Kerala

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുക്കി കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കുന്നു. ഡല്‍ഹിയില്‍ രാഷ്ട്രീയ ഉന്നത തല ചര്‍ച്ചയ്ക്കൊപ്പം ദേശീയ നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചു. നിര്‍മല പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയുടെ ഓഫിസും സംഭവത്തില്‍ ഇടപെടുന്നുണ്ട്.

ബിജെപി ദേശീയ വക്താവ് സംപീത് പത്രയും ഐടി വിഭാഗം മേധാവി അമിത് മാളവ്യയും സമൂഹമാധ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്‍പ്പെടുത്തി വിവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അതിനിടെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതിതേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിഡിയോ സ്റ്റോറി കാണാം.

അതേസമയം, വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസും വിവരങ്ങള്‍ തേടിയതായി സൂചനയുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാനും കസ്റ്റംസ് അനുമതിതേടിയിട്ടുണ്ട്. അറസ്റ്റിലായ സരിത്തിന്‍റെ മൊഴി പ്രകാരം കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനായാണ് സ്വര്‍ണം കടത്തിയത്. ഇയാളുള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്നാണ് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. വിഷന്‍ ടെക്നോളജിയില്‍ ജോലി നേടിയത് ഈ രേഖയുമായാണ്.

അതേസമയം, സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ച്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു മുൻപ് എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ തന്നെ ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതതലസമ്മർദം പൊലീസിനു മേലുണ്ടായിരുന്നു.

ജോലികൾ മാറി മാറി

സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം

കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.

ബാഗേജിന്റെ കാര്യത്തിൽ കാണിച്ച അമിത താൽപര്യമാണു സരിത്തിനും സ്വപ്നയ്ക്കും വിനയായത്. ബാഗേജ് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിരുന്നു. സുമിത് കുമാർ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോൺസുലേറ്റ് ജീവനക്കാർ എന്ന നിലയിലാണു 2 പേരും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്.

കോൺസുലേറ്റിലേക്കുള്ള ബാഗേജ് എന്ന നിലയിൽ, പെട്ടെന്നു വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇവരുടെ അമിത താൽപര്യവും ബാഗേജിൽ വിലപിടിപ്പുള്ള സാധനമുണ്ടെന്ന തരത്തിൽ നടത്തിയ പരാമർശങ്ങളുമാണ് അന്വേഷണം ഇരുവരിലേക്കും നീളാൻ ഇടയാക്കിയതെന്നു സുമിത്കുമാർ പറ‍ഞ്ഞു.

നയതന്ത്ര ബാഗേജ് ആയതിനാൽ, തടഞ്ഞുവയ്ക്കാനും തുറന്നു പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതിന് അനുമതി തേടാൻ കഴിയില്ല. ബാഗേജ് തിരിച്ചയക്കണമെന്ന ആവശ്യം ഇതിനിടെ ഉയർന്നു. ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റ് യഥാർഥ മാതൃകയിൽ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയിൽ പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനുമതി തേടുകയായിരുന്നു. 2 ദിവസത്തിനകം അനുമതി ലഭിച്ചതും നേട്ടമായി. കൊച്ചിയിൽ നിന്ന് 2 ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കയച്ച് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു ബാഗേജ് പരിശോധിച്ചത്.

സ്വപ്നയെ താൻ വിളിക്കുന്നതു ‘ചേച്ചി’ എന്നാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ സരിത്. സ്വപ്നയ്ക്കു സ്വർണക്കടത്തിൽ പങ്കുണ്ടെന്നും അത് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.

കോട്ടയം മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണ ബൈപ്പാസിന് സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശാണ്(32) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ മുണ്ടക്കയം കരിനിലം പോസ്‌റ്റോഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം

കൊലപാതകം നടക്കുമ്പോള്‍ ആദര്‍ശിന്റെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കരിനിലം സ്വദേശിയായ ഒരാളാണ് കൃത്യം നടത്തിയത്. ആദര്‍ശിന്റെ സുഹൃത്താണ് ഇയാളെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം കരിനിലം സ്വദേശി ഒളിവിലാണ്‌

പുതുവൈപ്പിനിൽനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽനിന്ന് കണ്ടെത്തി. സൗത്ത് പുതുവൈപ്പ് പുത്തൻ ചക്കാലയ്ക്കൽ സോണിയുടെ ഭാര്യ ക്രിസ്റ്റീന(ഷെറിൻ-46)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം വല്ലാർപാടം റെയിൽവേ പാലത്തിനടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്രിസ്റ്റീനയെ കാണാതായത്.

വെള്ളിയാഴ്ച വൈകിട്ട് ഒരാൾ ഗോശ്രീ രണ്ടാംപാലത്തിൽനിന്ന് കായലിലേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്.

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന ക്രിസ്റ്റീനയെ കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ജോലിയിൽനിന്ന് താത്‌കാലികമായി ഒഴിവാക്കിയിരുന്നു.

ആലപ്പുഴയില്‍ യുവാവും യുവതിയും മരിച്ചനിലയില്‍. ചെന്നിത്തലയില്‍ വീടിനുള്ളിലാണ് സംഭവം. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്.

ജിതിന്‍ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമാണെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് മാസമായി ചെന്നിത്തലയില്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ വിവാഹിതരല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികപ്രയാസങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക…..

ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056

സംവിധായക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ഡബ്ലുസിസിക്കുനേരെ ആരോപണമുന്നയിച്ചത് വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യര്‍ ആണ്. ഡബ്ലുസിസി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് സ്റ്റെഫി വിശദീകരിക്കുന്നു.സ്റ്റെഫിക്കു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും ഫേസ് ബുക്കിൽ കമന്റ് ഇട്ടിരുന്നു

2017ല്‍, ഡബ്ലുസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയില്‍ കോസ്ട്യും ചെയ്യാന്‍ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍, സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അതോടൊപ്പം എന്റെ അസിസ്റ്റന്റ്‌സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാന്‍ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് wcc നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്. അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റില്‍ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഞങ്ങള്‍ കുറച്ചുപേര്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോള്‍, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സാറാണ്. തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്‌നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്നെന്ന് ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ അതിൽ യാതൊരു വസ്തുതയുമില്ലെന്നും കോൺഗ്രസ് നേതാവ് തമ്പാനൂർ രവി. ഫേസ്ബുക്ക് പോസ്റ്റിലാണ് തമ്പാനൂർ രവി ഇക്കാര്യം പറഞ്ഞത്. സ്വപ്ന സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ഈ രാജ്യദ്രോഹ കേസിനെ വഴിതിരിച്ചുവിടാൻ ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തമ്പാനൂർ രവി വ്യക്തമാക്കി. നേരത്തെ സോളാർ അഴിമതി കേസ് പ്രതി സരിത എസ് നായരുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായിരുന്നു തമ്പാനൂർ രവി. സരിതയുമായുള്ള തമ്പാനൂർ രവിയുടെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു.

തമ്പാനൂർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഈ സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്.

കേരള രാഷ്‌ട്രീയത്തിലെ ‘ധീരവനിത’ കെ.ആർ.ഗൗരിയമ്മ 102 ന്റെ നിറവിൽ. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഗൗരിയമ്മയുടെ ഇത്തവണത്തെ പിറന്നാൾ. റിവേഴ്‌സ് ക്വാറന്റെെനിലാണ് ഗൗരിയമ്മ ഇപ്പോൾ. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പുറത്തിറങ്ങുന്നില്ല, സന്ദർശകരും ഇല്ല. കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുനാൾ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര.

1919 ജൂലൈ 14ന‌ാണ‌് ജനിച്ചതെങ്കിലും നാളനുസരിച്ച‌് മിഥുനത്തിലെ തിരുവോണത്തിലാണ് ഗൗരിയമ്മ പിറന്നാൾ ആഘോഷിക്കുന്നത‌്. ജാതീയമായ അസമത്വങ്ങളും ചൂഷണങ്ങളും ജന്മിത്വവും കൊടികുത്തി വാണിരുന്ന കാലത്ത്, ഇതൊന്നും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുകയും അതെല്ലാം ശരിയാക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്ത ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറുകയായിരുന്നു.

ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത വ്യക്തിയാണ്. 1957, 1967, 1980, 1987 കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ.ഗൗരിയമ്മ അംഗമായിരുന്നു. 1957 ലാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി.വി.തോമസിനെ വിവാഹം കഴിക്കുന്നത്.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം സ്ഥാപിക്കപ്പെട്ടപ്പോൾ കെ.ആർ.ഗൗരിയമ്മ സിപിഎമ്മിൽ ചേർന്നു. പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ.ആർ.ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആർ.ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു.

ഇപ്പോഴും തന്റേതായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഗൗരിയമ്മ കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും നല്ല ബന്ധം പുലർത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ വാർത്ത അറിഞ്ഞ് ഗൗരിയമ്മ നേരിട്ട് ആശംസ അറിയിച്ചിരുന്നു.

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോൾ സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘മുഖ്യ വികസനമാർഗം. സ്വർണം പ്രവാസി നാട്ടിൽ നിന്നും വരണം. പ്രവാസികൾ വരണം എന്ന് നിർബന്ധമില്ല. സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട്..’ എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം സ്വർണ കടത്തുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. സ്വർണക്കടത്തിൽ ആരോപണം നേരിടുന്ന സ്വപ്ന സുരേഷിനെ ഏതു സാഹചര്യത്തിലാണ് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ നിയമിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേക്കുറിച്ച് അന്വേഷിച്ച് മനസിലാക്കാം. താൻ അറിഞ്ഞ നടപടിയല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved