Kerala

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നിയമപാലകരുടെ കൈകളില്‍ വിലങ്ങു വീഴുമെന്ന് സൂചന. ശ്രീജിത്തിനെ മര്‍ദ്ദിച്ചവരുടെ എല്ലാം പേരില്‍ കൊലക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. വരാപ്പുഴ സ്‌റ്റേഷന്‍ ലോക്കപ്പിലും ശ്രീജിത്തിന് ക്രൂരമായ മര്‍ദ്ദനമേറ്റ സ്ഥിതിക്ക് ഉത്തരവാദികളെ മുഴുവന്‍ അഴിക്കുള്ളിലാക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.

ഇതിനു മുന്നോടിയായ റൂറല്‍ എസ്.പി എ.വി ജോര്‍ജ്, വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍, വരാപ്പുഴ എസ്.ഐ ദീപക് എന്നിവരെ അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുക്കും. സി.ഐയ്ക്ക് ഗുരുതരമായ വീഴ്ച വന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം, ശ്രീജിത്തിനെ മര്‍ദ്ദിച്ചവരില്‍ സി.ഐ ഇല്ല. വരാപ്പുഴ സ്‌റ്റേഷനില്‍ ഇദ്ദേഹം എത്തിയിരുന്നുവെങ്കിലും ശ്രീജിത്തിനെ നേരില്‍ കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അതിനിടെ, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. വരാപ്പുഴ എസ്.ഐയെ അറസ്റ്റു ചെയ്യണമെന്നും അല്ലാത്തപക്ഷം എസ്.ഐയുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.

ശ്രീജിത്തിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നുവെന്ന് വ്യക്തമാക്കി പ്രദേശത്തെ സ്വകാര്യ ആശുപത്രി ഡോക്ടറും രംഗത്തെത്തി. അവശനിലയില്‍ ആയിരുന്ന ശ്രീജിത്തിനെ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വരാപ്പുഴ മെഡിക്കല്‍ സെന്ററിലെ ഡോ.ജോസ് സഖറിയാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിന് രാവിലെ എട്ടരയോടെ ശ്രീജിത്തിനെ തന്റെ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. റോഡില്‍ നിന്ന് ആശുപത്രിയിലേക്ക് നടന്നാണ് ശ്രീജിത്ത് വന്നത് എന്നതു ശരിയാണ്. പക്ഷേ കടുത്ത വയറുവേദനയും മൂത്രതടസ്സവും നടുവിന് വേദനയും ഉണ്ടെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു.

പ്രാഥമിക പരിശോധനയില്‍ ചെറുകുടലിന് ക്ഷതമേറ്റതായി കണ്ടെത്തിയില്ല. ആന്തരികമായ മുറിവുകള്‍ ഉണ്ടെന്ന് സംശയം തോന്നിയിരുന്നു. അതിനാല്‍ വിദഗ്ധമായ ചികിത്സ വേണമെന്നും സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും നിര്‍ദേശിച്ചതായും ഡോ.ജോസ് സഖറിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആറിന് രാത്രി പത്തരയോടെ ആര്‍.ടി.എഫ് കസ്റ്റഡിയില്‍ എടുത്ത് പോലീസിന് കൈമാറിയ ശ്രീജിത്തിന് അന്നു രാത്രി തന്നെ ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നു എന്ന സൂചനയാണ് ഡോക്ടറുടെ മൊഴിയും നല്‍കുന്നത്.

 

ജനത്തിന് ഇരുട്ടടി നൽകി കെഎസ്ഇബിയുടെ പുതിയ തീരുമാനം നിലവിൽ വരുന്നു. സേവനങ്ങള്‍ക്കുള്ള ജിഎസ്ടിക്കു പിന്നാലെ മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താനുള്ള നീക്കവുമായി കെഎസ്ഇബി രംഗത്തെത്തിയതായി റിപ്പോര്‍ട്ട് . ഓരോ ഗാര്‍ഹിക കണക്ഷന്‍ മീറ്ററുകള്‍ക്കും 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായി ബില്ലിങ് സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.

നിലവില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റര്‍, പോസ്റ്റ്, സര്‍വീസ് വയര്‍, കണക്ട് ലോഡ് എന്നിവയുടെ മാറ്റം, കണക്ഷന്‍ കൊടുക്കല്‍, ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിങ്, താരിഫ് ചേഞ്ച് തുടങ്ങിയ 111 ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.

കൂടുതല്‍ ഗുണഭോക്താക്കളും സിംഗിള്‍ ഫേസ് മീറ്ററാണ് ഉപയോഗിക്കുന്നത്. 15 രൂപയാണു മീറ്റര്‍ വാടക. ഇതിനൊപ്പമാണ് 18 ശതമാനം ജിഎസ്ടി ചുമത്തുന്നത്. ബില്ലില്‍ മൂന്നു രൂപയുടെ വരെ വ്യത്യാസമുണ്ടാകും. എന്നാല്‍ വൈദ്യുതി ചാര്‍ജിന്‍മേല്‍ നികുതിയില്ല.

കാമുകനായ ഡോക്ടറെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. തിരുവല്ല കീഴ് വായ്പ്പൂര്‍ സ്വദേശിയായ ടീന ജോണ്‍സ് ആണ് അറസ്റ്റിലായത്. ചിക്കാഗോയിലെ മേവുഡിലെ ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സാണ് ടീന ജോണ്‍സ്. കരിഞ്ചന്തക്കാരും കച്ചവടക്കാരും ഊഹക്കച്ചവടക്കാരും ഉപയോഗിക്കുന്ന ഡാര്‍ക്ക് വെബിലൂടെ ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ് ടീന ക്വട്ടേഷന്‍ നല്‍കിയത്. അമേരിക്കയില്‍ ഈ രീതിയിലുള്ള ക്രിമിനല്‍ കേസുകള്‍ അപൂര്‍വമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കേസ് തെളിഞ്ഞാല്‍ ടീനയ്ക്ക് 20 വര്‍ഷം തടവ് ലഭിക്കും.

ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അനസ്‌ത്യേഷ്യസ്റ്റായ ടോബിയും   പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് ഭാര്യ തടസമാകുമന്ന് കണ്ടപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകം നടക്കുമെന്ന വിവരം സി.ബി.എസ് ന്യൂസില്‍ ആരോ അറിയിച്ചു. അവരാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ ജനുവരിയില്‍ പതിനായിരം ഡോളറാണ് ടീന ക്വട്ടേഷന് കൈമാറിയത്.

ഇത് പൊലീസ് മണത്തറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. തടവിലായ ടീനയെ മേയ് 15ന് കോടതിയില്‍ ഹാജരാക്കും. ജാമ്യം ലഭിച്ചാല്‍ കാമുകനുമായോ ഭാര്യയുമായോ ബന്ധപ്പെടെരുതെന്ന കര്‍ശന ഉപാധി നല്‍കും. പാസ്‌പോര്‍ട്ടും കണ്ടുകെട്ടും.തിരുവല്ല വാളക്കുഴ സ്വദേശിയായ ടോബിയുടെ മാതാപിതാക്കള്‍ ചിക്കാഗോയില്‍ സ്ഥിരതാമസക്കാരാണ്. 2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു ടോബിയുടെ വിവാഹം.

പ്രണവ് രാജ്

ലണ്ടന്‍ : ” എന്തുകൊണ്ടാണ് യുകെയിലെ മലയാളികള്‍ക്കായി ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കാത്തത് ?. കേരളത്തിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ എത്ര നന്നായേനെ ?. കൊല്ലും കൊലയും നടത്തുന്ന , അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഈ കപട രാഷ്ട്രീയക്കാരെയും ഒരു പാഠം പഠിപ്പിക്കണം . അതിനുവേണ്ടി യുകെയില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിച്ചുകൊണ്ട് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണം . അത് വളരെ അത്യാവശ്യമാണ് ” . ഇങ്ങനെ ചിന്തിക്കുകയും , പരസ്പരം  കണ്ടുമുട്ടുമ്പോള്‍ ഈ ആശങ്ക പങ്ക് വയ്ക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത . യുകെയിലുള്ള മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി നിലവില്‍ വരുന്നു . അഴിമതിക്കും , വര്‍ഗ്ഗീയതയ്ക്കും , കൊലപാതക രാഷ്ട്രീയത്തിനും ഏക പരിഹാരമായ ഈ സംശുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ യുകെ മലയാളികളും തയ്യാറെടുക്കുന്നു.

ഇന്ത്യന്‍ ജനതയുടെ ഏക പ്രതീക്ഷയായ സാധാരണക്കാരുടെ പാര്‍ട്ടിയെ യുകെയിലുള്ള മലയാളികളും നെഞ്ചിലേറ്റുന്നു . കേരളത്തിലെ മക്കള്‍ രാഷ്ട്രീയത്തിനും , കൊലപാതക രാഷ്ട്രീയത്തിനും ,  പരസ്പര ധാരണയോടെയുള്ള കൂട്ട്കൃഷി രാഷ്ട്രീയത്തിനും ഒക്കെ എതിരായി ഒരു നല്ല രാഷ്ട്രീയ മുന്നണി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന മലയാളികളും . ആം എന്നാൽ സാധാരണ എന്നും , ആദ്മി എന്നാല്‍ മനുഷ്യൻ എന്നുമാണ് ഹിന്ദിയില്‍ അര്‍ത്ഥം. അതായത് ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരായ മനുഷ്യരുടെ പാർട്ടി എന്നാണർത്ഥം. അതുകൊണ്ട് തന്നെ രാജ്യത്തെ എണ്‍പത് ശതമാനം വരുന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ കേന്ദ്രത്തില്‍ കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തില്‍ എത്തിയാല്‍ മാത്രമേ സാധ്യമാവൂ എന്ന് വിശ്വസിക്കുന്നവരാണ് ലോകം മുഴുവനിലുമുള്ള പ്രവാസി മലയാളികളില്‍ മഹാഭൂരിപക്ഷവും .

അതുകൊണ്ട് തന്നെ ബ്രിട്ടണിലെ ആം ആദ്മി പാര്‍ട്ടി അനുഭാവികള്‍ക്ക് ഇത് ഒരു വലിയ സന്തോഷവാര്‍ത്ത കൂടിയാണിത് . ഇന്ത്യയില്‍ നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഒരേപോലെ ഭയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കാന്‍ യുകെയിലെ എഴുപതോളം മലയാളികളും അവരുടെ കുടുംബങ്ങളുമാണ് മുന്നോട്ട് വന്നിരിക്കുന്നത് . മെയ് ഒന്നാം തീയതി ലണ്ടനില്‍ വച്ചായിരിക്കും യുകെ മലയാളികള്‍ക്കായുള്ള ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നത്. കന്നി പ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി  സഞ്ജയ് സിംഗിനെ ഉദ്ഘാടനത്തിനായി യുകെയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അങ്ങേയറ്റം ആവേശകരമായ സ്വീകരണമാണ് ഈ ആശയത്തോട് യുകെ മലയാളികളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത് . പതിവില്‍ നിന്ന് വിപരീതമായി യുകെയിലുള്ള അനേകം മലയാളി വനിതകളാണ് ഈ ആശയത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് , ലക്ഷങ്ങള്‍ കടം കയറ്റി യുകെയിലെത്തിയ സാധാരണക്കാരായ അനേകം നഴ്സുമാരാണ് ഇങ്ങനെ ഒരു രാഷ്ട്രീയ കൂട്ടായ്മ തുടങ്ങണമെന്ന് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് .

സ്ത്രീ സുരക്ഷയ്ക്കായി ഡെല്‍ഹിയിലും , കേരളത്തിലും , ഇന്ത്യ മുഴുവനിലും ആം ആദ്മി പാര്‍ട്ടിയും കെജരിവാളും സ്വീകരിക്കുന്ന സത്യസന്ധവും സുതാര്യമായ നടപടികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യന്‍ വനിതകള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. എട്ട് വയസ്സുള്ള ആസിഫ എന്ന കാശ്മീരിലെ പാവം പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കൊലപാതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ മരണംവരെ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന്‌ സ്ത്രീകളാണ് പിന്തുണ അറിയിച്ചുകൊണ്ട്‌ ഈ നിരാഹാര പന്തലിലേയ്ക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.

സ്വാതി മലിവാളിന് പിന്തുണ അര്‍പ്പിച്ച് കെജരിവാള്‍ നടത്തിയ പ്രസംഗം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക

  

രാജ്യത്ത് മറ്റ് എല്ലാ പാര്‍ട്ടികളും ഇതുപോലെയുള്ള സംഭവങ്ങളെ വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്നും , എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇടപെടലുകള്‍ സത്യസന്ധവും പ്രായോഗികവുമാണെന്നത് രാജ്യത്തെ വനിതകള്‍ക്ക് ആം ആദ്മി പാര്‍ട്ടിയില്‍  വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി . അതുകൊണ്ട് തന്നെയാണ് ലോകം മുഴുവനിലുമില്ല ഇന്ത്യന്‍ വനിതകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധ രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നതും . ആദ്യമൊക്കെ മടിച്ചു നിന്നിരുന്ന മലയാളികള്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഇപ്പോള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് സാധാരണ ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച്  തട്ടിപ്പ് നടത്തിയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് അനുകൂലമായി വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് . തങ്ങളില്‍ ആര് ജയിച്ചാലും കുഴപ്പമില്ല പക്ഷെ ഒരിക്കലും ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ജയിക്കരുതെന്നാണ്‌ അവര്‍ എല്ലാവരും ഒരേപോലെ ആഗ്രഹിക്കുന്നത്. കാരണം കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ആം ആദ്മി പാര്‍ട്ടി ജയിച്ചാല്‍ വിദ്യാസമ്പന്നരായ കേരള ജനത ഡെല്‍ഹിയിലെപ്പോലെ 140 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു . അതുകൊണ്ട് തന്നെ പരസ്പരം വോട്ട് കച്ചവടം നടത്തിയിട്ടാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ അവര്‍ എല്ലാം മറന്ന് ഒന്നിക്കും.

എന്നാല്‍ പ്രവാസികളായ മലയാളി സമൂഹം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവണം എന്നാണ്‌ ആഗ്രഹിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഒരു നേതാവിന്റെയും പിന്‍ബലമോ , സാമ്പത്തിക സഹായമോ ഇല്ലാതെ പ്രവാസലോകത്ത് എല്ലായിടത്തും ആം ആദ്മി ഘടകങ്ങള്‍ നിലവില്‍ വന്നതും. ആം ആദ്മി പാര്‍ട്ടിയുടെ മറ്റ്‌ പ്രവാസി ഘടകത്തെക്കാളും ക്രിയാത്മകമായി യുകെയിലുള്ള ഈ ആം ആദ്മി കൂട്ടായ്മയ്ക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയും എന്നാണ്‌ യുകെ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത് . ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളായ കെജരിവാള്‍ , സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ വളരെ അടുത്ത നാളുകളില്‍ തന്നെ യുകെയില്‍ എത്തുന്നതായിരിക്കും . മെയ് ദിനത്തില്‍ ലണ്ടനില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണ മീറ്റിങ്ങിലും , തുടര്‍ന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങളിലും സജീവമായോ , ഭാഗികമായോ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുകെ മലയാളികളെയും സംഘാടകര്‍ ഈ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുകയാണ് .

ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെകൊടുത്തിരിക്കുന്ന നമ്പരുകളില്‍  ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Mujeeb London +447868723337

S Chirakkal Luton +447794952424

S Nedumpilly Croydon +447886958147

കത്വയിലെ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിച്ചു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ഷൈബു മഠത്തില്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഭാരതത്തെ അന്തര്‍ദ്ദേശീയ തലത്തില്‍ നാണം കെടുത്തിയ സംഭവമാണ് കത്വയിലേത് എന്ന് അദ്ദേഹം പറഞ്ഞു.

ഒരു സമുദായത്തെ ഭയപ്പെടുത്തി ഓടിക്കാനായി അവരില്‍ നിന്ന് ഒരു കൊച്ചു പെണ്‍കുട്ടിയെ തട്ടിയെടുത്തു ബലാല്‍സംഗം ചെയ്യുക എന്ന കേട്ടുകേള്‍വിയില്ലാത്ത ഭീകരതയാണ് കത്വയില്‍ സംഭവിച്ചത്. കാര്‍ഗില്‍ യുദ്ധ സമയത്തും അതിനു മുന്‍പുള്ള പാകിസ്ഥാന്റെ കശ്മീര്‍ അധിവേശ ശ്രമങ്ങളിലും ഇന്ത്യന്‍ സൈന്യത്തിന് വിവരങ്ങള്‍ നല്‍കുകയും, സൈന്യത്തോടൊപ്പം നിന്നു പിന്തുണക്കുകയും ചെയ്ത, ആ സേവനത്തിന് രാജ്യം രണ്ടു തവണ ധീരതക്കുള്ള ബഹുമതി നല്‍കി ആദരിക്കുകയും ചെയ്ത ഒരു ഗോത്രത്തോടാണ് ഈ അന്യായം ചെയ്തത്. ഭരണത്തില്‍ പരാജയപ്പെടുന്ന ബിജെപി വരാനുള്ള തെരെഞ്ഞെടുപ്പുകളിലും വിജയം ഉറപ്പാക്കാന്‍ തങ്ങളുടെ പോഷക സംഘടനകളിലൂടെ നിരന്തരമായി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിപ്പിക്കുന്നതിന്റെ പരിണത ഫലമാണ് കത്വയില്‍ സംഭവിച്ച ബലാല്‍സംഗ കൊല. ഈ വിദ്വേഷ പ്രചരണം ബിജെപിയും പോഷക സംഘടനകളും കേരളത്തിലും നടത്തുന്നതിനാല്‍ കേരളത്തിലെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

12 വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ പോസ്‌കോ, ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണം. ജമ്മുകശ്മീരിലും ഇത്തരം നിയമ നിര്‍മ്മാണം കൊണ്ടുവരണം. മതവിദ്വേഷ പ്രചരണം തടയുന്നതിന് നിലവിലെ ക്രിമിനല്‍ നിയമം അപര്യാപ്തമായതിനാല്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി തൃക്കാക്കര മണ്ഢലം കണ്‍വിനര്‍ ഫോജി ജോണ്‍ അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് പ്രതിനിധി സിസിലി ടീച്ചര്‍, ഡോ മന്‍സൂര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്എടി ആശുപത്രി അങ്ങനെ വാര്‍ത്തകളില്‍ നിറയുന്നു. പ്രസവിക്കാനായി വന്ന ആ പൂര്‍ണ ഗര്‍ഭിണിയെവിടെ. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും കാണാതായ യുവതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. കാണാതാവുമ്പോള്‍ ഷംനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ആശുപത്രിയില്‍ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒ.പി വിഭാഗം മുഴുവന്‍ പൊലീസിന്റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭര്‍ത്താവ് പറയുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും ഷംനയുടെ ഭര്‍ത്താവ് അര്‍ഷാദ് പറഞ്ഞു.

cയുവതിയെ കാണാതായതോടെ സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേരിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ എത്തിയതായിരുന്നു ഷംന. ഡോക്ടറെ കണ്ട ശേഷം ലാബില്‍ സ്‌കാനിങ്ങിനും മറ്റു പരിശോധനകള്‍ക്കുമായി കയറി.

ഈ സമയം കൂട്ടിരുപ്പുകാര്‍ എല്ലാം പുറത്തായിരുന്നു. പരിശോധനക്ക് കയറിയ യുവതിയെ ഉച്ചകഴിഞ്ഞിട്ടും കാണാതിരുന്നോതെട കൂട്ടിരുപ്പുകാര്‍ അന്വേഷിച്ചു. ഇതോടെയാണ് ഷംന ആശുപത്രിയില്‍ ഇല്ലെന്ന് ബോധ്യമായി. ഇതോടെ ഷംനനയുടെ ബന്ധുക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധം തന്നെയാണ് സ്ഥലത്തുണ്ടായത്. പൊലീസും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. വൈകിട്ട് 6.30 ഓടെ ഷംനയുടെ ഫോണില്‍ നിന്നു ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നിരുന്നു. ഈ കോളിന്റെ ടവര്‍ ലൊക്കേഷന്‍ കോട്ടയാമായിരുന്നു. ഇതിനു ശേഷം ഫോണ്‍ വീണ്ടും സ്വിച്ച് ഔഫായി. തുടര്‍ന്നുള്ള പരിശോധനയില്‍ വൈകിട്ട് 7.30 ഓടെ ടവര്‍ ലെക്കേഷന്‍ എറണാകുളം നോര്‍ത്തായിരുന്നു എന്നു കണ്ടെത്തി.

മണിപ്പാല്‍:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി(77) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയില്‍ വൈകുന്നേരം ഏഴരയോടെയായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച്ചയാണ്‌ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

എറണാകുളം ചെറായി സ്വദേശിയാണ് അദ്ദേഹം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന ഷേണായിയെ 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തക ജീവിതത്തിനിടെ വിദേശപത്രങ്ങളിലടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയായിരുന്നു പത്രപ്രവര്‍ത്തനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. ദ് വീക്ക്  എഡിറ്ററായും പ്രസാര്‍ഭാരതി നിര്‍വ്വഹണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.

സാമ്പത്തിക-രാഷ്ട്രീയനിരീക്ഷകനുമായിരുന്നു അദ്ദേഹം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലടക്കം നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൊറോക്കോ രാജാവില്‍ നിന്ന് ഉന്നത ബഹുമതിയായ അലാവിറ്റ കമാണ്ടര്‍ വിസ്ഡം പുരസ്‌കാരവും ലഭിച്ചിച്ചുണ്ട്.

സരോജമാണ് ഭാര്യ. സുജാത,അജിത് എന്നിവര്‍ മക്കളാണ്.

ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളി പത്രപ്രവര്‍ത്തകനായിരുന്നു ടി.വി.ആര്‍. ഷേണായി എന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഗഹനമായ ദേശീയ-അന്തര്‍ദേശീയ പ്രശ്നങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ ലളിതമായും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു. അഞ്ച് പതിറ്റാണ്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിന്റെ അംബാസിഡറായാണ് അറിയപ്പെട്ടത്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ പോലും പത്രപ്രവര്‍ത്തന മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ വിലമതിക്കും. പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.വി.ആര്‍.ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല അനുശോചിച്ചു.

തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകന്‍ പത്മഭൂഷണ്‍ ടി വി ആര്‍ ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.  ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ കുലപതികളൊരാളെയാണ്  അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഡല്‍ഹിയിലെത്തിയ കാലം മുതല്‍ ഒരു  മുതിര്‍ന്ന ജ്യേഷ്ഠനെന്നപോലെ തനിക്ക് മാര്‍ഗ നിര്‍ദേശവും വഴികാട്ടിയുമായി നിലകൊണ്ട  ടി വി ആര്‍  ഷേണായിയുടെ വിയോഗം വ്യക്തിപരമായി തനിക്ക്   കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സാത്താന്‍ അപ്പുണ്ണി പോലീസ് പിടിയിലായി. കായംകുളത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫിനെ ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു അപ്പുണ്ണി. ഇയാള്‍ക്കായി പോലീസ് ഇതര സംസ്ഥാനങ്ങളില്‍ വരെ തെരച്ചില്‍ നടത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചാണ് രാജേഷിന് വെട്ടേറ്റത്. ആക്രമണം നടത്തിയ സംഘത്തിലെ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഘത്തിലെ മൂന്നാമനായ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു. വടിവാളുകള്‍ ഷന്‍സീറാണ് പിന്നീട് ഒളിപ്പിച്ചത്.

രാജേഷുമായി സൗഹൃദമുണ്ടായിരുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണു മടവൂരിലെ സ്റ്റുഡിയോയില്‍ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കരുത്. അവയെ പൂര്‍ണ്ണമായും ഒഴിവാക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനഭൂമി സംരക്ഷിക്കുന്നതില്‍ ഏറ്റവും അംഗീകാരം നേടിയ സംസ്ഥാനമാണ് കേരളം. നിലവിലെ വിജ്ഞാപനം ദുരുപയോഗപ്പെടാനുള്ള സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ പറയുന്നു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ റബര്‍ പ്ലാന്റേഷനുകളെ വനമേഖലയായാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളിലായുള്ള 13,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട വില്ലേജുകളിലെ വനപ്രദേശം തെറ്റായി കണക്കാക്കി ഡോ. ഉമ്മന്‍ വി ഉമ്മന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. അതിനാല്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്.

ന്യൂഡല്‍ഹി: എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ഡോ.ബാബു സെബാസ്റ്റിയന് മെയ് 4 വരെ തുടരാന്‍ അനുമതി. സുപ്രീം കോടതിയാണ് ഈ അനുമതി നല്‍കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളില്‍ അപാകതകളുണ്ടായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.

RECENT POSTS
Copyright © . All rights reserved