു സ്പൂൺ തേൻ കലർത്തി അതിരാവിലെ വെറും വയറ്റിൽ കുടിയ്ക്കുക.
തേൻ ചൂടാക്കിയോ,ചൂടുള്ള കാലാവസ്ഥയിലോ,ശരീരം ചൂട് പിടിച്ചിരിക്കുമ്പോഴോ,ചൂടുള്ള എന്തിന്റെയെങ്കിലും കൂടെയോ ഉപയോഗിക്കുന്നത് നല്ലതല്ല.
എന്നാൽ ചില രോഗാവസ്ഥകളിൽ മരുന്നായി ഉപയോഗിക്കാവുന്നതാണ്. ആഹാരമായി ഉപയോഗിക്കുമ്പോഴാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.
ചൂടാറിയ റൊട്ടിയിലോ ചപ്പാത്തിയിലോ തേൻ പുരട്ടി നൽകുന്നത് കുട്ടികളിലെ വിരശല്യം ഒഴിവാക്കുവാൻ നല്ലത്.
ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽ അതിരാവിലെ കുടിച്ചാൽ വണ്ണം കുറയും.
വണ്ണം വെക്കുവാൻ പച്ചവെള്ളത്തിൽ തേൻ ചേർത്ത് രാവിലെയും വൈകിട്ടും കുടിക്കാം.
ജലദോഷം കുറയ്ക്കുവാൻ തേനിൽ ചെറുനാരങ്ങയുടെ നീര് ചേർത്ത് കുടിക്കുക.
കിടക്കാൻ നേരം തേൻ കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.
നിയന്ത്രണത്തിനുള്ള പ്രമേഹത്തിന് മഞ്ഞളും നെല്ലിക്കയും പൊടിച്ചോ, അരച്ചോ ചേർത്ത് തേൻ കൂട്ടിക്കഴിക്കാം.
ഗർഭിണികൾക്ക് ഒരു ടീ സ്പൂൺ തേൻ വീതം ദിവസവും കഴിക്കാം.
രക്തക്കുറവിന് രണ്ടുനേരവും ഒരു ടീ സ്പൂൺ വീതം തേൻ കുടിക്കണം.
ശരീരം തണുപ്പിക്കുന്നതിന് ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് തേൻ ചേർത്ത് കുടിക്കാം.
ക്ഷീണമുള്ളവർക്ക് ഒരു ഗ്ലാസ് പശുവിൻപാൽ കാച്ചി തണുപ്പിച്ച് മധുരം തോന്നുന്ന അത്രയും അളവിൽ തേൻ ചേർത്ത് പതിവായി കഴിക്കുക.
പനിയുള്ളപ്പോൾ തേൻ ചേർത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കുകയും മറ്റ് ആഹാരം ഒഴിവാക്കുകയും ചെയ്യുക.
വിപണിയിൽ നല്ല തേൻ ലഭ്യമാക്കുന്നതിനും ചെറു തേൻ, വൻ തേൻ എന്നിവ വേർതിരിച്ച് കൊടുക്കുന്നതിനും സർക്കാരിൻറെ ശ്രദ്ധ പതിയേണ്ടതുണ്ട്.
രോഗികളും അല്ലാത്തവരും പ്രത്യേകിച്ചും കുട്ടികൾ തേനിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച കൊവിഡ് വാക്സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ സിഇഒ അറിയിച്ചു. ഈ നിരക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ വാക്സിന് ഒരു ഡോസിന് 1,854 രൂപമുതല്‍ 2595 വരെ വിലയാകും.
അതേസമയം 25 ഡോളര്‍ നിരക്കില്‍ വാക്സിന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളില്‍ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാല്‍ യൂറോപ്പിലേക്ക് വാക്സിന് എത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിവരികയാണെന്നുമാണ് കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്സിന് 94.5% ഫലപ്രദമാണെന്ന് കമ്പനിയുടെ അവകാശവാദം. ഫൈസറിന് ശേഷം കൊവിഡ് വാക്സിന് വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനി കൂടിയാണ് മൊഡേര്‍ണ.
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ മുതിർന്നവരിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി തെളിഞ്ഞു. 56 മുതൽ 69 വരെ പ്രായമുള്ളവരിൽ മാത്രമല്ല, 70നു മുകളിലുള്ളവർക്കും വാക്സിൻ ഫലപ്രദമാണെന്നാണു സ്ഥിരീകരണം. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക ഉത്പാദിപ്പിക്കുന്ന ഈ വാക്സിന്റെ അവസാനഘട്ട പരീക്ഷണഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരുമെന്നാണു കരുതുന്നത്.
പ്രശസ്തമായ ലാൻസെറ്റ് മെഡിക്കൽ ജേർണൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതനുസരിച്ച് മരുന്നുപരീക്ഷണത്തിന്റെ പ്രാഥമിക വിവരങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. പരീക്ഷണത്തിനായി നൽകിയ ഡോസ് പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണം സൃഷ്ടിച്ചുവെന്നാണു കണ്ടെത്തൽ. ആരോഗ്യമുള്ള 560 സന്നദ്ധപ്രവർത്തകരിലാണ് ChAdOx1 nCoV-19 എന്ന പേരിലുള്ള മരുന്നുപരീക്ഷിച്ചത്. ഇതിൽ 240 പേർ 70 വയസിനു മുകളിലുള്ളവരായിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താൻ ആസ്ട്ര-ഓക്സ്ഫഡ് വാക്സിന് കഴിയുമോ എന്നതിനുള്ള അന്തിമപരിശോധനകളാണ് ഇനി ബാക്കിയുള്ളത്.
അടുത്തമാസത്തോടെ പ്രതിരോധ വാക്സിൻ വിതരണത്തിനെത്തിക്കാനാകുമെന്ന് കഴിഞ്ഞദിവസം ഫൈസർ പറഞ്ഞിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകരത്തിനുവേണ്ടിയുള്ള ശ്രമത്തിലാണിപ്പോൾ ഫൈസർ. മറ്റൊരു യുഎസ് കന്പനിയായ മോഡേണയുടെ വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
അപൂർവമായ ചില സാഹചര്യങ്ങളിൽ, കോവിഡ് -19 ബാധിച്ച ചില രോഗികളിൽ ഗില്ലൈൻ ബാരെ സിൻഡ്രോം (ജിബിഎസ്- Guillain Barre Syndrome- GBS) ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിലെ ഒരു കൂട്ടം ന്യൂറോളജിസ്റ്റുകൾ ഇപ്പോൾ ഈ കേസുകളും അവയുടെ ലക്ഷണങ്ങളും മാപ്പ് ചെയ്യുകയാണ്. ഇതുവരെ 24 കേസുകൾ ഈ പഠനത്തിൽ ചേർത്തിട്ടുണ്ട്.
ഇത് സ്വയം രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വളരെ അപൂർവമായ രോഗമാണ്. കൊറോണ വൈറസിനെ കൊല്ലാനുള്ള ശ്രമത്തിൽ, രോഗപ്രതിരോധ ശേഷി ആകസ്മികമായി പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കാൻ തുടങ്ങുന്നു. തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നയിക്കുന്ന ഞരമ്പുകളുടെ ഒരു ശൃംഖലയാണ് പെരിഫറൽ നാഡീവ്യൂഹം. അവയെ ആക്രമിക്കുന്നത് അവയവ പ്രവർത്തനങ്ങളെ ബാധിക്കും.
സിൻഡ്രോമിന്റെ ആദ്യ ലക്ഷണങ്ങൾ ചർമ്മത്തിൽ ഒരു ഇക്കിളി അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു എന്നതാണ്. തുടർന്ന് പേശികളുടെ ബലഹീനത, വേദന, എന്നിവ വരും. രോഗലക്ഷണങ്ങൾ ആദ്യം കാലുകളിലും കൈകളിലും പ്രത്യക്ഷപ്പെടാം. ഒരു വ്യക്തിക്ക് റിഫ്ലെക്സ് നഷ്ടവും പക്ഷാഘാതവും അനുഭവപ്പെടാൻ തുടങ്ങാം. അത് താൽക്കാലികമാകാം, പക്ഷേ 6-12 മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. കോവിഡ് -19 ന് ഒരു വർഷം മാത്രം പഴക്കമുള്ള രോഗമായതിനാൽ, അത്തരം സന്ദർഭങ്ങളിൽ സ്ഥിരമായ ജിബിഎസിന്റെ സ്വഭാവം വിലയിരുത്തുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്.
ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാണ് ജിബിഎസ് ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം രോഗികൾ ജിബിഎസ് ലക്ഷണങ്ങൾ കാണിച്ചിരുന്നു, സിക്ക, എച്ച്ഐവി, ഹെർപ്പസ് വൈറസ്, ക്യാമ്പിലോബാക്റ്റർ ജെജൂനി എന്നിവ ബാധിച്ചവരിലും ഇത് കണ്ടിരുന്നു.
കോവിഡുമായുമായുള്ള ബന്ധം
കോവിഡ് -19 ദഹന, ഹൃദയ, വൃക്കകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കരുതുന്ന. ചില (എല്ലാവരിലും അല്ല) രോഗികൾക്ക് വൈറസ് പിടിപെട്ടാൽ നാഡീവ്യൂഹ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗമായ തലച്ചോറിന്റെ ചില ഭാഗങ്ങളെ വൈറസ് ആക്രമിച്ചാൽ ഓർമ മങ്ങൾ, ഉത്കണ്ഠ, തലവേദന, വിഷാദം എന്നിവയ്ക്ക് കാരണമാകും.
ഈ സന്ദർഭങ്ങളിലെല്ലാം, വൈറസ് അവയവങ്ങളെയോ ടിഷ്യുകളെയോ ആക്രമിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, ഇത് ഒരു പരോക്ഷ ഫലമുണ്ടാക്കാം. ശരീരത്തിൻറെ പെരിഫറൽ നാഡീവ്യൂഹം ആക്രമണത്തിന് വിധേയമാകുന്ന തരത്തിൽ ശക്തമായ ഒരു രോഗപ്രതിരോധ പ്രതികരണത്തിന് (ഇമ്യൂൺ റെസ്പോൺസ്) ഇത് കാരണമാകും.
ഇത് കുഴയ്ക്കുന്ന കാര്യമാണ്. നമുക്കെല്ലാവർക്കും നല്ല രോഗപ്രതിരോധ ശേഷി വേണം. എന്നാൽ രോഗപ്രതിരോധ ശേഷി അമിതമായി സജീവമാണെങ്കിൽ അത് ശരീരത്തിന് ഹാനികരമാണ്. വൈറസിനെ ആക്രമിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഞരമ്പുകളെയും ഇത് ആക്രമിക്കും,” മുംബൈയിലെ പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ മൂവ്മെന്റ് ഡിസോർഡേഴ്സ് ക്ലിനിക്കിന്റെ തലവനായ ഡോക്ടർ പങ്കജ് അഗർവാൾ പറഞ്ഞു.
ജൂണിൽ, ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ ഇറ്റലിയിലെ മൂന്ന് ആശുപത്രികളിലെ അഞ്ച് രോഗികളുടെ കേസ് വിശദാംശങ്ങൾ നൽകി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സാർസ്-കോവി -2 വൈറസ് ബാധയെത്തുടർന്ന് ഈ സിൻഡ്രോം ബാധിച്ചവരാണ് അഞ്ച് രോഗികളും. പ്രാഥമിക ലക്ഷണങ്ങൾ കാലിലെ ബലഹീനതയും ചർമ്മത്തിൽ ഒരു കുത്തുന്നത് പോലുള്ള അവസ്ഥയുമായിരുന്നു.
ജിബിഎസ് ലക്ഷണങ്ങളും കോവിഡ് -19 അണുബാധയും തമ്മിൽ 5-10 ദിവസത്തെ ഇടവേള ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ചില ഡോക്ടർമാർ പറയുന്നത് കോവിഡ് -19 അണുബാധയ്ക്ക് ശേഷം ഒരാളിൽ ജിബിഎസ് വികസിക്കാൻ ആഴ്ചകൾ എടുക്കുമെന്നാണ്.
ബ്രിട്ടീഷ് മെഡിക്കൽ ജേണൽ കഴിഞ്ഞ മാസം ജപ്പാനിൽ നിന്ന് സമാനമായ ഒരു കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചു. അവിടെ 54 കാരിയായ സ്ത്രീക്ക് മരവിപ്പും ബലഹീനതയും വന്നു, രണ്ടാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വന്നു അതിനാൽ. അവരുടെ നെഞ്ചിൽ ന്യുമോണിയ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു, അവളുടെ കോവിഡ് -19 റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നു.
വിവിധ പഠനങ്ങളിൽ ചില അഭിപ്രായ സമന്വയമുണ്ട്: കോവിഡ് -19 അണുബാധയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം ജിബിഎസ് ലക്ഷണങ്ങൾ പുറത്തുവരുന്നു. സുഖം പ്രാപിച്ച അല്ലെങ്കിൽ സുഖം പ്രാപിക്കാൻ പോകുന്ന നിരവധി രോഗികൾ അതിന്റെ ലക്ഷണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, മിക്കവരും സുഖം പ്രാപിച്ചു.
ഇന്ത്യയിലെ പഠനം
മുംബൈയിൽ ഒരു മൾട്ടി-ഡോക്ടർ പഠനവും രേഖപ്പെടുത്തലും നടക്കുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകും. മുംബൈയിലെ നിരവധി ന്യൂറോളജിസ്റ്റുകൾ ഇതിന്റെ ഭാഗമാണ്. സ്ഥിരമായ ന്യൂറോളജിക്കൽ നാശനഷ്ടങ്ങൾ ജിബിഎസിലുണ്ടായേക്കില്ല. മിക്കതും പൂർണ്ണമായും സുഖം പ്രാപിക്കുമെങ്കിലും ചിലർക്ക് അവയവങ്ങളിൽ പക്ഷാഘാതവും ശരീരത്തിലെ ബലഹീനതയും ദീർഘകാലം ഉണ്ടാകാം, ”അഗർവാൾ പറയുന്നു.
മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും സിൻഡ്രോം കണ്ടതായി അഗർവാൾ പറയുന്നു. മിക്കവരും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചു, വീട്ടിലേക്ക് പോയി ആഴ്ചകൾക്ക് ശേഷം ജിബിഎസുമായി തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സ
ഇൻട്രാവെനസ് ഇമ്യൂണോഗ്ലോബുലിൻ (ഐവിഐജി), ചിലപ്പോൾ പ്ലാസ്മ തെറാപ്പി എന്നിവ ജിബിഎസ് രോഗികളിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. ചില രോഗികൾക്ക് കടുത്ത സങ്കീർണതകൾ ഉണ്ടാകാം, കൂടാതെ തീവ്രപരിചരണ ചികിത്സയോ വെന്റിലേറ്റർ പിന്തുണയോ ആവശ്യമാണ്.
രോഗികൾക്ക് ഏതാനും ആഴ്ചകൾ ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിക്ക് ചികിത്സ നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ നില വഷളാകുമെന്ന് മുംബൈ സെൻട്രലിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഗുരുതര പരിചരണ വിഭാഗം മേധാവി ഡോ. കേദാർ തോറസ്കർ പറഞ്ഞു. “ഏറ്റവും മോശമായ ഫലമായി ശ്വാസകോശ സംബന്ധമായ തകരാറുകൾ ഉണ്ടാകാം, അല്ലെങ്കിൽ നടത്തത്തിലും കൈകാലുകളുടെ ചലനത്തിലും ബലഹീനതയും ഫലവും ഉണ്ടാകാം. രോഗികളെ വീട്ടിൽ ചികിത്സിക്കാൻ കഴിയില്ല, അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ, ഇമ്യൂണോഗ്ലോബുലിൻ അല്ലെങ്കിൽ പ്ലാസ്മ എന്നീ ചികിത്സകൾ ലഭ്യമാക്കുകയോ ആവശ്യമാണ്, ”ടോറസ്കർ പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ 90 % ത്തിലധികം ആൾക്കാരിലും കോവിഡ്- 19 തടയാൻ ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൊറോണയുടെ വ്യാപനത്തെ തടയാൻ യുകെയിൽ പ്രഖ്യാപിച്ച രണ്ടാം ലോക്ക് ഡൗൺ അഞ്ചു ദിനങ്ങൾ പിന്നിടുമ്പോഴാണ് കോവിഡ് -19 നെതിരായുള്ള പോരാട്ടത്തിൽ പ്രത്യാശ നൽകുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ലോകത്താകമാനമുള്ള ആരോഗ്യ ശാസ്ത്ര ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ ആഹ്ളാദത്തോടു കൂടിയാണ് ഈ വാർത്ത സ്വീകരിച്ചത്. വാക്സിൻ വികസിപ്പിക്കുന്ന ഫൈസർ ബയോടെക് ശാസ്ത്രത്തിൻ്റെയും മാനവികതയുടെയും മികച്ച ദിവസമെന്ന് ഇതിനെ വിശേഷിപ്പിച്ചു.
ഇതുവരെ ആറ് രാജ്യങ്ങളിലുള്ള 43,500 പേർക്ക് വാക്സിൻ പരീക്ഷിച്ചെങ്കിലും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ല എന്നതും ഗവേഷകർക്ക് ആത്മവിശ്വാസം നൽകുന്നതാണ് . അതുകൊണ്ടുതന്നെ ഈ മാസാവസാനത്തോടെ വാക്സിൻ വിതരണത്തിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനികൾ.
ലോക്ക് ഡൗൺ ,സാമൂഹ്യ അകലം പാലിക്കുക ,മാസ്ക്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ലോകജനതയ്ക്ക് ഒരു മോചനം തരാൻ വാക്സിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . എങ്കിലും വൈറസ് ബാധയിൽ നിന്ന് വാക്സിൻ എത്രകാലം സംരക്ഷണം നൽകും? ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കോവിഡ് ബാധിക്കാതെ സംരക്ഷണം നൽകുമോ? എന്നീ ചോദ്യങ്ങൾക്കായുള്ള പരീക്ഷണങ്ങൾ തുടരുകയാണ് , 30 ദശലക്ഷം ഡോസ് വാക്സിന് ഓർഡർ ചെയ്ത് വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പിൽ യുകെ മുൻപന്തിയിൽ തന്നെയുണ്ട് .
ഡോ. ഷർമദ് ഖാൻ
പാകം ചെയ്തും അല്ലാതെയും മനുഷ്യൻ ആഹാരത്തെ ഉപയോഗിക്കുന്നു. പാകപ്പെടുത്താത്ത ആഹാരമെന്നാൽ തീയിൽ വേവിക്കാത്തത് എന്നാണ് പ്രധാന അർത്ഥം. എന്നാൽ അവയെല്ലാം തന്നെ സൂര്യന്റെ താപത്താൽ പാകപ്പെട്ടതുമാണ്. ഏതെങ്കിലും തരത്തിൽ പാകപ്പെട്ട ആഹാരം നാം കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ വീണ്ടുമൊരു പാകം കൂടി സംഭവിക്കുന്നതിലൂടെയാണ് ശരിയായ ദഹനവും ആഗീരണവും സാധ്യമാകുന്നത്. ഇതിൽ ശരീരത്തിനകത്ത് നടക്കുവാനുള്ള പാകത്തെ സഹായിക്കുവാനാണ് ആദ്യത്തെ പാകം ആവശ്യമായി വരുന്നത്.
വളരെക്കാലത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷമാണ് തീയിൽ നേരിട്ടും, പാത്രങ്ങൾ ഉപയോഗിച്ചും, എന്താണോ പാചകം ചെയ്യേണ്ടത് അതിനനുസരിച്ചുള്ള പാത്രങ്ങൾ ഉപയോഗിച്ചും ഒക്കെ മനുഷ്യൻ ക്രമേണ പാകം ചെയ്ത് ഭക്ഷിക്കുവാൻ തുടങ്ങിയത്. എന്നാൽ സൗകര്യങ്ങൾക്കും സമയലാഭത്തിനും പ്രാധാന്യം നല്കിയപ്പോൾ ആരോഗ്യകരമായി ഭക്ഷണം പാകം ചെയ്തു കഴിക്കുവാനുള്ള പാത്രങ്ങൾ ഉപയോഗിക്കുവാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ ഇപ്പോൾ ഉപയോഗിക്കുന്ന പല പാത്രങ്ങൾക്കും ആരോഗ്യത്തെ നശിപ്പിക്കുവാനും, മുൻകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന പലതിനും ആരോഗ്യത്തെ സംരക്ഷിക്കുവാനും കഴിവുണ്ട് എന്ന വസ്തുതയ്ക്ക് നമ്മൾ പ്രാധാന്യം നൽകണം.
ലോഹനിർമ്മിതമല്ലാത്ത സെറാമിക്, ഗ്ലാസ്സ്, മൺപാത്രങ്ങളേക്കാൾ ലോഹനിർമ്മിതമായ അലുമിനിയം, സ്റ്റെയിൻലെസ്സ് സ്റ്റീൽ, ഇരുമ്പ്,ബ്രാസ്, ബ്രോൺസ് തുടങ്ങി നിരവധി ഇനം പാത്രങ്ങൾ മാർക്കറ്റിലുണ്ട്.
ചൂടുള്ള ആഹാരം വാഴയിലയിൽ കഴിക്കുന്നതും, വാഴയിലയിൽ പൊതിഞ്ഞ് പലഹാരങ്ങൾ വേവിച്ചെടുക്കുന്നതും, വാഴയില വാട്ടിയെടുത്തതിൽ ചോറ് പൊതിഞ്ഞ് മണിക്കൂറുകളോളം സൂക്ഷിച്ചുപയോഗിക്കുന്നതും വളരെ ഹൃദ്യവും രുചികരവുമാണ്.
എന്നാൽ അലുമിനിയം ഫോയിൽ, ഗ്രോസറി,പ്ളാസ്റ്റിക് കോട്ടിംഗ് പേപ്പർ തുടങ്ങിയവ സുരക്ഷിതമല്ല. ചൂടാറാതിരിക്കാൻ ഉപയോഗിക്കുന്ന കാസറോൾ വലിയ കുഴപ്പമില്ല. ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ള ആഹാരം രാവിലെ പാത്രത്തിൽ നിറയ്ക്കുമ്പോൾ കുത്തി ഞെരുക്കി വെയ്ക്കാതെ പാത്രത്തിന്റെ നാലിലൊന്ന് ഭാഗം ഒഴിച്ചിടുന്നതാണ് നല്ലത്. ഹൈ ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളും വാട്ടർ ബോട്ടിലുകളും മാത്രമേ സ്കൂളിലും ജോലിസ്ഥലത്തും ഭക്ഷണവും വെള്ളവും കൊണ്ടുപോകാൻ ഉപയോഗിക്കാവൂ.
മൺപാത്രങ്ങളിൽ പാകം ചെയ്യുന്ന ആഹാരത്തിന്റെ പലവിധ രുചികൾ ആസ്വദിച്ചിട്ടുള്ളവർക്ക് അത് അത്രവേഗം മറക്കാനാകില്ല. വിറകടുപ്പിൽ മൺപാത്രം ഉപയോഗിച്ച് കറി വെയ്ക്കുകയും ചോറ് വയ്ക്കുകയും ചെയ്യുന്നവർ ഇപ്പോഴും അത്ര കുറവുമല്ല.
മുമ്പത്തെ രീതിയിലല്ലെങ്കിലും ചില സാധനങ്ങൾ ചുട്ട് കഴിക്കുന്നത് പലർക്കും വലിയ ഇഷ്ടമാണ്. ചുട്ട് കഴിച്ചവ രുചികരമാണെങ്കിലും ആരോഗ്യകരമല്ല. അല്ലെങ്കിൽ തന്നെ തീയിൽ ചുട്ടെടുക്കുന്നത് പോലെയല്ല ഗ്യാസിൽ ചുട്ടെടുക്കുന്നത്. ഗ്യാസിൽ നേരിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിയും ചിക്കനും ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യത്തെ വർധിപ്പിക്കുമെന്നതിനാൽ ഹാനികരമായി മാറുന്നു. ഓരോ ആഹാരവും പാചകം ചെയ്യുമ്പോൾ ചില പ്രത്യേകതരം വിറകുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശം മുൻകാലങ്ങളിൽ പാലിച്ചിരുന്നു.
ബ്രാസ്സ് പാത്രങ്ങൾ
സിങ്കിന്റേയും ചെമ്പിന്റേയും സംയുക്തമാണ് ബ്രാസ്സ്. എണ്ണയും നെയ്യും ചേർന്നവ പാചകം ചെയ്യുന്നതിന് ഏറ്റവും ഉത്തമം. ഇത്തരം പാത്രങ്ങളിൽ ശേഖരിച്ച് വെച്ച വെള്ളം 48 മണിക്കൂറുകൾക്ക് ശേഷം നമുക്ക് ഹാനികരമായേക്കാവുന്ന ഇ കോളി ബാക്ടീരിയകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങൾ ഉണ്ട്. ശരിയായ ഇടവേളകളിൽ ചെമ്പ് പാത്രങ്ങൾ ഇയ്യം പൂശി ഉപയോഗിച്ചാൽ അനുവദനീയമല്ലാത്ത അളവിൽ ചെമ്പ് നമ്മുടെ ശരീരത്തിൽ കടക്കില്ല. വല്ലപ്പോഴും മാത്രം പാകം ചെയ്യാൻ എടുക്കുന്ന ചെമ്പ് പാത്രങ്ങൾ ശരിയായി കഴുകി വൃത്തിയാക്കിയവ ആയിരിക്കണം. ബ്രോൺസ് പാത്രങ്ങളിലെ പ്രധാന ഘടകം ചെമ്പ് തന്നെയാണ്. കൂടാതെ ടിൻ, ചെറിയതോതിൽ ലെഡ്, സിലിക്ക എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇരുമ്പ് പാത്രങ്ങൾ
പുളി ഉള്ളതോ അസിഡിക് ആയതോ ആയവ പാകം ചെയ്യാൻ ഇവ അത്ര നല്ലതല്ല. അഥവാ സാമ്പാർ, രസം, തക്കാളിക്കറി എന്നിവ പാചകം ചെയ്യുകയാണെങ്കിൽ ഉടൻതന്നെ കഴുകിയുണക്കി എണ്ണ പുരട്ടി വയ്ക്കണം. ഇരുമ്പുപാത്രങ്ങളിൽ വളരെനേരം വെള്ളം ശേഖരിച്ചു വച്ചാൽ വേഗം തുരുമ്പ് പിടിക്കും.ചീര മുതലായ ഇലക്കറികൾ പാകം ചെയ്യാൻ ഇരുമ്പ് പാത്രങ്ങൾ നല്ലതാണ്. അവ വിളർച്ച സംബന്ധമായ അസുഖങ്ങളെ കുറയ്ക്കും. പേപ്പർ, തെർമോകോൾ എന്നിവ കൊണ്ട് നിർമ്മിതമായ കപ്പ്, വാഴയില, പാത്രം എന്നിവ മെഴുക് ആവരണത്തോട് കൂടിയതും ചൂടുള്ള ആഹാരസാധനങ്ങക്കൊപ്പം ഉള്ളിൽചെന്ന് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്.
നോൺസ്റ്റിക് പാത്രങ്ങൾ
ഉപയോഗിക്കാൻ ഇവ സൗകര്യമാണെങ്കിലും ആരോഗ്യപരമായി ഹാനികരമാണ്. ഇതിലെ പോളീ ടെട്രാ ഫ്ലോറോ എത്തിലീൻ ( PPFE ) എന്ന ടഫ്ളോൺ കോട്ടിംഗിലെ പെർഫ്ലൂറോ ഒക്ടനോയിക് ആസിഡിന്റെ (PFOA)സാന്നിദ്ധ്യം കാൻസർ, തൈറോയ്ഡ് രോഗങ്ങൾ, കൊളസ്ട്രോൾ, കരൾരോഗങ്ങൾ, ജന്മ വൈകല്യങ്ങൾ, രോഗപ്രതിരോധശേഷിക്കുറവ് ,സന്ധിരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.
അലൂമിനിയം പാത്രങ്ങൾ
പാചകം ചെയ്യുന്നതിന് അലൂമിനിയം പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.അവയിൽ പലതും നിർദ്ദേശിക്കപ്പെട്ട ഗുണമേന്മയുള്ളവയല്ല. ഇക്കാരണത്താൽ മനുഷ്യർക്ക് അനുവദനീയമായതിന്റെ ഇരട്ടിയിലേറെ അലൂമിനിയം ദിനംപ്രതി ശരീരത്തിലെത്തുന്നു. ഇത് ഇരുമ്പിന്റേയും കാൽസ്യത്തിന്റേയും ആഗീരണത്തെ തടയുന്നതിലൂടെ അനീമിയ അഥവാ വിളർച്ച രോഗമുണ്ടാകുന്നതിനും മറവിരോഗം അഥവാ അൽഷിമേഴ്സ് ഉണ്ടാകുന്നതിനും കാരണമാകുന്നു.
നല്ല പാത്രം ഏത് ?
സ്റ്റീൽ പാത്രങ്ങൾ പാചകത്തിന് നല്ലതാണ്. എന്നാൽ ഇവ പെട്ടെന്ന് ചൂടാകുമെങ്കിലും ഒരുപോലെ എല്ലാഭാഗത്തും ചൂട് ക്രമീകരിക്കാൻ കഴിയുന്നവയല്ല. ആയതിനാൽ പാത്രത്തിന്റെ അടിഭാഗത്ത് ചെമ്പും മുകൾവശത്ത് തുരുമ്പെടുക്കാത്തസ്റ്റീലും കൊണ്ട് നിർമ്മിച്ച (കോപ്പർ ബോട്ടംഡ് സ്റ്റെയിൻലെസ് സ്റ്റീൽ) പാത്രങ്ങളാണ് പാചകത്തിന് ഏറ്റവും നല്ലത്.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
ഡോ. ഷർമദ് ഖാൻ
രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വർഷങ്ങളോളം നിലനിൽക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. അതുകൊണ്ടുതന്നെ രോഗമുണ്ടെന്ന് മനസ്സിലാക്കുവാൻ വളരെ പെട്ടെന്ന് കഴിഞ്ഞുവെന്ന് വരില്ല. സൂക്ഷിച്ചില്ലെങ്കിൽ നിശബ്ദമായി മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗമാണിത്. തലചുറ്റൽ, തലവേദന, ഉറക്കമില്ലായ്മ ,ബുർബലത,ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും ചിലരിൽ ക്രമേണ കണ്ടുവരുന്നു.
ശരിയായ ചികിത്സ ചെയ്യാതിരുന്നാൽ പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്കരോഗം,കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയുണ്ടാകുന്നു. സാധാരണ രക്തസമ്മർദ്ദത്തെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾക്ക് അഞ്ച് പ്രാവശ്യം പക്ഷാഘാതവും, രണ്ടുപ്രാവശ്യം ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
രക്തസമ്മർദ്ദം വിഭിന്ന വ്യക്തികളിലും, ഒരു വ്യക്തിയിൽ തന്നെ പല സമയത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. മാനസികമായി പിരിമുറുക്കം ഉണ്ടാകുമ്പോഴും, തൊഴിലിൽ ഏർപ്പെട്ടിരിക്കുമ്പോഴും, ഉറക്കമൊഴിയുന്ന അവസരത്തിലും ബി.പി വർദ്ധിച്ച് കാണുന്നു. ഉറങ്ങുന്ന സമയത്ത് താരതമ്യേന ബി.പി കുറവായിരിക്കും.
നോർമൽ ബ്ലഡ് പ്രഷർ ലെവൽ സിസ്റ്റോളിക് 120, ഡയസ്റ്റോളിക് 80 എന്നിങ്ങനെ ആണ്. പൊതുവേ പറഞ്ഞാൽ ബിപി കുറഞ്ഞിരിക്കുന്നതാണ് നല്ലത്. കുറഞ്ഞ ബി.പി ഉള്ളവർ കൂടുതൽ ബി.പി ഉള്ളവരേക്കാൾ അധികനാൾ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി120 /80 ഉള്ളവരെ അപേക്ഷിച്ച് 100/60 ഉള്ളവർ അധികനാൾ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി കൂടുന്നതിനനുസരിച്ച് പക്ഷാഘാതത്തിനും ഹാർട്ട് അറ്റാക്കിനും ഉള്ള സാധ്യത വർധിക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം.
പ്രായമേറിയവരിൽ നോർമൽ ബിപി 140 /90 ആയിരിക്കും. 140 മുതൽ 160 വരെയുള്ള സിസ്റ്റോളിക് പ്രഷറും 90 മുതൽ 95 വരെയുള്ള ഡയസ്റ്റോളിക് പ്രഷറും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ബോർഡർലൈൻ ആയി കണക്കാക്കാം. സിസ്റ്റോളിക് പ്രഷർ 160 നും ഡയസ്റ്റോളിക് പ്രഷർ 95 നും മുകളിലാണെങ്കിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്ന് മനസ്സിലാക്കുകയും മരുന്നുകൾ കഴിക്കുകയും വേണം.
ചെറിയൊരു മനോവികാരം പോലും കുറച്ചുസമയത്തേക്ക് സിസ്റ്റോളിക് പ്രഷറിനെ വർദ്ധിപ്പിച്ചു എന്നു വരാം. എന്നാൽ വളരെ പെട്ടെന്നൊന്നും ഡയസ്റ്റോളിക് പ്രഷറിന് വ്യത്യാസം സംഭവിക്കുന്നില്ല. അതുകൊണ്ട് ഉയർന്ന സിസ്റ്റോളിക് പ്രഷറിനെ അപേക്ഷിച്ച് ഉയർന്ന ഡയസ്റ്റോളിക് പ്രഷറിന് കൂടുതൽ പരിഗണന നൽകണം.
*എങ്ങനെയൊക്കെ നിയന്ത്രിക്കാം*
*സ്ഥൗല്യം അഥവാ വണ്ണ ക്കൂടുതൽ*
ഈ ഒരു കാരണം മാത്രം മതിയാകും ബിപി വർദ്ധിക്കുവാൻ. അതിനാൽ പൊണ്ണത്തടിയന്മാർ വളരെവേഗം തടി കുറയ്ക്കുക. അതിനുള്ള ശരിയായ മാർഗ്ഗം കൂടുതൽ വ്യായാമം ചെയ്യുകയും കുറച്ചു ഭക്ഷണം കഴിക്കുകയും ആണ്. ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കിൽ
1) പ്രധാന ആഹാര സമയങ്ങൾക്കിടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കുക.
2) കുക്കിംഗ് ഓയിൽ, പഞ്ചസാര അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്സ്, ഐസ്ക്രീം, ബേക്കറി പലഹാരങ്ങൾ ഇവ ഒഴിവാക്കുക.
3) പഞ്ചസാര ചേർക്കാത്ത ധാന്യങ്ങൾ കഴിക്കുക
4)ഉണങ്ങിയവയെക്കാൾ വേകിച്ച ഭക്ഷണം ഉപയോഗിക്കുക
5) മദ്യം കഴിക്കരുത്
6) ഇറച്ചി, പാൽ,മുട്ട,ബട്ടർ ഇവ കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടാനിടയുള്ള അമിത കൊഴുപ്പിനെ അകറ്റുവാൻ കഴിയും.
7)ഒരുദിവസത്തെ ഏറ്റവും പ്രധാന ആഹാരമായ പ്രഭാത ഭക്ഷണത്തെ ഒഴിവാക്കാതിരിക്കുക. പകരം അത്താഴത്തിന്റെ അളവ് കുറയ്ക്കാം.
8) ജലത്തിന്റേയും നാരിന്റേയും അളവ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുക.
പയറുവർഗങ്ങൾ, ക്യാരറ്റ്, ബീൻസ് മുതലായവ
9)ഇവയിലെല്ലാം നിങ്ങൾ പരാജിതനാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുക. പ്രമേഹരോഗം കൂടെയുള്ളവർ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഉപവസിക്കാൻ പാടുള്ളൂ.
*വ്യായാമം*
ബിപി കുറയ്ക്കുവാൻ വ്യായാമം വളരെ സഹായകമാണ്. തെരഞ്ഞെടുക്കുന്ന വ്യായാമം അതിന് അനുകൂലമായിരിക്കണമെന്ന് മാത്രം. കാരണം എല്ലാത്തരം വ്യായാമവും ബിപി കുറയ്ക്കുവാൻ കഴിവുള്ളവയല്ല. നടക്കുകയാണ് ഏറ്റവും നല്ല വ്യായാമം. ആദ്യം 20 മുതൽ 30 മിനിറ്റ് വരെയും ക്രമേണ ഈ സമയത്തിനുള്ളിൽതന്നെ വേഗതകൂട്ടി പിന്നിടുന്ന അകലം വർധിപ്പിക്കുകയും വേണം.
*സ്ട്രെസ്സും ടെൻഷനും*
ഇവ രണ്ടും ബിപി വർദ്ധിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള പല തരത്തിലുള്ള ശബ്ദം സ്ട്രെസ്സും ടെൻഷനും വർദ്ധിപ്പിക്കുന്നു. ടിവിയിലും മറ്റും കാണുന്ന പല പരിപാടികളും ബി.പി വർദ്ധിപ്പിക്കാനിടയുണ്ട്. ടെൻഷൻ വർദ്ധിപ്പിക്കാത്ത പരിപാടികൾ ആസ്വദിക്കുന്നതിനു മാത്രമായി ടി വി യും റേഡിയോയും ഉപയോഗിക്കുക. എപ്പോഴും എന്തെങ്കിലും (പലപ്പോഴും വേഗത്തിൽ) ചെയ്തുകൊണ്ടിരിക്കാതെ കുറച്ചുസമയം റിലാക്സ് ചെയ്യുവാൻ സമയം കണ്ടെത്തണം. ശവാസനം പോലുള്ള യോഗാസനങ്ങൾ ശീലിക്കുന്നത് കൊള്ളാം. ക്ഷമയോടെ പ്രശ്നങ്ങളെ നേരിട്ടാൽ ടെൻഷൻ കുറയുകയും അതിലൂടെ ബിപി കുറയ്ക്കുകയും ചെയ്യാം.
*ഉപ്പ്*
ബിപി കുറക്കുവാൻ വേണ്ടി ഉപേക്ഷിക്കേണ്ട അത്യാവശ്യ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സോഡിയം. ശരീരത്തിന് അധികമായും സോഡിയം ലഭിക്കുന്നത് ഉപ്പിൽ നിന്നാണ്. ഒരു അമേരിക്കൻ ഒരുദിവസം ശരാശരി മൂന്ന് ടീസ്പൂണിലധികം ഉപ്പ് ഉപയോഗിക്കുന്നു. ജപ്പാൻകാരൻ ആകട്ടെ 7 ടീസ്പൂണിലധികവും. എന്നാൽ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമായ ഉപ്പിന്റെ അളവ് ഒരു ടീസ്പൂണിന്റെ 1/8 ഭാഗം മാത്രമാണ്. ആവശ്യമായതിലും എത്രയോ അധികമാണ് യാതൊരു ബോധവുമില്ലാതെ നമ്മൾ ഉപയോഗിക്കുന്നത് എന്ന് ആലോചിച്ചു നോക്കുക. ഉപ്പ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും പൂർണമായും ഒഴിവാക്കേണ്ടി വരും.
*ഡയറ്റ്*
സസ്യഭോജികളിൽ രക്താതിമർദ്ദം ഉള്ളവർ കുറവാണെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ബിപി കുറക്കുവാൻ ആഹാരത്തിൽ നിന്നും മാംസ വർഗ്ഗങ്ങൾ പ്രത്യേകിച്ചും ബീഫ് കുറയ്ക്കുകയോ കഴിയുമെങ്കിൽ ഉപേക്ഷിക്കുകയോ ആണ് വേണ്ടത് .സസ്യഭുക്ക് ആയിട്ടുള്ള ഒരാളിന് രക്താതിമർദ്ദവും ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും തരണം ചെയ്യുവാൻ കഴിയും.
*പുകവലി*
ഉയർന്ന രക്തസമ്മർദ്ദമുള്ള നിങ്ങളൊരു പുകവലിക്കാരൻ കൂടിയാണെങ്കിൽ നിശ്ചയളായും ഈ ദുശ്ശീലം ഉപേക്ഷിക്കാതെ നിവൃത്തിയില്ല.
*ഈസ്ട്രൊജൻ* സാധാരണയായി ഗർഭനിരോധന ഗുളികകളിലും മറ്റും ഇത് ഉപയോഗിച്ചുവരുന്നു. ചില സ്ത്രീകളിൽ ബി.പി വർദ്ധിക്കുവാൻ ഇത് കാരണമാകുന്നു. ഇത്തരം ഗുളികകൾ കഴിച്ച ശേഷമാണ് ബിപി കൂടുതലായി കാണുന്നതെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
*ടൈറാമിൻ*
പാൽക്കട്ടി(ചീസ്)യിലാണ് സാധാരണയായി ടൈറാമിൻ കാണുന്നത്.അതിനാൽ ഇത് ഉപയോഗിക്കുന്നവരിൽ ബി.പി വർദ്ധിച്ചു കാണുന്നു.
*ചുരുക്കത്തിൽ* 1)നിങ്ങളുടെ ബി.പി തുടർച്ചയായി പരിശോധിക്കുക. കൂടുതലാണെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശം സൂക്ഷ്മതയോടെ അനുസരിക്കുക.
2) പതിവായി വ്യായാമം ചെയ്യുക.
3)പുകവലി,കോഫി,ചായ, മദ്യം ഇവ ഉപയോഗിക്കുന്ന ദുശീലങ്ങൾ മാറ്റി പകരം ആരോഗ്യകരമായ നല്ലതിനെ പുനസ്ഥാപിക്കുക.
4) നിങ്ങളുടെ ഭാരം കുറച്ച് നോർമൽ ആക്കുക.
5)സ്ട്രെസ്സ് ,ടെൻഷൻ ഇവയെ നിങ്ങളുടെ കൈക്കുള്ളിൽ പിടിച്ചു നിർത്തുക.
6)ഉപ്പ്, പഞ്ചസാര ,കൊഴുപ്പ് ഇവ അടങ്ങിയിട്ടില്ലാത്ത ആഹാരം കഴിക്കുക
ഉയർന്ന രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ പലരിലും ക്രമേണ കൂടുതലായ ക്ഷീണം, അമിതമായ ചിന്ത, പാദത്തിൽ നീര് വരിക, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക മുതലായ അവസ്ഥകളിൽ കൊണ്ടെത്തിക്കുന്നു. എന്നാൽ ആയുർവേദ ഔഷധം ഉപയോഗിച്ചുള്ള ചികിത്സയിൽ ഇവയൊക്കെ ഒഴിവാക്കുവാൻ കഴിയുന്നുണ്ട്. വെളുത്തുള്ളി, ചിറ്റരത്ത, സർപ്പഗന്ധ, ഞെരിഞ്ഞിൽ, കുറുന്തോട്ടിവേര്, മൂവില എന്നിവയുടെ വിവിധ പ്രയോഗങ്ങൾ രക്താതിമർദ്ദത്തെ കുറയ്ക്കുന്നതാണ്.
കൃത്യമായ ഔഷധങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിച്ചാൽ ഈ രോഗം കാരണമുണ്ടായേക്കാവുന്ന ദുരവസ്ഥകളിൾ നിന്നും രക്ഷ നേടാൻ കഴിയും എന്നതിന് സംശയമില്ല.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .