Health

എപ്പോഴും ചെറുപ്പമായി കഴിയാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എന്നും യൗവ്വനമായി ഇരിക്കാനുള്ള വിദ്യയുമായി ശാസ്ത്രലോകം എത്തുകയാണ് എന്നറിഞ്ഞാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും. യൗവ്വനം നിലനിര്‍ത്തുന്ന മരുന്ന് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെനോലിറ്റിക്‌സ് ശാസ്ത്രം ഉപയോഗിച്ച് ഇത് സാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.

ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിക്കുന്ന മിക്ക ശാസ്ത്രജ്ഞരും ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ‘ആരോഗ്യദൈര്‍ഘ്യത്തിനാണ്’ പ്രാധാന്യം നല്‍കുന്നത്. അതായത്, പ്രായംകൂടും തോറും വേദനകളും അസുഖങ്ങളും കുറച്ചു കൊണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ മനുഷ്യരെ സഹായിക്കുക. അത് ജീവിതത്തിന്റെ മദ്ധ്യകാലം പിന്നിട്ടവര്‍ക്ക് ഗുണകരമായിരിക്കും. ‘ആരോഗ്യകരമായ വാര്‍ദ്ധക്യം’ എന്നത് വലിയൊരു പദ്ധതിയാണ് അതുകൊണ്ട് പ്രായമായ രോഗികള്‍ക്കും സര്‍ക്കാരുകള്‍ക്കും ധാരാളം മെച്ചമുണ്ടാകും’ എന്ന് കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ഏജിംഗ് സെന്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മിംഗ് സൂ പറയുന്നു. വാര്‍ദ്ധക്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളും കൂടുതല്‍ അപകടകരമാക്കുന്നത്. വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഒപ്പം രോഗങ്ങള്‍ പിടിപെടുന്നത് തടയുകയുമാണ് സെനോലിറ്റിക്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് മിംഗ് സൂ വ്യക്തമാക്കി.

ലോകത്തെ മികച്ച ജെറോന്റോളജിസ്റ്റുകളില്‍ പലരും ഇതിനകം മൃഗങ്ങളില്‍ സെനോലിറ്റിക്‌സ്. മരുന്ന് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യരില്‍ നടന്ന ചില ക്ലിനിക്കല്‍ പരീക്ഷണങ്ങളും നല്ല ഫലങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പഠനങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമായി തുടരുകയാണെങ്കില്‍ നിലവില്‍ മധ്യവയസ്‌കരായവര്‍ക്ക് കൂടുതല്‍ കാലം യുവത്വം നിലനിര്‍ത്തുന്നവരുടെ ആദ്യ തലമുറയാകാം.

ലണ്ടൻ : മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിലെ ക്യാൻസർ അതിജീവന നിരക്ക് കുറവാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ രോഗനിർണ്ണയം നടത്തിയ ശേഷം അഞ്ച് വർഷങ്ങൾ മാത്രമേ രോഗി ജീവിച്ചിരിക്കുന്നുള്ളൂ എന്ന് പഠനത്തിൽ പറയുന്നു. 1994 മുതൽ 2014 വരെ, 20 വർഷത്തോളം നീണ്ട പഠനം നടത്തിയത് സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ എക്കണോമിക്സ് ആണ്. 2010 മുതൽ 2014 വരെ നടത്തിയ പഠനങ്ങൾ ആണ് ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ചത്. 7 തരത്തിലുള്ള ക്യാൻസർ രോഗങ്ങളിൽ 5 എണ്ണത്തിലും അതിജീവന നിരക്കിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്‌, ന്യൂസ്‌ലാൻഡ്, കാനഡ, അയർലണ്ട്, നോർവേ എന്നീ രാജ്യങ്ങൾക്ക് പിന്നിലായാണ് ബ്രിട്ടന്റെ സ്ഥാനം.

1995നും 2012നും ഇടയിൽ പുതിയ ക്യാൻസർ കേസുകളുടെ എണ്ണം യുകെയിൽ 12 ശതമാനവും യൂറോപ്പിലുടനീളം 31 ശതമാനവും വർധിച്ചിട്ടുണ്ട്. 2014ൽ യുകെ, ജിഡിപിയുടെ 9.1 ശതമാനം ആരോഗ്യസംരക്ഷണത്തിനായി ചിലവഴിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു വ്യക്തിക്ക് ക്യാൻസറിനായി യുകെ ചിലവഴിക്കുന്നത് കുറവാണെന്നും പഠനങ്ങളിലൂടെ കണ്ടെത്തി. സ്റ്റാഫുകളുടെയും റേഡിയോളജിസ്റ്റുകളുടെയും കുറവ് മൂലം നേരത്തെ രോഗനിർണ്ണയം നടത്താൻ കഴിയുന്നില്ലെന്നും അത് പരിഹരിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും ക്യാൻസർ റിസർച്ച് യുകെയിലെ സാറ ഹിയോം പറഞ്ഞു. മിക്ക ക്യാൻസറുകളും നിർണ്ണയിക്കുന്നത് മൂന്നോ നാലോ ഘട്ടത്തിൽ എത്തുമ്പോൾ ആണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഈ റിപ്പോർട്ട് കാലഹരണപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പഠന ഗവേഷണം അവസാനിച്ച് അഞ്ച് വർഷത്തിനുള്ളിൽ, ക്യാൻസർ അതിജീവനം യഥാർത്ഥത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയെന്നും എൻഎച്ച്എസിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്‍റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്ന് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താന്‍ ജീവിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.

ക്ഷയരോഗത്തില്‍ നിന്നുവരെ ജീവിതത്തിലേക്ക് തിരികെ എത്തിയായാളാണ് താന്‍. ഇത്തരം സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും വരാമെന്നും ബച്ചന്‍ പറയുന്നു.

മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്. 1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.

പ്രമേഹരോഗ നിയന്ത്രണത്തിൽ പ്രഭാതഭക്ഷണത്തിനു വലിയ പങ്കുണ്ട്. പ്രമേഹരോഗികളെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം. അത്താഴം കഴിഞ്ഞ് ദീർഘമായ ഇടവേളയ്ക്കു ശേഷമുള്ള ആദ്യഭക്ഷണം കഴിവതും നേരത്തേ കഴിക്കണം. പ്രഭാതഭക്ഷണത്തോടൊപ്പം മതിയായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് മെറ്റബോളിസം കൂട്ടാനും ഇടനേരങ്ങളിലെ വിശപ്പു കുറയ്ക്കാനും നല്ലതാണ്. പയർ പരിപ്പു വർങ്ങൾ, മുട്ട, ഇറച്ചി, നട്സ്, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളാണ്.

പ്രമേഹരോഗികൾക്കു ഹൃദ്രോഗസാധ്യത കൂടുതലായതിനാൽ ഉപ്പും പൂരിതകൊഴുപ്പുകളും പ്രഭാതഭക്ഷണത്തോടൊപ്പം കൂടിയ അളവിൽ വേണ്ട. പുട്ടും പയറും പപ്പടവുമാണ് പ്രാതലെങ്കിൽ പ്രമേഹരോഗികൾ പപ്പടം ഒഴിവാക്കുന്നതാണു നല്ലത്. കിഴങ്ങു വർഗങ്ങളായ ചേനയോ ചേമ്പോ കാച്ചിലോ പ്രാതലായി കഴിക്കുമ്പോൾ കൂടെ പ്രോട്ടീൻ അടങ്ങിയ മത്സ്യമോ പയർ വർഗങ്ങളോ ചേർത്ത്, കുറഞ്ഞ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. അപ്പത്തോടോ ചപ്പാത്തിയോടോ ഒപ്പം ഉരുളക്കിഴങ്ങ് കറി കഴിക്കരുത്. ഇങ്ങനെ കഴിച്ചാൽ അന്നജത്തിന്റെ അളവു കൂടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും.

മൈദ കൊണ്ടുള്ള വിഭവങ്ങൾ, എണ്ണയിൽ വറുത്തെടുക്കുന്ന പൂരി പോലുള്ള പലഹാരങ്ങളും ഒഴിവാക്കണം. ദോശയോടും ഇഡ്ഡലിയോടുമൊപ്പം തേങ്ങാച്ചമ്മന്തിക്കു പകരം തക്കാളി ചമ്മന്തിയോ സാമ്പാറോ ഉൾപ്പെടുത്താം.

കോൺ‌ഫ്ളേക്സ് രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടുമെന്നതിനാൽ അത് ഒഴിവാക്കുകയാണ് നല്ലത്. ഓട്സ്, മുസ്‌ലി, കീൻവാ തുടങ്ങിയവ കുറുക്ക് പരുവത്തിലോ പാൽ, പഴങ്ങൾ, ഫ്ലാക്സ് സീഡ്, നട്സ് എന്നിവ ചേർത്ത് പോഷകസമ്പുഷ്ടമാക്കിയോ കഴിക്കാം.

ഡോക്ടർ എ സി രാജീവ്‌ കുമാർ

ആഹാരം ഔഷധമായി ഉപയോഗിച്ചിരുന്ന പഴയ കാലത്തെ ഭക്ഷ്യസംസ്കാരം പാടേ മാറിയതോടെ ഔഷധം ആഹാരമായുപയോഗിക്കേണ്ട നിലയാണ് ഇന്ന്. നാം കഴിക്കുന്ന ആഹാരമാണ് നാമാകുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
ഓണം എന്നാൽ ഓണസദ്യയാണ് ആദ്യം മനസ്സിൽ എത്തുക. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നുള്ള പാചകവും ഒന്നിച്ചിരുന്നുള്ള ഊണും ആഹ്ലാദകരമാണ്. പഞ്ചനക്ഷത്ര ഭക്ഷണത്തെക്കാൾ വിഭവസമുദ്ധമാണ് ഓണസ്സദ്യയിലെ വിഭവങ്ങൾ. അഞ്ചും ആറും വ്യത്യസ്ത കോഴ്‌സുകളുടെ സ്ഥാനത്ത് ഇരുപത്തിയെട്ടു കൂട്ടമുള്ള എട്ടും ഒമ്പതും കോഴ്സ് ഓണസദ്യയിൽ ഉണ്ട്.
സൂപ്പിൽ തുടങ്ങുന്ന ആധുനിക സദ്യവട്ടത്തോട് കിടപിടിക്കുന്ന ചെറുപയർ പരിപ്പ്കറിയും നെയ്യും ചേർത്ത് സദ്യ തുടങ്ങുന്നു. ദഹനവ്യവസ്ഥയെ ഉദ്ദീപിപ്പിക്കാനുള്ള ഈ ഘട്ടത്തിൽ എരിവുള്ള തൊടുകറികൾ ഉപയോഗിക്കും. ഓരോ തവണയും ഇഞ്ചി തൊട്ടു തുടങ്ങണം എന്നാണ് ചിട്ട.
ഹോട്ട് ആൻഡ്‌ സൗർ സൂപ്പിനെ വെല്ലുന്ന സാമ്പാർ ആണ് അടുത്ത ഘട്ടം. മധുരം ഉള്ളതും എരിവ് കുറഞ്ഞവയുമായ് പച്ചടി കിച്ചടി ഓലൻ ഇതോടൊപ്പം ഉപയോഗിക്കുന്നു.
കാളൻ, പുളിശേരി, മോര് കറിയാണ് അടുത്ത ഇനം. അവിയൽ തോരൻ അച്ചാറും കൂട്ടിയാണ് ഈ ഘട്ടത്തിൽ ഉണ്ണുക. രസമാണ് അടുത്തത്. കായവും കുരുമുളകും തക്കാളിയും വെളുത്തുള്ളിയും ചുവന്നുള്ളിയും എല്ലാം ചേർന്നതിനാൽ ഉദര ആരോഗ്യം മെച്ചമാക്കും.
“മോരൊഴിച്ചുണ്ണരുത് ” എന്ന് ഒരു ചൊല്ലുണ്ട്. മോരില്ലാതെ ഉണ്ണരുത് എന്നാണ് ഉദ്ദേശം. അന്നനാള ആരോഗ്യം മികവുള്ളതാക്കാൻ ആവശ്യമായ പ്രോബയോട്ടിക് ബാക്ടീരിയ സമൃദ്ധം ആണ് മോര്.
അതുകൊണ്ടാണ് മോരൊഴിവാക്കരുത് എന്നു പറയുന്നത്.

ആഹാരം സമീകൃതമാകണം. പോഷക സമൃദ്ധവും ആകണം. ഷഡ്രസ സമ്പന്നമായിരിക്കണം എന്നാണ് ആയുർവ്വേദം. മധുരം പുളി ഉപ്പ് കയ്പ്പ് എരിവ് ചവർപ്പ് എന്നീ രസങ്ങളിൽ ആദ്യത്തെ മൂന്നു രസങ്ങൾ വാത ശമനം എന്നും അടുത്ത മൂന്ന് രസങ്ങളും കഫ ശമനം ആയും കഷായം തിക്തമധുര രസങ്ങൾ പിത്ത ശമനം ആയും പറയുന്നു. ശരീരവ്യവസ്ഥകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഇടയാക്കും വിധം ഓരോ രസങ്ങളുടെയും സംയോജനം ശരീര പ്രകൃതിക്കനുസൃതമായി ഉപയോഗിക്കാൻ ശ്രദ്ദിക്കുക.
മധുരം നിറഞ്ഞ വ്യത്യസ്ത തരം പായസം സദ്യക്ക് മാറ്റ് കൂട്ടും. ദഹനശേഷി കൂട്ടാൻ ചുക്കുപൊടി വിതറി ഇളക്കിയാണ് പായസം കിട്ടുക.
സ്വാദിഷ്ടവും പോഷകസമൃദ്ധവും രുചിപ്രദവുമായ ഓണസദ്യ മലയാളനാടിന്റെ സ്വന്തം രുചിഭേദമാണ്.

മലയാളം യുകെ യുടെ എല്ലാ വായനക്കാർക്കും ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിൻെറയും , ഓണാശംസകൾ .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവു മൂലം രോഗികളിൽ അർബുദരോഗം കണ്ടെത്താൻ വൈകുന്നു എന്ന് കണ്ടെത്തൽ. വളരെ വൈകി രോഗം കണ്ടെത്തുന്നതുമൂലം ചികിൽസിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുന്നു. ഒരുലക്ഷത്തിലധികം ക്യാൻസർ രോഗികൾക്ക് വളരെ വൈകിയാണ് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. 2017ൽ ഇംഗ്ലണ്ടിലെ 150, 000ത്തോളം ആളുകൾക്ക് മൂന്ന്, നാല് സ്റ്റേജ് ക്യാൻസർ കണ്ടെത്തിയെന്ന് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകളിൽ ഇതിലും കൂടുതൽ കാണാമെന്നു അവർ അഭിപ്രായപ്പെട്ടു. ആശുപത്രിയിലെ സ്റ്റാഫ് ക്ഷാമം മൂലം തുടക്കത്തിൽ തന്നെ ട്യൂമറുകൾ കണ്ടെത്താൻ സാധിക്കുന്നില്ല.സ്ഥിതിഗതികൾ ഗൗരവമേറിയതാണെന് ക്യാൻസർ റിസർച്ച് യുകെയുടെ പോളിസി ഡയറക്ടർ എമ്മ ഗ്രീൻവുഡ് പറഞ്ഞു. കൂടുതൽ ജീവനക്കാരെ കൊണ്ടുവരുവാൻ പദ്ധതിയില്ല എന്നതും പ്രശ്നമാണ്. വളരെയധികം ആളുകൾ വൈകി രോഗനിർണയം നടത്തുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും ഞങ്ങൾക്ക് അടിയന്തരമായി കൂടുതൽ സ്റ്റാഫുകളെ ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.

സ്റ്റാഫ് ക്ഷാമം സംബന്ധിച്ച് സർക്കാരിന്റെ നിഷ്ക്രിയത്വം എൻ‌എച്ച്‌എസിനെ തകരാറിലാക്കുകയാണ്.  ജീവൻ അപകടപ്പെടുത്തുന്ന രോഗം നിർണ്ണയിക്കാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വളരെ കുറവാണെന്ന് ചാരിറ്റി അറിയിച്ചു. ഒഴിവുള്ള തസ്തികകൾ, പരിശീലനത്തിന് കുറഞ്ഞ ഫണ്ട്, കൂടുതൽ രോഗികൾ എന്നിവ നിലവിലുള്ള ഉദ്യോഗസ്ഥരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. തൊഴിലാളിക്ഷാമം രൂക്ഷമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രൺ കോർഡറി പറഞ്ഞു.എൻഡോസ്കോപ്പിസ്റ്റുകളുടെയും റേഡിയോളജിസ്റ്റുകളുടെയും കുറവ് പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാൻസറിനെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തേണ്ടത് ആവശ്യമാണെന്നും സാഫ്രൺ പറഞ്ഞു.” 2028ഓടെ എല്ലാ അർബുദങ്ങളുടെയും മുക്കാൽ ഭാഗവും പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്താൻ പറ്റുമെന്ന്എൻ‌എച്ച്‌എസ് അധികൃതർ പറഞ്ഞു . .

മലയാളികളുടെ ജീവിതശൈലി ചര്‍മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന് ഗവേഷകര്‍. കഴുകാത്ത ജീന്‍സ് ദിവസങ്ങളോളം ഉപയോഗിക്കുന്നതു മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു.

കേരളത്തില്‍ നിന്ന് തുടച്ച് നീക്കിയെന്ന് പറയപ്പെടുന്ന കുഷ്ഠരോഗം തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളും പ്രകടമാണെന്ന് വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുന്‍പ് നാലു ശതമാനം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിരങ്ങ്, വട്ടച്ചൊറി പോലുള്ള രോഗങ്ങള്‍ 25 മുതല്‍ 30 ശതമാനം പേരില്‍ കാണപ്പെടുന്നുവെന്ന് ചര്‍മരോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രമാണ് ജീന്‍സ്. അത് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്നു കൂടുതല്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു. അതുപോലെ മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും വെളുപ്പിക്കാനും ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളും ചര്‍മത്തിന് ദോഷകരമാണ്.

വൃത്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന മലയാളികള്‍ വ്യക്തിശുചിത്വത്തില്‍ പിന്നോക്കം പോയതാണ് ചര്‍മരോഗങ്ങള്‍ കൂടാന്‍ കാരണം. ചര്‍മരോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് കിട്ടുന്ന ലേപനങ്ങള്‍ പുരട്ടി സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ ഉപദേശം വാങ്ങുകയാണ് ഉത്തമം.

വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പ്രശസ്തി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ, അവ മാത്രം കഴിക്കുകയും പൂർണമായും മത്സ്യമാംസാദികൾ ഒഴിവാക്കുകയും ചെയ്യുന്നത് തലച്ചോറിന് ആവശ്യമായ പോഷണങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാകുമെന്ന് റിപ്പോർട്ടുകൾ. പച്ചക്കറികളിൽ കോളിൻ പോലുള്ള പോഷണങ്ങൾ ലഭ്യമല്ല. മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കി പച്ചക്കറികളിൽ ആശ്രയിക്കുന്നത് കോളിൻ പോലുള്ളവയുടെ അഭാവത്തിനു കാരണമാകുന്നു.

ഗർഭസ്ഥശിശുവിന്റെ തലച്ചോർ വളരുന്നതിന് അത്യന്താപേക്ഷിതമായ പോഷകമാണ് കോളിൻ. അതോടൊപ്പം തന്നെ കരളിന്റെ പ്രവർത്തനത്തെയും സഹായിക്കും . മനുഷ്യ ശരീരത്തിൽ കരൾ കോളിൻ ഉൽപാദിപ്പിക്കുന്നവെങ്കിലും മനുഷ്യശരീരത്തിന്റെ പൂർണമായ വളർച്ചയ്ക്ക് അത് കുറവാണ്. അതിനാൽ കഴിക്കുന്ന ആഹാരങ്ങളിൽ നിന്നും മറ്റും കോളിൻ ലഭ്യമാകണം

കോളിന്റെ പ്രഥമ ഉറവിടം എന്ന് പറയുന്നത് മത്സ്യമാംസാദികളും, മുട്ടയും ആണ്. വളരെ ചെറിയ തോതിൽ ബ്രോക്കോളിയിലും ബീൻസിലും മറ്റും കാണുന്നു. പോഷകാഹാരത്തെ സംബന്ധിക്കുന്ന കൺസൾട്ടൻസിയുടെ ചെയർമാൻ ആയിരിക്കുന്ന ഡോക്ടർ എമ്മ ഡെർബിഷൈയർ, ഗവൺമെന്റ് ഈ പോഷകത്തിന്റെ അളവ് ആളുകളിൽ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി. ബ്രിട്ടണിലെ ഡയറ്റ് പ്ലാനുകളിൽ നിന്നും കോളിൻ അപ്പാടെ ഒഴിവാക്കിയിരിക്കുകയാണ്.

ഗർഭിണികൾക്ക് അത്യന്താപേക്ഷിതമാണ് കോളിൻ.ഈ പോഷക ത്തിന്റെ ഉപയോഗത്തിന് ജനങ്ങളിൽ വേണ്ടതായ എല്ലാ ധാരണകളും ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. പച്ചക്കറികൾ മാത്രം കഴിക്കുന്നത് ശരീരത്തിൽ കോളിന്റെ അഭാവം ഉണ്ടാകാൻ ഇടയാക്കുമെന്ന് അവർ ശക്തമായി രേഖപ്പെടുത്തി. തലച്ചോറിന്റെ വളർച്ചയ്ക്കും, ശരീരത്തിലെ പ്രവർത്തനങ്ങൾക്കും എല്ലാം കോളിങ് അത്യന്താപേക്ഷിതമാണ്.

ക്യാന്‍സര്‍ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഗുരുതരമാകാന്‍ കാരണം. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള മാര്‍ഗം കണ്ടുപിടിച്ചതെന്ന് ‘ദി ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍ ജയന്ത് ഖണ്ഡാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഓങ്കോ ഡിസ്കവര്‍’ എന്ന് പേരിട്ട പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ 12 ദിവസത്തെ സമയമാണ് വേണ്ടിവരുന്നത്. എന്നാല്‍ ‘ഓങ്കോ ഡിസ്കവര്‍’ സാങ്കേതിക വിദ്യയിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് ക്യാന്‍സര്‍ പരിശോധന സാധ്യമാകും.

‘ക്യാന്‍സര്‍ എന്ന വിപത്ത് ആഗോളതലത്തില്‍ തന്നെ വ്യാപകമാകുകയാണ്. ക്യാന്‍സറിന്‍റെ രണ്ടാം ഘട്ടത്തിലാണ് 90 ശതമാനം ആളുകളും ക്യാന്‍സറിനെ തിരിച്ചറിയുന്നത്. അമേരിക്കക്ക് ശേഷം ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എട്ടുവര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു ആശയത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അത് ഫലപ്രാപ്തിയിലെത്താന്‍ സംഘാഗങ്ങള്‍ കൂടെ നിന്നു’- ഖണ്ഡാരെ എഎന്‍ഐയോട് പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഗവേഷകര്‍ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാന്‍ പൂനെയില്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

സ്റ്റാര്‍ട്ട്അപ്പുകളെന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് കംപ്യൂട്ടറുകളും മൊബൈള്‍ ഫോണുകളും അവയില്‍ ഉയിര്‍ക്കൊള്ളുന്ന സാങ്കേതിക പരിഹാരങ്ങളുമൊക്കെയാണ്. എന്നാല്‍ സാധാരണ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കശു പരിഹാരം കാണാനും സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാമെന്നു തെളിയിക്കുകയാണു ഡല്‍ഹി ഐഐടി വിദ്യാസർഥികളായ അര്‍ച്ചിത് അഗര്‍വാളും ഹാരി ഷെറാവത്തും.

നമ്മുടെ നാട്ടിലെ സ്ത്രീകള്‍ യാത്ര ചെയ്യുമ്പോഴും മറ്റും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് എവിടെ മൂത്രമൊഴിക്കും എന്നത്. ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ ശുചിമുറികള്‍ കാണുമെങ്കിലും പലതിനും ഒട്ടും വൃത്തിയുണ്ടാകില്ല. വൃത്തിയില്ലാത്ത ശുചിമുറികളിലെ ക്ലോസറ്റുകളില്‍ ഇരുന്നു മൂത്രമൊഴിച്ച് അണുബാധ പിടിപെട്ടവര്‍ നിരവധി. ഈ പേടി കൊണ്ടു മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുമ്പോള്‍ വരുന്ന രോഗങ്ങള്‍ വേറെയും.

ഇതിനെല്ലാം പരിഹാരമായി സ്ത്രീകള്‍ക്കു നിന്നു കൊണ്ടു മൂത്രമൊഴിക്കാനുള്ള ഉപകരണമാണ് അര്‍ച്ചിതും ഹാരിയും സാന്‍ഫി എന്ന തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിലൂടെ പുറത്തിറക്കിയത്. സ്റ്റാന്‍ഡ് ആന്‍ഡ് പീ എന്ന ഈ ഉപകരണത്തിന്റെ വിലയാകട്ടെ വെറും 10 രൂപയും. ഒരു വര്‍ഷം മുന്‍പു സ്ഥാപിച്ച ഈ വ്യത്യസ്ത സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലൂടെ ഒരു കോടി രൂപ വരുമാനം എത്തിപ്പിടിച്ചിരിക്കുകയാണ് ഈ യുവാക്കള്‍.

മലമുകളിലേക്കുള്ള ഒരു സഞ്ചാരത്തിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനു പൊതു ശുചിമുറി ഉപയോഗിച്ചതിനെ തുടര്‍ന്നു പിടിപെട്ട മൂത്രാശയ അണുബാധയാണ് ഇത്തരമൊരു ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവിലുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് സ്റ്റാന്‍ഡ് ആന്‍ഡ് പീ വികസിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനിലടക്കം മികച്ച വില്‍പനയാണ് ഇതിന് ലഭിക്കുന്നതെന്ന് അര്‍ച്ചിതും ഹാരിയും പറയുന്നു. ഇതിനു പുറമേ പീരിയഡ്‌സ് വേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു എണ്ണയും സാന്‍ഫി പുറത്തിറക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved