കംപ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർഥിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം ഡോ സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കംപ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതെത്തുടർന്ന് വീട്ടിൽനിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.

പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിൻഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാംനിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.

സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലൂ വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടർ ഗെയിമാണ് ഫോർട്ട് നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.