ആറ്റിങ്ങലില്‍ പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ട പരിഹാരമനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് നഷ്ടപരിഹാരം ഉത്തരവിറക്കി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ഉദ്യോഗസ്ഥ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 25,000 രൂപ കോടതി ചെലവിനുമാണ് അനുവദിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ആദ്യം അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒന്നര ലക്ഷം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുമേല്‍ സര്‍ക്കാര്‍ പിന്നീട് അപ്പീലിന് പോയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

ആറ്റിങ്ങലില്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് എട്ടുവയസ്സുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തില്‍ അപമാനിച്ചത്. ഐഎസ്ആര്‍ഒയുടെ ഭീമന്‍ വാഹനം കാണാനെത്തിയ കുട്ടിയെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു വിചാരണ ചെയ്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.