Kerala

മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് തസ്രിഫ. കോളേജില്‍ പോകാന്‍ രാവിലെ 7.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയിരുന്നു.

എന്നാല്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തസ്രിഫയുടെ കാല്‍ തെറ്റി. വീഴ്ചയിലും വാതിലില്‍ പിടിച്ചുനിന്ന തസ്രിഫയെ കുറച്ചുദൂരം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചതോടെ് ട്രെയിന്‍ നിന്നു.

ഉടന്‍ തന്നെ ഓടിക്കൂടിയവരും റെയില്‍വേ പൊലീസും ചേര്‍ന്ന് ട്രെയിനിന്റെ അടിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരുവിധം വലിച്ച് പുറത്തേക്കെടുത്തു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിലെ 165 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം എല്ലാ ജില്ലകളിലെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരുമാണ് പരിശോധന നടത്തിയത്.

2249 പാലങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണ്ണമായും സുരക്ഷിതമെന്ന് പറയാവുന്നവ. 165 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പുതിയവ നിര്‍മിക്കണമെന്നാ ണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മറ്റ് നിരവധി പാലങ്ങള്‍ നവീകരിക്കുകയോ പൊളിച്ച് പണിയുകയോ വേണം.

പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പാലങ്ങളാണ് അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയത്. അതേസമയം നൂറ് വര്‍ഷത്തിനു മേല്‍ പഴക്കമുള്ള പല പാലങ്ങളും യാതൊരും പ്രശ്‌നവുമില്ലാതെ നില്‍ക്കുന്നുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ജോലികഴിഞ്ഞ് മടങ്ങിയ യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാരായമുട്ടും തോപ്പിൽ വീട്ടിൽ അരുൺ (21), വടകര തേരിയിൽ വീട്ടിൽ വിപിൻ (22) എന്നിവരെയും ഇവരെ ഒളിവിൽ പാർക്കാൻ സഹായിച്ച മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയിൽ വിജീഷിനെയുമാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30ന് വൈകിട്ട് മാരായമുട്ടം ചപ്പാത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയെ പത്തടി താഴ്ചയുള്ള വാഴത്തോപ്പിലേക്ക് തള്ളിയിടുകയും ഒച്ചവയ്ക്കാൻ ശ്രമിച്ച ഇവരുടെ വായപൊത്തി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് അതു വഴി വന്ന ബൈക്ക് യാത്രികൻ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ വിജീഷ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബാലരാമപുരം എസ്.ഐ വി.എം. പ്രദീപ് കുമാർ, മാരായമുട്ടം എസ്.ഐ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ 216 പേരെന്ന് കേരളം. 141 കേരളീയരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 പേരുമാണ് കേരള തീരത്ത് നിന്ന് കാണാതായതെന്നാണ് കണക്ക്. കേരളീയരായ 141 പേരെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ബോട്ടുകളില്‍ പോയ 75 ഇതര ലസംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.

ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് കാണാതായവരുടെ എണ്ണം 149 ആണ്. കന്യാകുമാരി ജില്ലയില്‍ നിന്ന് 149 പേരെയും കാണാതായിട്ടുണ്ടെന്നാണ് സഭ പറയുന്നത്. ഇതനുസരിച്ച് 298 പേരെ കടലില്‍ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറോളം തൊഴിലാളികളും കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നും സഭ വ്യക്തമാക്കുന്നു.

അതേ സമയം വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്കുള്‍പ്പെടെ അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ട്രെയിനിൽ ഉടമസ്ഥനില്ലാതെ ബാഗ് കണ്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് ബാഗ് പരിശോധിച്ചപ്പോൾ കണ്ടത് പെരുമ്പാമ്പിനെ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കാരയ്ക്കല്‍-കോട്ടയം ട്രൈനിൽനിന്നാണ് പെരുമ്പാമ്പുള്ള ബാഗ് കണ്ടെത്തിയത്.റെയില്‍വേ സ്റ്റേഷന്റെ പരിധിയിലുള്ള പ്ളാച്ചേരി വനംവകുപ്പ് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി.രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. ഇതിലെ മേല്‍വിലാസം വച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ്(29) സംഭവത്തിൽ പിടിയിലായത്.ബാഗ് കിട്ടിയതിന്റെ പിറ്റേദിവസം പുളിങ്കുന്നിലെ വീട്ടില്‍നിന്നും ജിജോയെ പിടികൂടുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് പാമ്പിനെ കിട്ടിയതെന്നും എറണാകുളത്ത് എത്തിയപ്പോള്‍ ട്രെയിനിൽനിന്നു പുറത്തിറങ്ങി, മടങ്ങിയെത്തിയപ്പോള്‍ ട്രെയിൻ വിട്ടുപോയി എന്നും ജിജോ പറഞ്ഞു.പാമ്പിനെ കറിവെച്ച്‌ കഴിക്കാനാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വന്യജീവി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

മില്‍മാ പാലില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ച് നവമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ കിഴക്കേതില്‍ ശ്യാം മോഹന്‍ (24) നെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്.

മില്‍മാ പാലില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച ശേഷം പാലിനെതിരെ അപവാദ പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വാട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.

മില്‍മ പുന്നപ്ര യൂണിറ്റ് മാനേജര്‍ സജീവ്‌ സക്കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുന്നപ്ര എസ്.ഐ ശ്രീജിത്തും സംഘവും ശ്യാം മോഹനെ പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

ബവ്‌റിജസ് കോര്‍പ്പറേഷന്റെ ക്രിസ്മസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ 67.91 ലക്ഷം രൂപയുടെ മദ്യം വിറ്റ് കണ്ണൂര്‍ പാറക്കണ്ടിയിലെ ചില്ലറ വില്‍പ്പന ശാല മുന്നില്‍. എറണാകുളം പാലാരിവട്ടത്തെ ചില്ലറ വില്‍പ്പന ശാലയാണ് 66.71 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാമത്. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള വില്‍പ്പന കണക്കുകളാണിത്.

ഇക്കാലയളവില്‍ 62.14 ലക്ഷം രൂപ മദ്യ വില്‍പ്പനയിലൂടെ നേടി പട്ടാമ്പി കൊപ്പം വില്‍പ്പനശാലയാണ് മൂന്നാമത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്തവണ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ വില. 2016ല്‍ ഇതേകാലയളവില്‍ 402 കോടിയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ 2017ല്‍ ഇത് 480 കോടി രൂപയായി.

പുതുവത്സര തലേന്നാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 61.74 കോടി രൂപയ്ക്കുള്ള മദ്യം കുടിച്ചാണ് കേരളം പുതുവര്‍ഷത്തെ വരവേറ്റത്.

കണ്ണൂർ∙ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ പ്രതികളുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ചതിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് ഉറപ്പു നല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും പേരു വെളിപ്പെടുത്താതെ കേസിലെ ഒരു പ്രതി തുറന്നു പറയുന്നു.

പ്രതി പറഞ്ഞത്: ഞങ്ങളോടു പറഞ്ഞത് മൂന്നു മാസം കൊണ്ട് ഇറക്കും എന്നാണ്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്തു കേസ് ഒതുക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ബിജെപി കൊടുത്ത ലിസ്റ്റാണെന്നുമാണു പാര്‍ട്ടി പറഞ്ഞത്. പക്ഷേ അറസ്റ്റിലായ ശേഷം മനസ്സിലായി, അങ്ങനെയൊരു ലിസ്റ്റില്ല. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്‌‌വാക്കുകളായി.

സിബിഐ അന്വേഷണത്തിനെതിരെ സിപിഎം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നു. ജീവനില്‍ കൊതിയുള്ളതു കൊണ്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ സാധ്യമല്ല. കേസ് നടത്തി, മുന്‍ പ്രതികളായ ആറു പേരും കടക്കെണിയിലായെന്നും പ്രതി തുറന്നു സമ്മതിക്കുന്നു. ഇനിയൊരു കേസോ പ്രശ്നങ്ങളോ വന്നാല്‍ സഹിക്കാന്‍ പറ്റില്ലെന്നും അവർ വ്യക്തമാക്കുന്നു.

 

പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ സമീപത്തെ ഒരു പാറമടയില്‍ നടന്ന കൊലപാതകം നേരിട്ടുകണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ജിഷ കേസ് അന്വേഷിച്ച പൊലീസ് പരിശോധിച്ചില്ലെന്നും ആക്ഷേപം. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെവി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.

പെരുമ്പാവൂരൂള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെന്‍ കാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തില്‍ പല സത്യങ്ങളും പറയാനുണ്ടെന്ന് നിഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാം മാത്രമാണ് കുറ്റക്കാരന്‍ എന്നു കരുതുന്നില്ല. ജഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങള്‍ എല്ലാം അറിയാം. പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ട്.

പാറമടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതു വരെ ആര്‍ക്കു വേണമെങ്കിലും അവിടെ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നുവെന്ന് നിഷ പറഞ്ഞു.

ജിഷയുടെ കൊലപാതക അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിഷ പറഞ്ഞു.

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് നടപടികളില്‍ സാങ്കേതികപ്പിഴവുണ്ടായെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യം സിനഡിനെയാണ് മാര്‍ ആലഞ്ചേരി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്ന് സിനഡ് സഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഭൂമയിടപാടില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് അയച്ചു കൊടുക്കാന്‍ വൈദിക സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായി നടത്തിയ ഭൂമി വില്‍പനയില്‍ സഭയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.

ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയക്കുകയും ചെയ്തു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലായിരുന്നു കത്ത്. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നെന്ന ആരോപണവും കത്തില്‍ ഉന്നയിച്ചിരുന്നു.

Copyright © . All rights reserved