Kerala

മലയാളികളുടെ കണ്ണുകള്‍ ഉറ്റുനോക്കിയത് മരടിലെ ഫ്‌ളാറ്റുകളിലേക്കാണ്. ഇതില്‍ കേരളം മാത്രമല്ല ഇന്ത്യയില്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് മരട് ഫ്‌ലാറ്റാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അരലക്ഷത്തിലേറെപ്പേരാണ് ഇന്നലെ മരട് വിഷയം സെര്‍ച്ച് ചെയ്തത്. ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി ‘മരട് ഫ്‌ളാറ്റ്’ ഗൂഗിളില്‍ നിറഞ്ഞുനിന്നു. ഇതോടെ വൈകീട്ട് ഏഴുമണിക്ക് ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മരട് ഫ്‌ലാറ്റ് അഞ്ചാമതെത്തി.

ഗൂഗിളില്‍ തിരയുന്ന വിഷയങ്ങളുടെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിള്‍ ട്രെന്‍ഡിങ് ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്‌ലാറ്റ് രണ്ടാം സ്ഥാനത്തും സ്‌പോര്‍ട്സ് ഒന്നാമതുമായിരുന്നു.

കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ വെടിവെച്ചു കൊന്ന സംഭവത്തിൽ നാലുപേർ പിടിയില്‍. ഇവരിലൊരാൾ വെടിവെപ്പിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. തെന്മലയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കൊല നടന്ന ശേഷം പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്.

നെയ്യാറ്റിൻകരയിൽ നിന്നാണ് ഈ സംഘം വെടിവെപ്പിനായി എത്തിയത്. പ്രതികൾ കേരളത്തിലാണുള്ളതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതികളെ പൊലീസ് പിടികൂടിയിരിക്കുന്നത്. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജങ്ഷനിലേക്ക് വരികയായിരുന്നു. ഇവിടെവെച്ച് പൊലീസ് സംയുക്തമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ഗർഭിണിയായ ഭാര്യയെ പിഞ്ചു കുഞ്ഞിന്റെ മുന്നിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിലായി. മുന്നൂ വയസ്സുള്ള മകൻ സംഭവം കണ്ടു വാവിട്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികൾ കേട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഭർത്താവ് തന്നെ ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞ ശേഷമാണ് പൊലീസ് എത്തുന്നതും സംഭവം പുറത്തറിയുന്നതും. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു കൊല്ലപ്പെട്ടത് ഭർത്താവ് നിധീഷ്(33) അറസ്റ്റിലായി.

ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മർദനമേറ്റ ഷൈനി ബോധരഹിതയായി . ബോധം തിരിച്ചുകിട്ടിയപ്പോൾ സംസാരിക്കാൻ ശ്രമിക്കവെ പ്രകോപിതനായ നിധീഷ് കാലിൽ തോർത്തുപയോഗിച്ച് കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.

നിധീഷിന്റെ ബന്ധു അറിയിച്ചതിനെത്തുടർന്ന് കാഞ്ഞിരംകുളം എസ്ഐ: ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വീടിനുള്ളിൽ നിന്നു പ്രതിയെ പിടികൂടി. സംഭവമറിഞ്ഞ് ഷൈനിയുടെ ബന്ധുക്കൾ എത്തി ബഹളം വച്ചത് സ്ഥലത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.

തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ആർഡിഒ: മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ്. ഗൾഫിൽ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുൻപാണു മടങ്ങിയെത്തിയതും തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും.. സംശയത്തെത്തുടർന്നു വഴക്കു പതിവായതോടെ വിവാഹബന്ധം വേർപിരിയാമെന്നു വരെ ചർച്ചയായതാണെന്നും പൊലീസ് പറഞ്ഞു..

കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണു മരിച്ചത്. 8 മാസം മുൻപാണ് ഇവർ വിവാഹിതരായത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.

കൂലിപ്പണിക്കാരനാണ് സുധീഷ്. കുടുംബാംഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. വീടിന്റെ കുളിമുറിയിലാണു മൃതദേഹങ്ങൾ കണ്ടത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

കൊച്ചി ∙ സുപ്രീം കോടതിയുടെ അന്തിമ വിധി പ്രകാരം മരടിൽ രണ്ടു ദിവസമായി നടന്ന ഫ്ലാറ്റു പൊളിക്കൽ ദൗത്യം പൂർണം. മരട് നഗരസഭയിൽ തീരദേശമേഖലാ ചട്ടം ലംഘിച്ചു നിർമിച്ച നാലു ഫ്ലാറ്റുകളിൽ അവസാനത്തേതായ ഗോൾഡന്‍ കായലോരവും ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30ഓടെ നിലംപൊത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു രണ്ടു ദിവസം കൊണ്ട് ഇത്ര വലിയ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത്. ആൽഫാ സെറീൻ, ഹോളി ഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റുകൾ ഇന്നലെയും ജെയിൻ കോറല്‍ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഇന്നുമാണ് തകർത്തത്.

ഫ്ലാറ്റ് പൊളിക്കുന്നതിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ സമയമെടുത്തതിനാൽ നിശ്ചയിച്ച സമയത്തിൽ നിന്നും അരമണിക്കൂർ വൈകിയാണ് ഗോൾഡൻ കായലോരം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്. 1.56ന് ആദ്യ സൈറണും 2.21നു രണ്ടാമത്തേതും മുഴങ്ങി. 26 മിനിറ്റ് വൈകിയാണ് ആദ്യ സൈറൺ മുഴങ്ങിയത്. മൂന്നാം സൈറൺ മുഴങ്ങിയതിനു പിന്നാലെ ഗോൾഡൻ കായലോരം സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴി തകര്‍ത്തു. ആറു സെക്കൻഡിലാണ് ഗോൾഡൻ കായലോരം മണ്ണടിഞ്ഞത്. ഫ്ലാറ്റിനു സമീപത്തെ അങ്കണവാടി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും ചുറ്റുമതിൽ ഭാഗികമായി തകർന്നു. അവശിഷ്ടങ്ങൾ കായലിൽ വീണിട്ടില്ലെന്നാണു വിവരം. ചമ്പക്കര കനാൽ തീര റോഡിനോടു ചേർന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്തിരുന്ന ഫ്ലാറ്റാണ് കണ്ണാടിക്കാട് ഗോൾഡൻ കായലോരം. 20 കൊല്ലം മുൻപ് മരട് പഞ്ചായത്ത് ആയിരുന്നപ്പോൾ ആദ്യം പണിത ഫ്ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങൾക്കും അനുമതി.

മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് രാവിലെ നടന്ന സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നിലകളുള്ള കെട്ടിടം തകരാനെടുത്തത് 5.6 സെക്കന്‍ഡാണെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ മനോരമ ഓൺലൈനോട് പറഞ്ഞു. ഇതുവരെ തകർത്തതിൽ ഏറ്റവും വലിയ ഫ്ലാറ്റാണ് 128 അപ്പാർട്ട്മെന്റുകളുള്ള ജെയിൻ കോറൽ കോവ്. ഇതിന്റെ അവശിഷ്ടങ്ങളും കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി കുമിഞ്ഞുകൂടി. മുൻ നിശ്ചയിച്ച പ്രകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറൺ മുഴങ്ങിയതിനു പിന്നാലെ 11.01ന് കെട്ടിടം തകർന്നു തുടങ്ങി. 5.6 സെക്കൻഡിൽ ജെയിൻ നിലംപതിച്ചു. വൈകിട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

“ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്” തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിക്കാത്തതില്‍ സന്തോമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.

 

ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്.  പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നല്‍കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.’

സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ പൊളിക്കല്‍ ഏറ്റെടുത്ത എന്‍ജിനീയര്‍മാരോടും നന്ദി അറിയിക്കുന്നു.’ മേജര്‍ രവി പറഞ്ഞു.

ജെഎന്‍യു സന്ദര്‍ശനം നടത്തിയ ദീപികയ്‌ക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിന്തുണയുമായി ശശി തരൂര്‍ എം.പി.

ഛപാക് സിനിമ കാണാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായാണ് ശശി തരൂര്‍ രംഗത്തെത്തിയത്. ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന് പിന്തുണ അറിയിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും ദീപികയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ധൈര്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊണ്ടതിനാല്‍ സിനിമ കാണരുതെന്ന് ആരോടും ആവശ്യപ്പെടില്ലെന്നും ഇപ്പോള്‍ ദീപികയ്‌ക്കൊപ്പം നമ്മള്‍ നില്‍ക്കേണ്ട സമയമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ബിജെപി നേതാക്കളാണ് ദീപിക പദുക്കോണിന്റെ ഛപാക് സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി രംഗത്ത് വന്നത്. ജെഎന്‍യുവില്‍ മുഖം മൂടി ധാരികളായവരുടെ അതിക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ ദീപിക എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ദര്യാഗഞ്ച് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദര്‍ശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ചത്തീസ് ഗണ്ഡിലും സിനിമയ്ക്ക് നികുതിയിളവും
നല്‍കിയിട്ടുണ്ട്.

ജെഎന്‍യു ക്യാമ്പസില്‍ പ്രതിഷേധങ്ങള്‍ക്കിടെ അതിക്രൂരമായി ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ഐഷി ഘോഷിനെ മുഖ്യമന്ത്രി കണ്ടു. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും മുഖ്യമന്ത്രിയെ കണ്ടത്.

ജെഎന്‍യു ക്യാമ്പസില്‍ നടന്ന ആക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി പിണറായി വിജയനോട് പറഞ്ഞു. സംഭവത്തിനിടെ നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതും കൂടിക്കാഴ്ചക്കെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം പുറത്തുനിന്ന് വന്നവര്‍ ഇരുമ്പ് വടികൊണ്ടാണ് തലയ്ക്ക് അടിച്ചതെന്ന് ഐഷി ഘോഷ് പറഞ്ഞു. പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. പോരാട്ടം തുടരണമെന്നും പിന്‍മാറരുതെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കേരളത്തിന്റെ പിന്തുണയില്‍ നന്ദിയുണ്ടെന്നായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.

സമയം 11.18. നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാല് ഫ്ലാറ്റുകളിൽ ഒന്നാമത്തെ ഫ്ലാറ്റ് എച്ച് 2 ഒ നിലംപൊത്തിയപ്പോൾ കേരളം കണ്ടത് അവിശ്വസനീയമായ ചരിത്രകാഴ്ച. 19 നിലകളുള്ള വലിയ കെട്ടിടം തകർന്നുവീണത് അഞ്ച് സെക്കൻഡിൽ. തൊട്ടുപിന്നാലെ ആൽഫാ സെറീന്റെ രണ്ട് ടവറുകൾ ഉൾപ്പെടുന്ന ഫ്ലാറ്റും മണ്ണിലടിഞ്ഞു. സുപ്രീം കോടതി വിധിയുടെ ആദ്യ ദിന ദൗത്യം പൂർത്തിയായപ്പോൾ അത്യപൂർവ്വ കാഴ്ചക്ക് കൂടിയാണ് കേരളം സാക്ഷ്യം വഹിച്ചത്.

212.4 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് എച്ച്2ഒ തകർത്തത്. 1471 ദ്വാരങ്ങളിലാണ് ഇവ നിറച്ചിരുന്നത്. 21, 450 ടൺ കെട്ടിട അവശിഷ്ടങ്ങളുണ്ട്. ആൽഫാ സെറിന്റെ ഇരട്ട ടവറുകൾ തകർത്തത് 343 കിലോഗ്രാം സ്ഫോടക വസ്തു ഉപയോഗിച്ചാണ്. 3598 ദ്വാരങ്ങളിലാണ് ഇവ നിറച്ചത്. 21,400 ടൺ അവശിഷ്ടങ്ങളാണ് പ്രദേശത്തുള്ളത്.

ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയും. വൻ ജനക്കൂട്ടമാണ് സ്ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്.

കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി. മുൻനിശ്ചയിച്ചതിൽ നിന്ന് അൽപം സമയമാറ്റത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. ഇത് ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നേവിയുടെ അനുമതി വൈകിയത് മൂലമാണ് സൈറണും വൈകിയത്. ഹെലികോപ്റ്റര്‍ മടങ്ങിയശേഷം സൈറണ്‍ മുഴങ്ങുകയായിരുന്നു.

ആൽഫ പൊളിഞ്ഞപ്പോൾ ഉയർന്നത് 46000 ടൺ കോൺക്രീറ്റ് അവശിഷ്ടം. മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി. മുൻനിശ്ചയിച്ചതിൽ നിന്ന് അൽപം സമയമാറ്റത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്.

തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിലും സ്ഫോടനങ്ങൾ അരങ്ങേറി. ഇവിടെ രണ്ടു ടവറുകളും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ തകർത്തു. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഞായറാഴ്ചയാണ് തകർക്കുക.

ആൽഫ സെറീനിന്റെ അവശിഷ്ടങ്ങൾ ചുറ്റുവട്ടത്തേക്ക് തെറിച്ചു. തെങ്ങിൻതലപ്പുകളെപ്പോലും മൂടുന്ന രീതിയിലേക്കാണ് ആൽഫ വീണത്. വലിയൊരു അവശിഷ്ട കൂന രൂപപ്പെട്ടു. ഇനി ഈ രിതിയിൽ പൊളിച്ചിട്ട് അവശിഷ്ടങ്ങൾ എടുത്തുമാറ്റാനാണോ തീരുമാനമെന്നും വ്യക്തമല്ല. കെട്ടിടത്തിന്റെ മുകളിലേക്ക് പൊടിപടലങ്ങൾ ഉയർന്നു. അടുത്തുള്ള കെട്ടിടങ്ങൾക്ക് ആഘാതം സംഭവിച്ചിട്ടുണ്ടോയെന്ന് പൊടി ഒഴിഞ്ഞാൽ മാത്രമേ അറിയാൻ സാധിക്കൂ. രണ്ടാമത്തെ കെട്ടിടവും ഒരേസമയത്ത് തന്നെ വീണു.

ഒന്നാം ദിവസത്തെ ദൗത്യം പൂർത്തിയായി. തേവര-കുണ്ടനൂർ പാലം സുരക്ഷിതമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് തകർന്നുവീണപ്പോൾ പഴയൊരു ദേശീയ റെക്കോർഡ് കൂടി ചരിത്രമായി. രാജ്യത്ത് ഇതുവരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ മൗലിവാക്കത്തെ 11 നില കെട്ടിടമായിരുന്നു. ഈ റെക്കോർഡ് ആണ് 19 നിലകളുള്ള എച്ച്2ഒ ഫ്ലാറ്റ് സ്വന്തമാക്കിയത്.

2016 നവംബർ രണ്ടിന് രാത്രി ഏഴരക്കാണ് മൗലിവക്കത്തെ കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. 2020 ജനുവരി 11 ന് രാവിലെ 11.19ന് പുതിയ ചരിത്രം പിറന്നു.

തിരുവല്ല: നിർമ്മാണ രീതിൽ ഏറെ വ്യത്യസ്തത നിറഞ്ഞതും കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻ്റ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നതുമായ ക്രിസ്തുശില്പം ( ഹീലീംങ്ങ് ക്രൈസ്റ്റ് )ലോക റിക്കോർഡിൽ പരിഗണിക്കുന്നതിനു ഉള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.368cm ഉയരവും 2400 കിലോ ഭാരവുമുള്ള ശില്പം 2 വർഷം മുമ്പാണ് ഇവിടെ സ്ഥാപിച്ചത്.

യൂണിവേഴ്സൽ റിക്കോർഡ് ഫോറം ചീഫ് എഡിറ്റർ ഡോ.ഗിന്നസ് സുനിൽ ജോസഫ് , ജൂറി അംഗം ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ കഴിഞ്ഞ ദിവസം ശില്പം സന്ദർശിക്കുകയും മാനേജർ ഫാദർ സിജോ പന്തപള്ളിൽ നിരണം അതിഭദ്രാസന പി.ആർ.ഒ സിബി സാം തോട്ടത്തിൽ ശില്പി ബാലകൃഷ്ണൻ ആചാരി എന്നിവരുമായി ചർച്ച നടത്തി വിവരങ്ങൾ നേരിട്ട് ശേഖരിച്ചു.ഒന്നര വർഷം കൊണ്ട് 3 ഘട്ടമായിട്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തികരിച്ചത്.ആദ്യം സിമൻറ് കൊണ്ട് ഇതേ വലിപ്പത്തിൽ നിർമ്മിച്ചതിന് ശേഷം അച്ച് നിർമ്മിച്ച് മെഴുക് ഷീറ്റിൽ തനതായ രൂപം ഉണ്ടാക്കിയിട്ടാണ് 2 ഇഞ്ച് ഘനത്തിൽ പ്രത്യേകം തയ്യറാക്കി എടുത്ത ലോഹത്തിൽ ഇത് വാർത്ത് ഉണ്ടാക്കിയത്. ചെമ്പ് ,വെളുത്തീയം, നാകം എന്നിവ പ്രത്യേക ആനുപാദത്തിൽ ചേർത്ത് ഉരുക്കിയെടുത്ത് ഉണ്ടാക്കിയ ലോഹത്തിന് കടുപ്പം കൂടുതലാണ്.

ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുശില്പത്തിന് 125 അടി ഉയരമുണ്ടെങ്കിലും കോൺക്രീറ്റിൽ ആണ് നിർമ്മാണം.

മൂന്ന് ലോഹങ്ങളിൽ നിർമ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജിൽ സ്ഥിതി ചെയ്യുന്നത്.

പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ . ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുൾപ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ.

രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ ഡൽഹിയിലെ പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മീററ്റിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ സിന്ദി റാം എന്ന പവൻ ജല്ലാദും ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്, കാരണം മറ്റൊന്നാണെങ്കിലും.

ഉത്തർപ്രദേശിലെ രണ്ട് തൂക്കിക്കൊല്ലക്കാരിൽ ഒരാളാണ് പവൻ (52). 23 കാരിയെ ബലാത്സംഗത്തിനിരയാക്കിയ മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെ തൂക്കിക്കൊല്ലാൻ ഏൽപ്പിച്ചിരിക്കുന്നത് അദ്ദേഹത്തെയാണ്.
“നാല് പ്രതികളെ തൂക്കിക്കൊല്ലുന്നതിലൂടെ എനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് എന്റെ അഞ്ച് പെൺമക്കളിൽ ഏറ്റവും ഇളയവളുടെ വിവാഹം നടത്താൻ കഴിയും. ഓരോ തൂക്കിക്കൊല്ലലിനും സർക്കാർ 25,000 രൂപ (ഔദ്യോഗിക സ്ഥിരീകരണം ഇല്ല) നൽകും. അതിനാൽ, എനിക്ക് ഒരു ലക്ഷം രൂപ (നാല് കുറ്റവാളികൾ) ലഭിക്കും, ആ തുക ഉപയോഗിച്ച് എനിക്ക് എന്റെ മകളെ വിവാഹം കഴിച്ചയയ്ക്കാൻ മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാനും കഴിയും,” പവൻ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്വന്ത് സിംഗ്, കെഹർ സിംഗ് എന്നിവരെ തൂക്കിലേറ്റിയത് പവന്റെ പിതാവ് പിതാവ് മമ്മു സിങും മുത്തച്ഛൻ കല്ലു ജല്ലദുമായിരുന്നു. 1989 ജനുവരി 6 ന് തിഹാർ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്.

ഏഴ് മക്കളുടെ പിതാവായ പവൻ, ഇതോടകം നാല് പെൺമക്കളെ വിവാഹം കഴിച്ചയച്ചു. “അവൾ എന്റെ അവസാന ഉത്തരവാദിത്തമാണ്. വധശിക്ഷയെ കുറിച്ച് എനിക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, മീററ്റിലെ ജയിൽ ഉദ്യോഗസ്ഥർ എന്നോട് മാനസികമായും ശാരീരികമായും ഒരുങ്ങിയിരിക്കാൻ ഇതിനകം പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ജയിലിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്താൻ പവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മീററ്റ് ജയിൽ സൂപ്രണ്ട് ബി ഡി സിങ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. എല്ലാ ദിവസവും ഞങ്ങൾ അദ്ദേഹത്തിന്റെ വൈദ്യപരിശോധന നടത്തുന്നുണ്ട്. വധശിക്ഷയ്ക്കായി തിഹാറിലേക്ക് അയയ്ക്കാൻ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹവും ലഖ്‌നൗവിലെ മറ്റൊരാളും മാത്രമാണ് സംസ്ഥാനത്തെ രണ്ട് ഔദ്യോഗിക ആരാച്ചാർമാർ. ഇക്കുറി ആരാച്ചാർ യുപിയിൽ നിന്നായിരിക്കുമെന്ന് ഞങ്ങൾക്ക് അറിഞ്ഞു. അതിനാൽ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുമ്പോൾ ഞങ്ങൾ പവനെ ഡൽഹിയിലേക്ക് അയയ്ക്കും,” സിങ് പറഞ്ഞു.

Copyright © . All rights reserved