Kerala

നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപിന്‍റെ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് നടി ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ, രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.

പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.

കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.

പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.

പാലാ: പാലായില്‍ എൻസിപിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ അസംതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.

അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് സൂചന.

മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈലിന് സമീപത്തുവച്ചുണ്ടായ ബസ്സപകടത്തിൽ നൂറിലധികം
പേർക്ക് പരിക്ക് . തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു . ഇരു ബസുകളുടെയും ഡ്രൈവര്‍മാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുപതിലധികം പേരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ഞായറാഴ്ച 2.15ന് കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു.   സ്വകാര്യ ബസിന്റെ സീറ്റുകള്‍ ഇളകി വേര്‍പെട്ട നിലയിലായിരുന്നു.


കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം,  ജെ.സി.ബി  ഉപയോഗിച്ച് ഇരുബസുകളും വലിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.   ഓണാവധി അവസാനിക്കുന്ന ദിവസമായതിനാല്‍ ഇരു ബസുകളിലും പതിവിലും എറെ തിരക്കായിരുന്നു.

 

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറ ങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച്‌ നാട്ടുകാര്‍ പറയുന്നത്.

എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 1.15നാണ് അപകടം. കാറിൽ ഉണ്ടായിരുന്നവർ തകഴിയിലെ ഒരു മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മറ്റു 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ടാങ്കർ ലോറിക്കും മറ്റു വാനുകൾക്കും ഇടയിൽപ്പെട്ട് കാർ നിശേഷം തകർന്നു.

അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചങ്ങനാശേരിയിൽ നിന്നു പൊലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

മൂന്നാറിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായെന്ന് സൂചന നൽകി പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട്‌ . മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

മൂന്നാർ മേഖലയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉൗഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ആണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ എത്തി വിദഗ്ധ പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെ ആണ് ആദ്യം വിവരം അറിയിച്ചത്. ഇയാൾ എത്തിയാണ് കഴുത്തിൽ കുരുങ്ങിയ കയർ മുറിച്ച് മാറ്റിയത്.

പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.

സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടേയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പീഡനം സംബന്ധിച്ച് ആണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെ കുറിച്ചുള്ള ദുരൂഹതയും നീങ്ങും എന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. പെൺകുട്ടിയെ പീഡിപ്പിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും എസ്റ്റേറ്റിൽ തന്നെ ഉള്ളവർ ആകാം എന്നും ആണ് പൊലീസിന്റെ കണക്ക് കൂട്ടൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.

നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ അവസരത്തിൽ ഫ്ലാറ്റ് ഉടമകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾക്കെതിരെ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അമുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ എന്നാണ് ഷമ്മി തിലകൻ ഉയർത്തുന്ന ചോദ്യം. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം പറഞ്ഞു.

ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് മരട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. ഒഴിയുന്നതിന് അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കേ നഗരസഭയുടെ നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിന് നഗരസഭാ നോട്ടീസ് നൽകിയത്. നോട്ടീസിന്റെ കാലാവധി നാളെ തീരുന്ന സാഹചര്യത്തിൽ ആണ് സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുവെന്ന് നഗരസഭാ വ്യക്തമാക്കിയത്. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്.

ചട്ടങ്ങൾ പാലിക്കാതെ ആണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് ഫ്ലാറ്റുടമകൾ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഒരു കാരണവശാലും ഫ്ലാറ്റുകൾ ഒഴിയില്ലെന്നും ഉടമകൾ വ്യക്തമാക്കി.

ഒഴിപ്പിക്കൽ നടപടിക്ക് എതിരെ നഗരസഭയ്ക്ക് മുന്നിൽ നാളെ മുതൽ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിന് എതിരെ സിപിഎം ജില്ലാ കമ്മിറ്റി നാളെ മരടിൽ മാർച്ച്‌ നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി മരടിലെത്തും.

ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.

താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന തരത്തില്‍ ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍.

“ഒരു വ്യാജ വാര്‍ത്ത ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വച്ച പോസ്റ്ററുകളാണ് കാണുന്നത്. ഇത് പ്രചരിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണ്. സംഘപരിവാറും മുസ്ലീം തീവ്രവാദ സംഘടനകളും ചേര്‍ന്നാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് എന്നും പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍” എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:

“പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ. അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.

തൃശ്ശൂര്‍: പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക

വിവിധ ദേശങ്ങളിലെ പുലികൾ അവസാനവട്ട പരിശീലനത്തിലാണ്. ശനിയാഴ്ച രാവിലെത്തന്നെ പുലികൾക്ക് ചായം പൂശിത്തുടങ്ങുമെന്നതിനാൽ പരിശീലനത്തിന്‍റെ അവസാന ദിവസമാണിന്ന്. വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങൾ അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പുലികൾക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങൾ അവസാനവട്ട മിനുക്കു പണിയിലാണ്

ദേശങ്ങളിൽ ചമയപ്രദർശനം തുടരുകയാണ്. ഇക്കുറിയും പെൺപുലികളും കരിന്പുലികളുമുണ്ടാകും.ഒന്നാ സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷഹ്ങളുടെ സമാപനം കൂടിയാണ് പുലികളി എന്നതിനാൽ ആയിരക്കണക്കിനാളുകൾ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.

തൃശ്ശൂരിലെ പുലിക്കളി

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ പ്രധാന സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. നടുവിലാൽ ഗണപതിക്ക്‌ മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ് . തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട് . മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്

തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട് . ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ് . ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.

പുലി വർണ്ണങ്ങൾ

ഗൊറില്ല നിറങ്ങളാണ് പുലി വർണ്ണങ്ങളാക്കുന്നത്. ഇത് മരഉരുപ്പടികൾക്ക് നിറം കൊടുക്കുന്നതിനുള്ളതാണ്. നിറപ്പൊടികളും വാർണീഷും നീട്ടി അരച്ചാണ്, പുലിവർണ്ണങ്ങൾ ഉണ്ടാക്കുന്നത്. അരച്ചരച്ച് അരക്കുമ്പോൾ പൊട്ടുന്നതാണ് പാകം.

Copyright © . All rights reserved