രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ടി.സിദ്ദിഖിനോട് സംസാരിച്ചു. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും. പിന്മാറാമെന്നറിയിച്ചെന്നും ഉമ്മന്‍ചാണ്ടി.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ചെന്നിത്തല. ഘടകകക്ഷികള്‍ക്ക് സമ്മതം. രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല.

പക്ഷേ ബിജെപി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന അദ്ദേഹം എന്തിന് ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നു എന്നത് കോണ്‍ഗ്രസ് രാഷ്ട്രീയമായി വിശദീകരിക്കേണ്ടി വരും. ദേശീയതലത്തിലുള്ള സഖ്യസാധ്യതകളെ രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ബാധിക്കുമെന്ന അഭിപ്രായവുമുണ്ട്.

പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്‍റണിയും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കെപിസിസിയുടെ ആവശ്യമെന്ന നിലയില്‍ ഇത് ഉന്നയിക്കണമെന്ന് കേരള നേതാക്കളെ അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണടെങ്കിലും അത് കേരളത്തില്‍ വേണോയെന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന് സംശയുണ്ട്. എതിരിടേണ്ടത് ഇടതുപക്ഷത്തെയാണെന്നതാണ് അദ്ദേഹത്തെ ചിന്തിപ്പിക്കുന്നത്. രാഹുല്‍ മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ മുദ്രാവാക്യത്തിനൊപ്പമുള്ളവരാണ് ഇടതുപക്ഷം. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ മഹാസഖ്യത്തിന്‍റെ ഭാഗമാകണം ഇടതുപാര്‍ട്ടികളെന്ന് രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നുണ്ട്. വയനാട്ടിലെ മല്‍സരം ഇടതുപക്ഷത്തെ പൂര്‍ണമായും ശത്രുപക്ഷത്താക്കും.

മാത്രമല്ല അമേതിയില്‍ സ്മൃതി ഇറാനിയെ പ്രഖ്യാപിച്ചതോടെ രാഹുല്‍ പേടിച്ചോടി എന്ന് ബിജെപിക്ക് പ്രചരിപ്പിക്കാനും അവസരമൊരുക്കും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. ഉത്തര്‍പ്രദേശിലെ പരാജയം ഭയന്ന് തെക്കേയറ്റത്ത് ബിജെപിക്ക് തീരെ വേരോട്ടമില്ലാത്ത കേരളത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ പോയി എന്ന നിലയിലാവും ബിജെപി ഈ സ്ഥാനാര്‍ഥിത്വത്തെ അവതരിപ്പിക്കുക. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചുവരിക എന്ന ലക്ഷ്യമാണുള്ളതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു. രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ കെ.സി വേണുഗോപാല്‍ സ്ഥാനാര്‍ഥിയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.