കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം. സംഗീതയെ ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു.

ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ്‌ മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് സംഗീതയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനേയും ഭര്‍തൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.