കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച്ച രാത്രിയിലും വ്യാഴ്ച പുലര്‍ച്ചെയുമായി ഉണ്ടായ കനത്ത മഴയില്‍ വ്യാപകമായി ഉരുള്‍പൊട്ടി. മലയോര മേഖലകളായ താമരശേരി. ആനകാം പൊയില്‍ കാരശേരി. മുക്കം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ദുരന്തത്തില്‍ നാലു പേര് മരിച്ചു. എട്ടു പേരെ കാണാതായി.
താമരശേരി കരിഞ്ചോലയിലാണ് നാലു പേര് മരിച്ചത്. കരിച്ചോലയില്‍ അബ്ദുള്‍സലീമിന്റെ രണ്ടു മകളായ ദില്‍ന (9). മുഹമ്മദ് ഷഹബാസ് (4). ബന്ധു ജാഫറിന്റെ ഏഴു വയസുകാരനായ മകന്, സമീപത്തുള്ള ഒരു വീട്ടമ്മ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവിടെ അഞ്ച് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേത്വത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി. പ്രദേശത്തു റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിനേയും തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിരവധി വീടുകളും റോഡുകളും വെള്ളത്തിൽ.
ജനജീവിതവും ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയാണ്. ഇടറോഡുകൾ ഏറെയും വെള്ളത്തിൽ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറിത്തുടങ്ങി. നെൽക്കർഷകരും ആശങ്കയിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം ഉയർന്നിട്ടുണ്ട്. പ്രധാന നദീതീരങ്ങളും തോടുകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇന്നലെ മഴ അല്പം ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചില്ല. നദികളുടേയും തോടുകളുടേയും തീരങ്ങളിൽ താമസിക്കുന്നവർക്ക് അതാത് പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.
തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിനുള്ള നടപടി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജെസിബിയും മോട്ടറും അടക്കമുള്ള ഉപകരണങ്ങളുമായി ഇറിഗേഷൻ ഉദ്യോഗസ്ഥർ തോട്ടപ്പള്ളിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടും റവന്യു വകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിക്കാത്തതിനെതിരേ പ്രതിഷേധമുണ്ട്. അന്പലപ്പുഴ, തകഴി, എടത്വ, മുട്ടാർ, തലവടി, വീയപുരം, ചെറുതന പഞ്ചായത്തിലാണ് വെള്ളക്കെടുതി കൂടുതൽ അനുഭവപ്പെടുന്നത്.
വീടുകൾ വെള്ളത്തിലാവുകയും വെള്ളത്തിന്റെ വരവും ശക്തമായതോടെ തൊഴുത്തുകളിൽനിന്നും മൃഗങ്ങളെ കരയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പല വീട്ടുകാരും. ചിലയിടങ്ങളിൽ തട്ട് നിർമിച്ചാണ് മ്യഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. നീരേറ്റുപുറം-മുട്ടാർ-കിടങ്ങറ, എടത്വ-കളങ്ങര-മാന്പുഴക്കരി, എടത്വ-തായങ്കരി-വേഴപ്രാ, എടത്വ-വീയപുരം എന്നീ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പല റോഡുകളിലും ഗതാഗതം നിലച്ചു. കാഞ്ഞിരംതുരുത്ത് റോഡ് പൂർണമായും മുങ്ങിയതോടെ കരയുമായുള്ള ബന്ധംതന്നെ നിലച്ച മട്ടാണ്. ജലമാർഗമാണ് ഇവരുടെ ആശ്രയം. വള്ളമില്ലാത്ത കുടുംബങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. പാടശേഖരത്തിനു നടുവിൽ തുരുത്തിനു സമാനമായി താമസിക്കുന്ന ഒറ്റപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി വിവരണാതീതമാണ്. നദിയിലെ കുത്തൊഴുക്ക് നിരവധി വീടുകൾക്ക് ഭീഷണിയാണ്. കരയിലേക്ക് ഒഴുക്ക് പതിക്കുന്നതോടെ വൻതോതിൽ കരയിടിഞ്ഞ് നദിയായി രൂപാന്തരപ്പെടുകയാണ്. കരയിടിയുന്നത് വൻതോതിൽ വീടുകൾക്ക് ബലക്ഷയമുണ്ടാക്കും. മാത്രമല്ല കരകൃഷിയേയും സാരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്.
നൂറു കണക്കിന് നേന്ത്രവാഴകൾ, മരിച്ചീനി, ചേന, ചേന്പ് ഉൾപ്പടെയുള്ള ഇടവിളകളും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നശിച്ചു. കുട്ടനാട്ടിലെ നെൽക്കർഷകർക്കാണ് കടുത്ത ആശങ്ക. നദി കരകവിഞ്ഞതും മഴ ശക്തിയർജിച്ചതും മൂലം രണ്ടാംകൃഷി ഇറക്കിയ പാടങ്ങളിൽ മടവീഴ്ചയും വെള്ളവും കയറി തുടങ്ങി.
സംരക്ഷണഭിത്തി നിർമിക്കാത്ത ബണ്ടുകൾക്ക് ഉയരക്കുറവുള്ള പാടശേഖരങ്ങളിൽ കർഷകർ പാടത്തു ചുറ്റും ജാഗ്രതയോടുകൂടിയാണ് കാത്തു നിൽക്കുന്നത്. കുട്ടനാട്ടിൽ 2000 ഹെക്ടറോളം പാടത്ത് വിതയിറക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇക്കുറി രണ്ടാംകൃഷി കുറവായിരുന്നു. കഴിഞ്ഞവർഷം 7200 ഹെക്ടറിൽ രണ്ടാംകൃഷി ഇറക്കിയിരുന്നു. മഴ തുടർന്നാൽ ആദ്യ വിത ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. രണ്ടാംകൃഷി ഇറക്കിയ പാടത്ത് ഒട്ടുമിക്ക കർഷകരും ചെറുകിടകൃഷിക്കാരും പാട്ടകർഷകരുമാണ്. പണം പലിശയ്ക്കെടുത്തും കടം വാങ്ങിയുമാണ് മിക്കവരും കൃഷി ഇറക്കിയത്. കനത്ത മഴയും വെള്ളപ്പൊക്കവും കർഷകരുടെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ പേരെടുത്തുപറഞ്ഞ് ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. ചുമതലയേറ്റെടുത്ത ചടങ്ങില്‍ മനപൂര്‍വ്വമാണ് അദ്ദേഹം വരാഞ്ഞത്. ക്രൂരതയോടെയുള്ള നിസംഗതയാണ് അദ്ദേഹം കാണിച്ചത്. തന്റെ ജനരക്ഷാ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ജാഥാനായകന്റെ പേര് പരാമര്‍ശിക്കാന്‍ മടിച്ചു. രണ്ടാമത്തെ യാത്രയില്‍ തന്റെ പേര് പറയാന്‍ പോലും അദ്ദേഹം മടിച്ചെന്നാണ് തന്റെ ഓര്‍മയെന്നും സുധീരന് തുറന്നടിച്ചു. സമാപനത്തില്‍ രണ്ട് ഗ്രൂപ്പ് നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. എന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞത് അഭിമാനകരമായ നേട്ടമായിരുന്നുവെന്നും സുധീരന് ഓര്‍മിച്ചു.
പരസ്യവിലക്കിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് വിഎം സുധീരന്റെ തുറന്നടി. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ഇത് ബിജെപിക്ക് നേട്ടമാകുന്നത് കാണാതിരിക്കാനില്ല. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയനേതൃത്വവും ഇങ്ങനെ തീരുമാനിക്കില്ലെന്നും രാഹുലിന്റെ പരിശ്രമങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും സുധീരന് ആരോപിച്ചു.
സീറ്റ് നല്‍കിയതില്‍ ഒളി അജന്‍ഡയുണ്ടെന്ന് വ്യക്തമാക്കിയ സുധീരന്, കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് കിട്ടരുതെന്ന താല്പര്യമാണ് മുന്തിനിന്നതെന്നും ആവര്‍ത്തിച്ചു.
പരസ്യപ്രസ്താവന വിലക്ക് ഒറ്റമൂലിയല്ലെന്നും തെറ്റു പറ്റിയാല്‍ തുറന്നു സമ്മതിക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിച്ചു. താന്‍ വിലക്കിയ അന്ന് ഹസന് പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിയായിരിക്കെ രാജിവച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി. ഹസന് ഇന്നലെ യോഗത്തില്‍ വിലക്കിന്റെ കാര്യം പറഞ്ഞപ്പോള്‍ അതേ മൈക്കില്‍ താന്‍ ഇതൊന്നും നടപ്പാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാണി ചാഞ്ചാട്ടക്കാരനെന്നും സുധീരന് ആവര്‍ത്തിച്ചു. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോയെന്നും സുധീരന് ചോദിച്ചു. ആര്‍എസ്പിക്ക് സീറ്റ് നല്കിയപ്പോള് യുപിഎയ്ക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്തുവെന്നും അന്ന് ആരും പ്രതിഷേധിച്ചില്ലെന്നും സുധീരന് ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം: കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.
കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കുന്നത്.
കെവിന്റേത് മുങ്ങിമരണമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ്ധ പാനല്‍ യോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മര്‍ദ്ദനത്തില്‍ ബോധരഹിതനായ കെവിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
കുടുംബപ്രശ്നം പരിഹരിക്കുന്നത് പോലെ ഇത്രയധികം ജനങ്ങളുടെ പ്രാതിനിധ്യം ഒറ്റ രാത്രി കൊണ്ട് ഇട്ടെറിഞ്ഞു പോകുന്നത് ജനങ്ങളെ അപമാനിക്കലാണ് എന്ന് ആംആദ്മി പാര്‍ട്ടി. ഇത് ജനങ്ങളോട് ചെയ്യുന്ന വലിയ വഞ്ചനയാണ്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച എംപി രാഷ്ട്രീയമായ യാതൊരു കാരണവും ഇല്ലാതെ രാജ്യസഭയുടെ സുരക്ഷിതത്വം തേടിപ്പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവനയില്‍ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്.നീലകണ്ഠന് പറഞ്ഞു.
മണ്ഡലത്തിന് മുന്‍വര്‍ഷങ്ങളില്‍ ചിലവഴിക്കേണ്ടതടക്കം ഉള്ള അഞ്ചു കോടി രൂപ എംപി ഫണ്ട് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോട്ടയത്തിന്റെ വികസനത്തെ മുഴുവന്‍ അട്ടിമറിച്ചിരിക്കുന്നു. രാജ്യസഭാ സീറ്റ് വീതം വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ കുഞ്ഞുകുഞ്ഞിന്റെ കാര്‍മികത്വത്തില്‍ കുഞ്ഞുമാണിക്ക് സീറ്റ് നേടി കൊടുത്ത നാടകം കേരള രാഷ്ട്രീയത്തെ ലജ്ജിപ്പിക്കുന്നതാണ്. ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം വരെ പണയം വച്ച ആ പ്രവര്‍ത്തനത്തിന്റെ ഫലമായി ആ സീറ്റില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ യോഗ്യതയുള്ള ഒരാള്‍ പോലുമില്ല എന്ന തിരിച്ചറിവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.
കുഞ്ഞുമാണിയുടെ മകന് മാണിക്കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള പടിയായി മാത്രം അവര്‍ ഇതിനെ കണ്ടാല്‍, കോട്ടയത്തെ ജനങ്ങളുടെ ജീവിത നിലവാരവും വികസനവും തടഞ്ഞാല്‍ അവിടത്തെ ജനങ്ങള്‍ രാഷ്ട്രീയപരമായി തന്നെ അതിന് മറുപടി നല്‍കും.
ഈ നെറികെട്ട രാഷ്ട്രീയത്തിന് ഓശാന പാടുകയാണ് ഇടതുപക്ഷവും ബിജെപിയും എന്നതാണ് ഏറെ വിചിത്രം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാനഘട്ടം വരെ മാണി തങ്ങളോടൊപ്പം വരും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം നിന്നത് എന്ന് നമ്മള്‍ക്കറിയാം. കാനം രാജേന്ദ്രന് എതിര്‍ത്തില്ല എങ്കില്‍ ഇപ്പോള്‍ മാണി ഇടതുപക്ഷ സഹയാത്രികന് ആയേനെ. ഇപ്പോഴും കുടുംബസ്വത്തായി രാഷ്ട്രീയത്തെ കരുതുന്നതിന് തുറന്ന് വിമര്‍ശിക്കാന്‍ ഇടതുപക്ഷം പോലും തയ്യാറാകാതിരിക്കുന്നത് എന്നെങ്കിലും മാണി തിരിച്ചു വരും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്.
ബാര്‍ കോഴ കേസില്‍ മണിക്കെതിരായി ഏറെവി വാദങ്ങള്‍ ഉയര്‍ത്തിയ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ മാണിയെ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തുകയും പൊതുപണം കൊണ്ട് നിര്‍മ്മിച്ച നിയമസഭാ മന്ദിരത്തിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്ത ഇടതുപക്ഷം മാണിക്ക് അനുകൂലമായി നിശബ്ദരാകുന്നതിന്റെ രാഷ്ട്രീയം എല്ലാവര്ക്കും മനസ്സിലാവുന്നതാണ്.
ഇപ്പോഴും ബിജെപി മാണിയോടള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ഈ ചീഞ്ഞുനാറുന്ന മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മോചിതരാവണം എന്ന് ആം ആദ്മി പാര്‍ട്ടി ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നവെന്നും നീലകണ്ഠന് പറഞ്ഞു.
എന്‍.ജെ. സജീവ്.
എടത്വാ (കുട്ടനാട്): ഗ്രീന്‍ കമ്മൂണിറ്റി സ്ഥാപകന്‍ ആന്റപ്പന് അമ്പിയായത്തിന്റെ സ്മരണ നില നിര്‍ത്തുന്നതിന് എടത്വാ ടൗണ്‍ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 3-മത് എടത്വാ ജലോത്സവത്തിന്റെ സ്വാഗത സംഘ രൂപികരണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാധേയം കോപ്ലക്സില്‍ നടന്നു.
ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് എന്‍.ജെ. വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ കെ .തങ്കച്ചന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര സംഗമം ഉദ്ഘാടനം ചെയ്തു.
സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റപ്പന് അമ്പിയായം ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. ജോണ്സണ് വി. ഇടിക്കുളയും സ്കോളര്‍ഷിപ്പ് വിതരണം സമിതി ചെയര്മാന് സിനു രാധേയവും നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ ആന്റപ്പന് അമ്പിയായം സ്മാരക ജലോത്സവം സെപ്റ്റംബര്‍ 8ന് എടത്വാ പള്ളിക്ക് മുന്‍വശത്തുള്ള പമ്പയാറ്റില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി സിനു രാധേയം (ചെയര്മാന്) ബില്‍ബി മാത്യൂ (പ്രസിഡന്റ്), കോശി കുര്യന് മാലിയില്‍, (ജനറല്‍ കണ്‍വീനര്‍) ജയന് ജോസഫ് പുന്നപ്ര (കണ്‍വീനര്‍), സജീവ് എന്‍.ജെ (സെക്രട്ടറി), കെ.തങ്കച്ചന് (ട്രഷറാര്‍), ഡോ.ജോണ്സണ് വി.ഇടിക്കുള (മോണിറ്ററിംഗ് കമ്മിറ്റി ചെയര്മാന്), അനില്‍ അമ്പിയായം, അജിത്ത് പിഷാരത്ത്, ജേക്കബ് എടത്വാ, ജോണ്സണ് എം. പോള്‍, റോബിന് കളങ്ങര, ബിനു ദാമോദരന്‍, തങ്കച്ചന് പാട്ടത്തില്‍, ജയചന്ദ്രന് എന്നിവര്‍ കോര്‍ഡിനേറ്റമാരായി 31 അംഗ സമിതിയെ തെരെഞ്ഞെടുത്തു.
ജലോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ഉപന്യാസ മത്സരം, ഫോട്ടോ പ്രദര്‍ശനം എന്നിവ നടത്തുവാനും തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 9061541967
തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ജാത്യാഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന് പി.ജോസഫ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന് സഹായം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് നിര്‍ദേശം വന്നിരുന്നു. എന്നാല്‍ നീനു ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശിപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ നിന്നും 424 ചതുരശ്ര മീറ്റര്‍ ജനവാസ മേഖലയെ ഒഴിവാക്കുന്ന പുതിയ മാപ്പാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക.
കോട്ടയം : രണ്ടാഴ്ച മുമ്പുവരെ പിലാത്തറ വീട്ടില്‍ ജോസഫ്, കോട്ടയം ചവിട്ടുവരി ജങ്ഷനിലുള്ള വര്‍ക്ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു. എന്നാല്‍, ഇന്നു സംസ്ഥാനമാകെ അറിയുന്ന ഒരു ദുരന്തനായകന്റെ പിതാവാണ്…പ്രണയത്തിന്റെ പേരില്‍, പ്രണയിനിയുടെ ബന്ധുക്കളുടെ ജാത്യാഭിമാനത്തിന്റെ പേരില്‍, പ്രാണന് നഷ്ടമായ കെവിന്റെ പിതാവ്.
എന്നാല്‍, ഇരയുടെ പിതാവ് എന്നതിലുപരി, ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയസമൂഹത്തിനാകെ മാതൃകയായി. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേര്‍ത്തണയ്ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല.
ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കള്‍ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക്, ചെളിനിറഞ്ഞ മണ്‍വഴി താണ്ടിയെത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു. കഴിഞ്ഞ 29-നു കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം പകര്‍ന്നവരോടെല്ലാം ജോസഫിനു നന്ദി മാത്രം. രാഷ്ട്രീയ-സമുദായനേതാക്കള്‍ക്കൊപ്പം ഫോട്ടോയ്ക്കു നിന്നുകൊടുക്കുമ്പോഴും ഈ പിതാവിന്റെ മനസ് മരവിച്ചിരുന്നു.
വന്നവര്‍ക്കെല്ലാം അറിയേണ്ടത് ഒന്നുമാത്രമായിരുന്നു; മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന് ഉറച്ച മറുപടിയുണ്ടായിരുന്നു: “അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല”. നീനുവിന്റെ നിലപാടും മറിച്ചല്ല. “കെവിന്റെ വീട്ടില്‍ ജീവിച്ച്, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും”.
ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്ത് കുടുംബം പുലര്‍ത്തുമെന്നു ജോസഫ് പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച് ഒപ്പം പോന്ന നീനുവിനെയും പോറ്റണം. വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. അതിനു ചവിട്ടുവരിയിലെ വര്‍ക്ഷോപ്പിലേക്കു മടങ്ങിയെത്തിയേ പറ്റൂ.
ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെവെണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ച് മാതാപിതാക്കൾ. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റില്‍ പൂര്‍ണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.
പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ പള്ളിയില്‍ കുര്‍ബാന നടക്കുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ദമ്പതികള്‍. വീഡിയോ വൈറലായതോടെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. യുവതി പ്രസവത്തെ തുടര്‍ന്ന് വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു. എന്നിട്ടും പതിയെ നടന്നുവന്ന് ഈ ക്രൂരകൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്. പോലീസ് ചോദ്യം ചെയ്യലില്‍ അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് ബിറ്റോ. ബീറ്റോയുടെ സിനിമാ മോഹം കുടുംബത്തിന്റെ സാമ്പത്തിക നില തകര്‍ത്തതോടെ നാലാമത്തെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവിതയെ വിവാഹം കഴിക്കുന്നത് പ്രണയിച്ചായിരുന്നു. ക്രൈസ്തവ മതക്കാരനായ ബിറ്റോ ഹിന്ദുമതക്കാരിയായ പ്രവിതയെ ഒന്‍പത് വര്‍ഷം മുന്‍പാണ് വിവാഹം കഴിക്കുന്നത്. ഇവർക്ക് എട്ട്, ആറ്, മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളും ഉണ്ട്.ഇതോടെ ഇനി കുട്ടികള്‍ വേണ്ട എന്ന നിലപാടായിരുന്നു ബിറ്റോ. ഇതിനിടയില്‍ പ്രവിത വീണ്ടും ഗര്‍ഭിണിയായി. വിവരം ഭര്‍ത്താവായ ബിറ്റോയില്‍ നിന്നും ഒളിച്ചു വച്ചു. എന്നാല്‍ അധിക നാള് ഒളിച്ചു വയ്ക്കാന്‍ പ്രവിതയ്ക്കായില്ല. വിവരം അറിഞ്ഞ ബിറ്റോ കണക്കറ്റ് പ്രവിതയെ ശകാരിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം വരെ നടത്തി. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ വിവരം മൂടി വയ്ക്കുകയായിരുന്നു.
31ന് പ്രസവ വേദന തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുന്നത്. പ്രവിത മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുന്ന സമയം ബിറ്റോ കൊച്ചിയിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് പ്രവിതയ്ക്ക് പ്രസവ വേദന തുടങ്ങിയെന്നും നിങ്ങള്‍ ആരെങ്കിലും അവിടെ വരെ ചെല്ലാമോ എന്നും ചോദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. സ്വന്തം ഭാര്യയുടെ പ്രസവത്തിന് പോകാന്‍ പറ്റാത്ത തിരക്ക് നിനക്കില്ലല്ലോ നീ തന്നെ പോയാല്‍ മതി എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് 31 ന് രാത്രിയില്‍ ബിറ്റോ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.
അതിന് ശേഷം ജൂണ്‍ ഒന്നിന് 3.30 ന് പ്രവിത പെണ്‍കുഞ്ഞിന് ജന്മം നല്കി. ഇതോടെ ബിറ്റോ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. എന്നാല്‍ പ്രവിത ഇതിന് തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തിയാണ് അന്ന് ഉച്ചയ്ക്ക് തന്നെ ഇയാള്‍ കുട്ടിയും ഭാര്യയുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ആരുമറിയാതെ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിനിലാണ് എറണാകുളത്തേക്ക് തിരിച്ചത്. നോര്‍ത്ത് സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്നും ബസില്‍ കയറി ഇടപ്പള്ളിയിലെത്തുകയും ഫെറോനോ പള്ളിക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയുമായിരുന്നു. സുഹൃത്തുക്കളെല്ലാം പറയുന്നത് ഇയാള്‍ ഒരു ഫ്രോഡാണ് എന്നാണ്. നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമ മേഖലയിലുള്ള ഒരു ബന്ധുവിന്റെ സഹായത്താല്‍ ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ളതായി പറയുന്നു.
എറണാകുളം ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യ സന്ധ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ധ്യയുടെ മുഖത്തും കൈയ്ക്കും വലിയ തോതിലുള്ള ആക്രമണമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. പിടിച്ചുമാറ്റാനെത്തിയ സന്ധ്യയുടെ അമ്മയ്ക്ക് പുറത്ത് വെട്ടേറ്റു. ഇവര്‍ രണ്ടു പേരും ഇപ്പോള്‍ ഐസിയുവിലാണ് ഉള്ളത്.
ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കൊച്ചിനെ സ്കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ മുഖത്തിന് വെട്ടേറ്റ സന്ധ്യ അലറികരഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. പിന്നാലെ ഇവരുടെ അമ്മയും വെട്ടേറ്റ നിലയില്‍ റോഡിലേക്ക് അലറികരഞ്ഞുകൊണ്ട് ഇറങ്ങി വന്നു. ആരാണ് വെട്ടിയതെന്ന് അമ്മയും മകളും പറയാത്തതിനാല്‍ നാട്ടുകാര്‍ വേഗം ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മകളുടെ ഭര്‍ത്താവാണ് വെട്ടിയതെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും പറഞ്ഞത്.
നാട്ടുകാര്‍ വീടുപരിശോധിച്ചപ്പോഴേക്കും ഇയാള്‍ റൂമിന്റെ കതക് പൂട്ടി. വാതില്‍ തുറന്നപ്പോഴേക്കും ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും തോളിനുമാണ് വെട്ടേറ്റത്. ഇവരുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്. മനോജ് നേരത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്റ്റാഫായിരുന്നു. സന്ധ്യ അമൃതയിലെ പീഡിയാട്രിക്ക് വിഭാഗത്തിലെ ന്ഴ്സിംഗ് സ്റ്റാഫാണ്. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നു. അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡ് അവസാനമുള്ള വാടക വീട്ടിന്റ ഒന്നാം നിലയിലായിരുന്നു സന്ധ്യയും അമ്മയും മകളും താമസിച്ച് വരുന്നത്.
വീഡിയോ കടപ്പാട് : മാതൃഭൂമി ന്യൂസ്