ഡോ. ഷർമദ് ഖാൻ
തടിച്ചും വളഞ്ഞു പുളഞ്ഞും കാണുന്ന സിരകളെയാണ് വെരിക്കോസ് വെയിൻ അഥവാ സിരാഗ്രന്ഥി എന്നുപറയുന്നത് .ശരീരത്തിൽ എവിടെ വേണമെങ്കിലും വരാവുന്നതാണെങ്കിലും സാധാരണയായി കാലുകളിലാണ് ഇവ കാണുന്നത്. കാലിലെ പാദവുമായി ചേരുന്ന സന്ധിയ്ക്കടുത്തായി ചികിത്സിച്ചു ഭേദമാക്കുവാൻ ബുദ്ധിമുട്ടുള്ള വ്രണമായും പിന്നീട് ഇവ മാറാറുണ്ട്.
സ്ഥിരമായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രീതിയും അങ്ങനെ ചെയ്യേണ്ടിവരുന്ന ജോലിയും ഉള്ളവരിലാണ് ത്വക്കിനടിയിലെ സിരകളിലെ പോക്കറ്റ് വാൽവുകൾക്ക് കേടു വന്ന് വെരിക്കോസ് വെയിൻ ആയി മാറുന്നത്.
പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ വർദ്ധിക്കുകയോ ചെയ്യാം. വളരെ അപകടം പിടിച്ച അസുഖമെന്ന നിലയിൽ വെരിക്കോസ് വെയിനിനെ കാണേണ്ടതില്ലെങ്കിലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ,വേദനയും, ചികിത്സിച്ചാലും മാറാത്ത വ്രണവും, അതുകാരണമുള്ള പ്രയാസങ്ങളും ചെറുതല്ല. വ്രണത്തിന് പലപ്പോഴും ദുർഗന്ധവും നല്ല വേദനയും ഉണ്ടാകും.
ഇടയ്ക്കിടെ ഹൃദയത്തിൻറെ ലെവലിൽ കാലുകൾ ഉയർത്തി കിടക്കുക, ചെറിയതോതിലുള്ള വ്യായാമങ്ങൾ ചെയ്ത് പേശികളെ ബലപ്പെടുത്തുക, ശരീരഭാരം നിയന്ത്രിക്കുക, കൂടുതൽ നേരം നിന്നും ഇരുന്നുമുള്ള ജോലി ഒഴിവാക്കുക, ഇലക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക, കാലിലെ മസിലുകൾക്കും സിരകൾക്കും സപ്പോർട്ട് നൽകും വിധം സോക്സ്, സ്റ്റോക്കിങ്സ് മുതലായവ ഉപയോഗിക്കുക, ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് കാലുകളിലെ രക്തസഞ്ചാരം വർദ്ധിപ്പിക്കുന്ന ചികിത്സകൾ ചെയ്യുക തുടങ്ങിയവയാണ് പരിഹാരമാർഗ്ഗങ്ങൾ.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
കോവിഡ് പരിശോധനയ്ക്ക് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിങ് കിറ്റ് വിപ്‌ളവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഏകദേശം 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പര്‍ സ്ട്രിപ്പിന് ഫെലുദ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ജീന്‍ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പര്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായ സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നില്‍.
ലോകത്തിലെ ആദ്യത്തെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇതിന് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം. സ്വകാര്യ ലാബുകളില്‍ അടക്കം 2,000 ആളുകളില്‍ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി.
കൂട്ടത്തില്‍ നേരത്തെ തന്നെ കോവിഡ് പോസിറ്റീവായ ആളും ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണത്തില്‍ ഫെലുദ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലര്‍ത്തുന്നുവെന്നും 96 ശതമാനത്തോളം സംവേദനക്ഷമതയും പുലര്‍ത്തുന്നുവെന്നും തെളിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
പരീക്ഷണത്തില്‍ കോവിഡ് ബാധയുള്ള മിക്കവരെയും ഇതിലൂടെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും ഇവര്‍ പറയുന്നു. തെറ്റായ റിസള്‍ട്ടുകള്‍ ഈ കിറ്റില്‍ അധികം ഉണ്ടാകില്ല. ലളിതവും കൃത്യവുമായ റിസള്‍ട്ട് ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകന്‍ പ്രൊഫ. കെ. വിജയ് രാഘവന്‍ പറഞ്ഞു.
ഡോ. ഷർമദ് ഖാൻ
വണ്ണം കുറയ്ക്കുവാൻ എളുപ്പമാർഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല. പകരം ഗുളിക വല്ലതും തന്നാൽ കഴിക്കാം എന്നാണ് പലരും ഡോക്ടറെ സമീപിക്കുമ്പോൾ പറയുന്നത്.വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ആഗ്രഹം ഉള്ളവർ പോലും അൽപദിവസം അതിനായുള്ള പരിശ്രമങ്ങൾ നടത്തുന്നതല്ലാതെ അവ തുടർച്ചയായി ശ്രദ്ധിക്കുന്നില്ലെന്നു കാണാം.
ചിലതരം തൈറോയ് ഡ് രോഗങ്ങൾ, ചില മരുന്നുകൾ, ജനിതക വൈകല്യങ്ങൾ, അമിതഭക്ഷണം, പാരമ്പരൃം, ജീവിതശൈലി വ്യതിയാനങ്ങൾ, അദ്ധ്വാനം വളരെ കുറവുള്ള ജീവിത രീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടുവാൻ കാരണമാകുന്നു.ശരീരത്തിന്റെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്നാൽ പൊണ്ണത്തടിയുള്ള പലരും അത് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരല്ല. അവർ ഇപ്പോഴും ഡോക്ടറെ സമീപിക്കുന്നത് കുടവയർ കുറയ്ക്കുവാൻ വല്ല മരുന്നോ ഒറ്റമൂലി പ്രയോഗമോ ഉണ്ടോ എന്ന് അന്വേഷിക്കുവാനാണ്.
വണ്ണക്കൂടുതൽ എന്നതിൻറെ അടുത്ത ഘട്ടമാണ് പൊണ്ണത്തടി. നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നതിനാലും, ജീവിതനിലവാരം ഗണ്യമായ രീതിയിൽ തകിടം മറിക്കുവാൻ സാധ്യതയുള്ളതുകൊണ്ടും, പല രോഗങ്ങളുടെയും കൂട്ടത്തിൽ പൊണ്ണത്തടി കൂടി ഉണ്ടെങ്കിൽ ചികിത്സ തന്നെ ദുഷ് കരമാകും എന്നതിനാലും ചെറിയ പ്രായം മുതൽ വണ്ണം അമിതമായി വർദ്ധിക്കാതിരിക്കുവാൻ പ്രയത്നിച്ചു കൊണ്ടിരിക്കുക തന്നെ വേണം. കുട്ടികൾക്ക് വണ്ണമുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്ന രക്ഷിതാക്കളുടെ വിചാരം മാറ്റണം.
ഉപവാസം, പ്രസവം എന്നിവയ്ക്കുശേഷം ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം ശീലിക്കുകയും അദ്ധ്വാനം കുറയ്ക്കുകയും ചെയ്താൽ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ കാണും എന്ന് തന്നെ പറയേണ്ടി വരും. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന നെഞ്ചിരിച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇടയ്ക്കിടയ്ക്ക് ധാരാളമായി ഭക്ഷണം കഴിക്കുന്നവർക്ക് വണ്ണം വർദ്ധിക്കുകതന്നെ ചെയ്യും.
വണ്ണം കുറയണമെന്ന് ആഗ്രഹമുള്ളവർ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, മാംസം,തണുപ്പിച്ച ഭക്ഷണം, മധുരം,പകലുറക്കം എന്നിവ പരമാവധി ഒഴിവാക്കണം.പായസം, ഉഴുന്ന്, ഏത്തപ്പഴം, പാലുൽപ്പന്നങ്ങൾ, മുട്ട, എണ്ണയിൽ വറുത്തവ എന്നിവയും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.
വ്യായാമമില്ലായ്മ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ശരിയല്ലാത്ത ജീവിതചര്യ, അമിത വണ്ണത്തിന് കാരണമാകുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയ്ക്ക് ദീർഘനാൾ ശ്രദ്ധയോടെപരിഹാരം തേടുന്നവർക്ക് ആകർഷകമായ ആ കൃതിയോടെ ആരോഗ്യവാനായി ജീവിക്കാം.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
ഡോക്ടർ എ. സി. രാജീവ് കുമാർ
എന്താകണം ആഹാരം ,എങ്ങനെ ആകണം, എത്രത്തോളം ,എപ്പോൾ ,എവിടെ വെച്ച്, എന്നൊക്കെ നിർദേശങ്ങൾ നൽകുന്ന ഒരു ശാസ്ത്രം നമുക്ക് സ്വന്തം ആയുള്ളപ്പോൾ ഇതര നിർദേശങ്ങൾ മാത്രം ആണ് അനുയോജ്യമായത് എന്ന് കരുതിയത് പൂർണമായും ശരിയല്ല എന്ന് സമകാലിക ആരോഗ്യ പ്രശ്നങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. വ്യത്യസ്തങ്ങളായ ആഹാര വസ്തുക്കൾ ,ധാന്യങ്ങൾ ,പയർ വർഗ്ഗങ്ങൾ, വള്ളിയിലുണ്ടാകുന്നവ ,ഇലക്കറികൾ പഴവർഗങ്ങൾ, ഉണക്കി ഉപയോഗിക്കുന്നവ, കിഴങ്ങ് വർഗ്ഗങ്ങൾ, മത്സ്യ മാംസങ്ങൾ എന്നിവയെ ആയുർവ്വേദം തരം തിരിച്ചു നിർദേശിക്കുന്നു. മാത്രമല്ല ഇവ ഒക്കെ ഏതെല്ലാം തരത്തിൽ ഉപയോഗിക്കാൻ ആവും എന്ന പാചക നിർദേശങ്ങളുമുണ്ട്. ഇവ മാത്രം പോരല്ലോ .എങ്ങനെ ആണ് ആഹാരം കഴിക്കേണ്ടത്, എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ക്ര്യത്യമായി നമുക്ക് പറഞ്ഞു തരുന്നു.
1.പാചകം ചെയ്ത് ആറി തണുത്തു പഴകാത്ത ആഹാരം കഴിക്കുക
2.അല്പം എങ്കിലും മയമുള്ള അയവുള്ള സ്നിഗ്ദ്ധത ഉള്ളവ ആകണം. വരണ്ട് ഉണങ്ങി വറത്തു പൊരിച്ചവ വേണ്ട
3.അവരവർക്ക് ആവശ്യം ഉള്ളത്ര അളവ് അറിഞ്ഞ് അത്രയും മാത്രം കഴിക്കുക
4.മുമ്പ് കഴിച്ച ആഹാരം ദഹിച്ച ശേഷം മാത്രം ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
5.പരസ് പരം വിരുദ്ധമായവ ഒരു ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
6.തീരെ സാവകാശവും ഏറെ വേഗത്തിലും ആഹാരം കഴിക്കരുത്
7.അവരവരവർക്ക് തൃപ്തിയുള്ള സ്ഥലം, ഇരിപ്പിടം, പത്രങ്ങൾ ആവണം ആഹാരത്തിന് ഉപയോഗിക്കേണ്ടത്
8. സംസാരിച്ചും ചിരിച്ചും തർക്കിച്ചും ആഹാരം കഴിക്കരുത്
9.കഴിക്കുന്നതിൽ ശ്രദ്ദിക്കുക. ആഹാരം കഴിക്കുമ്പോൾ വായന ,മൊബൈൽ ,ടി വി കാണുക എന്നിവ പാടില്ല
10.ഓരോരുത്തർക്കും ഓരോ തരം ആഹാര ശീലം ഉണ്ട്. അവരവർക്ക് അനുയോജ്യമായ ആഹാരം ആണ് കഴിക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ കരുതൽ വേണം.
ഈ നിർദേശങ്ങൾ പാലിക്കുന്നത് രോഗമില്ലാത്ത ദീർഘായുസ്സ് നല് കാൻ ഇടയാക്കും എന്നതാണ് ആയുർവേദ നിർദേശം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. പ്രായമായവര്‍ക്ക് മാത്രമല്ല, രോഗം ബാധിച്ച എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നും പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.
രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നും മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്.
മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരുമാണ് ഇതുവരെ മരണപ്പെട്ടത്.
നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
അതേസമയം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണെന്നും സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യത വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ പരീക്ഷണ ചരിത്രത്തില്‍ ചിലത് പരാജയപ്പെടാനും ചിലത് വിജയിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് നിലവില്‍ ഏകദേശം 200 ലധികം കൊവിഡ് വാക്‌സിനുകളാണ് ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ ഓക്‌സ്ഫഡ് കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചിരിക്കുകയാണ്. പൂനെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 200 പേര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്.
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 227
മലപ്പുറം 112
ഇടുക്കി 7
കോഴിക്കോട് 67
കോട്ടയം 118
പാലക്കാട് 86
തൃശൂര്‍ 109
കണ്ണൂര്‍ 43
കാസര്‍കോട് 38
ആലപ്പുഴ 84
കൊല്ലം 95
പത്തനംതിട്ട 63
വയനാട് 53
എറണാകുളം 70
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 170
കൊല്ലം 70
പത്തനംതിട്ട 28
ആലപ്പുഴ 80
കോട്ടയം 20
ഇടുക്കി 27
എറണാകുളം 83
തൃശൂര്‍ 45
പാലക്കാട് 40
മലപ്പുറം 34
കോഴിക്കോട് 13
വയനാട് 18
കണ്ണൂര്‍ 15
കാസര്‍കോട് 36
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാംപിളുകള്‍ പരിശോധിച്ചു. 1,50,816 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,091 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 20,896 പേർക്കാണ്. ഇതുവരെ ആകെ 3,62,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 486 ആയി.
കോട്ടയം ജില്ലയില്‍ 118 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.
ഡോക്ടർ എ. സി. രാജീവ് കുമാർ
യുകെ പോലെ തണുപ്പുകൂടിയ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അലട്ടുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ആർത്രൈറ്റിസ്. യുകെയിൽ ഏതാണ്ട് 10 മില്യൺ ജനങ്ങൾക്ക് ആർത്രൈറ്റിസൊ സമാനമായ രോഗലക്ഷണങ്ങളോ മൂലം വലയുന്നവരാണ്. ചൂടുകൂടിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യൻ എത്തിനിക്സ് മൈനോറിറ്റീസിന് സാധാരണ ഇംഗ്ലീഷുകാരെക്കാൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റ വിഭാഗത്തിൻെറ ഒരു പ്രധാന വെല്ലുവിളിയാണ് ആർത്രൈറ്റിസ് രോഗം.
കുട്ടികൾ ഉൾപ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ആർത്രൈറ്റിസ് ഉണ്ടാവുമെങ്കിലും 40 വയസ്സിനോട് അടുക്കുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത്. മൂന്ന് വിഭാഗങ്ങളിലുള്ള ആർത്രൈറ്റിസ് രോഗമാണ് പ്രധാനമായും യുകെയിൽ കാണപ്പെടുന്നത്. ഇതിൽ യുകെയിലെ 90 ശതമാനം രോഗികളെയും ബാധിച്ചിരിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. യുകെയിൽ കുടിയേറിയ മലയാളികൾ നാല്പതുകൾ പിന്നിട്ടതോടു കൂടി നിരവധി പേരിലാണ് ആർത്രൈറ്റിസിൻെറ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.
തണുപ്പ് കാലാവസ്ഥയിലും ഏറെ തണുപ്പ് ഉള്ളിടത്തും ഒട്ടേറെ ആളുകൾ ആർത്രൈറ്റിസ് മൂലം വേദനയും അസ്വസ്ഥതകളും കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. ആയുർവ്വേദം ഈ രോഗാവസ്ഥകളെ വാത രോഗം ആയിട്ടാണ് പറയുക. ശരീരത്തിലെ ചലനം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങൾക്കും കാരണമായി കരുതുന്നത് വാതത്തിന്റെ സംതുലിതമായ അവസ്ഥ ആണ്. രൂക്ഷത ലഘുത്വം ശീത ഖര സ്വഭാവം ഉള്ള വാതം കണ്ണിനു കാണാനാവാത്തത്ര സൂക്ഷ്മവുമാണ്. സമാന ഗുണം കൊണ്ട് വാതത്തിനുനടക്കുന്ന വർദ്ധന പലവിധ രോഗങ്ങൾക്കിടയാക്കുന്നു. അത്തരത്തിൽ ഉള്ള ഒരു വിഭാഗം അസ്വസ്ഥതകളെ ആണ് ഇവിടെ പറയുന്നത്. ശരീരത്തിലെ അസ്‌ഥി സന്ധികളുടെ ചലനം അസാധ്യം ആക്കും വിധം ഉള്ള അസ്വസ്ഥകൾക്ക് പൊതുവെ വാത രോഗം എന്നോ ആർത്രൈറ്റിസ്, സന്ധി വാതം എന്നോ ഒക്കെ പറയപ്പെടുന്നു.
യുകെയിലും മറ്റും തണുപ്പ് ഏറി വരുന്ന ഈ കാലാവസ്ഥകളിൽ ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥയെ അതി ജീവിക്കാൻ ആയുർവ്വേദം ഫലപ്രദമാകും. ചൂട് വെള്ളം മാത്രം കുടിക്കുക. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടു കൂടി കുടിക്കുക. ചൂട് ഉള്ള ആഹാരം കഴിക്കുക. ആയുർവേദ തൈലം ചൂടാക്കി ദേഹത്ത് തടവി ചൂട് വെള്ളത്തിൽ കുളിക്കുക. ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരങ്ങൾ കഴിക്കുവാനും ശ്രദ്ധിക്കുക. തണുപ്പ് തട്ടാതെ ശരീരം എപ്പോഴും ചൂട് നിലനിർത്താൻ സഹായിക്കുന്ന വസ്ത്രം ധരിക്കുകയും വേണം.
സന്ധികളുടെ ചലനം വേദനയോടെ ആകുന്ന അവസ്ഥ. ചലനം അസാധ്യം ആക്കുന്ന നിയന്ത്രക്കപ്പെടുന്ന അവസ്ഥ ആണ് സന്ധിവാത ലക്ഷണം. ചെറുതും വലുതുമായ സന്ധികൾക്ക് മുറുക്കം, ഇറുക്കം, ഞെരുക്കം, വേദന, നീർക്കെട്ട് എന്നിവയോടു കൂടി ചലനം അസാദ്ധ്യമാക്കുന്ന ഒരു രോഗം ആണ് സന്ധിവാതം. പ്രായമായവരിൽ മാത്രം ആണ് ഈ രോഗം എന്ന പഴയ ധാരണക്ക് മാറ്റം വന്നിട്ടുണ്ട്. ഏതു പ്രായക്കാരിലും വ്യാപകമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥ ആയി സന്ധിവാതം മാറിയിട്ടുണ്ട്.
സന്ധികളിലെ തരുണാസ്ഥികൾക്ക് ഉണ്ടാകുന്ന അപചയം മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇതിൽ ഒരു ഇനം സന്ധിവാത രോഗമാണ്. പ്രായമായവരിൽ ഏറെ കണ്ടുവരുന്ന സന്ധിവേദന, സന്ധി ഞെരുക്കവും ആണ് പ്രധാനം. പരുക്ക് ക്ഷതം എന്നിവ മൂലമോ അമിത അദ്ധ്വാനം, ടെന്നീസ്, ഷട്ടിൽ ബാട്മിന്റൺ, എന്നവയാൽ സന്ധികൾ അമിതമായി ഉപയോഗിക്കയാലോ, സന്ധികൾക്കു ഈ അവസ്ഥ ഉണ്ടാകും. കൈത്തണ്ട, കൈമുട്ട്, തോൾ എന്നീ സന്ധികൾ, കാൽമുട്ടുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവിടങ്ങളിൽ ഭാരം എടുക്കുമ്പോൾ ഉള്ള വേദന ഉണ്ടാക്കുന്നതും ഇക്കാരണത്താലാണ്.
പല സന്ധികളിൽ ഒരുമിച്ചു തന്നെ ബാധിക്കുന്നതും ദീർഘകാലം നീണ്ടു നിക്കുന്നതുമായ സന്ധിവാത രോഗങ്ങൾക്ക് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്നു പറയും. ചെറിയ സന്ധികളുടെ അരികുകൾ വീർത്തു, നീർക്കെട്ട് ഉണ്ടായി സമീപ കോശങ്ങളിൽ വ്യാപിച്ചു സന്ധികളുടെ പ്രതലത്തെ ദുർബലമാക്കി നീർക്കെട്ടും വേദനയും മുറുക്കവും മൂലം ചലനം അസാധ്യം ആക്കുന്നു. കൈകളുടെയും കാലുകളുടെയും സന്ധികളെ ആണ് സാധാരണ ബാധിക്കുക.
ശരീരത്തിന്റെ നേടും തൂണായ നട്ടെല്ലിനേയും, തോൾസന്ധി ഇടുപ്പ് കാൽമുട്ട് എന്നിവയെയും ബന്ധിപ്പിക്കുന്ന സന്ധികൾക്കും ഉണ്ടാകുന്ന വാത രോഗങ്ങൾ ആണ് അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന് അറിയപ്പെടുന്നത്. കഴുത്തിൽ ഉള്ള കശേരുക്കളെ ചേർത്ത് നിർത്തി തോൾ സന്ധിയുടെയും കൈകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പേശികൾ, നാഡികൾ, കണ്ഠരകൾ എന്നിവക്ക് ഉണ്ടാകുന്ന തകരാർ മൂലം അപബഹുകം എന്ന രോഗം ഉണ്ടാക്കുന്നതായി ആയുർവേദ ഗ്രൻഥങ്ങളിൽ പറയുന്നു. സെർവൈക്കൽ സ്പോണ്ടിലോസിസ് എന്നു പറയുന്ന അവസ്ഥ ഇതു തന്നെ ആണ്. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ലംബാർ കശേരുക്കളെ ബന്ധിപ്പിക്കുന്ന പേശികൾ നാഡികൾ കണ്ഠരകൾ എന്നിവയാണല്ലോ കാലുകളുടെ പ്രവർത്തനം നിർവഹിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന തകരാറുകൾ ഗൃധ്രസി എന്ന രോഗത്തിന് ഇടയാക്കുന്നതായി ആയുർവ്വേദം പറയുന്നു. ലംബാർ സ്പോണ്ടിലോസിസും ആയി സാദൃശ്യം ആയ രോഗാവസ്‌ഥ ആണിത്.
ഇത്തരത്തിൽ സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന ചലന തകരാറുകളെ പൊതുവെ സന്ധിവാതം എന്നു പറയും. ഇവക്കെല്ലാം ചലനം വീണ്ടെടുക്കാൻ ആവശ്യം ആയ നിരവധി മാർഗങ്ങൾ ആയുവേദം നിർദേശിക്കുന്നുണ്ട്. ഔഷധം ആഹാരം വ്യായാമം ചികിത്സാ ക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉഴിച്ചിൽ, ഇലക്കിഴി, കഷായക്കിഴി, ലേപനം, ധാര, വിവിധ തരം വസ്തി, പഞ്ചകർമ്മ ചികിത്സ എന്നിവയും നിദ്ദേശിക്കുന്നു. രോഗം, രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ സ്വഭാവം എല്ലാം അറിഞ്ഞുള്ള അനുയോജ്യമായ ചികിത്സ രോഗ ശാന്തിക്ക് ഇടയാക്കും.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154