കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ പിതാവ് സക്കറിയെ ഇന്ന് ചോദ്യം ചെയ്യും. സംശയമുള്ളവരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട് . രാസപരിശോധന സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ കെ സേതുരാമന്‍ വടകരയില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും.
ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
ജോളി പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജോളി തന്നെ വന്നു കണ്ടിരുന്നെന്ന് കോഴിക്കോട്ടെ ഏറ്റവും പ്രശസ്ത അഭിഭാഷകന്‍ എം അശോകന്‍ പറയുകയാണ്. കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നതിന് മുമ്ബാണ് ജോളി എം അശോകനെ സമീപിച്ചത്. ജോളി കുറച്ച് ദിവസം മുന്‍പ് തന്നെ വന്ന് കണ്ടിരുന്നെന്നും കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് ഏറ്റെടുക്കണോ എന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് ജോളിയെ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുക്കുന്നതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതും.
കൊലപാതകങ്ങള്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ലഭിച്ചിരുന്നെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ സഹായിച്ച ഷാജുവിനും പിതാവ് സക്കറിയയ്ക്കും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കൊലപാതക വിവരം അറിയാമായിരുന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. ചാത്തമംഗലം ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്. വ്യാജ വില്‍പത്രം ചമയ്ക്കാന്‍ ജോളിയില്‍ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.അതേസമയം കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്. ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിരുന്നു.
സംശയ മുനകൾ തന്നിലേയ്ക്ക് തന്നെയാണ് വരുന്നതെന്ന് മനസിലാക്കിയ കൂട്ടത്തായിയിലെ കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോർജ് കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ കട്ടപ്പനയിലേക്ക് രക്ഷപ്പെടാനൊരുങ്ങിയതായി അന്വേഷണ സംഘം. താമരശ്ശേരി കൂടത്തായി റോയി തോമസ്സിന്റെ മരണവുമായി ബന്ധപ്പെട്ടാണ് രണ്ടുമാസം മുമ്പ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് റൂറല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി ഹരിദാസിന്റെ സംഘം പുനഃരന്വേഷണം തുടങ്ങുന്നത്. 2011ലായിരുന്നു ഈ മരണം. സംഭവം നടന്ന കാലത്തെ പ്രാഥമിക നിഗമനം മരണത്തില്‍ സംശയമില്ലെന്നായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് അകത്തു ചെന്നാണ് മരണമെന്ന് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ആത്മഹത്യയെന്ന അനുമാനത്തില്‍ തുടരന്വേഷണം നടക്കുകയുണ്ടായില്ല. തുടർന്ന് രണ്ടുമാസം മുമ്പ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശം വന്നതോടെയായിരുന്നു അന്വേഷണം പുനഃരാരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലുണ്ടാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തെത്തുടര്‍ന്നാണ് ജോളി കട്ടപ്പനയിലേയ്ക്ക് കടക്കുന്നതിൽ നിന്നും പിന്‍വാങ്ങിയത്. കല്ലറ പൊളിച്ചുള്ള പരിശോധനയ്ക്ക് മൂന്ന് ദിവസം മുന്‍പ് ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനും മറ്റൊരാള്‍ക്കുമൊപ്പം ജോളി അടുത്ത വീട്ടിലിരുന്ന് അറസ്റ്റില്‍ നിന്ന് ഒഴിവാകാനുള്ള സാധ്യതയും ചര്‍ച്ച ചെയ്തിരുന്നു.
പല വട്ടം മൊഴിയെടുത്തപ്പോഴും കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലായിരുന്നു ജോളി. പലതും മാറ്റിപ്പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ജോളിയെ അവിശ്വസിക്കുന്നതായി ഭാവിച്ചില്ല. കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ഒരാഴ്ച മുന്‍പ് കട്ടപ്പനയിലേക്ക് യാത്രയുണ്ടെന്ന് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടത്തായിയില്‍ തുടരാനായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിര്‍ദേശം. ഇതോടെയാണ് ജോളിക്ക് അന്വേഷണം തന്നിലേക്കടുക്കുന്നുവെന്ന സംശയം ബലപ്പെട്ടത്. തനിക്ക് നേരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുന്നതിന് ഭാഗമായിട്ടായിരുന്നു വിശ്വസ്തനായ ലീഗ് നേതാവിനും സുഹൃത്തിനുമൊപ്പം ജോളിയുടെ അടുത്ത വീട്ടിലിരുന്ന് കൂടിയാലോചിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാമ്പത്തികമായും ആളായും സഹായിക്കാമെന്ന് പലരും അറിയിച്ചിരുന്നു. പക്ഷെ പ്രത്യക്ഷത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന ഏറെ അടുപ്പമുള്ള അഭിഭാഷകന്റെ വാക്കുകള്‍ ജോളിയെ നിരാശയിലാക്കുകയായിരുന്നു.
ലാപ്ടോപ്പും മറ്റ് രേഖകളുമായി ബന്ധുവീട്ടിലേക്ക് മാറാന്‍ ശ്രമിച്ചെങ്കിലും വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാവുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ മാത്രം നിരത്തിയതോടെ ജോളി കുറ്റമേല്‍ക്കുകയായിരുന്നു. ഇനി രക്ഷപെടാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടുകൂടിയായിരുന്നു വിശ്വസ്തർക്കൊപ്പം ജോളി കൂടിയാലോചനകൾ നടത്തിയത്.
പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുണ്ട് ഇവരില്‍ ആരിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നതാണ് ഇനിയറിയേണ്ടത്. കൊല്ലാനുള്ള സയനൈഡ‍് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയ റോമോയുടെ വാദങ്ങളെ തള്ളി ഷാജുവിന്റെ വാക്കുകൾ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ജോളിക്കെതിരെ ഷാജു പ്രതികരിച്ചത്. അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണ് ഷാജുവിനെ വിവാഹം കഴിക്കാന്‍ തങ്ങള്‍ സമ്മതിച്ചതെന്നായിരുന്നു റോമോ പറഞ്ഞത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ് ഷാജുവെന്നും അമ്മയ്ക്ക് ഒറ്റയ്ക്ക് കൃത്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഷാജു നടത്തുന്നതെന്നും റോമോ ആരോപിച്ചിരുന്നു.
എന്നാല്‍ റോമോയുടെ വാദങ്ങളെല്ലാം ഷാജു തള്ളി. തന്‍റെ ഭാര്യ സിലി മരിക്കുന്നതിന് മുന്‍പ് തന്നെ ജോളി തന്നോട് താത്പര്യം കാണിച്ചിരുന്നുവെന്ന് ഷാജോ പറഞ്ഞു. സിലി മരിച്ച് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ദിവസം ജോളി തന്നെ ഫോണില്‍ വിളിച്ചത്. സ്കൂളില്‍ പോകും വഴി വീട്ടില്‍ വരണമെന്നും അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്. ഇത് പ്രകാരം താന്‍ വീട്ടില്‍ പോയപ്പോഴാണ് വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്മള്‍ വിവാഹം കഴിക്കണമെന്ന് സിലിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജോളി പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യം തനിക്ക് അപ്പോള്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.
ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് അതേ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയൂവെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ഷാജു പറയുന്നു. ജോളിയുമായി തനിക്ക് വിവാഹത്തിന് മുന്‍പ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ തുടക്കം മുതല്‍ തന്നെ തന്നോട് താത്പര്യം കാണിച്ചുവെന്ന് ഷാജു ആരോപിച്ചു.
സിലി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ പനമരത്ത് ഒരു കല്യാണത്തിന് പോയിരുന്നു. അന്ന് ജോളിയുടെ കാറിലാണ് ഞങ്ങള്‍ പോയത്. അന്ന് അവര്‍ തന്നോട് അടുത്ത് ഇടപഴകാന്‍ ശ്രമിക്കുകയായിരുന്നു. സിലിയുടെ മരണ ശേഷം മൃതദേഹത്തില്‍ അന്ത്യചുംബനം നടത്താന്‍ താന്‍ ശ്രമിച്ചപ്പോള്‍ ജോളിയും ഇടിച്ച് കയറി. ഇതിന്‍റെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആല്‍ബമാക്കിയപ്പോള്‍ ജോളിയുടെ സാന്നിധ്യമുള്ള ഫോട്ടോകള്‍ താന്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. അത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്നവയായിരുന്നു അത്.
ജോളിയെ വിവാഹം കഴിക്കുന്നത് പിന്നീട് സംസാരിച്ചപ്പോള്‍ സിലിയുടെ സഹോദരന്‍ സോജോ അടക്കമുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.ഷാജുവിന്‍റെ ഭാര്യ സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. തനിക്ക് നേരെ ജോളിയുടെ മകന്‍ റോമോ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും ഷാജു പറഞ്ഞു.
സെക്യൂരിറ്റിയെ അകാരണമായി മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത വാര്‍ത്ത സ്ത്രീ വിരുദ്ധ സിനിമ ഡയലോഗോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേരള പോലീസ്. ‘മാഡത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്’ എന്ന തലക്കെട്ടോടെ സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റെര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ദ കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സഹപ്രവര്‍ത്തകയായ, വാണി വിശ്വനാഥിന്റെ കഥാപാത്രത്തോട് പറയുന്ന ‘മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കൈയ്യ്, അതെനിക്കറിയാഞ്ഞിട്ടല്ല,’ എന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുന്നത്.
പോലീസിന്റെ ഈ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും സ്ത്രീവിരുദ്ധമായ ട്രോളുകള്‍ പോലീസിന്റെ പേജില്‍ വരുന്നതിനെതിരെയാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ട്രോളിനെതിരെ കോടതിയെ സമീപിക്കാനുള്ള വകുപ്പുണ്ടെന്ന് പോലും മനസിലാക്കാത്തവരാണൊ അവിടെയിരിക്കുന്നത് എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിക്കുണ്ട്. കാലം ഇത്രയും പുരോഗമിച്ചിട്ടും നിങ്ങള്‍ ഇപ്പോഴും ഇടുങ്ങിയ നൂറ്റാണ്ടില്‍ തന്നെയാണല്ലോ, പോലീസിന്റെ പേജില്‍ പോലും സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്നു…ഇതാണൊ നവോത്ഥാന കേരളം, തുടങ്ങി നിരവധി കമന്റുകളാണ് വരുന്നിരിക്കുന്നത്.
പോലീസിന്റെ ഈ ട്രോളിനെ അനുകൂലിച്ചും നിരവധിപേര്‍ കമന്റിടുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പേജില്‍ നിന്നും വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.
പനജി: മൂന്നു പതിറ്റാണ്ടോളം ഗോവ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന പ്രമുഖ ചിത്രകാരി ഷിറീൻ മോദി (68) കൊല്ലപ്പെട്ട നിലയിൽ. കൃത്യം നടത്തിയെന്നു സംശയിക്കുന്ന തോട്ടം ജോലിക്കാരനെ വീണു മരിച്ച നിലയിലും കണ്ടെത്തി. മുംബൈയിൽ ജനിച്ച ഷിറീൻ മോദി നാലു പതിറ്റാണ്ടായി വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിൽ ആർട്ട് സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. അവിടെ വെച്ചാണ് സംഭവം.
അസം സ്വദേശിയായ പ്രഫുല്ല എന്ന തോട്ടക്കാരനാണ് ഷിറീനെ മർദിച്ചുകൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കനമുള്ള ആയുധംകൊണ്ട് മർദിച്ച ശേഷം വീട്ടിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ്പരിക്കേൽക്കുകയായിരുന്നു. ഷിറീൻ മോദി ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലും മരിച്ചു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി പരിസരവാസികൾ പറഞ്ഞു.
വീട്ടിൽനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രഫുല്ല ഓടിപ്പോകുന്നത് കണ്ടതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷിറീൻ മോദിയുടെ മകൾ സാഫ്റൺ വീഹലും ചിത്രകാരിയാണ്.
ബി.ഡി.ജെ.എസ് എന്‍.ഡിഎയില്‍ തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയത്തില്‍ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ബി.ഡി.ജെ.സിനെ എല്ലാ മുന്നണികള്‍ക്കും സ്വാഗതം ചെയ്യാം അതില്‍ ഒരു തെറ്റുമില്ല. നിലവില്‍ എന്‍.ഡി.എയില്‍ തുടരാന്‍ ആണ് തീരുമാനം എന്നും തുഷാര്‍ പറഞ്ഞു. ബൂത്ത് തലത്തില്‍ എന്‍ഡിഎ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്നും ഇത് പരിഹരിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെടണം എന്നും തുഷാര്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശന സാധ്യത തള്ളാതെ എൽഡിഎഫ് നേതാക്കൾ രംഗത്തെതിയിരുന്നു. എന്‍ഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ മുന്നണി ബന്ധങ്ങളില്‍ മാറ്റംവരുമെന്ന് സൂചനയും നൽകി. തുഷാര്‍ വെള്ളാപ്പള്ളി ചെക്കുകേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം നടത്തിയ ഇടപെടല്‍ ഈ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.
അബുദാബി- ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ മൂലധനം കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും വിശ്വാസ്യതയുമാണ്. മലയാളികള്‍ വിശ്വസ്തരും സത്യസന്ധരുമാണെന്ന് അറബികള്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ലക്ഷക്കണക്കിന് റിയാലിന്റെ ബിസിനസുകളില്‍പോലും അവരെ പങ്കാളികളാക്കാന്‍ അറബികളെ പ്രേരിപ്പിക്കുന്നത്. ഇതിന് ഇടിവു തട്ടിയാല്‍ തകരുന്നത് ഗള്‍ഫ് എന്ന അഭയകേന്ദ്രമായിരിക്കും.
യു.എ.ഇ പൗരനായ ജമാല്‍ സാലിം ഹുസൈന്‍ എന്ന 43 കാരന്റെ അനുഭവം ഗള്‍ഫിലെങ്ങുമുള്ള മലയാളികളെ ബാധിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം, എന്നാല്‍ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. ജമാലിന്റെ ജീവിതം പോലും താളംതെറ്റുന്ന തരത്തില്‍ അയാളെ മൂടോടെ കൊള്ളയടിച്ചു മുങ്ങിയ മലയാളിയായ ജാവേസ് മാത്യു(36) വിനെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടത് ഓരോ മലയാളിയുടേയും ബാധ്യത കൂടിയായിരിക്കുന്നു.
55 ലക്ഷം ദിര്‍ഹമാണ് തൃശൂര്‍ പീച്ചി സ്വദേശിയായ ജാവേസും ഭാര്യ ശില്‍പയും കൂടി ജമാലില്‍നിന്നും ഭാര്യയില്‍നിന്നുമായി തട്ടിയെടുത്തത്. ഏകദേശം 10 കോടി രൂപ.
ജമാലില്‍നിന്ന് തട്ടിയെടുത്ത പണവുമായി ബിസിനസ് തുടങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി ജമാല്‍ പറഞ്ഞു. ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യു.എ.ഇയില്‍ പണം കവര്‍ച്ചയടക്കം 16 കേസുകള്‍ ജാവേസിന്റെ പേരിലുണ്ട്. ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ കേരളത്തിലെ പോലീസും സര്‍ക്കാരും ഇടപെടാതെ ഇയാളെ പിടികൂടാനാവില്ലെന്ന് ജമാല്‍ പറയുന്നു.
ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലാണ്. 2015 ല്‍ അബുദാബിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാളി സുഹൃത്തായ രാകേഷാണ് ജാവേസിനെ ജമാല്‍ സാലിമിന് പരിചയപ്പെടുത്തുന്നത്. ചെക്ക് കേസില്‍പ്പെട്ടിരുന്ന ജാവേസിനെ രക്ഷപ്പെടുത്താന്‍ ജമാല്‍ സഹായിച്ചതോടെ ഇരുവരും സൗഹൃദത്തിലായി. ബിസിനസ് തുടങ്ങാമെന്ന് മോഹിപ്പിച്ചാണ് ജമാലിനെ ജാവേസ് കുരുക്കിയത്. ജാവേസിനെ വിശ്വസിച്ച ജമാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ദുബായ് ഖിസൈസില്‍ ഐഡിയസ് എന്ന പേരില്‍ പ്രിന്റിംഗ് കമ്പനി ആരംഭിച്ചു.
ആദ്യകാലത്ത് വലിയ വിശ്വസ്തത നടിച്ച ജാവേസ്, ജമാലിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ബിസിനസ് നന്നായതോടെ കൂടുതല്‍ വികസിപ്പിക്കാനായി നൂതന സാമഗ്രികള്‍ വാങ്ങണമെന്ന് പറഞ്ഞ് വന്‍ തുക വാങ്ങി. ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു. ആകെ 55 ലക്ഷം ദിര്‍ഹമാണ് ഇരുവരും നല്‍കിയത്. 2017 ല്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയ ജാവേസും ശില്‍പയും തിരിച്ചുവന്നില്ല. സംശയം തോന്നിയ ജമാല്‍, ജാവേസിന്റെ യാത്രാ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അയാള്‍ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്. യഥാര്‍ഥ പാസ്‌പോര്‍ട് ദുബായ് കോടതിയിലിരിക്കെ ദുരൈ സ്വാമി ധര്‍മലിംഗം എന്ന പേരില്‍ തമിഴ് നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയതെന്നും മനസിലായി.
ജാവേസിനെ അന്വേഷിച്ച് തൃശൂരെത്തിയ ജമാല്‍ ഇയാളെ കണ്ടെത്തി. അലിവുള്ള ഹൃദയത്തിനുടമായ ജമാലിന്റെ കാലുപിടിച്ചും മാപ്പു പറഞ്ഞും ഉടന്‍ പണം മടക്കിത്തരാമെന്ന് പറഞ്ഞ് മുങ്ങിയ ജാവേസിനെ പിന്നീട് ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ജാവേസിനെ ഫോണിലൂടെപോലും ബന്ധപ്പെടാനാകുന്നില്ല. തിരുവനന്തപുരത്ത് പോലീസ് അധകൃതരെ കണ്ടിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയാറായില്ലെന്ന് ജമാല്‍ പരാതിപ്പെട്ടു. ഇന്റര്‍പോളില്‍ പരാതി നല്‍കിയെങ്കിലും കേസ് മുന്നോട്ടുപോയിട്ടില്ല. 33 പേര്‍ ജോലി ചെയ്യുന്ന കമ്പനി നടത്തിക്കൊണ്ടു പോകാനാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ജമാല്‍ ദാരിദ്ര്യത്തിലായിരിക്കുകയാണ്. മൂത്ത മകന്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മറ്റൊരു ജോലി കണ്ടെത്താന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ജമാല്‍ പറയുന്നു. ജാവേസിനെ കണ്ടെത്തി തന്റെ പണം ഈടാക്കാന്‍ മലയാളികളും കേരള സര്‍ക്കാരും സഹായിക്കുമെന്നാണ് ജമാലിന്റെ പ്രതീക്ഷ.
കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് നാട്ടുകാർ. റോയിയുടെ മരണത്തിൽ കേസെടുത്തെങ്കിലും പൊലീസ് ഇടപെടൽ ഫലപ്രദമായിരുന്നില്ലെന്നാണ് ആക്ഷേപം. കൊലപാതക പരമ്പരയെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
ആസൂത്രിത കൊലപാതകം മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടായി. വിഷം ഉള്ളിൽച്ചെന്ന് റോയി മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയുൾപ്പെടെ സമഗ്ര അന്വേഷണം വേണം. ഫലപ്രദമായി പൊലീസ് ഇടപെട്ടിരുന്നെങ്കിൽ പിന്നീടുണ്ടായ മൂന്ന് മരണങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. ബോധപൂർവമാണ് ജോളി അടുത്തുള്ളവരെ പൊന്നാമറ്റം വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. ദുരൂഹ മരണങ്ങളുടെ കെട്ടഴിഞ്ഞതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് വീട്ടിൽ കഴിയുന്നതെന്നും നാട്ടുകാർ.
ജോളിയുടെ സൗഹൃദ ബലമാണ് ആറു മരണങ്ങളും ഹൃദയാഘാതമെന്ന നിലയിലേക്ക് പ്രചരിക്കാനിടയാക്കിയതെന്നും സംശയങ്ങൾ പ്രകടിപ്പിച്ചവരിൽ നിന്ന് വിവരം ശേഖരിക്കാൻ പോലും പൊലീസ് തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.
ജോളിയുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിക്കുന്നു. പൊലീസ് ഇന്നലെ 7 പേരെ ചോദ്യം ചെയ്തു. ജോളിയെ പല ഘട്ടങ്ങളിൽ സഹായിച്ച പ്രാദേശിക നേതാവിൽനിന്നു മൊഴിയടുത്തു. വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ചവരെയും ഭർതൃപിതാവ് ടോം തോമസ് ജീവിച്ചിരിക്കുമ്പോൾ നടത്തിയ വസ്തുവിൽപനയിൽ ഇടനില നിന്നവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ഒഴിവാക്കാൻ ജോളിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും അകത്തുനിന്നു പൂട്ടിയ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതിനാൽ ആത്മഹത്യയെന്നു ബന്ധുക്കൾ കരുതി. അയൽവാസികളെത്തി ശുചിമുറി വാതിൽ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും പൊലീസ് ഇതിന്റെ ഉറവിടം അന്വേഷിച്ചില്ല. ഇതിനായി ജോളി ഉന്നതതല സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണു നിഗമനം.
ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തിലും അന്വേഷണസംഘത്തിനു ചില സംശയങ്ങളുണ്ട്. സംഭവദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ജോളിക്കു നേരത്തേ അറിയാമായിരുന്നു. കൊലപാതകം അതനുസരിച്ച് ആസൂത്രണം ചെയ്തെന്ന സൂചനകളും ലഭിക്കുന്നു. ഇക്കാര്യത്തിൽ ആരാണു സഹായിച്ചതെന്നാണ് അന്വേഷിക്കുന്നത്.
മരിച്ച 6 പേരുടെയും കല്ലറ പരിശോധിക്കുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം സെമിത്തേരിയിലുണ്ടായിരുന്നു. ഈ സമയം അടുത്ത സുഹൃത്തുമായി കേസുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയായിരുന്നു ജോളിയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനു മുൻപു വീടിനു പുറത്തുപോയ ജോളി ഒരു പ്രാദേശിക നേതാവുമായി ചർച്ച നടത്തിയതും പരിശോധിക്കുന്നു.
വ്യാജ ഒസ്യത്ത് തയാറാക്കാൻ രാഷ്ട്രീയക്കാരുടെയും സ്വത്ത് റജിസ്റ്റർ ചെയ്യാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥയുടെയും സഹായം ജോളിക്കു ലഭിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ബന്ധു എം.എസ്. മാത്യുവിനു പുറമേ മറ്റൊരാളും സ്ഥിരമായി ജോളിയുടെ വീട്ടിലെത്തിയിരുന്നെന്ന റോയ് തോമസിന്റെ സഹോദരി രഞ്ജിയുടെ വെളിപ്പെടുത്തലും പരിശോധിക്കുന്നു.
മരണങ്ങളെക്കുറിച്ച് സംശയമുള്ളതിനെത്തുടർന്നാണ് താനും സഹോദരൻ റോജോയും ജൂലൈയിൽ പൊലീസിൽ പരാതി നൽകിയതെന്ന് രഞ്ജി പറഞ്ഞു. കുടുംബവുമായി അടുപ്പമുള്ള ചിലർക്കു മരണങ്ങൾ സംബന്ധിച്ച് നേരിയ സൂചനകളും സംശയങ്ങളും ഉണ്ടായിരുന്നതായി രണ്ടു മാസം നീണ്ട അന്വേഷണത്തിനിടെ പൊലീസിനു മനസ്സിലായിട്ടുണ്ട്. കൊലപാതകങ്ങൾ നടന്ന കൂടത്തായി പൊന്നാമറ്റം വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. വീട് പൊലീസ് മുദ്ര വച്ചിരിക്കുകയാണ്.
‘വ്യാജ ഒസ്യത്തുണ്ടാക്കി സ്വന്തമാക്കാൻ ശ്രമിച്ച സ്വത്തിനു പുറമേ ബാക്കി സ്വത്തിലും അവകാശം ഉന്നയിച്ചതോടെയാണു ജോളിയെക്കുറിച്ച് സംശയം തോന്നിയത്. ഇതോടെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.’
‘കൊലപാതകങ്ങൾ അമ്മയ്ക്ക് (ജോളി) ഒറ്റയ്ക്കു ചെയ്യാനാവില്ല. മറ്റു ചിലർ സഹായിച്ചതായി സംശയമുണ്ട്. ഇതിൽ ഉൾപ്പെട്ടവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമുണ്ട്.’ ജോളിയുടെ മകൾ പറഞ്ഞു
അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം പാരിപ്പള്ളിയിലാണ് അതിദാരുണമായ സംഭവം നടന്നത്. പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്.
പനിയുണ്ടായിരുന്നിട്ടുംആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുട്ടിയുടെ അമ്മ കഴക്കൂട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കാലിലടക്കം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അടി കിട്ടിയതിന്റെ പാടുകളാണ് ദേഹത്തുണ്ടായിരുന്നത്. ആഹാരം കഴിക്കാത്തതിന്റെ പേരില്‍ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരിക്കുന്നത്. ഇതാണോ മരണകാരണം എന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.
പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛന്‍ ദീപു ബോധരഹിതനായി വീണു. കുഴഞ്ഞു വീണ ദീപുവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്.
എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാലിന്‍റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്‌ഥർ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷർട്ട് തേക്കാനെടുത്തപ്പോഴാണ് വീട്ടിൽ വൈദ്യുതി ഇല്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടത്. അടുത്ത വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ വൈദ്യുതിയുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരികൊണ്ടു പോയതായി അറിഞ്ഞത്. 759 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതാണ് കാരണം.
വാടക വീടായതിനാൽ ഉടമസ്‌ഥന്‍റെ പേരിലാണ് ബിൽ വരുന്നത്. അതിനാൽ അവിടുത്തെ താമസക്കാരനെ ഉദ്യോഗസ്‌ഥർ തിരിച്ചറിഞ്ഞതുമില്ല. പിന്നീട് ബിൽ അടച്ചതിനെ തുടർന്ന് ഉദ്യോഗസ്‌ഥർ ഫ്യൂസ് തിരികെ നൽകി.
സാധാരണ മുൻകൂറായി പണം അടയ്ക്കാറാണ് പതിവെന്ന് രാജഗോപാൽ പറഞ്ഞു. ഇത്തവണ അത് മറന്നു. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയതെന്നും കൃത്യമായി ഉത്തരവാദിത്വം നിർവഹിച്ച ഉദ്യോഗസ്‌ഥരെ അഭിനന്ദിക്കുന്നതായും രാജഗോപാൽ പറഞ്ഞു.