കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്. ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി റെയ്ഡ് നടക്കുന്നത്.
13 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്നത്. ഭൂമിയിപാടിന്റെ് കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.
അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭൂമി 13 കോടി രൂപക്ക് വില്‍ക്കാനാണ് സാജു വര്‍ഗീസിനെ ഏല്‍പിക്കുന്നത്. എന്നാല്‍, 27 കോടി രൂപക്ക് ഭൂമി വില്‍പന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 67 കോടി രൂപക്ക് ഭൂമിയിടപാട് നടന്നുവെന്നാണ് ആരോപണം.
കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി.
പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ഡബ്‌ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്‌ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്‌ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.
ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.
ഡബ്‌ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
തിരുവനന്തപുരം: ദിലീപിനെ അമ്മയില്‍ തിരികെയെടുത്ത നടപടിക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.
അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു പുറത്തു പോയ സാഹചര്യത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജു ഈ പ്രസ്താവന നടത്തിയത്.
തിരുവല്ല: ലൈംഗീകാരോപണം നേരിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. പീഡനത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പീഡനാരോപണം ഉന്നയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സഭ നടപടിയുമായി രംഗത്ത് വന്നത്. ആരോപണ വിധേയരായ അഞ്ച് വൈദികരെയും ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്പെന്റ് ചെയ്തത്. സുഹൃത്തുക്കളായ ഇവര്‍ യുവതിയെ നിരന്തരം ലൈംഗീകമായി ഉപദ്രവിച്ചതായിട്ടാണ് ആരോപണം. യുവതിയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.
ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സഭ നിയമിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് പീഡന വിവരം വിവരിക്കുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളുടെ പ്രചരിക്കുന്നുണ്ട്. മാമോദീസ രഹസ്യം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.
കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുമ്പിലായാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാള്‍ പോസ്റ്റില്‍ തൂങ്ങി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഇയാള്‍ പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകള്‍ പറയുന്നത്. പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ മടങ്ങിയ നിലയിലാണ്. ഇത് സംശയം വര്‍ദ്ധിപ്പിക്കുന്നു.
ഇയാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തെ കടയിലെത്തി ചായ കുടിച്ചിരുന്നുവെന്നും വിവരമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയത്തിലേക്ക് നയിക്കുന്ന മുറിവുകളൊന്നും ശരീരത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നഗരത്തില്‍ തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവമാണ പോലീസിനെയും കുഴക്കുന്നത്.
സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക്. ഇത്തവണ ജനസേവനത്തിനായാണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വരുന്നത്. ആര്‍കെ നഗര്‍ എംഎല്‍എയും തമിഴില്‍ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അറിയിച്ചു കഴിഞ്ഞു.
നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന.അതേസമയം, വിവരം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു. കന്യാകുമാരി എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്.
അയര്‍ക്കുന്നം: ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കൊറ്റത്തില്‍ കുടുംബം. എന്നാല്‍ മീനച്ചിലാറ്റില്‍ ഇല്ലിക്കലിനടുത്ത് വച്ച് ഡിനുവന്റെ മൃതദേഹം കിട്ടിയതോടെ ഈ കാത്തിരിപ്പ് വിഫലമായി മാറുകയായിരുന്നു. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ജന്റീനയുടെ ജേഴ്‌സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനുവിനെ ക്രൊയേഷ്യയോടുള്ള അര്‍ജന്റീനയുടെ പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. ഒപ്പം ഒരു ആത്മഹത്യാക്കുറിപ്പും ഇവിടെയുണ്ടായിരുന്നു.
പുലര്‍ച്ചെ ഡിനുവിനെ കാണാതായപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നായയുമായി നടത്തിയ പരിശോധനയില്‍ അടുത്തുള്ള പുഴയിലെ കുളിക്കടവിലേക്ക് ചെന്നിരുന്നു. ഇവിടെ നിന്നും ഡിനുവിന്റെ മൊബൈല്‍ ഫോണും ലഭിച്ചിരുന്നു.
എന്നാല്‍ നീന്തല്‍ അറിയാവുന്ന തന്റെ മകന് ഇത് എങ്ങിനെയാണ് സംഭവിച്ചുവെന്ന് മനസ്സിലാകാതെ ദുഖത്തില്‍ ആയിരിക്കുകയാണ് ഡിനുവിന്റെ കുടുംബാഗങ്ങള്‍.
ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കൽ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയപ്പോൾ
ആരോടും കൂടുതല്‍ അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല ഡിനു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ഇവര്‍ ഓര്‍ക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.
നാട്ടില്‍ വലിയ കൂട്ടുകെട്ടുകളോ ഇടപെടലുകളോ ഇല്ലായിരുന്ന ഡിനു ബി.എസ്സി. കെമിസ്ട്രി ബിരുദധാരിയായിരുന്നു. സഹോദരി ദിവ്യ ഖത്തറില്‍ നഴ്സാണ്. ഇവര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. കടുത്ത മെസി ആരാധകനായ ഡിനുവിന്റെ പുസ്തകങ്ങളില്‍ എല്ലാം അര്‍ജന്റീനയുടെ തോല്‍വിയെക്കുറിച്ചും മെസിയെക്കുറിച്ചുമുള്ള കുറിപ്പുകളാണുണ്ടായിരുന്നത്.
കോട്ടയം: ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് വീടുവിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ഡിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് അപ്രത്യക്ഷനായത്.
ഇന്ന് രാവിലെ കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലയില്‍ നിന്നാണ് ബന്ധുക്കള്‍ ഡിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആറുമാനൂരില്‍ മീനച്ചിലാറിന്റെ കരയില്‍ വരെ ഡിനു എത്തിയതായി വ്യക്തമായിരുന്നു. ഇതാണ് ഇയാള്‍ ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായിരുന്നു ഡിനു.
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. അപകടം മണത്ത ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഈ നീക്കം തടയുകയായിരുന്നു.
ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്‌ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണു പൊളിഞ്ഞത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്‍കാന്‍ പോലീസ് ഉദ്യോഗസ്‌ഥ തയാറായില്ല. ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ മംഗളം ഇന്നലെ പുറത്തുവിട്ടിരുന്നു. തലസ്‌ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകള്‍ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്‌ടറോടു പറഞ്ഞത്. അദ്ദേഹം ഇതു കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി.
പോലീസ് ഉദ്യോഗസ്‌ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുള്ളതായി തുടക്കത്തിലേ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഗവാസ്‌കര്‍ക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്‌റ്റ് രേഖപ്പെടുത്താന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു.
എ.ഡി.ജി.പിയുടെ മകള്‍ വനിതാ സി.ഐക്കു നല്‍കിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഗവാസ്‌കര്‍ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സി.ഐക്കു നല്‍കിയ മൊഴി. എന്നാല്‍ കാലിലെ പരുക്ക് ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ് ആശുപത്രിരേഖ. ഗവാസ്‌കര്‍ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടര്‍ന്നാണു മകള്‍ക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുദേഷ്‌കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പരാതിയില്‍ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും.
നേരത്തേ ക്രൈംബ്രാഞ്ച് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എ.ഡി.ജി.പി. സമയമനുവദിച്ചില്ല. തന്റെ വളര്‍ത്തുനായയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയും എ.ഡി.ജി.പി: സുദേഷ്‌കുമാര്‍ നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ കഴുത്തിനും തോളിനും പരുക്കേറ്റെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി മണിക്കൂറുകള്‍ക്കു ശേഷമാണ് എ.ഡി.ജി.പിയുടെ മകള്‍ എതിര്‍പരാതിയുമായി രംഗത്തെത്തിയത്. വനിതാ സി.ഐയെ എ.ഡി.ജി.പിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നു ചികിത്സിച്ച ഡോ. ഹരി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. യുവതി പറഞ്ഞപ്രകാരമാണു കേസ് ഷീറ്റില്‍ ഓട്ടോറിക്ഷ ഇടിച്ചുള്ള പരുക്കെന്ന് എഴുതിയത്. എന്നാല്‍ കാര്യമായ പരുക്കൊന്നും കണ്ടില്ല. എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനു തയാറാകാതെ, യുവതി മരുന്നു വാങ്ങിപ്പോയെന്ന് ഡോക്‌ടര്‍ മൊഴി നല്‍കി. മകള്‍ക്കു മുന്‍കൂര്‍ജാമ്യം തേടുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിയും കുടുംബാംഗങ്ങളും കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി.
പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്‌നയുടെ ആണ്‍ സുഹൃത്ത്. ജസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജസ്നയുടെ സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
‘താന്‍ ജസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള്‍ മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്‌നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്‌നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.- സുഹൃത്ത് പറഞ്ഞു. ഇക്കാര്യം പോലിസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. മെസേജുകള്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്നുള്ള അന്വേഷണം. ഇതനുസരിച്ച് സുഹൃത്തിനെ ഇരുപതോളം തവണ ചോദ്യം ചെയ്തിരുന്നു.
മാര്‍ച്ച് 22-നാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത്.