വായ്പ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനം. ചോളഹോം ഫിനാൻസ് ലിമിറ്റഡാണ് ഈ പ്രാകൃത നടപടി സ്വീകരിച്ചത്. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് വലിയ അക്ഷരത്തിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ ആരോപിച്ചു.
വായ്പ തിരിച്ചടവ് ഒരുമാസം മുടങ്ങിയാൽ മഞ്ഞനിറത്തിലുള്ള സ്റ്റിക്കർ പതിപ്പിക്കും. രണ്ടാമത് പച്ച നിറത്തിലുള്ള സ്റ്റിക്കർ പതിക്കും. തുടർന്നാണ് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഈ വസ്തു തങ്ങളുടേതാണെന്ന് എഴുതുന്നതെന്ന് പരാതിക്കാർ പറയുന്നു. ചവറ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി പരാതി ഉയർന്നിട്ടുണ്ട്. നാലുപേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥാപനം ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.
വീടിന് മുന്നിൽ സ്റ്റിക്കറൊട്ടിച്ചതിൽ പരാതിയറിയിച്ചവരോട് ഞങ്ങളുടെ നിയമം ഇങ്ങനെയാണെന്നും ഇതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നുമാണ് ജീവനക്കാർ പ്രതികരിച്ചത്. ഇനി പണം അടച്ചില്ലെങ്കിൽ ജയിയിൽ അടയ്ക്കുമെന്ന് കളക്ഷൻ മാനേജർ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്തുകൂടേ എന്നും ആത്മഹത്യ ചെയ്താൽ ഇൻഷ്വറൻസുകാർ പണം തരുമെന്നുമെല്ലാം ഇവർ പറഞ്ഞതായും പരാതിക്കാർ പറയുന്നു.
മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. എച്ചൂർ സ്വദേശി ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്. ഷാജി എച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്.
മകന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നുവെന്നും, ഇതിനെ തുടർന്നാണ് നീന്തൽ പഠിക്കാൻ കുളത്തിലേയ്ക്ക് എത്തിയതെന്നുമാണ് പ്രാഥമിക വിവരം. വെള്ളത്തിൽ മുങ്ങിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കോവിഡ്19 വ്യാപനത്തെ തുടർന്നു കുറഞ്ഞിരുന്ന വീസാ–ജോലി തട്ടിപ്പ് സംഭവങ്ങൾ വീണ്ടും പെരുകി. അജ്മാൻ, ഷാർജ എന്നീ എമിറേറ്റുകളിൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാർ വീസാ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ ഒട്ടേറെ സ്ത്രീകളുമുണ്ട്.
കേരളത്തിനു പുറമെ തമിഴ്നാട്, ഉത്തരേന്ത്യ, ബിഹാർ, മഹാരാഷ്ട്ര, ഡൽഹിയുടെ ഉൾഭാഗങ്ങൾ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള പാവപ്പെട്ടവരാണു കൂടുതലും. വാഗ്ദാനം ചെയ്തിരുന്ന ജോലിയോ വൃത്തിയും സൗകര്യവുമുള്ള താമസ സ്ഥലമോ ദിവസം ഒരുനേരമെങ്കിലും കൃത്യമായ ഭക്ഷണമോ ഇല്ലാതെ അജ്മാൻ, ഷാർജ നഗരങ്ങളിലെ കുടുസു മുറികളിൽ കണ്ണീരൊഴുക്കി കഴിയുകയാണ് ഇവരെല്ലാം. ഷാർജയിലെയും മറ്റും പാർക്കുകളിൽ കനത്ത ചൂടു സഹിച്ചു ഭക്ഷണം പോലുമില്ലാതെ കഴിയുന്നവരും ഏറെ.
വീസാ ഏജന്റുമാർ മുഖേനയല്ലാതെ സ്വന്തമായി സന്ദർശക വീസയിൽ തൊഴിൽ തേടിയെത്തിയ ഒട്ടേറെ യുവാക്കളും യുഎഇയുടെ പല ഭാഗത്തും ദുരിതത്തിലാണ്. മൂന്നു മാസത്തോളമായി ജോലി തേടി പൊരിവെയിലത്ത് അലയുന്ന ഇവര്‍ക്കു സഹായഹസ്തവുമായി ആരുമെത്തിയിട്ടില്ല. ഇവരെല്ലാം നാട്ടിൽ ചെറുകിട ജോലികൾ ചെയ്തുവരവെയാണു കോവിഡ് വ്യാപകമായത്. ലോക്ഡൗൺ കാലത്തു വെറുതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീടു കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. ആ സമയത്താണു ഗൾഫ് മോഹം രൂക്ഷമായത്. ഇവിടെ വന്നാൽ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ലെന്നും അതുവഴി ബാധ്യതകൾ തീർത്തു കുടുംബത്തിനു നല്ലൊരു ജീവിതം നൽകാനാകുമല്ലോ എന്നുമായിരുന്നു പ്രതീക്ഷയെന്നു ബിടെക് സിവിൽ എൻജിനീയറായ തൃശൂർ മാമ്പ്ര സ്വദേശി പ്രവീൺ പറഞ്ഞു.
വിവാഹം കഴിഞ്ഞ് 10 മാസമേ ആയുള്ളൂ. കടം വാങ്ങിയാണു സന്ദർശക വീസയ്ക്കും വിമാന ടിക്കറ്റിനും പണം കണ്ടെത്തിയത്. പരിചയക്കാരനായ ഒരാൾ ഷാർജയിലുണ്ടായിരുന്നത് ഇപ്പോൾ നാട്ടിലാണ്. അതുകൊണ്ടു താമസിക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ടിലാണ്. ബയോഡാറ്റയുമായി യുഎഇയിലെ മിക്ക നിർമാണ കമ്പനികളിലും കയറിയിറങ്ങി. ഒടുവില്‍ ജീവിതം വഴിമുട്ടുമെന്നായപ്പോഴാണു സഹായം തേടി ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചത്. പ്രവീണിനു നാട്ടിൽ സിവിൽ എൻജിനീയറിങ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ഫോൺ:+971588124332, +919946485517. ഏതെങ്കിലും മനുഷ്യസ്നേഹിയായ തൊഴിലുടമ തന്നെത്തേടിയെത്തുമെന്നാണു പ്രതീക്ഷ.
കൊല്ലം കുണ്ടറ സ്വദേശി എ.അനീസ്, പത്തനംതിട്ട സ്വദേശി രതീഷ്, കോട്ടയം കറുകച്ചാൽ സ്വദേശി സുബിൻ എന്നിവരും ജോലിയില്ലാതെ വലഞ്ഞു കഴിഞ്ഞദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിയവരാണ്. ഏപ്രിൽ 30നാണ് അനീസ് യുഎഇയിലെത്തിയത്. നാട്ടിൽ നിന്നു ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി സന്ദർശക വീസയും വിമാന ടിക്കറ്റുമെടുത്തു. ജോലി ലഭിക്കാതെ തിരിച്ചുപോയാൽ ആ കടം എങ്ങനെ വീട്ടുമെന്നറിയാതെ പ്രതിസന്ധിയിലാണെന്ന് അനീസ് പറഞ്ഞു. ഫോൺ–+971503995430, വാട്സാപ്പ്: +91 9633730794. രതീഷും സുബിനും ഇതേ ദുരിത കഥ തന്നെയാണു പങ്കുവയ്ക്കാനുള്ളത്. തങ്ങൾ താമസിക്കുന്ന ഷാർജ റോളയിലെ ഫ്ലാറ്റിൽ അൻപതിലേറെ പേർ ഭക്ഷണം പോലും ഇല്ലാതെ കഴിയുകയാണെന്നും വീസാ ഏജന്റിന്റെ തട്ടിപ്പിൽപ്പെട്ടവരാണ് ഇവരെല്ലാമെന്നും രതീഷ് പറഞ്ഞു. മിക്കവരുടെയും വീസാ കാലാവധി കഴിയാറായി. എത്രയും പെട്ടെന്നു ജോലി ലഭിച്ചില്ലെങ്കിൽ ജീവിതം ആകെ പ്രതിസന്ധിയിലാകുമെന്ന് ഇൗ യുവാക്കൾ പറയുന്നു. ഫോൺ–: 971503653725.
നാട്ടിൽ നിന്ന് ഏജന്റ് മുഖേനയും സ്വയം സന്ദർശക വീസയെടുത്തും യുഎഇയിൽ തൊഴിൽ തേടിയെത്തുന്നവരിൽ നിത്യേന പതിനഞ്ചോളം പേരെങ്കിലും സഹായമഭ്യർഥിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിക്കുന്നതായി പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പറഞ്ഞു. അവിദഗ്ധരായ ഉദ്യോഗാർഥികൾ ജോലി തേടി വിദേശത്ത് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വർഷങ്ങളായി ഇന്ത്യയിലും ഇവിടെയും അധികൃതർ ബോധവത്കരണം നടത്തുന്നുണ്ട്. പക്ഷേ, എന്നിട്ടും ട്രാവൽ ഏജസിയുടെ തട്ടിപ്പിൽപ്പെട്ട് യുഎഇയിലെത്തി ജോലിയോ മറ്റോ ലഭിക്കാതെ വലയുന്നവർ ഏറെ.
ഒന്നര ലക്ഷത്തോളം രൂപ നൽകിയാണ് സന്ദർശക, ട്രാൻസിറ്റ്, ടൂറിസ്റ്റ് വീസകളിൽ ആളുകൾ ഗൾഫിലെത്തുന്നത്. യുഎഇയിൽ മാത്രം നിത്യേന നൂറുകണക്കിനു പേർ വന്നിറങ്ങുന്നു. നാട്ടിൽ ജോലി സമ്പാദിക്കുക പ്രയാസകരമായതിനാലാണു പലരും ഗൾഫിലേക്കു വിമാനം കയറുന്നത്. വ്യാജ തൊഴിൽ കരാർ ഉണ്ടാക്കി തൊഴിൽ വീസയെന്നു പറഞ്ഞാണു സന്ദർശക വീസയും മറ്റും ഏജൻസി നൽകുന്നത്. ഇത് യഥാർഥ തൊഴിൽകരാറാണോ എന്നു പരിശോധിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല. കേരളത്തിലെ ഒാരോ ജില്ലയിലും നോർക്കയ്ക്ക് ഒാഫിസുകളുണ്ട്. തൊഴിൽ കരാർ, വീസ ലഭിച്ചാൽ അത് ഇൗ ഒാഫിസിൽ കാണിച്ചു പരിശോധിക്കാവുന്നതാണ്. അതിനു പോലും മുതിരാത്തവരാണു തട്ടിപ്പിനിരയാകുന്നത്.
ഇന്ത്യൻ അസോസിയേഷനിൽ എത്തുന്നവരിൽ ഭൂരിഭാഗത്തിനും മടക്കയാത്രയ്ക്കു വിമാന ടിക്കറ്റാണ് ആവശ്യം. കഴിഞ്ഞ ദിവസം ഉടുതുണി മാത്രം ബാക്കിയുള്ള, ഭക്ഷണം കഴിച്ച് ഏറെ നാളായ ഒരു യുവാവ് തങ്ങളെ സമീപിച്ചു. ഇവർക്കെല്ലാം വിമാന ടിക്കറ്റും ഭക്ഷണവുമെല്ലാം അസോസിയേഷൻ നൽകിവരുന്നു. പക്ഷേ, നാട്ടിൽ തിരിച്ചു ചെന്നാൽ ഇങ്ങോട്ടുവരാൻ വാങ്ങിയ കടബാധ്യത എങ്ങനെ വീട്ടുമെന്നാണ് ആലോചിക്കേണ്ടത്. ദുരിതത്തിലായവർ കൂടുതൽ ദുരിതത്തിലാകുന്ന കാഴ്ചയാണ് എങ്ങുമെന്നും റഹീം പറഞ്ഞു. ഇത്തരം വീസാ–ജോലി തട്ടിപ്പുകൾക്കെതിരെ അധികൃതർ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന കേരള ലോക കേരള സഭയിൽ ഞാൻ ഇൗ വിഷയം അവതരിപ്പിക്കുകയുണ്ടായി. കേരള സർക്കാരും നോർക്കയും തട്ടിപ്പു ഏജൻസികൾക്കെതിരെ നടപടിയെടുക്കാനും ഉദ്യോഗാർഥികൾക്കു ബോധവൽക്കരണം നൽകാനും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും റഹീം പറഞ്ഞു.
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ, ഷാർജ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നത്. ഇപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണു പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുണ്ടെന്ന കാര്യം അത്ഭുതം തന്നെ. പ്രവാസികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണു ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകണം. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്നു ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു.
ഒരാൾക്കു വിദേശത്തു ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്തു വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്.
വ്യാജ തൊഴിൽ കരാറും ഓഫർ ലറ്ററുകളും കാണിച്ചു പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണു വ്യാജകരാറൂകൾ വഴി പണം തട്ടുന്നത്.യുഎഇയിലേക്കു വീസയിൽ വരുന്നതിനു മുൻപ് പ്രാഥമികമായി ഓഫർ ലെറ്റർ നൽകും. ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണു ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ചു പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണു കരാറിൽ കാണിക്കുക.ഈ കരാർ കാണിച്ചു വീസാ നടപടിക്രമങ്ങൾക്കു വേണ്ടി തൊഴിൽ അന്വേഷകരിൽ നിന്നു നിശ്ചിത വിലാസത്തിൽ പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയാണു വീസാ തട്ടിപ്പിന്റെ പുതിയ രീതി.
യുഎഇയിലെ ഒരു ആശുപത്രിയുടെ പേരിൽ ഒരാൾക്കു ലഭിച്ച തൊഴിൽ കരാറിൽ മെച്ചപ്പെട്ട വേതനവും ആകർഷിക്കുന്ന അനുബന്ധ ആനുകൂല്യങ്ങളുമാണു കാണിച്ചിരുന്നത്. സംശയം തോന്നിയ തൊഴിലന്വേഷകൻ പരിചയക്കാർ വഴി തൊഴിൽ കരാർ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ ആശുപത്രി കരാർ അയച്ചിട്ടില്ലെന്നു വ്യക്തമായി. കരാർ കാണിച്ചു പണം തട്ടാൻ ആശുപത്രിയുടെ പേരിൽ വ്യാജ കരാർ ചമയ്ക്കുകയാണു സംഘം ചെയ്തത്.
പലർക്കും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപെട്ടതായാണു വിവരം. വിവിധ കമ്പനികളുടെ പേരിൽ രൂപപ്പെടുത്തിയ തൊഴിൽ കരാറുകൾ അയച്ചുകൊടുത്താണു വിദേശങ്ങളിലുള്ള തൊഴിലന്വേഷകരിൽ നിന്നു പണാപഹരണം നടത്തുന്നത്. പണം കിട്ടിക്കഴിഞ്ഞാൽ ഈ കമ്പനികൾ അപ്രത്യക്ഷമാവുകയാണു പതിവ്.
യുഎഇയിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടതു തൊഴിലുടമയാണ്. അതു കൊണ്ടു വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ടു നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളിലോ മറ്റോ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതോ മാത്രം അവലംബിക്കുക.
ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ചു വീസയ്ക്കായി ഇടപാടുകൾ നടത്തരുത്. തൊഴിൽ ഓഫർ ലഭിച്ചാൽ ഏജൻസികൾ വഴിയോ മറ്റോ സ്ഥാപനങ്ങളുടെ സ്ഥിരതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രശ്‌സത നടി മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ അന്തരിച്ചു. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിദ്യാ സാഗര്‍. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.
വൈകിട്ടോടെയാണ് നില വഷളായി തുടങ്ങിയത്. തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു. ശ്വാസകോശം മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദാതാവിനെ കിട്ടാത്തതുകൊണ്ടാണ് ശസ്ത്രക്രിയ നീണ്ടുപോയത് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നിലനിർത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരാകുന്നത്.
നൈനിക എന്ന ഒരു മകൾ ആണ് ഇവർക്കുള്ളത്. വിജയുടെ തെരി എന്ന സിനിമയിൽ വിജയ്യുടെ മകളുടെ വേഷത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മീന. തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്ന സോഷ്യൽ മീഡിയയിലൂടെ മീന പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ എല്ലാം ഒപ്പംതന്നെ നായികയായി അഭിനയിക്കാൻ മീനയ്ക്ക് സാധിച്ചിട്ടുണ്ട്.
മലയാളത്തിൽ നിന്നുമാണ് കൂടുതൽ സ്വീകാര്യമായ വേഷങ്ങൾ താരത്തെ തേടിയെത്തിയത്. വിദ്യാസാഗർ ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിട്ടായിരുന്നു പ്രവർത്തിച്ചുവന്നത്. 2009 ജൂലൈ പന്ത്രണ്ടാം തീയതി ആണ് ഇവരുടെ വിവാഹം. വിവാഹചടങ്ങിൽ തെന്നിന്ത്യയിലെ ഒരുവിധം സൂപ്പർതാരങ്ങൾ എല്ലാം തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാനും മറക്കാറില്ലായിരുന്നു മീന.ഞെട്ടലോടെയാണ് ഈ ഒരു വാർത്തയെക്കുറിച്ച് എല്ലാവരും കേൾക്കുന്നത്.. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന കുഴലുകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചത്.
മലയാളത്തിൽ മോഹൻലാലിനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ്. ദൃശ്യംബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളായിരുന്നു ഏറ്റവും പുതിയതായി മലയാളത്തിലെത്തിയ മീനയുടെ ചിത്രങ്ങൾ. ഒരു ഞെട്ടലോടെയാണ് സിനിമാ ലോകം മുഴുവൻ ഈ വാർത്തയെ കാണുന്നത്. രാക്ഷസരാജാവ് ദൃശ്യം സീരീസ് ബ്രോഡ് കഥപറയുമ്പോൾ ബാല്യകാലസഖി തുടങ്ങിയ ചിത്രങ്ങളൊക്കെ മീനയുടെ മലയാളത്തിൽ എടുത്തുപറയാവുന്ന ചിത്രങ്ങളിൽ ചിലതു മാത്രമാണ്.
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നു, മീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് നടന്‍ ശരത് കുമാര്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അയർലാൻഡ് പര്യടനവും ജയത്തിൽ അവസാനിക്കുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ. ഇന്നലെ നടന്ന അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ സഞ്ജു തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടിയപ്പോൾ ടി :20 ക്രിക്കറ്റിലെ സെഞ്ച്വറിയുമായി പ്രശംസ വാനോളം സ്വന്തമാക്കുകയാണ് ദീപക് ഹൂഡ.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഇഷാൻ കിഷന്റെ വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ദീപക് ഹൂഡ: സഞ്ജു സാംസൺ എന്നിവർ സൃഷ്ടിച്ചത് ടി :20യിൽ ഇന്ത്യൻ ടീമിന്റെ തന്നെ ഏതൊരു വിക്കറ്റിലെയും എക്കാലത്തെയും മികച്ച കൂട്ടുകെട്ട്.42 ബോളിൽ 9 ഫോറും 4 സിക്സും അടക്കം സഞ്ജു സാംസൺ 77 റൺസ് നേടിയപ്പോൾ 57 ബോളിൽ 9 ഫോറും 6 സിക്സും അടക്കം ദീപക് ഹൂഡ 104 റൺസ് നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും 176 റൺസാണ് അടിച്ചെടുത്തത്.
അതേസമയം ഇന്നലെ മത്സരശേഷം തന്റെ പ്രകടനത്തെ കുറിച്ചും സഞ്ജുവിനെ കുറിച്ചും ദീപക് ഹൂഡ വളരെ അധികം വാചാലനായി.”ഞാൻ മികച്ച ഒരു അറ്റാക്കിങ് ശൈലിയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ മികച്ച ഒരു ഐപിൽ ശേഷമാണ് എത്തുന്നത്. അതിനാൽ തന്നെ അതേ രീതിയിൽ കളിക്കാനാണ് ഇവിടെയും ആഗ്രഹിച്ചത്.ബാറ്റിങ് ഓർഡറിൽ സ്ഥാനകയററ്റം ലഭിക്കുമ്പോൾ കൂടുതൽ നേരം ക്രീസിൽ നിൽക്കാനായി കഴിയും ” ദീപക് ഹൂഡ തുറന്ന് പറഞ്ഞ്.
അതേസമയം മുൻപ് അണ്ടർ 19 തലത്തിൽ ഒരുമിച്ച് കളിച്ച ദീപക് ഹൂഡയും സഞ്ജുവും വളരെ ചെറുപ്പത്തിലേ കൂട്ടുകാർ കൂടിയാണ് . ” സഞ്ജുവും ഞാനും വളരെ ചെറുപ്പ നാളിനെ കൂട്ടുകാർ ആണ്. സഞ്ജുവിനും ഒപ്പം കളിക്കാനും ബാറ്റ് വീശാനും കഴിഞ്ഞതിൽ സന്തോഷം ” മത്സര ശേഷം ദീപക് ഹൂഡ വാചാലനായി.
സന്നദ്ധ സംഘടനയല്ല ക്ലബ് ആണ് അമ്മ സംഘടന എങ്കിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു. ക്ലബ് ആയ അമ്മയിൽ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി ഇടവേള ബാബുവിന് ജോയ് മാത്യു കത്തെഴുതിയിരിക്കുകയാണ്.
സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തതെന്നും ക്ലബ്ബ് ആണെന്ന് പറഞ്ഞതിനാൽ തന്നെ അംഗത്വ ഫീസ് തിരികെ തരണമെന്നും ജോയ് മാത്യു പറഞ്ഞു.
‘സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണം. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണം. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അതിനർഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും’ ജോയ് മാത്യു ചോദിക്കുന്നു.
‘ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവർ. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങൾ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേത് സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തിൽ വേർതിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലർക്കും കീഴ്പ്പെടണം.വിരുദ്ധ അഭിപ്രായങ്ങൾ കുറവാണ്. ക്ലബ് ആണെന്ന് പറയുമ്പോൾ കൂടെയുള്ളവർ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്, ജോയ് മാത്യു ചോദിക്കുന്നു.
പാലക്കാട് പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് മരിച്ചത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 8.45 നാണ് സംഭവം.
കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ദീപികയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.
ആളുകൾ എത്തിയതോടെ പുറത്ത് പോകാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ആംബുലൻസ് വിളിച്ച് ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് എത്തി അവിനാശിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്.
വടകരയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ കാറും കത്തിച്ചു. കഴിഞ്ഞ രാത്രി കല്ലേലിയിലാണ് സംഭവം. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. യുവാവിന് പരിചയമുള്ളവര്‍ തന്നെയാണ് മര്‍ദനത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഘം വീട്ടില്‍ വന്ന് വിളിച്ചപ്പോള്‍ തന്നെ യുവാവ് കൂടെപോയത് ഇതിനാലായിരിക്കണമെന്ന് പോലീസ് കരുതുന്നു.
കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ ആക്രമണമാണെന്ന സംശയവുമുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവില്‍ നിന്ന് പോലീസ് പ്രാഥമിക വിവരം ശേഖരിച്ചു. വിശദമായി മൊഴിയെടുത്താല്‍ മാത്രമേ ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമാകൂ.
മര്‍ദനമേറ്റ യുവാവിന് സ്വര്‍ണക്കടത്ത് പശ്ചാത്തലമുള്ളതായി സൂചനയില്ല. നാട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് മുന്‍പ് ഒരിക്കലും സ്വര്‍ണക്കടത്തില്‍ ഇടപെട്ടതായി വിവരവുമില്ല. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ഇയാളും നല്‍കുന്ന മൊഴി. ആളുമാറിയതാവാമെന്നും വ്യക്തിവൈരാഗ്യമാകാമെന്നുമാണ് യുവാവിന്റെ മൊഴി.
എന്നാല്‍ വിശദമായി മൊഴിയെടുത്ത ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നാണ് പോലീസ് വ്യക്തമക്കുന്നത്.
മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗവുമായിരുന്നു. രണ്ട് തവണയായി ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു.1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ശിവദാസമേനോൻ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. സംസ്ഥാനത്ത് അദ്ധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു.മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌ക്കൂളില്‍ 30 വര്‍ഷത്തോളം അദ്ധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്.1987, 1991, 1996 കാലയളവില്‍ മലമ്പുഴയില്‍ നിന്ന് നിയമസഭയിലെത്തി. പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരിക്കെ വള്ളുവനാട്ടിൽ പാർട്ടി വളർത്താൻ ശിവദാസമേനോനെയാണ് നേതൃത്വം നിയോഗിച്ചത്. തുടർന്ന് പടിപടിയായി പാർട്ടി നേതൃനിരയിലേക്ക് ഉയരുകയായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഒടുവിൽ പ്രചാരണരംഗത്ത് സജീവമായത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ , സി. ശ്രീധരൻനായർ .
രാജ്യവും ഇന്റര്‍പോളും വരെ അന്വേഷിക്കുന്ന കുറ്റവാളിയായ നിത്യാനന്ദ വീഡിയോയുമായി രംഗത്ത്. മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ്
നിത്യാനന്ദ വീഡിയോയുമായി എത്തിയിരിക്കുന്നത്.
‘അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്…’ പുതിയ വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.
അതേസമയം, നിത്യാനന്ദയുടെ അനുയായികള്‍ തന്നെ അദ്ദേഹത്തിനെ സ്വത്തിന് വേണ്ടി വിഷം കൊടുത്തുകൊന്നു എന്നായിരുന്നു പ്രചാരണം. തമിഴ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.
പിന്നാലെ പ്രചാരണങ്ങള്‍ വ്യാജമാണെന്നും നിത്യാനന്ദ സമാധിയില്‍ ആണെന്നും ഉണര്‍ന്ന് കഴിഞ്ഞാല്‍ തിരിച്ചുവരുമെന്നും ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലെത്തി അനുയായികള്‍ വ്യക്തമാക്കിയിരുന്നു. ആഴ്ചകളായി നിത്യാനന്ദയുടെ വിഡിയോകള്‍ വരാതായതോടെയാണ് മരിച്ചുവെന്ന പ്രചാരണം ശക്തമായത്.
ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്. അതുെകാണ്ടാണ് ഞാന്‍ കൈലാസത്തിലേക്ക് മാറിയത്. ഇനി അവരെന്നെ കൊന്നാലും ഞാന്‍ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും. പഴയ പോലെ തുടരും. ഒന്നും നഷ്ടപ്പെടുന്നില്ല. 200 വര്‍ഷം കൂടി ജീവിക്കും.’ ഇയാള്‍ അവകാശപ്പെടുന്നു.
ബലാല്‍സംഗം, പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം,കൊലപാതകം, സാമ്പത്തിക തട്ടിപ്പ് അടക്കം ഒട്ടേറെ കേസുകളും ആരോപണങ്ങളും വട്ടമിട്ട് പറക്കുമ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പ് നിത്യാനന്ദ ഇന്ത്യ വിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പിന്നാലെ ദ്വീപ് വാങ്ങി കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.
നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴാണ് ഔദ്യോഗിക പേജില്‍ നിത്യാനന്ദയുടെ വിശദീകരണ വീഡിയോകള്‍ എത്തുന്നത്.