എകെജി സെന്ററിനെതിരെ ആരോപണവുമായി വി.ടി.ബല്‍റാം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍ നിലനില്‍ക്കുന്നത് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണെന്നും എകെജിയുമായി ബന്ധപ്പെട്ട പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്മാരകം നിര്‍മിക്കാന്‍ നല്‍കിയ ഭൂമിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് നിര്‍മിക്കുകയാണ് സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന എകെജി സ്മാരക കമ്മിറ്റി ചെയ്തതെന്ന് ബല്‍റാം ആരോപിക്കുന്നു.

1977ല്‍ എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്താണ് വഞ്ചിയൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2645ലുള്‍പ്പെട്ട 34.4 സെന്റ് കേരള യൂണിവേഴ്‌സിറ്റി വക സ്ഥലം തിരുവനന്തപുരത്തെ എകെജി സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിക്ക് അനുവദിച്ചതെന്നും ബല്‍റാം പറയുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ പേരില്‍ ഒരു ലൈബ്രറിയോ മറ്റോ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ളതോ സമൂഹത്തിന് ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും അവിടെ കാര്യമായി നടന്നുവരുന്നതായി ആര്‍ക്കും അറിവില്ല.

എകെജിയുമായി ബന്ധപ്പെട്ട എത്ര ഗവേഷണ പ്രബന്ധങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയ്ക്ക് ഈ ഗവേഷണ സ്ഥാപനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചോദിക്കുന്നു. പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എല്ലാവര്‍ക്കും അറിയാം. എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തില്‍ നിന്ന് സിപിഎം ഓഫീസ് ഒഴിപ്പിച്ച് അത് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ തരത്തില്‍ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ് ചെയ്യേണ്ടതെന്നും ബല്‍റാം പറഞ്ഞു. എകെജി പ്രതിമ നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം