കേരളത്തിലെ ഏറ്റവും കൂടുതല്‍ വാഹനഗതാഗതമുള്ള വൈറ്റില ജംഗ്ഷനില്‍ ഫ്ളൈഓവര്‍ നിര്‍മ്മാണം ആരംഭിക്കുകയാണ്. അതിവേഗത്തില്‍ ഒരു അതിവിശാല മെട്രോപോളിറ്റന്‍ പ്രദേശമായി വളരുന്ന കൊച്ചിയുടെ ഭാവി വികസനത്തിന് ഉപകരിക്കും വിധമോ വൈറ്റില ജങ്ങ്ഷന്റെ തന്നെ ഭാവി വികസനത്തിന് പ്രയോജനപ്പെടുകയോ അവിടെ ഗതാഗതം സുഗമാമാക്കുകയോ ചെയ്യുന്ന രീതിയിലല്ല നിര്‍ദ്ദിഷ്ട ഫ്ളൈ ഓവറിന്റെ നിര്‍മ്മാണം എന്നു ജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. ഇടപ്പള്ളി ഫ്ളൈ ഓവറിന്റെ രൂപകല്പനയില്‍ വന്ന ഗുരുതരമായ പിഴവ് വൈറ്റിലയില്‍ ആവര്‍ത്തിക്കരുത് എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇടപ്പള്ളിയില്‍ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ള റൂട്ടിനെ ഒഴിവാക്കി ചില സ്വകാര്യ സ്ഥാപനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ താരതമ്യേന വാഹന സാന്ദ്രത കുറഞ്ഞ ദിശയിലാണ് ഫ്ളൈ ഓവര്‍ പണിതതെങ്കില്‍, വൈറ്റിലയില്‍ ഭാവിയിലുണ്ടാകാവുന്ന വന്‍ തോതിലുള്ള വികസനവും ഗതാഗത വളര്‍ച്ചയും പരിഗണിക്കാതെയാണ് അലൈന്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.
അടുത്ത അന്‍പതു വര്‍ഷത്തേക്കുള്ള കുമ്പളം-ഇടപ്പള്ളി, കടവന്ത്ര-തൃപ്പൂണിത്തുറ റൂട്ടുകളിലെ ഗതാഗത സാന്ദ്രതയുടെ പ്രൊജക്ഷന്‍ അടിസ്ഥാനപ്പെടുത്തി, എല്ലാ ദിശയിലെയും ഗതാഗതത്തെ സുഗമമായി കടത്തിവിടാന്‍ പറ്റിയ തരത്തില്‍ കൂടുതല്‍ വിപുലമായ ഒരു യഥാര്‍ത്ഥ ഫ്ളൈഓവര്‍ വൈറ്റിലയില്‍ രൂപകല്പ്പന ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി വൈറ്റിലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
തമിഴ്‌നാട്ടില്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. സേലത്തെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹോട്ടലിന്റെ നാലാം നിലയില്‍ നിന്നും ചാടിയത്. സേലം അരസിപാളയത്തെ സെന്റ് മേരീസ് മെട്രിക്കുലേഷന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. അഗ്രഹാര സെക്കന്റ് സ്ട്രീറ്റിലെ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ ചാടിയത്. ഒരു പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പറഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ പള്ളപ്പട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടികളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്.
കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ചു. സംഭവം വിവാദ മായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കി.
ഉദുമയില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. കാര്‍ ജാഥയെ ഓവര്‍ടേക്ക് ചെയുന്നുവെന്ന് തോന്നിയപ്പോള്‍ ജാഥാ ക്യാപ്റ്റന്‍ കാറിനെ നേരെ തിരിഞ്ഞു ചവിട്ടുകയായിരുന്നു.
ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഓടിയെത്തി ക്യപ്റ്റനെ സമാധാനിപ്പിച്ച് രോഗിയുമായി എത്തി കാറിനെ കടത്തിവിട്ടെങ്കിലും വണ്ടി കടത്തിവിട്ടതിലുള്ള അരിശം മറ്റ് നേതാക്കളോട് തീര്‍ത്ത ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനെ പദവിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഒരുവിഭാഗം ജാഥാ ക്യാപ്റ്റന്‍ നടത്തിയ ചവിട്ടു നാടകത്തിന് പിന്തുണയുമായി എത്തിയത് പാര്‍ട്ടി നേതൃത്വത്തിന് തല വേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഏത് പാര്‍ട്ടിയായാലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നിന്നുകൊണ്ടുള്ള പരിപാടികള്‍ ഒഴിവാക്കിയേ മതിയാകൂ.. ഇതാണോ പാര്‍ട്ടിക്കാരേ ജനാധിപത്യം? റോഡുകള്‍ ജാഥ നടത്താന്‍ ഉണ്ടാക്കിയതോ അതോ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാണോ? സ്വന്തം കുടുംബാംഗങ്ങള്‍ക്ക് ഇതുപോലൊരു അവസ്ഥ വരുമ്പോഴേ ഇവരൊക്കെ പഠിക്കൂ…
എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. കുച്ചിപ്പുടി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തേത്തുടര്‍ന്നാണ് സംഘര്‍ഷം അരങ്ങേറിയത്. വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് മകളെ സ്റ്റേജില്‍ നിന്ന് എറിഞ്ഞു കൊല്ലുമെന്ന ഭീഷണിയുമായി പിതാവ് രംഗത്തെത്തി.
ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളിലെ സഹല നര്‍ഗീസിന്റെ പിതാവ് മട്ടാഞ്ചേരി സ്വദേശി പുളിക്കല്‍ ഷെമീറാണ് ഇന്നലെ ഉച്ചയ്ക്ക് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. നാടോടിനൃത്തത്തില്‍ കഴിഞ്ഞവര്‍ഷം സഹല ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനമായി. വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക് യോഗ്യതയില്ലെന്നും കോഴ വാങ്ങി മത്സരം അട്ടിമറിച്ചെന്നും ഷെമീര്‍ വിളിച്ചുപറഞ്ഞു. കുട്ടിയെ എടുത്ത് ഉയര്‍ത്തി താഴേക്കിടാനും ശ്രമിച്ചു. സംഘാടകരും പൊലീസും ഏറെ പണിപ്പെട്ടാണ് ഷെമീറിനെയും ഒപ്പമുണ്ടായിരുന്നവരേയും അനുനയിപ്പിച്ചത്.
തുടര്‍ന്ന് മകളെ സ്റ്റേജില്‍ ഇരുത്തുകയും വിധിനിര്‍ണയം പുന:പരിശോധിക്കണമെന്നും ഷെമീര്‍ ആവശ്യപ്പെട്ടു. യു.പി വിഭാഗം മത്സരം ജില്ലാതലത്തില്‍ അവസാനിക്കുന്നതിനാല്‍ അപ്പിലീനുള്ള അവസരവും ഇല്ലെന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.യു.പി. വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി മീനാക്ഷി സംഗീതിനാണ് കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം ലഭിച്ചത്.
ഏറെ കഷ്ടത അനുഭവിച്ചാണു മകളെ ജില്ലാതല മത്സരവേദിവരെ എത്തിച്ചതെന്നും പണക്കാരായ മത്സരാര്‍ഥികള്‍ പണം നല്‍കി വിജയം തട്ടിയെടുക്കുകയാണെന്നും ചുമട്ടുതൊഴിലാളി കൂടിയായ ഷമീര്‍ പറഞ്ഞു.
എന്നാല്‍ നല്ല പ്രകടനം കാഴ്ച്ചവച്ച സഹലയും ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ഥിയും തമ്മില്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും വിധിനിര്‍ണയം സത്യസന്ധമാണെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ആരോപണം നേരിട്ട തൃശൂര്‍ സ്വദേശിനിയായ വിധികര്‍ത്താവിനെ മാറ്റിയശേഷം 3.30നാണ് വേദിയില്‍ മറ്റ് മത്സരങ്ങള്‍ ആരംഭിച്ചത്.
മിമിക്രി കലാകാരന്‍ അബിയുടെ മരണം നാട്ടു ചികിത്സയെ തുടര്‍ന്നായിരുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണങ്ങള്‍ നടന്നിരുന്നു. അബിയുടെ മരണശേഷം സുഹൃത്ത് ഷെരീഫ് ചുങ്കത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെ കൂട്ടുപിടിച്ചായിരുന്നു പ്രചരണം. അബി മരിക്കുന്നതിന്റെ തലേദിവസം അബി തന്നെയും കൂട്ടി ചേര്‍ത്തല കായ്പുറത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി എന്ന് ഷെരീഫ് കുറിപ്പില്‍ പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കമുള്ളവര്‍ വൈദ്യന്റെ തെറ്റായ ചികിത്സ കാരണമായിരുന്നോ അബിയുടെ മരണം ഇത്ര നേരത്തെ സംഭവിച്ചത് എന്ന സംശയമുന്നയിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ആ സംശയം പിന്നീട് നാട്ടുവൈദ്യത്തില്‍ പ്രശസ്തനായ മോഹനന്‍ വൈദ്യരിലേയ്‌ക്കെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് ആരും പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞാണ് വൈദ്യരുടെ ലൈവ്
വൈദ്യരുടെ വാക്കുകള്‍ ഇങ്ങനെ…നമ്മുടെ മലയാളത്തില്‍ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ അബിയുടെ വാര്‍ത്തകള്‍ക്ക് അടിയില്‍ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ ദയവായി സത്യം മനസ്സിലാക്കണം. ചേര്‍ത്തല മോഹനന്‍ വൈദ്യര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് പല പോസ്റ്റുകളും. ദയവായി നിങ്ങള്‍ എന്റെ പേര് ആ വാര്‍ത്തയില്‍ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കള്‍ ആ തെറ്റിദ്ധാരണ മാറ്റണം എന്ന് അപേക്ഷിക്കുകയാണ്. പല പോസ്റ്റുകളിലും ആളുകള്‍ എന്റെ പേര് കമന്റ് ചെയ്യുന്നു. പലരും എന്നെ വിളിക്കുന്നു. എല്ലാവരിലും ഇത് ഒന്ന് ഷെയര്‍ ചെയ്ത് എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തൃശൂര്‍ ജിമ്മീസ് കോളനി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദിവാന്‍ജിമൂലയ്ക്കടുത്താണ് ഈ കോളനി. ഇതരസംസ്ഥാന തൊഴിലാളികളാണ് കോളനിയിലെ താമസക്കാരില്‍ കൂടുതലും. ഇന്നലെ ഉച്ചയ്ക്കാണ് കോളനിയില്‍ നിന്ന് ഒരു കുട്ടി അപ്രത്യക്ഷമായി. നാലു വയസുകാരിയായ കാജല്‍ . മാതാപിതാക്കള്‍ യു.പി.ക്കാരാണ്. ബന്ധുക്കളെ നോക്കാന്‍ ഏല്‍പിച്ച് യു.പിയിലേക്ക് പോയതായിരുന്നു. സാധാരണ രാവിലെ വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോയാല്‍ പരിസരത്തുള്ള കുട്ടികളുമായി കളിക്കും. ഉച്ചയ്ക്കുണ്ണാന്‍ കൃത്യമായി കുഞ്ഞ് വരാറുണ്ട്. വരാതെ വന്നപ്പോഴാണ് ബന്ധുക്കളും കോളനിക്കാരും നെട്ടോട്ടമോടിയത്. കുഞ്ഞിനെ കണ്ടെത്താനായില്ല. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഉടനെ വിവരമറിയിച്ചു. പൊലീസാകട്ടെ, എല്ലാ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്റ്റേഷനുകളും തിരഞ്ഞു. കുട്ടിയെ കിട്ടിയില്ല. നേരം ഇരുട്ടി. കുട്ടി എവിടെയാണെന്ന് ഒരു വിവരവുമില്ല.
സമയം സന്ധ്യയോടു അടുത്ത് കുന്നംകുളം ബൈജു റോഡില്‍ ഒരാള്‍ മദ്യപിച്ച് ആടിയാടി നടക്കുന്നു. പെണ്‍കുട്ടി ഒപ്പം നിലവിളിച്ച് ഇയാള്‍ക്കൊപ്പമുണ്ട്. ഇതു കണ്ട നാട്ടുകാര്‍ക്ക് ഒരു സംശയം. ഇതു ഇയാളുടെ കൊച്ചുതന്നെയാണോ?.. ഇതിനിടെ, കുട്ടി അലറി നിലവിളിക്കുന്നുണ്ട്. കരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞ് കുട്ടിയുടെ മുഖത്ത് ഇയാള്‍ അടിക്കുന്നുമുണ്ട്. സംശയം തോന്നിയ നാട്ടുകാര്‍ ഉടനെ കുന്നംകുളം എസ്.ഐ: യു.ഷാജഹാനെ വിവരമറിയിച്ചു. എസ്.ഐയും സംഘവും എത്തി രണ്ടു പേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദ്യം പറഞ്ഞു സ്വന്തം കുഞ്ഞാണെന്ന്. പിന്നീട് പൊലീസ് ഒന്നു വിരട്ടിയപ്പോള്‍ സത്യം പറഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നയാള്‍ കൊല്ലം സ്വദേശി വിജയനായിരുന്നു. കുണ്ടറയില്‍ ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണമെടുത്തു. നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ നാടുവിട്ടു. കുറേവര്‍ഷമായി ഗുരുവായൂരിലും കുന്നംകുളത്തും നടപ്പാതയിലാണ് താമസം. ചിലപ്പോള്‍ കൂലിപ്പണിക്കു പോകും. ചിലദിവസം യാചകനായി നടക്കും.
തൃശൂര്‍ ജമ്മീസ് കോളനിയില്‍ വിജയന്‍ എത്തിയത് ഉച്ചഭക്ഷണം ചോദിച്ചാണ്. പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടുകാര്‍തന്നെയാണ് ഭക്ഷണം നല്‍കിയത്. വയറുനിറയെ ഉണ്ട ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴാണ് പെണ്‍കുട്ടി വിളിച്ചു ‘‘മാമാ, മാമാ’’. ‘‘മോള് മാമന്റെ കൂടെ വരുന്നോ’’ വിജയന്റെ ചോദ്യംകേട്ട നാലു വയസുകാരി കാജല്‍ തലകുലുക്കി. അങ്ങനെ, കൂട്ടിയെ കൂടെക്കൂട്ടി നേരെ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിലേക്ക് വന്നു. കുട്ടി വിജയനൊപ്പം പോകുന്നത് കോളനിക്കാര്‍ ആരും കണ്ടതുമില്ല. കാരണം, നട്ടുച്ചയായതിനാല്‍ പലരും പുറത്തില്ലായിരുന്നു. കുന്നംകുളത്ത് ബസിറങ്ങി. പിന്നെ കൈവശമുണ്ടയാരുന്ന മദ്യം അകത്താക്കി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റ് പണമുണ്ടാക്കാനായിരുന്നു മനസിലിരുപ്പ്. പക്ഷേ, നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുട്ടിയെ തിരിച്ചു കിട്ടി.
വീട്ടില്‍ യാചകരോ അപരിചതരോ വരുമ്പോള്‍ ജാഗ്രത പാാലിക്കണമെന്ന് പൊലീസ്. ഇല്ലെങ്കില്‍ , തൃശൂര്‍ ജിമ്മീസ് കോളനിയില്‍ സംഭവിച്ചതു പോലെയുണ്ടാകും. മദ്യത്തിന്റേയോ കഞ്ചാവിന്റേയോ ലഹരിയിലാകും ഒരുപക്ഷേ യാചകരെത്തുക. അവര്‍ ഇങ്ങനെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയാല്‍ ഉപദ്രവിക്കും. യാചകസംഘത്തിന് വില്‍ക്കും.
തിരുവനന്തപുരം: 2018 ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി. ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള പഞ്ചിംഗിലൂടെ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രം ശമ്പളം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ശമ്പള വിതരണത്തിന് ഉപയോഗിക്കുന്ന സ്പാര്‍ക്ക് എന്ന സോഫ്റ്റ് വെയറുമായി ഈ ഹാജര്‍ സംവിധാനത്തെ ബന്ധിപ്പിക്കും. ജീവനക്കാര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാന പൊതുഭരണ വകുപ്പാണ് ഇതി സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. 15-ാം തിയതിക്ക് മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഔദ്യോഗിക കാര്യങ്ങള്‍ക്ക് മറ്റ് ഓഫീസുകളില്‍ പോകുന്നവര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താവുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തത്. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനാണ് തീരുമാനം. 5250 ജീവനക്കാരാണ് സെക്രട്ടറിയേറ്റില്‍ ഉള്ളതെന്നാണ് കണക്ക്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് മെഷീനുകള്‍ ഉണ്ടെങ്കിലും രജിസ്റ്ററില്‍ ഒപ്പ് വെക്കുകയും വേണം. ഹാജര്‍ നിരീക്ഷണത്തിനു വേണ്ടി മാത്രമാണ് പഞ്ചിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്.
എറണാകുളം ജില്ലയില്‍ ഓഖി ദുരന്തത്തിന്റെ ഫലമായി നൂറുകണക്കിന് കുടുംബങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുമ്പോള്‍ അവര്‍ക്ക് ആശ്വാസമേകാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. അഞ്ചു ദിവസമായി വീടുകള്‍ തകര്‍ന്ന് എടവനക്കാട് സ്‌കൂളില്‍ അഭയം തേടിയിട്ടുള്ള മുന്നൂറോളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്തേവാസികളെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച വേദനാജനകമാണ്. എംപി, എംഎല്‍എ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊന്നും തകര്‍ന്ന് കിടക്കുന്ന തങ്ങളുടെ വീടുകള്‍ ഒന്ന് കാണാന്‍ പോലും തയ്യാറായിട്ടില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
സ്വന്തമായി ഉണ്ടായിരുന്ന വീട് പൂര്‍ണ്ണമായും നശിച്ച പത്തോളം കുടുംബങ്ങള്‍ അവിടെ ഉണ്ട്. മറ്റു പലരുടെയും വീടുകളില്‍ വീണ്ടും മനുഷ്യജീവിതം സാധ്യമാകുന്നതിനു ഒട്ടേറെ പണം ചിലവാക്കേണ്ടതുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വാസസ്ഥലം ഒരുക്കുന്നതിനെ കുറിച്ചോ കേടുപറ്റിയ വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിനെ കുറിച്ചോ യാതൊരു വിധ നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അവര്‍ ഇപ്പോള്‍ താമസിക്കുന്ന വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തില്‍ ആയിരിക്കുന്നു.
തങ്ങള്‍ക്ക് എന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയുമെന്ന് അറിയാതെ അവര്‍ വിഷമിക്കുകയാണ്. 90 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ അടക്കം നിരവധി വൃദ്ധ ജനങ്ങളും പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും രോഗികളും വിദ്യാര്‍ഥികളുമെല്ലാം അവിടെയുണ്ട്. ഇവര്‍ക്കൊന്നും സ്വകാര്യതയോടെ ജീവിക്കാന്‍ കഴിയുന്നില്ല. മിക്കവാറും കുടുംബങ്ങളുടെ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും യൂണിഫോമും വരെ നഷ്ടപ്പെട്ടിരിക്കുന്നു. സ്‌കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ പുസ്തകങ്ങളും ബാഗും മറ്റും അവര്‍ക്ക് നല്‍കുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് നൂറില്‍ അധികം കുട്ടികള്‍ വിവിധ ക്ലാസുകളില്‍ പഠിക്കുന്നവരായി അവിടെ ഉണ്ടെന്നാണ് പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇക്കാര്യങ്ങളിലൊന്നും യാതൊരുവിധ ഉറപ്പും നല്‍കാന്‍ സ്ഥലത്തെ എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം ദുരന്തങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും അവയുടെ ആഘാതങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. കടല്‍ഭിത്തി നിര്‍മ്മാണം അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വലിയ തോതില്‍ ഉള്ള അഴിമതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സുരക്ഷ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി ശക്തമായ സമരങ്ങള്‍ നടത്താന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിരിക്കുകയാണ്.
പെരുമ്പാവൂര്‍: ചെങ്കൊടികൊണ്ടു സ്വന്തം ‘പിന്‍ഭാഗം’തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) യാണ് സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തത്. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സിപിഎം പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
പിന്നീട് പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും അടിപടിയുമുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ കാര്യമായി കൈകാര്യം ചെയ്ത മൈതീന്‍ ആശുപത്രിയിലുമായി.
സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു
ഓർക്കാടെരി ഐഡിയ മൊബൈൽ ഔട് ലൈറ്റിലെ ജീവനക്കാരി പ്രവീണയുടെ തിരോധാനത്തിൽ നിന്ന് നിർണായക വഴി തിരിവ്. കുറച്ചു ദിവസം മുൻപ് എല്ലാവരും സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ് വടകര ഉള്ള യുവതി ഐഡിയ മൊബൈൽ ഔട് ലൈറ്റിൽ ജോലിക്ക് പോയി പിന്നെ തിരിച്ചു വന്നില്ല എന്നത്. ഒരുപാട് അനേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല എന്നാൽ ഇപ്പോൾ ആ വാർത്തയ്ക്ക് പുതിയ വഴി തിരിവ് ആയിട്ടുണ്ട്. വടകരയിലെ വിനോദ സഞ്ചാര കേദ്രമായ സാൻ ബാൻസിലെ പെട്ടി കടക്കാരൻ നൽകിയ മൊഴി യാണ് പൊലീസിന് നിർണായകം ആയത്.
പ്രവീണയെ കാണുന്നതിന് മുൻപ് കട ഉടമ അംജാസിനെയും കാണാതായിരുന്നു. പ്രവീണയെ കടത്തിക്കൊണ്ടു പോകാൻ ഒരു സംഘം തമ്മെ പ്രവർത്തിച്ചു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിനിടയിൽ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാങ്ക ബാങ്കിസിലെ പെട്ടികടകാരന്റെ മൊഴി അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. അവിടെവച്ചു യുവതിയെ കണ്ടതായാണ് മൊഴി. മൊബൈൽ ഷോപ്പ് പുട്ടിയതിനു ശേഷം തനിച്ചു സ്‌ക്യൂട്ടറിൽ വന്നിറങ്ങുന്നതും തുടർന്ന് ഓവർ കോട്ടു ധരിച്ച മറ്റൊരു ചെറുപ്പകാരനൊപ്പം ബൈക്കിൽ കയറി പോകുന്നത് കടക്കാരൻ കണ്ടിരുന്നു.
ഇന്നലെ ഉച്ചയോടെ പ്രവീണയുടെ മൊബൈൽ ഫോൺ മലമ്പുഴ ടവർ പരിധിയിൽ കണ്ടതായി സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വെറും ഒരു മിനിറ്റു മാത്രമാണ് ഫോൺ പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. അംജാസിനെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ കോടതിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിന്റെ ഇടയിലാണ് ജീവനക്കാരി പ്രവീണയെ കാണാതാവുന്നത്.
പ്രവീണ വഴിയിൽ ഉപേക്ഷിച്ച സ്കൂട്ടർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഒഞ്ചിയത്താണ് പ്രവീണയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്. ഗൾഫിലുള്ള ഭർത്താവ് സംഭവം അറിഞ്ഞു നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഇവർക്ക് 7 വയസുള്ള ഒരു മകൾ ഉണ്ട്.